നിർണായക സംഭവങ്ങളുടെ മുന്നിലും പിന്നിലുമായി ചരിത്രം രണ്ടായി വിഭജിച്ചു നിൽക്കുന്ന കാഴ്ചകൾ ലോകത്തു പുതുമയല്ല. മതിലുകളും വൻമതിലുകളും, എന്തിനേറെ ചില മുള്ളുവേലികൾപോലും ചരിത്രത്തെ രണ്ടായി പകുത്തിട്ടുണ്ട്. വിഖ്യാതമായ ചൈനീസ് വൻമതിൽ മുതൽ പടിഞ്ഞാറൻ ജർമനിയെ വേർതിരിക്കാൻ സോവ്യറ്റ് സഖ്യത്തിലായിരുന്ന കിഴക്കൻ ജർമനി 1961ൽ നിർമിച്ച കുപ്രസിദ്ധമായ പഴയ ബർലിൻ മതിൽ, ഗ്രീസിൽ 461 ബിസിയിൽ നിർമിച്ച ദ ലോംഗ് വാൾസ് ഓഫ് ഏഥൻസ്, ഇപ്പോഴത്തെ ഇറാനിൽ അഞ്ചാം നൂറ്റാണ്ടിൽ ചെങ്കല്ലുകൊണ്ടു നിർമിച്ച 121 മൈൽ നീളമുള്ള ദ ഗ്രേറ്റ് വാൾ ഓഫ് ഗോർഗൻ, ഇംഗ്ലീഷുകാരെ കിരാത ഗോത്രവർഗക്കാരിൽനിന്നു വേർതിരിച്ചു രക്ഷിക്കാൻ ഹഡ്രിയൻ ചക്രവർത്തി 122 എഡിയിൽ നിർമിച്ച 73 മൈലുള്ള ഹഡ്രിയൻ വാൾ വരെ വേർതിരിവിനായി സൃഷ്ടിച്ച മനുഷ്യമതിലുകൾ പലതാണ്. ഇവ ചരിത്രത്തെയും പലപ്പോഴും കീറിമുറിക്കും.
ചരിത്രത്തെയും ഭാവിയെയും വേർതിരിക്കുന്ന ഒരു ഇരുന്പുമതിൽ ഇപ്പോൾ ഇന്ത്യൻ പാർലമെന്റ് സമുച്ചയത്തിലുമുണ്ട്. വശ്യമനോഹരവും പ്രൗഢോജ്വലവും പൈതൃകമന്ദിരവുമായ ഇപ്പോഴത്തെ പാർലമെന്റിനെയും നരേന്ദ്ര മോദി സർക്കാർ നിർമിക്കുന്ന പുതിയ പാർലമെന്റിനെയും വേർതിരിക്കുന്ന മതിൽ. ഒരു പ്രഹേളിക പോലെ.
ഈ ഇരുന്പു മതിലിന് 20 അടി ഉയരമുണ്ട്. മൂന്നാൾ പൊക്കത്തിൽ നോക്കിയാലും ഉള്ളിലെന്തെന്നു കാണാനാകില്ല. പാർലമെന്റിനു മുന്നിലെ റെയ്സീന റോഡ്, റെഡ്ക്രോസ് റോഡ് തുടങ്ങിയവയ്ക്കു മുന്നിലും പുതിയ പാർലമെന്റ് മന്ദിര നിർമാണം മറയ്ക്കാൻ 20 അടി ഉയരത്തിലുള്ള കൂറ്റൻ ഇരുന്പുമറകളുണ്ട്.
