രണ്ടുമൂന്നു പതിറ്റാണ്ടിനുള്ളിൽ മലയാളനാട്ടിലുണ്ടായ മാറ്റങ്ങൾ വിസ്മയകരമാണ്. തിരിച്ചറിയാൻ പറ്റാത്തവിധം നാടും നഗരവും മാറി. പടുകൂറ്റൻ ഫ്ളാറ്റുകളും ആഡംബര വീടുകളും വലിയ മാളുകളും വീതിയേറിയ പാതകളും വാഹനത്തിരക്കുമായി കൊച്ചുകേരളം മറുനാടുകളെ അന്പരപ്പിച്ചു.
ഇതിനിടെ അധികം ശ്രദ്ധ കിട്ടാതെ മറ്റൊരു വന്പൻ മാറ്റം സംഭവിക്കുന്നുണ്ടായിരുന്നു. അത് പറന്പുകളിലാണ്. ഉയരത്തിലും വലിപ്പത്തിലും വളർന്നുനിന്നിരുന്ന ഫലവൃക്ഷങ്ങൾ കുള്ളന്മാരായി മാറുന്നു. അനേകം തലമുറകളെ ഊട്ടിയ നാടൻ മാവുകളും പ്ലാവുകളും തെങ്ങും കമുകുമെല്ലാം കുഞ്ഞന്മാർക്കു വഴിമാറുകയാണ്.
വിരൽ വണ്ണമുള്ള പ്ലാവിൻതൈയിൽ വലിപ്പമുള്ള ചക്കകൾ. മുട്ടൊപ്പം പൊക്കമുള്ള മാവിന്റെ കൊന്പിൽ മൂപ്പെത്തിയ മാങ്ങാക്കുലകൾ. നിലത്തുനിന്നു വെട്ടിയെടുക്കാവുന്ന വിളഞ്ഞ കുലകളുമായി തെങ്ങും കമുകും. കുട്ടികളുടെപോലും കൈയെത്തും ഉയരത്തിൽ പേരയ്ക്കയും സപ്പോട്ടയും റംബൂട്ടാനുമടക്കം അനവധി പഴങ്ങൾ.
ഇത് ലില്ലിപുട്ട് കാഴ്ചകളല്ല. മലയാളികളുടെ വീട്ടുമുറ്റത്തെയും തൊടികളിലെയും വർത്തമാനകാല ദൃശ്യങ്ങളാണ്. പണ്ടത്തെ നാട്ടിൻപുറ പറന്പുകൾ ഇങ്ങനെയായിരുന്നില്ല. മൂന്നുനാലുപേർ കൈകോർത്തു പിടിച്ചാലും എത്താത്തത്ര വലിപ്പമുണ്ടായിരുന്നു പ്ലാവിനും മാവിനും. തെങ്ങിനും കമുകിനും മാനംമുട്ടെ ഉയരം. പേരയ്ക്കും ചാന്പയ്ക്കുംപോലും ഏണിവച്ചു കയറേണ്ട തലപ്പൊക്കം. വൻമരങ്ങൾ നിറഞ്ഞു വനംപോലത്തെ ഫലവൃക്ഷത്തോട്ടങ്ങൾ.
മുനിശാപം കിട്ടിയപോലെ
മാവിൽ കയറി മാങ്ങ പറിക്കുന്നത് അസാധ്യമായിരുന്ന കാലം. മാന്പഴം തിന്നണമെങ്കിൽ അത് തനിയെ താഴെ വീഴണം. അല്ലെങ്കിൽ കല്ലും കന്പും എറിഞ്ഞു വീഴ്ത്തണം. ചക്ക ഇടലും നല്ല പാടായിരുന്നു. ചതയാതെ ചക്ക കിട്ടാൻ തുഞ്ചത്ത് കയറി കയർകെട്ടി ഇറക്കേണ്ടിയിരുന്നു. ഈ സാഹസികതയ്ക്കിടയിൽ കാൽതെന്നി വീണു പരലോകം പൂകിയ പൂർവികർ ഒരുപാട്. അന്നത്തെ ആ ഭീമൻമരങ്ങളാണ് ഇന്നു കുള്ളന്മാരായി മാറിയിരിക്കുന്നത്. മുനിശാപം കിട്ടിയപോലെ കൂട്ടിലും ചട്ടികളിലും മുറ്റത്തുമായി അവ വിമ്മിഷ്ടപ്പെട്ടിരിക്കുന്നു.
