വീണ്ടും ദൃശ്യം മോഡൽ കൊലപാതകം; മൃതദേഹം കണ്ടെടുത്തത് ഒന്നരവർഷത്തിന് ശേഷം
Saturday, June 28, 2025 3:19 PM IST
കോഴിക്കോട്: ഒന്നര വർഷം മുമ്പ് നടന്ന കൊലപാതകത്തിന്റെ ചുരുൾ അഴിച്ച് കോഴിക്കോട് മെഡിക്കൽ കോളജ് പോലീസ്. വയനാട് സുൽത്താൻ ബത്തേരി സ്വദേശി ഹേമചന്ദ്രൻ ആണ് മരിച്ചത്.
തമിഴ്നാട്ടിലെ ചേരമ്പാടി വനമേഖലയില്‍ നിന്നാണ് പോലീസ് ഹേമചന്ദ്രന്റെ മൃതദേഹം കണ്ടെടുത്തത്. കേസിൽ മൂന്ന് പേരെ നിലവിൽ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
മുഖ്യപ്രതി ഉൾപ്പെടെ രണ്ട് പേരെ കൂടി ഇനി പിടികൂടാനുണ്ട്. വിദേശത്തുള്ള മുഖ്യ പ്രതിക്കായി പോലീസ് ലുക്ക് ഔട്ട് സർക്കുലർ ഇറക്കി.
സാമ്പത്തികതർക്കത്തെ തുടർന്നാണ് കൊലപാതകം എന്നാണ് സൂചന. ഹേമചന്ദ്രൻ കോഴിക്കോട് മെഡിക്കൽ കോളജിനു സമീപം മായനാട് മുണ്ടിക്കത്താഴത്തെ വീട്ടിലാണ് വാടകയ്ക്ക് താമസിച്ചിരുന്നത്.
2024 മാർച്ച് 20ന് പെൺസുഹൃത്തിനെക്കൊണ്ടു വിളിപ്പിച്ച് മെഡിക്കൽ കോളജിനു സമീപമെത്തിച്ച ഹേമചന്ദ്രനെ രണ്ടുപേർ കാറിൽ കൂട്ടിക്കൊണ്ടുപോയി. പിന്നാലെ ഇയാളെ കാണാതാവുകയായിരുന്നു.
ഇതുസംബന്ധിച്ച് ഹേമചന്ദ്രന്റെ ഭാര്യ 2024 ഏപ്രിൽ ഒന്നിന് കോഴിക്കോട് മെഡിക്കൽ കോളജ് പോലീസിൽ പരാതി നൽകിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിൽ ഹേമചന്ദ്രന്റെ കോൾ റെക്കോർഡും സംഭവവുമായി ബന്ധപ്പെട്ടവർ എന്നു കരുതുന്നവരുടെ ടവർ ലൊക്കേഷനുകളും കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് വനത്തിൽ മൃതദേഹഭാഗം കണ്ടെത്തിയത്.
ഉപകരണങ്ങളില്ലാത്തതിനാല്‍ ശസ്ത്രക്രിയകള്‍ മുടങ്ങി; തുറന്നുപറച്ചിലുമായി തിരു. മെഡിക്കല്‍ കോളജിലെ വകുപ്പ് മേധാവി
Saturday, June 28, 2025 2:12 PM IST
തിരുവനന്തപുരം: ഉപകരണങ്ങളില്ലാതെ ശസ്ത്രക്രിയ മുടങ്ങിയതിൽ കടുത്ത നിരാശയെന്ന് ഡോക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ്. തിരുവനന്തപുരം മെഡിക്കൽ കോളജിലെ യൂറോളജി വിഭാഗം മേധാവി ഡോ ഹാരിസ് ചിറക്കലിന്റേതാണ് തുറന്നുപറച്ചിൽ.
ശസ്ത്രക്രിയ ഉപകരണങ്ങൾ എത്തിക്കാൻ ഓഫീസുകൾ കയറിയിറങ്ങി ചെരുപ്പ് തേഞ്ഞുവെന്ന് പോസ്റ്റിൽ പറയുന്നു. യൂറോളജി വകുപ്പ് മെച്ചപ്പെടുത്താൻ ഓടിയോടി ക്ഷീണിച്ചു. ബ്യൂറോക്രസിയോട് ഏറ്റുമുട്ടാൻ താനില്ല. തന്നെ പിരിച്ചുവിട്ടോട്ടെയെന്നും കുറിപ്പിൽ പറയുന്നു.
അതേസമയം ഉപകരണങ്ങൾ വാങ്ങുന്നതിലുണ്ടായ കാലതാമസം സാങ്കേതികമാണെന്നും ഒറ്റ ദിവസം മാത്രമാണ് ശാസ്ത്രക്രിയയിൽ പ്രശ്നമുണ്ടായതെന്നും ആരോഗ്യവകുപ്പ് അധികൃതർ പ്രതികരിച്ചു.
വിഎസിന്റെ നില അതീവ ഗുരുതരമായി തുടരുന്നു
Saturday, June 28, 2025 1:44 PM IST
തിരുവനന്തപുരം: ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ നില അതീവ ഗുരുതരമായി തുടരുന്നു. ഹൃദയത്തിന്റെ പ്രവര്‍ത്തനം പൂര്‍വസ്ഥിതിയിലാക്കാനുള്ള ചികിത്സകളാണ് കഴിഞ്ഞ മൂന്ന് ദിവസമായി ഡോക്ടര്‍മാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്.
പട്ടത്തെ സ്വകാര്യാശുപത്രിയില്‍ വെന്റിലേറ്ററിലാണ് ഇപ്പോഴും അദ്ദേഹം തുടരുന്നത്. കാര്‍ഡിയോളജി, നെഫ്രോളജി, ന്യൂറോളജി വിഭാഗത്തിലെ വിദഗ്ധരായ ഡോക്ടര്‍മാരുടെ പരിചരണത്തിലാണ് വി.എസ്. കഴിയുന്നത്.
തെരുവുനായ വീട്ടിൽ കയറി ഗൃഹനാഥനെ കടിച്ചുകീറി; അടിയന്തര ശസ്ത്രക്രിയ നടത്തി
Saturday, June 28, 2025 1:42 PM IST
കണ്ണൂർ: വീട്ടിലെ വരാന്തയിലിരുന്ന ഗൃഹനാഥനെ തെരുവുനായ ആക്രമിച്ചു. വളപട്ടണം സ്വദേശിയായ ടി.പി. ഷാഹിറിനെയാണ്(45) തെരുവുനായ വീട്ടിൽ കയറി അക്രമിച്ചത്.
വെള്ളിയാഴ്ച രാത്രി 10.30 ഓടെ കണ്ണാടിപറമ്പ് ചേലേരിമുക്ക് കയ്യങ്കോടിലെ ഭാര്യവീട്ടിലെ വരാന്തയിൽ രാത്രി ഭക്ഷണത്തിനുശേഷം വരാന്തയിൽ വിശ്രമിക്കുമ്പോഴാണ് തെരുവുനായയുടെ ആക്രമണമുണ്ടായത്. മുഖത്തും കണ്ണിനു മുകളിലും തലയ്ക്കും കടിയേറ്റു പരിക്കുപറ്റിയ ഷാഹിറിനെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയശേഷം പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൻ കോളജിൽ പ്രവേശിപ്പിച്ചു.
പരിക്ക് ഗുരുതരമായതിനാൽ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയമാക്കി. അപകടനില തരണം ചെയ്തു.
കണ്ണാടിപ്പറമ്പ് കൊച്ചോട് മേഖലകളിൽ തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമാണെന്നും മുമ്പും ഈ പ്രദേശങ്ങളിൽ തെരുവുനായ്ക്കളുടെ അക്രമം ഉണ്ടായതായും നാട്ടുകാർ പറയുന്നു.
കോൽക്കത്ത കൂട്ടബലാത്സംഗം; കോളജിലെ സെക്യൂരിറ്റി ജീവനക്കാരൻ അറസ്റ്റിൽ
Saturday, June 28, 2025 12:58 PM IST
കോൽക്കത്ത: നിയമവിദ്യാർഥിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ കോളജിലെ സെക്യൂരിറ്റി ജീവനക്കാരൻ അറസ്റ്റിൽ. സെക്യൂരിറ്റി ജീവനക്കാരുടെ മുറിക്കുള്ളിൽ വെച്ചാണ് യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയത്.