എംപിമാരും പത്രപ്രവർത്തകരും ഉൾപ്പെടെ, നിർമാണ ജോലിക്കാരല്ലാതെ ആർക്കും മതിലിനുള്ളിലേക്കു പ്രവേശനമില്ല. അമേരിക്കയിൽനിന്ന് ഈയിടെ മടങ്ങിയെത്തിയ രാത്രിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പാർലമെന്റ് നിർമാണം അടക്കം ഡൽഹിയിലെ സെൻട്രൽ വിസ്ത പുനർനിർമാണം നേരിട്ടുകണ്ടു പുരോഗതി വിലയിരുത്തി. ദോഷം പറയരുതല്ലോ, രാത്രിയിലെ അതീവ രഹസ്യസന്ദർശനം പകർത്താൻ സർക്കാർ ഫോട്ടോഗ്രഫർമാരെയും വീഡിയോഗ്രഫർമാരെയും നേരത്തെതന്നെ ഒരുക്കിയിരുന്നു. മോദിയുടെ സന്ദർശനത്തിനു പിന്നാലെ സെപ്റ്റംബർ അവസാനം, തെരഞ്ഞെടുക്കപ്പെട്ട ഏതാനും മാധ്യമപ്രവർത്തകരെയും നിർമാണപ്രവർത്തനങ്ങൾ ആദ്യമായി കാണിച്ചു.
ഇന്റർനെറ്റ് യുഗത്തിൽ ലോകം ഒരു ഗ്രാമം ആയെന്നു സ്വപ്നം കണ്ടവർക്കു തെറ്റി. രാജ്യങ്ങളും പ്രദേശങ്ങളും ജനതകളും തമ്മിൽ കൂടുതൽ അകൽച്ചയും മതിലുകളും ഇപ്പോഴും സൃഷ്ടിക്കപ്പെടുന്നു.
ഇനി വരും, അദ്ഭുത മന്ദിരം
കൈകൊണ്ടു നെയ്ത മിർസാപുർ പരവതാനികൾ, അഗർത്തലയിൽനിന്നുള്ള മുളയുടെ പലകകൾ പാകിയ തറ, ഗുജറാത്തിലെ അംബാജി വെളുത്ത മാർബിൾ, രാജസ്ഥാനിലെ ഉദയ്പുർ കേശരിയ പച്ചക്കല്ല് അല്ലെങ്കിൽ പച്ച മാർബിൾ (ഗ്രീൻസ്റ്റോണ്‍), അജ്മീറിലെ ലഖയുടെ ചുവന്ന മാർബിൾ, രാജസ്ഥാനിൽതന്നെയുള്ള സിർമാതുരയിലെ മണൽക്കല്ല്, നാഗ്പൂരിലെയും മുംബൈയിലെയും തേക്കുകൊണ്ടുള്ള ഫർണിച്ചറുകൾ തുടങ്ങി ഇന്ത്യയുടെ പുതിയ പാർലമെന്റ് മന്ദിരം മനോഹരമാക്കുന്ന പലതുമുണ്ട്. ഭൂമിയുടെ ഭ്രമണം കാണിക്കുന്ന ഫൗക്കോ പെൻഡുലം അടക്കം മന്ദിരം മുഴുവനുള്ള സെൻസറുകൾവരെ പലതും എംപിമാരെ സ്വാഗതം ചെയ്യും.
ത്രികോണ ആകൃതിയിൽ നിർമിക്കുന്ന പുതിയ പാർലമെന്റ് വിസ്മയക്കാഴ്ചകളുടെയും അത്യാധുനികതയുടെയും അത്ഭുതലോകമാകും.
നിലവിലെ പാർലമെന്റ് മന്ദിരം വൃത്താകൃതിയിലാണ്. ഓസ്ട്രേലിയ, അമേരിക്ക, ചൈന, ജർമനി, സ്പെയിൻ തുടങ്ങി ഉസ്ബെക്കിസ്ഥാൻ, കുവൈറ്റ്, ശ്രീലങ്ക വരെ നിരവധി പാർലമെന്റ് മന്ദിരങ്ങൾ നേരിൽ സന്ദർശിച്ചിട്ടുണ്ടെങ്കിലും നമ്മുടെ പാർലമെന്റിന്റെ ഏഴയലത്തു നിൽക്കാവുന്ന മറ്റൊന്നും ഇന്നേവരെ കണ്ടിട്ടില്ല. ലോകത്തിനു മുന്നിൽ അഭിമാനമായി നിലകൊള്ളുന്ന പാർലമെന്റ് മന്ദിരത്തെ ചരിത്രത്തിന്റെ ശേഷിപ്പായി തള്ളിയാണു പുതിയത് മോദി സർക്കാർ പണിയുന്നത്. നിലവിലെ പാർലമെന്റ് മന്ദിരം ഇടിച്ചുനിരത്തുന്നില്ലെന്നതിൽ ആശ്വസിക്കാം. മ്യൂസിയമാക്കി മാറ്റും. നിലവിലെ സമുച്ചയത്തിൽ നിൽക്കുന്ന പഴയ ആൽമരവും വെട്ടാതെ പരിപാലിക്കും.