ഫലവൃക്ഷങ്ങൾക്കു സംഭവിച്ചത് സ്വാഭാവിക പരിണാമമല്ല. നിർബന്ധിത രൂപപരിവർത്തനമാണ്. തെങ്ങിൽനിന്നായിരുന്നു തുടക്കം. ഉയരം കുറഞ്ഞതും നേരത്തേ കായ്ക്കുന്നതുമായ സങ്കരയിനം തെങ്ങുകൾ സൃഷ്ടിച്ചു. പിന്നാലെ കുള്ളൻ കമുകുകളുമെത്തി. ഉയരം കുറഞ്ഞതും ഉയരം കൂടിയതുമായവ തമ്മിൽ കൃത്രിമ പരാഗണം നടത്തിയായിരുന്നു ഇവയുടെ പുനർസൃഷ്ടി. ബഡിംഗും ഗ്രാഫ്റ്റിംഗും വഴി പഴമരങ്ങളെയും കുറിയവന്മാരാക്കി.
വൈറലായി കുള്ളന്മാർ
മലയാളികൾ വളരെ പെട്ടെന്നുതന്നെ കുള്ളൻ മരങ്ങളോടു കൂട്ടു കൂടി. അധികം കാത്തിരിക്കാതെ ഫലം കിട്ടും. ആയാസപ്പെടാതെ വിളവെടുക്കാം. കുള്ളന്മാരെ വൈറലാക്കിയത് ഈ ഗുണങ്ങളായിരുന്നു. നാടൻതെങ്ങ് 30 മീറ്റർ വരെ ഉയരത്തിൽ വളരുമെങ്കിൽ കുള്ളന്റെ വളർച്ച കഷ്ടിച്ച് ആറോ ഏഴോ മീറ്റർ മാത്രം. നാടൻ കായ്ക്കണമെങ്കിൽ ഏഴെട്ടുവർഷം കഴിയണം.
കുള്ളൻ തെങ്ങിൽ പതിനെട്ടാം മാസം ചൊട്ട കാണാം. ഉയരക്കാരനിൽ തുടക്കം മുതൽ തേങ്ങാപറി മല്ലൻപണിയാണ്. കട തിരിയും മുന്പ് കായ്ച്ചുതുടങ്ങുന്ന കുള്ളനിൽനിന്നു കയറ്റക്കാരെ ആശ്രയിക്കാതെ ആർക്കും തേങ്ങയിടാം. കുറിയ കമുകുകളിലെ അടയ്ക്ക പറിക്കലും ഈവിധം ഈസി.
ഗംഗാബോണ്ടം, ഗൗളിപാത്രം, ചാവക്കാട് ഗ്രീൻ, മലയൻ, ടി x ഡി, കേരളഗംഗ എന്നിങ്ങനെ കുറിയ തെങ്ങിനങ്ങൾ നിരവധി. മംഗള, സുമംഗള, സൗത്ത് കാനറ, മോഹിത്നഗർ തുടങ്ങി കുള്ളൻ കമുകുകളും ധാരാളം. നെടിയൻമാരായ നാടൻ ഇനങ്ങളെ തൂത്തുമാറ്റി ഇവ നാട്ടിൽ നിറയുകയാണ്.
പഴങ്ങൾ തരുന്ന മരങ്ങളിൽ മാവിന്റെ കുറിയവന്മാരാണ് ആദ്യമെത്തിയത്. മൂവാണ്ടനിൽനിന്നു തുടങ്ങിയ താഴോട്ടുള്ള വളർച്ച ഇപ്പോൾ മുപ്പതിലേറെ കുഞ്ഞൻ ഇനങ്ങളിൽ എത്തിനിൽക്കുന്നു. പല രുചിയിലും നിറത്തിലും ആകൃതിയിലുമുള്ളവ.
കുഞ്ഞൻപ്ലാവിന് വൻ വരവേല്പ്
മാവ് ചെറുതായി തുടങ്ങിയിട്ടും പ്ലാവ് ആദ്യമൊന്നും അതിനു വഴങ്ങിയില്ല. പക്ഷേ, ആ ചെറുത്തുനിൽപ് അധികകാലമുണ്ടായില്ല. നിലവിൽ മാവിനേക്കാൾ വേഗത്തിലാണ് പ്ലാവിന്റെ ചെറുതാകൽ. രണ്ടു വർഷത്തിനുള്ളിൽ വലിയ ചക്കകൾ കായ്ച്ചു തുടങ്ങുന്ന വിയറ്റ്നാം പ്ലാവിനു കേരളത്തിൽ വൻ വരവേല്പാണു ലഭിച്ചത്. ഇതിന്റെ ഒരു തൈ എങ്കിലും വാങ്ങി നടാത്തവർ ചുരുക്കം.