പീഡനം നടക്കുന്പോൾ ഇയാൾ മുറിക്ക് പുറത്തുണ്ടായിരുന്നെന്ന് അതിജീവിത മൊഴി നൽകിയിരുന്നു. ഇയാൾ കൂടി പിടിയിലായതോടെ കേസിൽ അറസ്റ്റിലാകുന്നവരുടെ എണ്ണം നാലായി.
പ്രതികളില്‍ രണ്ടുപേര്‍ ലോ കോളേജിലെ വിദ്യാര്‍ഥികളും ഒരാള്‍ പൂര്‍വ വിദ്യാര്‍ഥിയുമാണ്. കോളജിന്റെ മുന്‍ യൂണിറ്റ് പ്രസിഡന്റായ മന്‍ജോഹിത് മിശ്ര (31), ബെയ്ബ് അഹമ്മദ് (19), പ്രമിത് മുഖോപാധ്യായ (20) എന്നിവരാണ് നേരത്തേ പിടിയിലായത്.
കോല്‍ക്കത്ത കസ്ബയിലുളള ലോ കോളജിൽ കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് സംഭവം. അതിജീവിതയുടെ പരാതിയിലാണ് കസ്ബ പോലീസ് കേസെടുത്തത്.
വാക്സിന് എടുത്തിട്ടും പേവിഷബാധ; കണ്ണൂരിൽ അഞ്ച് വയസുകാരന് മരിച്ചു
Saturday, June 28, 2025 12:36 PM IST
കണ്ണൂര്‍: പേവിഷബാധ ലക്ഷണങ്ങളോടെ ചികിത്സയിലായിരുന്ന അഞ്ച് വയസുകാരന് മരിച്ചു. സേലം സ്വദേശി മണിയുടെ മകന് ഹരിത്ത് ആണ് മരിച്ചത്.
കഴിഞ്ഞ പന്ത്രണ്ട് ദിവസമായി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ മേയ് 31നാണ് കുട്ടിയെ തെരുവുനായ കടിച്ചത്. ഇവര്‍ താമസിക്കുന്ന വാടക ക്വാട്ടേഴ്സിന് സമീപത്തുവച്ച് നായ കുട്ടിയെ ആക്രമിക്കുകയായിരുന്നു. കുട്ടിയുടെ മുഖത്തായിരുന്നു കടിയേറ്റത്.
അന്ന് തന്നെ കണ്ണൂർ ജില്ലാശുപത്രിയില്‍ എത്തി ഇവര്‍ പ്രതിരോധ വാക്സിന് എടുത്തിരുന്നു. എന്നാല്‍ ഒരാഴ്ചയ്ക്ക് ശേഷം പേവിഷബാധയുടെ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുകയായിരുന്നു.
ഹൃദ്രോഗബാധിതൻ കുഴഞ്ഞുവീണ് മരിച്ചു; പാലക്കാട്ട് ജില്ലാശുപത്രിയിൽ ചികിത്സാപ്പിഴവെന്ന് പരാതി
Saturday, June 28, 2025 12:05 PM IST
പാലക്കാട്: ഹൃദ്രോഗ ചികിത്സയ്ക്കെത്തിയ യുവാവ് കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ ആശുപത്രിക്കെതിരേ ബന്ധുക്കൾ. മലമ്പുഴ ആനക്കല്ല് സ്വദേശി സനിൽ നാരായണൻ(47)ആണ് മരിച്ചത്.
ഈ മാസം 24നാണ് സനിൽ ആശുപത്രിയിൽ ചികിത്സക്കെത്തിയത്. മൂന്നു ദിവസം ഐസിയുവിലായിരുന്നു ചികിത്സ.
വെള്ളിയാഴ്ച ആൻജിയോഗ്രാമിന് നിർദേശം നൽകിയ ശേഷം ആശുപത്രിയിൽ നിന്നും വിട്ടയച്ചെന്ന് ബന്ധുക്കൾ പറയുന്നു. എന്നാൽ വീട്ടിലെത്തിയ ഉടൻ സനിൽ കുഴഞ്ഞുവീണു മരിക്കുകയായിരുന്നു. ഇതോടെയാണ് ചികിത്സാപ്പിഴവ് ആരോപിച്ചാണ് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയത്.
പരിശോധനകളിൽ ഗുരുതര പ്രശ്നമില്ലെന്ന് കണ്ടെത്തിയതോടെയാണ് ആൻജിയോഗ്രാമിന് നിർദ്ദേശം നൽകി രോഗിയെ ഡിസ്ചാർജ് ചെയ്തതെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.
മുതലപ്പൊഴിയില്‍ വീണ്ടും വള്ളം മറിഞ്ഞ് അപകടം
Saturday, June 28, 2025 11:41 AM IST
തിരുവന്തപുരം: മുതലപ്പൊഴിയില്‍ വീണ്ടും വള്ളം മറിഞ്ഞ് അപകടം. മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങിയ വള്ളം തലകീഴായി മറിയുകയായിരുന്നു.
മൂന്ന് പേരാണ് വള്ളത്തിലുണ്ടായിരുന്നത്. ഇവർ നീന്തി രക്ഷപ്പെട്ടു. വെട്ടുതുറ സ്വദേശി നിതിന്റെ ഉടമസ്ഥതയിലുള്ള വള്ളമാണ് മറിഞ്ഞത്. മഴയും തിരമാലകളും ശക്തി പ്രാപിച്ചതോടെയാണ് മുതലപ്പൊഴിയില്‍ വീണ്ടും അപകടമുണ്ടായത്.
മാതാപിതാക്കൾ ചികിത്സ നൽകിയില്ല; മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച ഒരു വയസുകാരൻ മരിച്ചു
Saturday, June 28, 2025 11:28 AM IST
മലപ്പുറം: മാതാപിതാക്കൾ ചികിത്സ നൽകാത്തതിനെ തുടർന്ന് മഞ്ഞപ്പിത്തം ബാധിച്ച ഒരു വയസുകാരൻ മരിച്ചെന്ന് പരാതി. മലപ്പുറം കോട്ടക്കലിനടുത്ത് പാങ്ങിലാണ് സംഭവം. അക്യുപംഗ്ചറിസ്റ്റായ ഹിറ ഹറീറ - നവാസ് ദമ്പതികളുടെ മകൻ എസൻ എർഹാനാണ് മരിച്ചത്.
മാതാപിതാക്കളെ അശാസ്ത്രീയ ചികിത്സാരീതികളെ പ്രോത്സാഹിപ്പിക്കുന്നവരാണെന്നും കുട്ടിക്ക് ചികിത്സ നൽകിയില്ലെന്നുമാണ് ആരോപണം. സംഭവത്തിൽ കോട്ടക്കൽ പോലീസ് അന്വേഷണം തുടങ്ങി.
കഴിഞ്ഞ വർഷം ഏപ്രിൽ 14ന് വീട്ടിലാണ് കുഞ്ഞിന് ജന്മം നൽകിയത്. ഇതുവരെ കുട്ടിക്ക് ഒരു പ്രതിരോധ കുത്തിവെപ്പുകളും എടുത്തിട്ടില്ല.
വെള്ളിയാഴ്ച വൈകുന്നേരമാണ് കുഞ്ഞ് മരിച്ചത്. ഇന്ന് രാവിലെ മൃതദേഹം ഖബറടക്കി.
വിദ്യാഭ്യാസമേഖലയിലെ കാര്യങ്ങളില്‍ മതം ആജ്ഞാപിക്കരുത്: എം.എ.ബേബി
Saturday, June 28, 2025 10:58 AM IST
തിരുവനന്തപുരം: സ്കൂളുകളില്‍ നടത്തുന്ന സൂംബ ഡാന്‍സ് പദ്ധതിക്കെതിരേ എതിർപ്പുയരുന്നതിനിടെ പ്രതികരണവുമായി സിപിഎം ജനറല്‍ സെക്രട്ടറി എം.എ.ബേബി. വിദ്യാഭ്യാസമേഖലയിലെ കാര്യങ്ങളില്‍ മതം ആജ്ഞാപിക്കരുതെന്ന് അദ്ദേഹം പ്രതികരിച്ചു.
വിദ്യാഭ്യാസ മേഖലയിലെ കാര്യങ്ങളെക്കുറിച്ച് അഭിപ്രായം പറയാന്‍ എല്ലാവര്ക്കും അവകാശമുണ്ട്. എന്നാല്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ച് ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ പാടില്ലെന്നൊക്കെ പറയുന്നത് ആധുനിക കാലഘട്ടത്തിന് യോജിച്ച കാര്യങ്ങളല്ല.