അടുത്ത വർഷത്തെ പാർലമെന്റിന്റെ ശൈത്യകാല സമ്മേളനം പുതിയ മന്ദിരത്തിൽ നടത്തുമെന്നു സ്പീക്കർ ഓം ബിർള സണ്‍ഡേ ദീപികയോടു പറഞ്ഞു. ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷം നടക്കുന്ന 2022ൽ പുതിയ പാർലമെന്റ് മന്ദിരം പൂർത്തിയാക്കുന്നതിൽ വിട്ടുവീഴ്ചയില്ല.
ഡൽഹിയിലും രാജ്യത്താകെയും കോവിഡ് വ്യാപനം രൂക്ഷമായ 2020 ഡിസംബർ പത്തിന്് പ്രധാനമന്ത്രി മോദി തറക്കല്ലിട്ട പുതിയ പാർലമെന്റ് മന്ദിരത്തിന്റെ പണികൾ ദ്രുതഗതിയിൽ പുരോഗമിക്കുന്നു. കോവിഡ്മൂലം ശ്വാസംകിട്ടാതെ നൂറുകണക്കിനാളുകൾ പിടഞ്ഞുമരിച്ചതും മൃതദേഹങ്ങൾ തെരുവിൽ കൂട്ടിയിട്ട് ദഹിപ്പിച്ചതുമൊന്നും പുതിയ പാർലമെന്റ് മന്ദിരമെന്ന മോദിയുടെ സ്വപ്നത്തിനു തടസമായില്ല. പക്ഷേ, ജനങ്ങൾക്കുവേണ്ടി ജനങ്ങൾ നിർമിച്ച പാർലമെന്റ് മന്ദിരം എന്നാണ് അവകാശവാദം.
യുപിഎ കാലത്തെ സ്വപ്നം
ബ്രിട്ടീഷുകാരുടെ കാലത്തു പണിത 93 വർഷത്തെ പഴക്കമുള്ള നിലവിലെ പാർലമെന്റ് മന്ദിരത്തിന്റെ കാലപ്പഴക്കവും അസൗകര്യങ്ങളും പരിഗണിച്ചു പുതിയ പാർലമെന്റ് മന്ദിരം വേണമെന്ന ആശയം 2010ൽ യുപിഎ കാലത്താണ് ഉടടെലടുത്തത്. 2012ൽ മീരാകുമാർ സ്പീക്കറായിരിക്കെ പുതിയ നിർദേശങ്ങൾക്കായി കമ്മിറ്റി രൂപീകരിച്ചു.
തലസ്ഥാനനഗരിയെ നവീകരിക്കാനുള്ള മോദി സർക്കാരിന്റെ 20,000 കോടിയുടെ സെൻട്രൽ വിസ്ത പദ്ധതിയുടെ ഭാഗമായാണു പുതിയ പാർലമെന്റ് മന്ദിരം നിർമിക്കാൻ തീരുമാനിച്ചത്. പക്ഷേ സൗകര്യം കൂട്ടാനായി പണിയുന്ന പുതിയ കെട്ടിടത്തിനു നിലവിലെ പാർലമെന്റ് മന്ദിരത്തെക്കാൾ 1,200 ചതുരശ്ര മീറ്റർ (അഞ്ചു ശതമാനം) വലിപ്പക്കുറവുണ്ട്.! നൂറ്റന്പതു വർഷത്തെ കാലാവധിയാണു പുതിയ മന്ദിരത്തിനുള്ളത്.