നട്ടവരെയാരെയും ഈ കൊച്ചുപ്ലാവ് നിരാശപ്പെടുത്തുന്നുമില്ല. നിവർന്നു നിൽക്കാൻ ശേഷി കൈവരിക്കും മുന്പേ ഇവ കായ്ചു തുടങ്ങുന്നു. ചുവട്ടിലും ചെറിയ ശിഖരങ്ങളിലുമായി നിരവധി ചക്കകൾ. തരക്കേടില്ലാത്ത വലിപ്പം. ഉള്ളിൽ നിറയെ ചുളകൾ. കൊതിപ്പിക്കുന്ന രുചിയും മണവും.
അനവധി തലമുറകളെ ഊട്ടിയ നാടൻ ഇനങ്ങളെ ഒറ്റയടിക്കു തള്ളിക്കളയുന്നത് നന്ദികേടു തന്നെ. പക്ഷേ, പുത്തൻകൂറ്റുകാരുടെ ഗുണങ്ങൾ ആരെയും മോഹിപ്പിച്ചു വീഴ്ത്തുന്നവയാണ്.
പൂവും കായും ഉറപ്പ്
കുരുപാകി മുളപ്പിച്ചായിരുന്നു പണ്ടുള്ളവരുടെ നടീൽ. ഇഷ്ടം തോന്നുന്ന മാവിന്റെയും പ്ലാവിന്റെയും കുരു കിട്ടിയാൽ അത് നടും. മുളച്ച് ഇല വരുന്നതും തടി തിരിയുന്നതും നോക്കിനിൽക്കും. നാടൻ പ്ലാവും മാവും കായ്ക്കാൻ ഒരു വ്യാഴവട്ടം വേണ്ടിവരും. കായ്ക്കുന്പോൾ ഒരുപക്ഷേ നിരാശയാവും ഫലം. തേൻവരിക്കയുടെ കുരു നട്ടാൽ ചിലപ്പോൾ കൂഴച്ചക്കയായും പിരിയുക. വരിക്കച്ചക്ക ആണെങ്കിൽതന്നെ നട്ടകുരുവിന്റെ മെച്ചം ഉണ്ടാവണമെന്നില്ല. രുചിയും മണവുമൊക്കെ വേറെയാകും.
ചിലതിനു കായ്ക്കാൻ മടിയായിരിക്കും. മച്ചിപ്ലാവുകൾ പണ്ടു പല പറന്പിലും ഉണ്ടായിരുന്നു. കായ്ച്ചാൽതന്നെ കായ് എണ്ണം കുറവായിരിക്കും. ഒടുവിൽ സ്ഥലം മെനക്കെടുത്താതെ വെട്ടിക്കളയേണ്ടിയും വരും. ഒരുപാട് വർഷത്തെ അധ്വാനവും കാത്തിരിപ്പും പാഴായത് മിച്ചം. പുത്തൻ ഇനങ്ങൾക്ക് ഈ പ്രശ്നങ്ങളില്ല. പൂക്കുമെന്നും കായ്ക്കുമെന്നും ഉറപ്പ്. കുള്ളൻ പ്ലാവുകളിൽ വിരിയുന്നതെല്ലാം തേൻവരിക്കയാണ്.
വളർച്ചയെത്തിയ നാടൻ മാവിനും പ്ലാവിനും പന്തലിച്ചുനിൽക്കാൻ ആറേഴ് സെന്റ് സ്ഥലമെങ്കിലും വേണം. ഇവ നന്നായി കായ്ച്ചാൽതന്നെ ഇത്രയും സ്ഥലം ഒരു മരത്തിനു മാത്രമായി നൽകേണ്ടിവരുന്നത് നഷ്ടംതന്നെ. വീട് വയ്ക്കാൻ അഞ്ച് സെന്റ് ഭൂമിക്കായി പെടാപ്പാട് പെടുന്ന ഇക്കാലത്ത് നാടൻഭീമന്മാരെ എങ്ങനെ വളർത്തും. കുള്ളൻമാർക്ക് കുറച്ചുസ്ഥലം മതിയെന്നു മാത്രമല്ല ചട്ടിയിലും മറ്റുമാണ് നടുന്നതെങ്കിൽ എടുത്ത് മാറ്റിവയ്ക്കാനും പറ്റും.