സമൂഹത്തില്‍ എല്ലാവരും ഒരുമിച്ചാണ് ജീവിക്കുന്നത്. സൂംബ നൃത്തം 150ല്‍ അധികം രാജ്യങ്ങളില്‍ നിലവിലുണ്ട്. സൂംബയിൽ അൽപവസ്ത്രം ധരിക്കുന്നുവെന്നത് അറിവില്ലായ്മയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സൂംബ ഡാൻഡ്: മതസംഘടനകൾ ആടിനെ പട്ടിയാക്കുന്ന നിലപാട് സ്വീകരിക്കുന്നെന്ന് വിദ്യാഭ്യാസമന്ത്രി
Saturday, June 28, 2025 11:03 AM IST
തിരുവനന്തപുരം: സ്കൂളുകളില്‍ നടത്തുന്ന സൂംബ ഡാന്‍സ് പദ്ധതിക്കെതിരേ എതിർപ്പുയരുന്നതിനിടെ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ഇത്തരം എതിർപ്പുകൾ ലഹരിയേക്കാൾ മാരകമാണ്. ഇത് സമൂഹത്തിൽ വിഭാഗീയതക്ക് കാരണമാകുമെന്ന് മന്ത്രി പ്രതികരിച്ചു.
ഇതുമായി ബന്ധപ്പെട്ട വിവാദങ്ങൾ ലഹരിയെക്കാൾ കൊടിയ വിഷമാണ്. സ്കൂളിൽ കുട്ടികൾ യൂണിഫോമിലാണ് സൂംബ ചെയ്യുന്നത്. മതസംഘടനകൾ ആടിനെ പട്ടിയാക്കുന്ന നിലപാട് സ്വീകരിക്കുന്നു. അത് വർഗീയത വളർത്താനെ ഉപകരിക്കൂവെന്നും മന്ത്രി പറഞ്ഞു.
ഡ്രസ് കോഡ് പാലിച്ചാണ് കായിക വിനോദങ്ങൾ നടത്തുന്നത്. ആരും കുട്ടികളോട് അല്പ വസ്ത്രം ധരിക്കാൻ ആവശ്യപ്പെട്ടിട്ടില്ല. അൽപ വസ്ത്രം ധരിച്ചാണ് കുട്ടികൾ ഇടപഴകുന്നത് എന്നു പറയുന്നത് വൃത്തികെട്ട കണ്ണ് കൊണ്ടു നോക്കുന്നതിനാലാണ്.
വിഷയം ചർച്ച ചെയ്ത് തെറ്റിദ്ധാരണ നീക്കാൻ തയാറാണ്. എന്നാൽ തീരുമാനത്തിൽ നിന്നും പിന്നോട്ടില്ല. സൂംബയിൽ വ്യക്തിപരമായി ഏതെങ്കിലും കുട്ടിക്ക് പങ്കെടുക്കാൻ കഴിയില്ലെങ്കിൽ സ്കൂൾ അധികൃതരെ അറിയിച്ചാൽ മതി. സ്കൂളുകൾക്ക് ഇതിൽ നിന്നും മാറി നിൽക്കാൻ കഴിയില്ലെന്നും മന്ത്രി അറിയിച്ചു.
രണ്ടാമതും ടച്ചിംഗ്സ് ചോദിച്ചതിന് യുവാവിനെ ബാര്‍ ജീവനക്കാര്‍ മര്‍ദിച്ചതായി പരാതി
Saturday, June 28, 2025 9:19 AM IST
കൊച്ചി: രണ്ടാമതും ടച്ചിംഗ്സ് ചോദിച്ചതിന് യുവാവിനെ ബാര്‍ ജീവനക്കാര്‍ മര്‍ദിച്ചതായി പരാതി. പരിക്കേറ്റ തലക്കോട് സ്വദേശി അനന്തുവിന്റെ പരാതിയില്‍ പോലീസ് കേസെടുത്തു. ഇയാൾ നിലവിൽ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
അനന്തുവിനൊപ്പമുണ്ടായിരുന്ന അനോജിനും മര്‍ദ്ദനത്തില്‍ പരിക്കുണ്ട്. ബുധനാഴ്ച രാത്രി തുപ്പംപടിയിലെ ബാറിലാണ് സംഭവം. മദ്യപിക്കാനെത്തിയ യുവാക്കൾ രണ്ടാമതും ടച്ചിങ്സ് ചോദിച്ചത് ഇഷ്ടപ്പെടാത്ത ജീവനക്കാർ അസഭ്യം പറഞ്ഞതും ചോദ്യം ചെയ്തതുമാണ് തർക്കത്തിനു കാരണം.
തർക്കത്തിനിടെ സംഘം ചേർന്നെത്തിയ ബാർ ജീവനക്കാർ യുവാക്കളെ ബിയർ കുപ്പി ഉപയോഗിച്ചു മർദിച്ചെന്നാണ് പരാതി. ബിയർ കുപ്പിക്ക് തലയ്ക്ക് അടിയേറ്റ് അനന്തു ബോധരഹിതനായി വീണു. അടിയേറ്റുവീണ അനന്തുവിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചശേഷം ബാർ ജീവനക്കാർ മടങ്ങി.
ഒപ്പം ആളില്ലാത്തതിനാൽ അനന്തുവിനെ സ്വകാര്യ ആശുപത്രി അധികൃതർ എറണാകുളം മെഡിക്കൽ കോളജിലേക്കു മാറ്റി. തലയിൽ ഗുരുതര പരിക്കുണ്ടായിരുന്നതിനാൽ പിന്നീട് കോട്ടയം മെഡിക്കൽ കോളജിലേക്ക് വിദഗ്ധ ചികിത്സയ്ക്കായി എത്തിക്കുകയായിരുന്നു.
മാവൂരിലെ ഇരുചക്ര വാഹന ഷോറൂമിൽ വൻ തീപിടിത്തം
Saturday, June 28, 2025 8:46 AM IST
കോഴിക്കോട്: മാവൂര്‍ പൊലീസ് സ്റ്റേഷന് മുന്നിലുള്ള ഇരുചക്ര വാഹന ഷോറൂമിൽ വൻ തീപിടിത്തം. കെഎംഎച്ച് മോട്ടോഴ്സ് എന്ന സ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായത്. നിലവിൽ തീ നിയന്ത്രണ വിധേയമാക്കി.
ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ഷോറൂമിന് അകത്തുനിന്നും തീയും പുകയും ഉയരുന്നത് മാവൂര്‍ പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടതോടെ ഉടമകളെ വിവരം അറിയിക്കുകയായിരുന്നു.
അപ്പോഴേക്കും ഷോറൂമിന് അകത്തെ വാഹനങ്ങളില്‍ ആകെ തീ പടര്‍ന്നു പിടിച്ചിരുന്നു. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് തീയണയ്ക്കാനായത്.
ഷോറൂമിനകത്തെ ഉണ്ടായിരുന്ന മുഴുവന്‍ ഇരുചക്ര വാഹനങ്ങളും മറ്റ് സാമഗ്രികളും കത്തി നശിച്ചിട്ടുണ്ട്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന്റെ കാരണമെന്നാണ് പ്രാഥമിക നിഗമനം.
തൃശൂരിൽ ലഹരിപാർട്ടിക്കിടെ പോലീസിന് നേരെ ആക്രമണം; മൂന്ന് വാഹനങ്ങൾ അടിച്ചുതകർത്തു
Saturday, June 28, 2025 8:27 AM IST
തൃശൂർ: നെല്ലങ്കര വൈലോപ്പിള്ളി നഗറിൽ ലഹരി പാർട്ടിക്കിടെ ഗുണ്ടകൾ പോലീസിനെ ആക്രമിച്ചു. വടിവാളും കമ്പി വടികളുമായി മൂന്ന് പോലീസ് വാഹനങ്ങളാണ് ആക്രമിച്ചത്.
ആക്രമണത്തിൽ നാലുപോലീസുകാർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കൊലക്കേസ് പ്രതി ബ്രഹ്മദത്തൻ ഉൾപ്പടെ ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തു. 15ലധികം പേർ ആക്രമി സംഘത്തിലുണ്ടായിരുന്നു.
വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ലഹരിക്ക് അടിമയായ കൊലക്കേസ് പ്രതി ബ്രഹ്മദത്തൻ എന്നയാളുടെ നേതൃത്വത്തിൽ വീട് കേന്ദ്രീകരിച്ചായിരുന്നു ലഹരിപാർട്ടി. നാട്ടുകാർ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് സ്ഥലത്തെത്തിയത്.