2026ൽ കൂടുതൽ എംപിമാർ
ലോക്സഭാ സീറ്റുകളുടെ എണ്ണം 25 വർഷത്തേക്കു കൂട്ടാനാകില്ലെന്നാണു വ്യവസ്ഥ. ഈ കാലാവധി 2026ൽ അവസാനിക്കും. ഇതിനു ശേഷം ജനസംഖ്യാനുപാതികമായി പാർലമെന്റ് അംഗങ്ങളുടെ എണ്ണം കൂട്ടേണ്ടി വരും. ഇതു കണക്കിലെടുത്താണു പുതിയ പാർലമെന്റിലെ എംപിമാരുടെ ഇരിപ്പിടങ്ങളുടെ എണ്ണം കൂട്ടിയത്. പുതിയ ലോക്സഭയിൽ 888 സീറ്റുകളും സംയുക്ത സമ്മേളനത്തിനായി 384 അധിക സീറ്റുകളും ഉണ്ടാകും. ലോക്സഭ, രാജ്യസഭാ ഹാളുകളുടെ വേദിക്ക് ഐക്യരാഷ്ട്ര സഭയുടെ പൊതുസമ്മേളന ഹാളുമായി സാദൃശ്യം തോന്നിയാൽ കുറ്റപ്പെടുത്താനാകില്ല.
വലിയ നഷ്ടങ്ങൾ
പൈതൃകമന്ദിരമായ നിലവിലെ പാർലമെന്റ് മന്ദിരത്തിന്റെ വശ്യതയും ഗാംഭീര്യവും പുതിയ കോണ്‍ക്രീറ്റ് മന്ദിരത്തിനില്ല. ആകൃതിയിൽപോലും പഴയതിനോട് കിടപിടിക്കില്ല.
സെൻട്രൽ ഹാൾ ഇനിയില്ല
ലോക്സഭയുടെയും രാജ്യസഭയുടെയും സംയുക്ത സമ്മേളനം നടത്തുന്ന വിശാലമായ ചരിത്രഹാൾ ഇല്ലാതാകും. അർധവൃത്താകൃതിയിലുള്ള ലോക്സഭയുടെയും രാജ്യസഭയുടെയും ലൈബ്രറിയുടെയും നടുവിലാണു വൃത്താകൃതിയിലുള്ള സെൻട്രൽ ഹാൾ. സ്വാതന്ത്ര്യത്തലേന്ന് 1947 ഓഗസ്റ്റ് 14ന് ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്റു ചരിത്രപ്രസിദ്ധമായ ‘ട്രിസ്റ്റ് വിത്ത് ഡെസ്റ്റിനി’ പ്രസംഗം നടത്തിയതു സെൻട്രൽ ഹാളിലാണ്. അന്നതു പാർലമെന്റ് ഹാൾ ആയിരുന്നില്ല. കോണ്‍സ്റ്റിറ്റ്യുവന്റ് അസംബ്ലിയെയാണു നെഹ്റു അഭിസംബോധന ചെയ്തത്. അതേ ഹാളാണു പിന്നീടു പാർലമെന്റ് സെൻട്രൽ ഹാളായത്. ബ്രിട്ടീഷ് കൊളോണിയൽ ഭരണത്തിന് അന്ത്യംകുറിച്ച് നവഭാരതത്തിന്റെ നാന്ദികുറിച്ച ചരിത്രവേദി. ഇന്ത്യയുടെ സ്വാതന്ത്ര്യം ബ്രിട്ടീഷ് സർക്കാർ ഒൗദ്യോഗികമായി പ്രഖ്യാപിച്ചതും സെൻട്രൽ ഹാളിലാണ്.
നിലവവിൽ 788 സീറ്റുകളുള്ള സെൻട്രൽ ഹാളിലാണ് ഓരോ ബജറ്റ് സമ്മേളനത്തിനും തുടക്കംകുറിച്ച് രാഷ്ട്രപതിമാർ കേന്ദ്രസർക്കാരിന്റെ നയപ്രസംഗം നടത്തുന്നത്. അമേരിക്കൻ പ്രസിഡന്റുമാർ അടക്കം പ്രധാന വിദേശ രാഷ്ട്രത്തലവൻമാർ ഇന്ത്യൻ പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തിൽ പ്രസംഗിച്ചതും ഇവിടെത്തന്നെ. 1992ൽ ക്വിറ്റ് ഇന്ത്യ സമരത്തിന്റെ സുവർണ ജൂബിലി, 1997ൽ ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ സുവർണ ജൂബിലി എന്നിവ മുതൽ ഏറ്റവുമൊടുവിൽ 2017 ജൂണിൽ ജിഎസ്ടി നടപ്പാക്കിയതുവരെയുള്ള ചരിത്രനിമിഷങ്ങൾക്കായി പാർലമെന്റ് അർധരാത്രിയിലും സമ്മേളിച്ചിരുന്നു.