പ്ലാവിൽ എപ്പോഴും ചക്ക
കുള്ളൻ മരങ്ങളോടുള്ള പ്രതിപത്തിക്കു വേറെയുമുണ്ട് കാരണങ്ങൾ. നാടൻ പഴമരങ്ങൾ വർഷത്തിലൊരിക്കലാണ് ഫലം തരിക. ചില ഒന്നരാടന്മാരുമുണ്ട്. വിയറ്റ്നാം പ്ലാവ് പോലുള്ളവ സീസണൊന്നും നോക്കാതെ കായ്ചുകൊണ്ടേയിരിക്കും. കൊല്ലത്തിൽ രണ്ടും മൂന്നും തവണ. പ്ലാവിൽ എപ്പോഴും ചക്ക. വീടുകളിൽ ചക്കപ്പഴത്തിന്റെ തീരാമധുരം. ചില കുറിയ മാവുകൾക്കുമുണ്ട് ഓൾ സീസണ് പൂവിടൽ.
ജനുവരി മുതൽ ജൂണ് വരെയായിരുന്നു പണ്ട് കേരളത്തിലെ ചക്ക സീസണ്. മാർച്ച് മുതൽ ചക്ക പഴുത്തുതുടങ്ങും. മാവിന്റെയും മറ്റു പഴമരങ്ങളുടെയും കായ്ക്കൽ കാലവും ഈ സമയംതന്നെ. മലയാളി വീടുകളിൽ പട്ടിണിയില്ലാ കാലം കൂടിയാണ് ഈ പഴക്കാലം. ചക്കപ്പഴം വരട്ടിയും പച്ചച്ചുള ഉണങ്ങിയും ക്ഷാമകാലത്തേക്കു കരുതിവയ്ക്കാറുമുണ്ട്. ചക്കക്കുരു മണലിലിട്ടാൽ അടുത്ത സീസണ്വരെ ഒരു കേടുമില്ലാതെയിരിക്കും. പുതിയ ചക്കപുരാണങ്ങളിൽ ഇവയൊന്നും ഇനിയുണ്ടാവില്ല. കൈയെത്തും ദൂരത്ത് ചക്ക വിരിഞ്ഞുകൊണ്ടേയിരിക്കുന്പോൾ എന്തിനു സൂക്ഷിച്ചുവയ്ക്കണം.
കുരുവില്ല, അരക്കില്ല
കായ്ക്കുന്ന മരങ്ങളുടെ പരിണാമങ്ങൾ അവസാനിച്ചിട്ടില്ല. അവിശ്വസനീയമെന്നു കരുതുന്ന പുതിയ ഇനങ്ങൾ പുറത്തുവന്നുകൊണ്ടേയിരിക്കുന്നു. കുരുവില്ലാച്ചക്കയും അരക്കില്ലാച്ചക്കയുമാണ് ലേറ്റസ്റ്റ് ട്രെൻഡ്. അരക്കിനെ അറച്ച് ചക്കയെ അകറ്റിനിർത്തിയവർക്കും ഇനി ചക്ക തിന്നു തുടങ്ങാം. പ്രമേഹം, രക്തസമ്മർദം തുടങ്ങി കാൻസറിനെ വരെ നിയന്ത്രിക്കാൻ ശേഷിയുള്ള ചക്കയെ ഇനി തീൻമുറികളിലെ സ്ഥിരസാന്നിധ്യമാക്കാം.
കാത്തിരുന്നു മുഷിയും മുന്പ് കായ്ഫലം ഉറപ്പായതോടെ നാടു നഗര വ്യത്യാസമില്ലാതെ ആളുകൾ ആവേശത്തോടെ ഫലവൃക്ഷങ്ങൾ വച്ചുപിടിപ്പിക്കുന്നു. മുറ്റത്തു പൂച്ചെടികൾക്കു പകരം പഴമരങ്ങൾ നടുന്നു. കോടിക്കണക്കിനു രൂപയുടെ തൈകളാണ് വിറ്റഴിയുന്നത്. തൈകൾ ഉത്പാദിപ്പിച്ചു വിൽക്കുന്നത് വൻ വ്യവസായമായി. വ്യാവസായകാടിസ്ഥാനത്തിൽ ഇവയുടെ കൃഷിയും നടക്കുന്നു.