ആദ്യമെത്തിയ പോലീസ് വാഹനം അടിച്ചുതകർത്തതിന് പിന്നാലെ കൂടുതൽ പോലീസുകാർ സ്ഥലത്തെത്തുകയായിരുന്നു. പോലീസ് വാഹനങ്ങളുടെ മുന്നിലെയും വശങ്ങളിലെയും ഗ്ലാസുകൾ അക്രമിസംഘം അടിച്ചുതകർത്തു.
കാനഡയുമായി എല്ലാ വ്യാപാര കരാര്‍ ചര്‍ച്ചകളും ഉടന്‍ അവസാനിപ്പിക്കുമെന്ന് ട്രംപ്
Saturday, June 28, 2025 7:21 AM IST
വാഷിംഗ്ടണ്‍ ഡിസി: കാനഡയുമായി എല്ലാ വ്യാപാര കരാര്‍ ചര്‍ച്ചകളും ഉടന്‍ അവസാനിപ്പിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
അമേരിക്കന്‍ ടെക്നോളജി കമ്പനികള്‍ക്ക് മേല്‍ ഡിജിറ്റല്‍ സേവന നികുതി ചുമത്തുന്നതായി കാനഡ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ നീക്കം.
കാനഡയുടെ നീക്കത്തില്‍ യുഎസ് ടെക്ക് കമ്പനികള്‍ക്ക് മൂന്ന് ബില്യണ്‍ ഡോളറിന്റെ അധിക ചെലവ് ഉണ്ടാക്കുമെന്നാണ് നിഗമനം. ഇതേ തുടര്‍ന്നാണ് ട്രംപിന്റെ പ്രഖ്യാപനം.
"ക്ഷീരോല്പ്പന്നങ്ങള്ക്ക് വര്‍ഷങ്ങളായി 400% വരെ തീരുവ ഈടാക്കുന്ന, വ്യാപാരം ചെയ്യാന്‍ വളരെ ബുദ്ധിമുട്ടുള്ള രാജ്യമായ കാനഡ, ഇപ്പോള്‍ അമേരിക്കന്‍ ടെക്നോളജി കമ്പനികള്‍ക്ക് മേല്‍ ഡിജിറ്റല്‍ സേവന നികുതി ചുമത്തുന്നതായി പ്രഖ്യാപിച്ചു. ഇത് രാജ്യത്തിനെതിരായ പ്രത്യക്ഷവും നഗ്നവുമായ ആക്രമണമാണ്.
സമാനമായി നികുതി ഈടാക്കുന്ന യൂറോപ്യന്‍ യൂണിയനെ അവര്‍ അനുകരിക്കുകയാണ്. യൂറോപ്യന്‍ യൂണിയന് നിലവില്‍ തങ്ങളുമായി ചര്‍ച്ച ചെയ്യുകയാണ്. ഈ നികൃഷ്ടമായ നികുതിയുടെ അടിസ്ഥാനത്തില്‍, കാനഡയുമായുള്ള വ്യാപാരത്തെക്കുറിച്ചുള്ള എല്ലാ ചര്‍ച്ചകളും ഞങ്ങൾ ഇതിനാല്‍ അവസാനിപ്പിക്കുന്നു'. ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ പറഞ്ഞു.
അമേരിക്കയുമായ വ്യാപാരത്തിന് നല്കേണ്ടിവരുന്ന തീരുവ അടുത്ത ഏഴ് ദിവസത്തിനുള്ളില്‍ കാനഡയെ അറിയിക്കുമെന്നും ട്രംപ് വ്യക്തമാക്കി.
മുല്ലപ്പെരിയാര്‍ ഡാം ഇന്ന് തുറന്നേക്കും; മൂവായിരത്തിലധികം ആളുകളെ മാറ്റി
Saturday, June 28, 2025 7:16 AM IST
ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 136 അടി ആകുമ്പോള്‍ ഷട്ടറുകള്‍ തുറക്കുമെന്ന് തമിഴ്നാട് ജലസേചന വകുപ്പ് അറിയിച്ച സാഹചര്യത്തില്‍ ഇടുക്കി ജില്ലാ ഭരണകൂടം മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയാക്കി.
പെരിയാര്‍, മഞ്ജുമല, ഉപ്പുതുറ, ഏലപ്പാറ, അയ്യപ്പന്‍കോവില്‍, കാഞ്ചിയാര്‍ ആനവിലാസം, ഉടുമ്പഞ്ചോല എന്നിവിടങ്ങളില്‍ നിന്ന് 883 കുടുംബങ്ങളിലെ 3,220 പേരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.
ഇന്നലെ രാത്രി എട്ടിന് മുന്‍പ് സുരക്ഷിതസ്ഥാനത്തേക്ക് മാറ്റാന്‍ ജില്ലാ കളക്ടര്‍ വി. വിഗ്നേശ്വരി റവന്യൂ, പോലീസ് അധികാരികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇവര്‍ക്കായി ഇരുപതിലധികം ക്യാംപുകള്‍ ഒരുക്കിയതായും കളക്ടര്‍ അറിയിച്ചിരുന്നു.
ഷട്ടറുകള്‍ തുറക്കേണ്ട സാഹചര്യമുണ്ടായാല്‍ പകല്‍ സമയത്ത് മാത്രമേ ആകാവൂ എന്ന് തമിഴ്നാടിനോട് അഭ്യര്‍ഥിച്ചതായും കളക്ടര്‍ അറിയിച്ചു. ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ ജില്ലാ ഭരണകൂടം തയാറാണ് വെള്ളിയാഴ്ച നാല് വരെ ജലനിരപ്പ് 135.25 ആണ്. റവന്യൂ, പോലീസ് അധികാരികളുടെ നിര്‍ദേശങ്ങള്‍ പൊതുജനങ്ങള്‍ കൃത്യമായി പാലിക്കണമെന്നും കളക്ടര്‍ അറിയിച്ചു.
ജന്മാവകാശ പൗരത്വം; ട്രംപിന് അനുകൂലവിധിയുമായി സുപ്രീംകോടതി
Saturday, June 28, 2025 6:39 AM IST
വാഷിംഗ്ടൺ ഡിസി: യുഎസില്‍ ജന്മാവകാശ പൗരത്വത്തിന് നിബന്ധനകള്‍വെക്കാനുള്ള പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ തീരുമാനത്തില്‍ ഇടപെടാന്‍ ഫെഡറല്‍ ജഡ്ജിമാര്‍ക്ക് അധികാരമില്ലെന്ന് സുപ്രീംകോടതി.
പ്രസിഡന്റിന്റെ എക്സിക്യുട്ടീവ് ഉത്തരവുകള്‍ തടയാന്‍ ജഡ്ജിമാര്‍ക്ക് അധികാരമില്ലെന്നും വിധിയില്‍ പറയുന്നു. സുപ്രീംകോടതിയില്‍ ഒമ്പതു ജഡ്ജിമാരില്‍ ആറുപേരും വിധിയെ അനുകൂലിച്ചു.
പ്രസിഡന്റായി അധികാരത്തിലേറി ആദ്യ ദിനംതന്നെ ജന്മാവകാശപൗരത്വത്തിന് നിബന്ധനകള്വയ്ക്കാനുള്ള എക്സിക്യുട്ടീവ് ഉത്തരവില്‍ ട്രംപ് ഒപ്പിട്ടിരുന്നു.
മാതാപിതാക്കളില്‍ ഒരാള്‍ക്കെങ്കിലും യുഎസ് പൗരത്വമുണ്ടാകണം, അല്ലെങ്കില്‍ സ്ഥിരതാമസത്തിന് നിയമപരമായ അനുമതിയുണ്ടാകണം എന്നായിരുന്നു നിബന്ധന. അങ്ങനെയല്ലാത്തവര്‍ക്ക് യുഎസില്‍ പിറക്കുന്ന കുഞ്ഞുങ്ങള്‍ക്ക് ജന്മാവകാശപൗരത്വം ഉണ്ടാവില്ല എന്നാണ് ട്രംപ് ഉത്തരവിട്ടത്.
ഇത് യുഎസില്‍ ജനിക്കുന്നവര്‍ക്ക് സ്വാഭാവികപൗരത്വം നല്കുന്ന 14-ാം ഭരണഘടനാഭേദഗതിക്ക് എതിരാണെന്നുകാട്ടി വ്യക്തികളും സംഘടനകളും കോടതിയില്‍ പോയി.