സെൻട്രൽ ഹാളിലെ തലതിരിഞ്ഞുള്ള ഫാനുകളുടെയും മേൽക്കൂരയിലെ അഷ്ടകോണാകൃതിയിലുള്ള നിരവധി കളങ്ങളുടെയും വട്ടത്തിലുള്ള തൂണുകളുടെയും രാഷ്ട്രനേതാക്കളുടെ പെയിന്റിംഗുകൾ സ്ഥാപിച്ച ഭിത്തികളുടെയും ഭംഗിക്കു പകരം വയ്ക്കാൻ മറ്റൊന്നിനുമാകില്ല.
പാർലമെന്ററി ജനാധിപത്യത്തിൽ ഇരു സഭകളിലെയും എംപിമാരും മുൻ എംപിമാരും മുതിർന്ന ഏതാനും പത്രപ്രവർത്തകരും പതിവായി സമ്മേളിച്ചിരുന്ന സ്ഥലം പുതിയ പാർലമെന്റ് മന്ദിരത്തിൽനിന്ന് ഒഴിവാക്കിയതിനു പിന്നിൽ ജനാധിപത്യവിരുദ്ധ മനോഭാവവും വെളിവാകും. നെഹ്റു മുതൽ മൻമോഹൻ സിംഗ് വരെയുള്ള പ്രധാനമന്ത്രിമാരുടെ കാലത്ത് മന്ത്രിമാരും എംപിമാരും മുതിർന്ന പത്രപ്രവർത്തകരും തമ്മിലുള്ള ഇഴയടുപ്പവും ആശയവിനിമയവും അറുത്തുമുറിച്ച് ഇല്ലാതാക്കുന്നതു സ്ഥലപരിമിതികൊണ്ടല്ല.
ല്യൂട്ടൻ നിർമിതിക്കു വിട
സർ എഡ്വിൻ ല്യൂട്ടൻ, സർ ഹെർബർട്ട് ബേക്കർ എന്നിവർ രൂപകൽപന ചെയ്ത പ്രൗഢോജ്വലമായ നിലവിലെ പാർലമെന്റ് മന്ദിരം 1913ലാണു വിഭാവനം ചെയ്തത്. 1921 ഫെബ്രുവരി 12ന് നിർമാണം ആരംഭിച്ച മന്ദിരം പൂർത്തിയാക്കാൻ ആറു വർഷമെടുത്തു. അന്നത്തെ മൊത്തം ചെലവ് 83 ലക്ഷം രൂപ. പുതിയ രണ്ടാം പാർലമെന്റ് 21 മാസത്തിനുള്ളിൽ പൂർത്തിയാക്കാനാണു ലക്ഷ്യം. ഇപ്പോൾ ചെലവ് 970 കോടി രൂപ.
ലോർഡ് ഇർവിൻ എന്നറിയപ്പെടുന്ന ഇന്ത്യൻ വൈസ്രോയി എഡ്വേർഡ് ഫ്രെഡറിക് ലിൻഡ്ലിവുഡ് 1927 ജനുവരി 18നാണ് ഇംപീരിയൽ ലെജിസ്ലേറ്റീവ് കൗണ്‍സിൽ എന്ന നിലയിൽ കെട്ടിടം സമർപ്പിച്ചത്.
നിർമാണത്തിലേക്ക് ഒരു എത്തിനോട്ടം.