വിദേശി പഴങ്ങൾ
തദ്ദേശീയ പഴങ്ങൾക്കു പുറമെ വിദേശീയ പഴങ്ങളും പറന്പുകളിൽ ഇപ്പോൾ സുലഭം. ഈ നൂറ്റാണ്ടിന്റെ തുടക്കത്തിൽപോലും കേട്ടുകേഴ്വിമാത്രമായിരുന്ന റംബൂട്ടാനും പുലാസാനും ഇപ്പോൾ കേരളമാകെ നിറഞ്ഞിരിക്കുന്നു. ഈ മലേഷ്യൻ പഴങ്ങൾ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രിയം. വലിയ കീടബാധയില്ലാതെ ഇവ നന്നായി വളരുന്നു. അഭിയു, ഡുക്കു, സന്തോൾ, സബെർജെല്ലി തുടങ്ങിയവയും നന്നായി കായ്ക്കന്നു. ഡ്രാഗണ് ഫ്രൂട്ട്, ലോഗൻ ഫ്രൂട്ട്, മാട്ടോവ ഫ്രൂട്ട്, സ്റ്റാർ ഫ്രൂട്ട്, മിറക്കിൾ ഫ്രൂട്ട് അടക്കം വ്യത്യസ്ത ഇനം പഴങ്ങൾ നട്ടുപിടിപ്പിക്കാൻ ആളുകൾ മത്സരിക്കുന്നു. ഇങ്ങനെ പോയാൽ പഴങ്ങളുടെ കാര്യത്തിൽ ഓരോ വീടും സ്വയംപര്യാപ്തമാകുന്ന കാലം അത്ര വിദൂരമല്ല.
അൽപായുസുക്കൾ
സങ്കരയിനത്തിൽപ്പെട്ട കുള്ളന്മാരുടെയും വിദേശ ഇനങ്ങളുടെയും പിന്നാലെ ജനം പായുന്പോൾ നാടൻ ഇനങ്ങൾ കാണാമറയത്താകുകയാണ്. ഇവയുടെ കാഴ്ചകൾ ഇന്ന് അപൂർവം. ഒപ്പം അവയുടെ ഗുണങ്ങളും അന്യമാവുന്നു.
നാടൻ തെങ്ങുകൾ കായ്ക്കാൻ അല്പം താമസിക്കുമെങ്കിലും നൂറുവർഷം വരെ ആയുസുള്ളവയായിരുന്നു. അത്രയും കാലം അവ വിളവ് തരുമായിരുന്നു. അതും ഏറെ എണ്ണ ലഭിക്കുന്ന നല്ല ഒന്നാന്തരം തേങ്ങകൾ. കുള്ളൻ തെങ്ങുകൾ അല്പായുസുക്കളാണ്. 20-25 വർഷത്തെ വളർച്ച മാത്രം. ഒന്നരാടൻ വർഷമാണ് പലതും കായ്ക്കുക. ഇവയുടെ തേങ്ങയിൽ എണ്ണയുടെ അംശം കുറവാണ്. ആട്ടിയാൽ കാര്യമായി എണ്ണ കിട്ടില്ല. കറിക്ക് അരയ്ക്കാനും അത്ര പോരാ.
എന്നാൽ, ഇളനീരിന് ഉത്തമമാണു താനും. പൊക്കം വയ്ക്കാത്ത കുള്ളൻ തെങ്ങുകളിൽ കീടബാധ ഒഴിയാത്തതും ദോഷങ്ങളിൽ പെടുന്നു. കുറിയ കമുകുകൾക്കുമുണ്ട് ഇത്തരം പ്രശ്നങ്ങൾ.
ബഡ് ജാതിയും റബറും വലിയ വിജയങ്ങളായി നിലനിൽക്കുന്പോൾ ഇതേരീതിയിൽ സൃഷ്ടിക്കുന്ന മാവുകളും പ്ലാവുകളും ദീർഘകാലാടിസ്ഥാനത്തിൽ ലാഭകരമാകുമോയെന്നു കണ്ടറിയേണ്ടിയിരിക്കുന്നു. കുറിയ പ്ലാവുകളിൽ ആദ്യവർഷങ്ങളിൽ കായ്ക്കുന്ന ചക്കകൾ ഒഴിവാക്കണമെന്നു പറയുന്നുണ്ട്.