മേരിലന്‍ഡ്, മാസച്യുസെറ്റ്സ്, വാഷിംഗ്ടണ്‍ എന്നീ സംസ്ഥാനങ്ങളിലെ ഫെഡറല്‍ ജഡ്ജിമാര്‍ ഇവര്‍ക്കനുകൂലമായി വിധിച്ചു. ഇതിനെതിരേയുള്ള ട്രംപ് സര്‍ക്കാരിന്റെ അപ്പീലിലാണ് സുപ്രീംകോടതിയുടെ വിധി. വിധി ഗംഭീരവിജയമാണെന്ന് ട്രംപ് അവകാശപ്പെട്ടു.
സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്
Saturday, June 28, 2025 6:28 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത. പത്തനംതിട്ട, കോട്ടയം, ഇടുക്കി, വയനാട്, മലപ്പുറം ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
മറ്റെല്ലാ ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മണിക്കൂറില്‍ പരമാവധി 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റടിക്കാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കുന്നു.
കനത്ത മഴയുടെ പശ്ചാത്തലത്തിൽ മലയോര മേഖലകളിൽ ജാഗ്രതാ നിർദേശമുണ്ട്. മുല്ലപ്പെരിയാർ അണക്കെട്ടിലെ സ്പിൽവേ ഷട്ടറുകൾ ഇന്ന് തുറക്കും.
കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്നും മത്സ്യബന്ധനത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. മലയോര മേഖലകളില്‍ മഴ ശക്തമാകാനുളള സാധ്യത കണക്കിലെടുത്ത് പ്രത്യേക ജാഗ്രതാ നിര്‍ദേശവും നല്‍കിയിട്ടുണ്ട്.
ഉത്തരകൊറിയയുമായുള്ള തർക്കം പരിഹരിക്കുമെന്ന് ഡോണൾഡ് ട്രംപ്
Saturday, June 28, 2025 6:39 AM IST
വാഷിംഗ്ടൺ ഡിസി: ഉത്തരകൊറിയയുമായുള്ള തർക്കം പരിഹരിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. ഓവൽ ഓഫീസിൽ നടന്ന പരിപാടിക്കിടെ മാധ്യമപ്രവർത്തകർ ചോദിച്ച ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
"കിം ജോംഗ് ഉന്നുമായി എനിക്ക് നല്ല ബന്ധമുണ്ട്, ശരിക്കും മികച്ചതാണ്. അപ്പോൾ എന്ത് സംഭവിക്കുമെന്ന് നമുക്ക് കാണാം. ഒരു സംഘർഷ സാധ്യതയുണ്ടെന്ന് ആരോ പറയുന്നുണ്ട്. അങ്ങനെയാണെങ്കിൽ, അതിൽ ഞങ്ങൾ ഉൾപ്പെടില്ല,അത് പരിഹരിക്കുമെന്ന് ഞാൻ കരുതുന്നു.' ട്രംപ് പറഞ്ഞു.
നേരത്തെ, ട്രംപ്, കിമ്മിന് അയച്ച കത്ത് ഐക്യരാഷ്ട്രസഭയിലെ ഉത്തരകൊറിയൻ പ്രതിനിധി സംഘം സ്വീകരിക്കാൻ പലതവണ വിസമ്മതിച്ചിരുന്നുവെന്ന് എൻകെ ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു.
ട്രംപിന്റെ 2017-2021 ലെ ആദ്യ ഭരണകാലത്ത് ട്രംപും കിമ്മും മൂന്ന് ഉച്ചകോടികൾ നടത്തിയിരുന്നു. രണ്ടാം തവണയും ട്രംപ് അധികാരത്തിൽ എത്തിയപ്പോൾ ഉത്തരകൊറിയ ഒരു ആണവശക്തിയാണെന്ന് അംഗീകരിച്ചിരുന്നു.
കിമ്മുമായുള്ള ആശയവിനിമയത്തെ ട്രംപ് സ്വാഗതം ചെയ്യുമെന്ന് ജൂൺ 11 ന് വൈറ്റ്ഹൗസ് അറിയിച്ചിരുന്നു. എന്നാൽ ചർച്ചകളിലേക്ക് മടങ്ങാൻ ഉത്തരകൊറിയ താൽപര്യം കാണിച്ചിട്ടില്ല.
സർക്കാർ ആശുപത്രിയിൽ നഴ്സിനെ കഴുത്തറുത്ത് കൊന്നു
Saturday, June 28, 2025 5:53 AM IST
ഭോപ്പാൽ: സർക്കാർ ആശുപത്രിയിൽ കയറി ട്രെയിനി നഴ്സിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം അജ്ഞാതൻ കടന്നു കളഞ്ഞു.
മധ്യപ്രദേശിലെ നർസിംഗ്പുർ ജില്ലാ ആശുപത്രിയിൽ ട്രെയിനി നഴ്സായ സന്ധ്യ ചൗധരി (23) ആണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച വൈകിട്ട് മൂന്നിനാണ് സംഭവം. ആശുപത്രിയിൽ ആളുകൾ നോക്കിനിൽക്കെ ഒരു യുവാവ് കത്തി കൊണ്ട് സന്ധ്യയുടെ കഴുത്തറുക്കുകയായിരുന്നു. പിന്നാലെ ഇയാൾ ഓടി രക്ഷപ്പെട്ടു.
സംഭവം നടക്കുമ്പോൾ താൻ ഓഫിസിലായിരുന്നെന്നും ആളുകളുടെ നിലവിളി കേട്ടാണ് ഓടിയെത്തിയതെന്നും ജില്ലാ ആശുപത്രി സിവിൽ സർജൻ ഡോ. ജിസി ചൗരസ്യ പറഞ്ഞു. പ്രതിയെ പിടികൂടാനുള്ള എല്ലാ ശ്രമങ്ങളും തുടരുകയാണെന്ന് കോട്വാലി പോലീസ് സ്റ്റേഷൻ ഇൻ-ചാർജ് ഗൗരവ് ഘാട്ടെ പറഞ്ഞു.
സന്ധ്യയുമായി ബന്ധമുണ്ടായിരുന്ന യുവാവ് കൊലപാതകത്തിനു പിന്നിലെന്നാണ് പോലീസ് നിഗമനം. ഇയാൾക്കായി തിരച്ചിൽ ആരംഭിച്ചു.
ഡീസലില്‍ വെള്ളം; മധ്യപ്രദേശ് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം പെരുവഴിയിൽ
Saturday, June 28, 2025 5:14 AM IST
ഭോപാല്‍: മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവിന്റെ വാഹനവ്യൂഹത്തിലെ 19 വാഹനങ്ങള്‍ ഒരുമിച്ച് തകരാറിലായി.
മധ്യപ്രദേശിലെ രത്ലം ജില്ലയിലെ പെട്രോള്‍പമ്പില്‍നിന്ന് മായം കലര്‍ന്ന ഡീസലടിച്ചതു കാരണമാണ് കേടായതെന്നാണ് നിഗമനം.
വിതരണംചെയ്ത ഡീസലില്‍ വെള്ളത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ചു. പമ്പ് അടപ്പിച്ചു. 5995 ലിറ്റര്‍ പെട്രോളും 10,657 ലിറ്റര്‍ ഡീസലും കണ്ടുകെട്ടി. പമ്പുടമയുടെയും മാനേജരുടെയും പേരില്‍ കേസെടുത്തു.
വെള്ളിയാഴ്ച സര്‍ക്കാര്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി പോകുന്നതിന് മണിക്കൂറുകള്ക്കുമുന്പാണ് സംഭവം. വാഹനവ്യൂഹത്തിലെ ചില വണ്ടികള്‍ക്ക് ആദ്യം പ്രശ്നങ്ങള്‍ കണ്ടുതുടങ്ങി. തുടര്‍ന്ന് ഓരോന്നായി വഴിയില്‍ കിടന്നു. എല്ലാ വാഹനങ്ങളിലുമായി 250 ലിറ്റര്‍ ഡീസലാണ് അടിച്ചത്.
ഇവിടെനിന്ന് ഇന്ധനം വാങ്ങിയ ഒരാള്‍ ഡീസലിനൊപ്പം വെള്ളവും പാളികളായി കിടക്കുന്നത് കാണിച്ചുതന്നെന്ന് വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ ആരോപിച്ചു. കനത്തമഴയില്‍ രത്ലം ദോസിഗാവ് പ്രദേശത്തെ പെട്രോള്‍പമ്പിന്റെ ഡീസല്‍ ടാങ്കിലേക്ക് വെള്ളം കയറിയെന്ന് രത്ലം സപ്ലൈസ് ഓഫീസര്‍ സ്ഥിരീകരിച്ചു.