കൂറ്റൻ ക്രെയിനുകൾ, മിക്സറുകൾ, ഡന്പറുകൾ, എക്സ്കവേറ്ററുകൾ, ജെസിബികൾ തുടങ്ങിയ നൂറോളം വലിയ നിർമാണ യന്ത്രങ്ങളും സദാ വന്നുപോകുന്ന വലിയ ലോറികളും പുതിയ പാർലമെന്റ് സമുച്ചയത്തെ സദാ ശബ്ദമുഖരിതമാക്കുന്നു. അഭൂതപൂർവമായ വേഗതയിലും കാര്യക്ഷമതയിലുമാണു നിർമാണം പുരോഗമിക്കുന്നതെന്നു നിരീക്ഷണ ഡെക്കിനു മുകളിൽനിന്നു കേന്ദ്ര ഭവന-നഗരകാര്യ സെക്രട്ടറി ദുർഗാ ശങ്കർ മിശ്ര പറയുന്നു. ഇന്ത്യയുടെ ജനാധിപത്യ കിരീടത്തിൽ ഒരു രത്നം എന്നാണു ദുർഗയുടെ വിശേഷണം.
നിലവിൽ 30 ശതമാനത്തിലേറെ പണി പൂർത്തിയായി. 150 വർഷത്തെ ശേഷിയുള്ള പുതിയ മന്ദിരം 250 വർഷമെങ്കിലും നിലനിൽക്കും. ദിവസം 1,200 പേർ ജോലി ചെയ്യുന്നു. കല്ല് ഡ്രസിംഗ്, ഫർണിച്ചർ നിർമാണം തുടങ്ങിയ ജോലികളുമായി ബന്ധപ്പെട്ട് 20 വ്യത്യസ്ത സ്ഥലങ്ങളിലായി ദിവസം 4,800 തൊഴിലാളികൾ വേറെയും പണിയെടുക്കുന്നുണ്ട്.
പുതിയ സമുച്ചയത്തിന്റെ അടിത്തറ പാകുന്നതിന്, 1.65 ലക്ഷം ഘനമീറ്റർ മണ്ണ് 45 ദിവസത്തിനുള്ളിൽ കുഴിച്ചെടുത്തു. ടണ്‍ കണക്കിനു പാറകളും പാറക്കല്ലുകളും കുഴിച്ചെടുത്തതിലുണ്ട്. ഇതിൽ 70 ശതമാനവും നിർമാണസ്ഥലത്ത് ഉപയോഗിച്ചുവെന്ന് ടാറ്റാ പ്രോജക്ട് എംഡി വിനായക് ദേശ്പാണ്ഡെ പറഞ്ഞു,
ഇതിനകം 70,000 ക്യുബിക് മീറ്റർ കോണ്‍ക്രീറ്റ് ഉപയോഗിച്ചു. ഇനി 1.3 ലക്ഷം ക്യുബിക് മീറ്റർ ഉപയോഗിക്കും. ടാറ്റാ സ്റ്റീലിൽ നിന്നുള്ള 36,000 മെട്രിക് ടണ്‍ സിമന്റും 19,000 ടണ്‍ സ്റ്റീലും ഇതുവരെ ഉപയോഗിച്ചിട്ടുണ്ട്.
പാർലമെന്റ് മന്ദിരത്തിലെ തറ വിസ്തൃതി 62,000 ചതുരശ്ര മീറ്ററുണ്ട്. 43,000 ചതുരശ്ര മീറ്റർ സീലിംഗും സ്ഥാപിക്കും. ആകെ 22,000 ചതുരശ്ര മീറ്ററിലാണു മേസ്തിരിപ്പണി. 54,000 ക്യുബിക് മീറ്ററിലധികം കല്ലുകൊണ്ടുള്ള നിർമാണമുണ്ട്. സൃഷ്ടിക്കപ്പെട്ട ചട്ടക്കൂടിനുള്ളിൽ 16 ടണ്‍ കോണ്‍ക്രീറ്റ് ഉണ്ടാകും.
പുതിയ കെട്ടിടത്തിൽ ലോക്സഭയുടെയും രാജ്യസഭയുടെയും മുകളിലെ സ്ലാബ് അടിസ്ഥാന സ്ലാബിൽ നിന്ന് 23.5 മീറ്റർ ഉയരത്തിലാണ്. സാധാരണ ഏഴുനില കെട്ടിടത്തിനു തുല്യമായ ഉയരം. ബീമുകൾക്ക് 3.3 മീറ്റർ കനമുണ്ട്.