ചെറുപ്രായത്തിൽ വലിയ ചക്കകളുണ്ടായാൽ മരത്തിന്റെ വളർച്ച മുരടിക്കും. ചക്കകളില്ലാതെ വളരാൻ അനുവദിച്ചാലും മരത്തിന് അധികം വണ്ണമോ ഉയരമോ വയ്ക്കില്ല. കുറ്റിച്ചെടി കണക്കെ നിൽക്കും. കുള്ളൻ പ്ലാവിന്റെയും മാവിന്റെയും ആയുസ് അറിയാനിരിക്കുന്നതേയുള്ളൂ. എന്തായാലും നാടന്റെ ദീർഘായുസ് പ്രതീക്ഷിക്കേണ്ട.
വലിയ തടികൾ ഓർമയാകും
കുള്ളന്മാരുടെ വരവിൽ പ്ലാവിന്റെയും മാവിന്റെയും വലിയ തടികൾ ഭാവിയിൽ ഓർമകളായി മാറും. പണ്ട് വീടുപണിക്കുള്ള തടി പറന്പിൽനിന്നു കിട്ടുമായിരുന്നു. പ്രായം ചെന്ന ഒരു പ്ലാവ് മുറിച്ചാൽ വീട് പണി കഴിഞ്ഞു തടി ബാക്കിയാവുമായിരുന്നു. മാവിൻതടി വീടുപണിക്ക് ഉപയോഗിക്കില്ലെങ്കിലും വിലയുള്ള തടിയായിരുന്നു. ആഞ്ഞിലി, തേക്ക്, മഹാഗണി തുടങ്ങിയവയിലേക്കു വലിയ തടികൾ ഇനി ചുരുങ്ങും. പണ്ട് മാന്പഴക്കാലത്ത് നാടൻമാവുകളുടെ ചുവടുകൾ കുട്ടിക്കൂട്ടായ്മകളുടെ സമ്മേളനവേദിയായിരുന്നു. പഴയ തലമുറകളിലെ കുട്ടികൾ കൂട്ടുണ്ടാക്കി കളിച്ചുതിമിർത്തിരുന്ന ഇടം. അതും പോയ്മറയുകയാണ്.
അതൊന്നും പറഞ്ഞിട്ടു കാര്യമില്ല. കുറ്റങ്ങളും കുറവുകളും ഉണ്ടെങ്കിലും കുള്ളന്മാരോടുള്ള കൂറ് കൂടിവരികയാണ്. കുറിയവ അല്പായുസുക്കളാണെന്ന ആക്ഷേപമൊന്നും അവയുടെ ഇഷ്ടക്കാർ വകവയ്ക്കുന്നില്ല. കുറച്ചുകാലമെങ്കിൽ കുറച്ചുകാലം. അത്രയും കാലം ഫലം കിട്ടുമല്ലോ. അത് കഴിഞ്ഞാൽ വേറെ നടാമല്ലോ. പൂക്കാനും കായ്ക്കാനും അധികസമയം വേണ്ടാത്തതിനാൽ ഈ പുത്തൻകൃഷി നാടനെ അപേക്ഷിച്ചു നഷ്ടമല്ല. ഭൂമിയുടെ കുറവ് കണക്കാക്കിയാൽ കുള്ളന്മാർക്കുള്ള ഇടമേ ഇവിടെയുള്ളൂവെന്നും വാദമുയരും.
തലപൊക്കുന്ന ആശങ്ക
ഫലവൃക്ഷങ്ങൾ പണ്ടുള്ളതിനേക്കാൾ കൂടുന്നുണ്ടെന്നതു ശരിതന്നെ. പറന്പുകൾ കൂടുതലായി പച്ചപ്പിലേക്കു മാറുന്നുമുണ്ട്. ആളുകൾക്കു കൃഷിയോടുള്ള താത്പര്യവും വർധിക്കുന്നു. പക്ഷേ, അതോടൊപ്പം വലിയ മരങ്ങൾ നിറഞ്ഞുനിന്നിരുന്ന തൊടികൾ മറയുന്നു. നാടിന്റെതന്നെ രൂപം മാറുന്നു. വലിയ വൃക്ഷങ്ങളുടെ പെട്ടെന്നുള്ള ശോഷണവും വിദേശ ഇനങ്ങളുടെ അധിനിവേശവും പരിസ്ഥിതിയെ എങ്ങനെ ബാധിക്കുമെന്ന ആശങ്ക തലപൊക്കുന്നു.
എം. റോയ്