വാക്കുതർത്തിനിടെ കൗമാരക്കാരനെ കുത്തിക്കൊന്നു; രണ്ടുപേർ ഒളിവിൽ
Saturday, June 28, 2025 4:16 AM IST
ന്യൂഡൽഹി: വാഹനമോടിക്കുന്നതുമായി ബന്ധപ്പെട്ട വാക്കുതർക്കത്തെ തുടർന്ന് കൗമാരക്കാരനെ കുത്തിക്കൊന്നു. ഡൽഹിയിലെ ഷഹ്ദാര ജില്ലയിലെ റാണി ഗാർഡൻ പ്രദേശത്തെ ഗീത കോളനിയിലാണ് സംഭവം. 19കാരനായ യാഷ് ആണ് കൊല്ലപ്പെട്ടത്.
അമാൻ, റെഹാൻ എന്നിവരാണ് കൃത്യം നടത്തിയതെന്ന് പോലീസ് പറഞ്ഞു. പ്രാഥമിക അന്വേഷണത്തിൽ യാഷുമായി അമാനും റെഹാനും വാക്കുതർക്കമുണ്ടായെന്നും ഇതിനിടെ ഇരുവരും യാഷിനെ കുത്തുകയുമായിരുന്നുവെന്നും പോലീസ് കണ്ടെത്തി.
ഇരുവരും ഒളിവിലാണെന്നും പ്രതികളെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായും ഷഹ്ദാര ജില്ലാ ഡിസിപി പ്രശാന്ത് ഗൗതം പറഞ്ഞു.
വാഹനത്തിന്റെ മുൻസീറ്റിൽ ഇരിക്കണമെന്ന് ആവശ്യപ്പെട്ട് വാക്കുതർക്കം; മകൻ പിതാവിനെ വെടിവച്ചു കൊന്നു
Saturday, June 28, 2025 4:02 AM IST
ന്യൂഡൽഹി: വാഹനത്തിന്റെ മുൻസീറ്റിൽ ഇരിക്കണമെന്ന ആവശ്യത്തെ തുടർന്നുണ്ടായ വാക്കുതർക്കത്തിനൊടുവിൽ മകൻ പിതാവിനെ വെടിവച്ചുകൊന്നു. വടക്കൻ ഡൽഹിയിലെ തിമാർപൂർ പ്രദേശത്താണ് സംഭവം.
പ്രതിയായ 26കാരനായ ദീപക്കിനെ സംഭവസ്ഥലത്ത് നിന്ന് പോലീസ് അറസ്റ്റ് ചെയ്തു. കുറ്റകൃത്യത്തിന് ഉപയോഗിച്ച തോക്കും 11 വെടിയുണ്ടകളും കണ്ടെടുത്തതായി പോലീസ് പറഞ്ഞു.
വ്യാഴാഴ്ച രാത്രി 7.30 ഓടെ തിമാർപൂരിലെ എംഎസ് ബ്ലോക്കിന് സമീപമാണ് സംഭവം നടന്നത്. പട്രോളിംഗ് നടത്തുകയായിരുന്ന പോലീസുകാർ വെടിയൊച്ച കേട്ട് സ്ഥലത്തേക്ക് എത്തിയിരുന്നു.
"നടപ്പാതയിൽ രക്തത്തിൽ കുളിച്ച് കിടക്കുന്ന ഒരാളെ പോലീസുകാർ കണ്ടെത്തി. പ്രതിയുടെ കൈയിൽ നിന്ന് തോക്ക് മേടിച്ചെടുക്കാൻ നാട്ടുകാർ ശ്രമിക്കുന്നതിനിടെയാണ് പോലീസുകാർ സ്ഥലത്തെത്തിയത്. സിഐഎസ്എഫിൽ നിന്ന് വിരമിച്ച സബ് ഇൻസ്പെക്ടറായ 60 കാരനായ സുരേന്ദ്ര സിംഗ് എന്നയാൾക്കാണ് വെടിയേറ്റത്. അദ്ദേഹത്തെ എച്ച്ആർഎച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിച്ചിരുന്നു'വെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. സുരേന്ദ്ര സിംഗിന്റെ വലത് കവിളിലാണ് വെടിയുണ്ട കൊണ്ടത്.
ആറ് മാസം മുമ്പ് സിഐഎസ്എഫിൽ നിന്നും വിരമിച്ച സുരേന്ദ്ര സിംഗും കുടുംബവും ഉത്തരാഖണ്ഡിലെ സ്വന്തം ഗ്രാമത്തിലേക്ക് മാറാൻ തയാറെടുക്കുകയായിരുന്നു. ഒരു ടെമ്പോ വാൻ വാടകയ്ക്കെടുത്താണ് അവർ സാധനങ്ങൾ കയറ്റിക്കൊണ്ടിരുന്നത്. ഇതിനിടെ മുൻ സീറ്റിൽ ആര് ഇരിക്കുമെന്നതിനെച്ചൊല്ലി സുരേന്ദ്രയും ദീപക്കും തമ്മിൽ തർക്കമുണ്ടായി.
വാഹനത്തിന്റെ മുൻ സീറ്റിൽ ഇരിക്കുമെന്ന് സുരേന്ദ്ര പറഞ്ഞപ്പോൾ, ആക്രമാസക്തനായ ദീപക് പിതാവിന്റെ ലൈസൻസുള്ള തോക്ക് എടുത്ത് വെടിവയ്ക്കുകയായിരുന്നു. കൊലപാതക കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പോലീസ് കൂട്ടിച്ചേർത്തു.
"കരഞ്ഞ് പറഞ്ഞിട്ടും അവർ കേട്ടില്ല'; കൂട്ടബലാത്സംഗം വിവാഹാഭ്യര്‍ത്ഥന നിരസിച്ചതുകൊണ്ടെന്ന് നിയമവിദ്യാർഥിനി
Saturday, June 28, 2025 3:47 AM IST
കോല്‍ക്കത്ത: പശ്ചിമബംഗാളിൽ നിയമവിദ്യാർഥിനി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.
വിവാഹാഭ്യർഥന നിരസിച്ചതിനെ തുടര്‍ന്നാണ് പ്രതികള്‍ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തതെന്നാണ് പുറത്തുവരുന്ന വിവരം. പ്രധാന പ്രതിയും തൃണമൂല്‍ കോണ്‍ഗ്രസ് സ്റ്റുഡന്റ്സ് വിംഗ് ജനറല്‍ സെക്രട്ടറിയുമായ മോണോജിത് മിശ്രയാണ് വിവാഹാഭ്യര്‍ത്ഥന നടത്തിയതെന്നാണ് പെണ്‍കുട്ടി പോലീസിന് നല്‍കിയിരിക്കുന്ന മൊഴി.
വിവാഹാഭ്യർഥന നിരസിച്ചതോടെ പ്രതികള്‍ പെണ്‍കുട്ടിയെ സെക്യൂരിറ്റി റൂമില്‍ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. ശക്തമായി പ്രതിരോധിച്ചിട്ടും കരഞ്ഞ് കാലുപിടിച്ചിട്ടും പ്രതികള്‍ പീഡനം തുടര്‍ന്നുവെന്നും പെണ്‍കുട്ടി പോലീസിന് നല്കിയ മൊഴിയില്‍ പറയുന്നു.
പ്രധാനപ്രതി വിവാഹാഭ്യർഥന നടത്തിയപ്പോള്‍ ആണ്‍സുഹൃത്തുള്ള കാര്യം താന്‍ പറഞ്ഞതായും പെണ്‍കുട്ടി പറഞ്ഞു. എന്നാല്‍ അവര്‍ അത് കേള്‍ക്കാന്‍ തയാറായില്ല. ആണ്‍സുഹൃത്തിനെ ഉപദ്രവിക്കുമെന്നും തന്റെ മാതാപിതാക്കളെ കള്ളക്കേസില്‍ കുടുക്കുമെന്നും അവര്‍ ഭീഷണിപ്പെടുത്തി.
നിര്‍ബന്ധിത ലൈംഗിക ബന്ധത്തിന് ശ്രമിച്ചതോടെ താന്‍ ശക്തമായി എതിര്‍ത്തു. അവരെ പിടിച്ച് തള്ളി. പോകാന്‍ അനുവദിക്കണമെന്ന് കരഞ്ഞ് പറഞ്ഞിട്ടും അവര്‍ സമ്മതിച്ചില്ലെന്നും പെണ്‍കുട്ടി പറയുന്നു.