റൂർക്കിയിലെ സെൻട്രൽ ബിൽഡിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ സഹായത്തോടെ എല്ലായിടത്തും സെൻസറുകൾ ഉണ്ടാകും.
ഡൽഹിയിൽ ഇടയ്ക്കിടെയുണ്ടാകുന്ന ഭൂകന്പങ്ങളെ നേരിടുന്നതിനു കഴിയുന്ന രീതിയിലാണു കെട്ടിടത്തിന്റെ രൂപകൽപ്പന. ഭൂകന്പമേഖല നാലിൽ ആണു ഡൽഹി.
തുരുന്പെടുക്കാത്ത (കൊറഷൻ പ്രൂഫ്) സ്റ്റീൽ ഉപയോഗിക്കുന്നു. ഭൂഗർഭജലത്തിന്റെ പ്രവേശനം പരിശോധിക്കുന്നതിനായി റാഫ്റ്റ് ഫൗണ്ടേഷനുകൾക്കു താഴെ പോളിയെത്തിലീൻ ഷീറ്റുകൾ കൊണ്ടുള്ള പാളി സ്ഥാപിച്ചിട്ടുണ്ട്.
പുതിയ പാർലമെന്റ്
ഒറ്റനോട്ടത്തിൽ
• ത്രികോണാകൃതിയിൽ നാലുനില കെട്ടിടം.
• ലോക്സഭയ്ക്കും രാജ്യസഭയ്ക്കും കൂടുതൽ വിശാല ചേംബറുകൾ
ലോക്സഭ- 888 സീറ്റുകൾ. രാജ്യസഭ- 384 സീറ്റുകൾ
• സംയുക്ത സമ്മേളനങ്ങൾക്കായി 1272 എംപിമാർക്ക് ഇരിപ്പിടമുള്ള ഹാളായി ലോക്്സഭയുടെ വിസ്തൃതി കൂട്ടാനാകും.
• ആകെ വിസ്തൃതി- 64,500 ചതുരശ്ര മീറ്റർ
• നിർമാണ വിസ്തൃതി- 21,700 ചതുരശ്ര മീറ്റർ (നിലവിലെ സമുച്ചയത്തിലുള്ള വലിയ ആൽമരം നിൽക്കുന്ന തുറന്ന സ്ഥലം ഉൾപ്പെടെ)
• മൊത്തം ചെലവ്- 970 കോടി രൂപ
• ഉദ്ഘാടനം- 2022 നവംബർ/ ഡിസംബർ
• നിർമാണ കരാർ- ടാറ്റാ പ്രോജക്ടസ് ലിമിറ്റഡ്
• മുഖ്യ ആർക്കിടെക്ട്- ഗുജറാത്തുകാരനായ ബിമൽ പട്ടേൽ
ചില പുതുമകൾ
• ജനാധിപത്യ പാരന്പര്യം വിശദമാക്കുന്ന ഗംഭീര ഭരണഘടനാ ഹാൾ (കോണ്‍സ്റ്റിറ്റ്യൂഷൻ ഹാൾ)
• ലോക്സഭാ ഹാളിന് മയിലും രാജ്യസഭയ്ക്ക് താമരയുമാണ് ഇന്റീരിയർ ഡിസൈൻ പ്രമേയം.
(ബിജെപിയുടെ തെരഞ്ഞെടുപ്പു ചിഹ്നമായ താമര തീം ആയതും യാദൃച്ഛികമാകില്ല.!)
• കെട്ടിടത്തിനു മുകളിൽ 21 അടി ഉയരമുള്ള തൂണും മുകളിൽ അശോക ചിഹ്നവും.
• എംപിമാർക്കു വിശ്രമിക്കാനും ചായസത്കാരത്തിനും ആഡംബര ലോഞ്ചുകൾ.
• പാർലമെന്ററി സമിതി യോഗങ്ങൾക്കായി നിരവധി കമ്മിറ്റി മുറികൾ.
• ഡിജിറ്റൽ സൗകര്യങ്ങളുള്ള അത്യാധുനിക ലൈബ്രറി.
• ഡൈനിംഗ് ഹാളുകൾ.
• വിശാലമായ വാഹന പാർക്കിംഗ്
ജോർജ് കള്ളിവയലിൽ