പീഡനത്തിന് ശേഷം തനിക്ക് ശ്വാസം എടുക്കാന്‍ കഴിയാത്ത അവസ്ഥയുണ്ടായി. ആശുപത്രിയില്‍ കൊണ്ടുപോകണമെന്ന് അപേക്ഷിച്ചെങ്കിലും പ്രതികള്‍ അതിന് കൂട്ടാക്കിയില്ല.
പീഡനത്തിന്റെ ദൃശ്യങ്ങള്‍ പ്രതികള്‍ ഫോണില്‍ പകര്‍ത്തിയിരുന്നു. സഹകരിച്ചില്ലെങ്കില്‍ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് അവര്‍ ഭീഷണിപ്പെടുത്തി. പുറത്തുകടക്കാന്‍ ശ്രമിച്ചപ്പോള്‍ പ്രതികള്‍ ഹോക്കി സ്റ്റിക്ക് ഉപയോഗിച്ച് തന്നെ മര്‍ദിച്ചതായും പെണ്‍കുട്ടി പറയുന്നു.
ഉപദ്രവിക്കുന്നതിന് മുന്‍പ് പ്രതികള്‍ കോളേജിന്റെ പ്രധാന കവാടം അടച്ചിരുന്നു. സെക്യൂരിറ്റി ജീവനക്കാരന് സഹായിക്കാന്‍ തയാറായില്ലെന്നും പെണ്‍കുട്ടി പറഞ്ഞു.
ഇക്കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സൗത്ത് കോല്‍ക്കത്തയിലെ ലോ കോളേജില്‍ നിയമവിദ്യാർഥിനി കൂട്ടബലാത്സംഗത്തിനിരയായത്. പഠനാവശ്യവുമായി ബന്ധപ്പെട്ട് സംഭവ ദിവസം വൈകിട്ട് നാലിന് കോളേജില്‍ എത്തിയതായിരുന്നു വിദ്യാർഥനി.
ഇതിനിടെ കോളജിലെ മുന്‍ യൂണിറ്റ് പ്രസിഡന്റ് കൂടിയായ മോണോജിത് മിശ്ര അവിടേയ്ക്ക് വരികയും പെണ്‍കുട്ടിയോട് കൂടെ വരാന്‍ ആവശ്യപ്പെടുകയുമായിരുന്നു. ഈ സമയം കേസിലെ മറ്റ് രണ്ട് പ്രതികളും കോളജ് വിദ്യാർഥികളുമായ സൈബ് അഹമ്മദും പ്രമിത് മുഖര്‍ജി പ്രമിത് മുഖോപാധ്യയും മോണോജിത്തിനൊപ്പം ഉണ്ടായിരുന്നു.
പെണ്‍കുട്ടിയെ സെക്യൂരിറ്റി ജീവനക്കാരന്റെ മുറിയിലേക്ക് വലിച്ചിഴച്ച പ്രതികള്‍ പീഡിപ്പിക്കുകയായിരുന്നു. ബുധനാഴ്ച രാത്രി 7.30 നും 10.50 നുമിടയിലായിരുന്നു പീഡനം നടന്നത്. സംഭവത്തില്‍ പ്രതികള്‍ക്കെതിരെ കസ്ബ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
എയര്‍ കണ്ടീഷണറുകളുടെ നിയന്ത്രണം ഉടൻ ഉണ്ടാകില്ല: ഭൂപേന്ദർ യാദവ്
Saturday, June 28, 2025 3:21 AM IST
ന്യൂഡൽഹി: എയര്‍ കണ്ടീഷണറുകളുടെ പ്രവര്‍ത്തനത്തിനുള്ള നിയന്ത്രണങ്ങള്‍ ഉടൻ നടപ്പിലാക്കാൻ സാധ്യതയില്ലെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ്. എസിയുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ എപ്പോൾ നടപ്പിലാക്കുമെന്ന് കാലാവസ്ഥാ ഉച്ചകോടിയിൽ ചോദിച്ചപ്പോൾ, "2050 ന് ശേഷം മാത്രമേ അത്തരമൊരു സാഹചര്യം ഉണ്ടാകൂ" എന്നായിരുന്നു ഭൂപേന്ദർ യാദവിന്റെ മറുപടി.
വൈദ്യുതി ലാഭിക്കാനും ഇന്ത്യയുടെ വര്‍ധിച്ചുവരുന്ന ഊര്‍ജ ആവശ്യം നിയന്ത്രിക്കാനുമായി എസിയുടെ പ്രവർത്തനത്തിൽ നിയന്ത്രണം കൊണ്ടുവരുമെന്ന് ഈ മാസം ആദ്യം ഊര്‍ജമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ പറഞ്ഞിരുന്നു.
അത് പ്രകാരം എയർ കണ്ടീഷണറുകൾക്ക് 20 ഡിഗ്രി സെൽഷ്യസ് മുതൽ 28 ഡിഗ്രി സെൽഷ്യസ് വരെയുള്ള നിശ്ചിത പരിധിക്കുള്ളിൽ മാത്രമേ പ്രവർത്തിക്കാൻ സാധിക്കുകയുള്ളു. നിയന്ത്രണം ഹോട്ടലുകളിലെയും കാറുകളിലെയും എസികള്‍ക്കും ബാധകമായിരുന്നു. നിലവിൽ, 16-18 ഡിഗ്രി മുതൽ 30 ഡിഗ്രി വരെയാണ് എസികളിൽ താപനില ക്രമീകരിക്കാനാകുക.
തിരുവനന്തപുരത്ത് ആശുപത്രിയിൽ പരാക്രമം; യുവാവ് അറസ്റ്റിൽ
Saturday, June 28, 2025 2:24 AM IST
തിരുവനന്തപുരം: ആശുപത്രിയിൽ പരാക്രമം നടത്തിയ യുവാവ് അറസ്റ്റിൽ. ഭരതന്നൂർ സ്വദേശി നിസാമാണ് അറസ്റ്റിലായത്. പെരിങ്ങമല ആരോഗ്യ കേന്ദ്രത്തിലാണ് സംഭവം.
പരിചയക്കാരിയായ ആശുപത്രി ജീവനക്കാരി ഫോൺ എടുക്കാത്തതിനാൽ ആയിരുന്നു യുവാവിന്റെ പരാക്രമം. പെട്രോളുമായി എത്തിയ യുവാവ് ആത്മഹത്യാഭീഷണിയും മുഴക്കി. ആശുപത്രിയിൽ അതിക്രമിച്ചു കയറി യുവതിയെ അസഭ്യം വിളിക്കുകയും ആക്രമിക്കാൻ ശ്രമിച്ചെന്നും പരാതിയിൽ പറയുന്നു.
പ്രതി പെട്രോളുമായി ആശുപത്രിയുടെ മുന്നിൽ നിൽക്കന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ജീവിതം നശിപ്പിച്ചെന്നും ഫോൺ എടുത്തില്ലല്ലോയെന്ന് ആക്രോശിച്ചുകൊണ്ടായിരുന്നു നിസാം ആശുപത്രിയിൽ പരാക്രമം കാണിച്ചത്.
പോലീസ് പ്രതിയ്ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. പ്രതി നേരത്തെയും ആശുപത്രിയില്‍ എത്തി പ്രശ്നങ്ങളുണ്ടാക്കിയിട്ടുണ്ട്. കഴിഞ്ഞാഴ്ചയും സമാനമായി ആശുപത്രിയിലെത്തി പരിചയക്കാരിയായ ജീവനക്കാരി ഫോണ്‍ വിളിച്ചിട്ട് എടുത്തില്ലെന്ന് പറഞ്ഞ് അസഭ്യം വിളിച്ചിരുന്നു.
മഴ കനക്കും, കാറ്റിനു വേഗമേറും: മന്ത്രി രാജൻ
Saturday, June 28, 2025 1:45 AM IST
തൃശൂർ: സംസ്ഥാനത്തു മഴ കനക്കുമെന്നു റവന്യു മന്ത്രി കെ. രാജൻ മുന്നറിയിപ്പ് നൽകി. പടിഞ്ഞാറൻ കാറ്റ് കിഴക്കൻകാറ്റാകുന്ന അപൂർവസ്ഥിതിയാണ് ഇപ്പോഴുള്ളത്. അതിനാൽ 50-60 കിലോമീറ്റർവരെ വേഗത്തിൽ കാറ്റുണ്ടാകുമെന്നും എല്ലാവരും ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു. മലയോരജനത പ്രത്യേകം ശ്രദ്ധിക്കണം.
വിവിധ ജില്ലകളിലായി 5929 ക്യാമ്പ് സൈറ്റുകൾ തയാറാക്കിയിട്ടുണ്ട്. എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായാൽ ആളുകൾ മാറിത്താമസിക്കണം. ജനങ്ങൾക്ക് എല്ലാ സഹായവും ലഭിക്കുമെന്നും എല്ലായിടത്തും ജാഗ്രതാനിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
മുണ്ടക്കൈയിൽ ഉരുൾപൊട്ടൽ നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിശോധിച്ചുവരികയാണെന്നു മന്ത്രി പറഞ്ഞു. ജീവനോപാധി കൊടുക്കാൻ അർഹതപ്പെട്ട എല്ലാവർക്കും നിലവിൽ കൊടുത്തുവരുന്നുണ്ട്.
ഇതിൽനിന്നു ദിവസജോലിക്കു പോയിത്തുടങ്ങിയവർ ഒഴിവാക്കപ്പെട്ടിട്ടുണ്ടോ എന്നു പരിശോധിക്കുകയാണ്. ഡിഡിഎംഎയോടു ബെയ്ലി പാലത്തിനപ്പുറത്തേക്കു ജോലിക്കുപോകാൻ സാധിക്കാത്തവരുടെകൂടി ലിസ്റ്റ് തരാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അർഹതപ്പെട്ട ആർക്കെങ്കിലും സഹായം ലഭിക്കുന്നില്ലെങ്കിൽ കൊടുക്കാൻ നിർദേശിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
എസ്ഐയെ വാഹനമിടിച്ചു വീഴ്ത്തിയ പ്രതി 20 വർഷത്തിനുശേഷം പിടിയിൽ
Saturday, June 28, 2025 1:11 AM IST
പറവൂർ: സബ് ഇൻസ്പെക്ടറെ വാഹനമിടിച്ചു വീഴ്ത്തിയ കേസിൽ ഒളിവിലായിരുന്ന പ്രതിയെ 20 വർഷത്തിനുശേഷം പിടികൂടി.
പുത്തൻവേലിക്കര കണക്കുംകടവ് കണക്കപ്പള്ളം വീട്ടിൽ മനോജി (45)നെയാണ് പുത്തൻവേലിക്കര പോലീസ് ഇൻസ്പെക്ടർ സിദ്ദിഖ് അബ്ദുൾ ഖാദറിന്റെ നേതൃത്വത്തിലുള്ള സംഘം പാലാ വള്ളിച്ചിറയിൽനിന്നു അറസ്റ്റ് ചെയ്തത്.
2004 ലായിരുന്നു സംഭവം. അനധികൃതമായി മണൽ കയറ്റി വന്ന വാഹനം പരിശോധിക്കുകയായിരുന്ന സബ് ഇൻസ്പെക്ടർ സുനിൽകുമാറിനെയാണ് ഇയാൾ വാഹനമിടിപ്പിച്ചത്. തുടർന്നു റിമാൻഡിലായ പ്രതി ജാമ്യം കിട്ടിയശേഷം ഒളിവിൽപ്പോകുകയായിരുന്നു. പ്രതിയെ റിമാൻഡ് ചെയ്തു.
ഭരണഘടനയുടെ രൂപീകരണത്തിൽ ഒരു പങ്കുമില്ലാത്ത ആർഎസ്എസ് ഇന്ത്യയുടെ ആത്മാവിനെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു: സണ്ണി ജോസഫ്
Saturday, June 28, 2025 12:34 AM IST
തിരുവനന്തപുരം: ഭരണഘടനയുടെ ആമുഖത്തില്‍ നിന്നും സോഷ്യലിസവും മതേതരത്വവും നീക്കണമെന്ന ആര്‍എസ്എസ് നേതാവ് ദത്താത്രേയ ഹൊസബളേയുടെ പ്രസ്താവന ഇന്ത്യയുടെ ആത്മാവിനെ ഇല്ലാതാക്കാനാണെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്.
ആര്‍എസ്എസിന് ഇന്ത്യന്‍ ഭരണഘടനയുടെ രൂപീകരണത്തില്‍ ഒരു പങ്കുമില്ല. നെഹ്റുവും അംബേദ്ക്കറും ഉള്‍പ്പെടെയുള്ള നേതാക്കളിലൂടെ കോണ്‍ഗ്രസാണ് ഭരണഘടനയ്ക്ക് രൂപം നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.
ലോകരാജ്യങ്ങളുടെ ഭരണഘടന പഠിച്ച് വിശദമായ ചര്‍ച്ചകള്‍ നടത്തിയാണ് അതിനുരൂപം നല്‍കിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മതേതരത്വവും സോഷ്യലിസവും ഇന്ദിരാഗാന്ധി പ്രധാനമന്ത്രി ആയിരുന്ന കാലഘട്ടത്തിലാണ് ഭരണഘടനയുടെ ആമുഖത്തില്‍ കൂട്ടിച്ചേര്‍ത്തത്.
അത് ഇന്ത്യന്‍ ഭരണഘടനയുടെ ഹൃദയമാണ്. ജനാധിപത്യം, മതേതരത്വം, സോഷ്യലിസം, പരമാധികാരം എന്നിവ ഇല്ലാതാക്കാന്‍ ആരുശ്രമിച്ചാലും കോണ്‍ഗ്രസ് അതിനെ എതിര്‍ത്ത് പരാജയപ്പെടുത്തുമെന്ന് സണ്ണി ജോസഫ് വ്യക്തമാക്കി.
തേങ്ങ മോഷ്ടിക്കാന്‍ ശ്രമം; യുവാക്കളെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു
Friday, June 27, 2025 11:49 PM IST
കോഴിക്കോട്: താമരശേരിയില്‍ തേങ്ങ മോഷ്ടിക്കാന്‍ ശ്രമിച്ച യുവാക്കളെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. കോരങ്ങാട് തെങ്ങിന് തോപ്പില്‍ കൂട്ടിയിട്ട 25 ഓളം തേങ്ങകള്‍ മോഷ്ടിക്കാന്‍ ശ്രമിച്ച ചുങ്കം അമ്പായത്തോട് സ്വദേശികളായ യുവാക്കളാണ് പിടിയിലായത്.
മോഷണം പിടിക്കപ്പെട്ടതിനെ തുടര്‍ന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയില്‍ ഇവര്‍ സഞ്ചരിച്ച സ്കൂട്ടര്‍ തകരാറിലാവുകയായിരുന്നു. പിന്നീട് നാട്ടുകാര്‍ തടഞ്ഞുവെച്ച് പോലീസില്‍ വിവരമറിയിച്ചു. രേഖാമൂലം പരാതി ലഭിക്കാത്തതിനെ തുടര്‍ന്ന് പോലീസ് ഇവര്‍ക്ക് താക്കീത് നല്കി വിട്ടയക്കുകയായിരുന്നു.
കോരങ്ങാട് സ്വദേശി കൊടോളി സലാമിന്റെ തെങ്ങിന് തോപ്പിലായിരുന്നു ഇന്ന് രാവിലെ 7.30 ഓടെ മോഷണ ശ്രമം. തെങ്ങില്‍ കയറാനായി ഉപയോഗിക്കുന്ന തളപ്പ്, കൊടുവാള് എന്നിവ സഹിതമാണ് ഇവര്‍ എത്തിയിരുന്നത്. എന്നാല്‍ കൂട്ടിയിട്ട തേങ്ങ കണ്ടതോടെ ഇവിടെയുണ്ടായിരുന്ന രണ്ട് ചാക്കുകളിലായി അവ നിറയ്ക്കുകയായിരുന്നു.
ഈ സമയം അവിടെയെത്തിയ സലാം മോഷണ ശ്രമം കാണുകയും ബഹളം വെച്ച് ആളെ കൂട്ടുകയും ചെയ്തു. സ്കൂട്ടറില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച മോഷ്ടാക്കളെ സലാമും നാട്ടുകാരും ചേര്‍ന്ന് പിന്തുടരുന്നതിനിടെ ഇവരുടെ വാഹനം തകരാറിലായി. ഇതോടെ നാട്ടുകാർ തേങ്ങ മോഷ്ടിക്കാൻ ശ്രമിച്ച യുവാക്കളെ പിടികൂടുകയായിരുന്നു.
തമിഴ്നാട്ടിലെ കടലൂരിൽ അച്ഛൻ മകളെ കഴുത്തറുത്ത് കൊന്നു
Friday, June 27, 2025 11:12 PM IST
ചെന്നൈ: കടലൂർ ജില്ലയിലെ ചിദംബരത്ത് അച്ഛൻ മകളെ കഴുത്തറുത്ത് കൊന്നു. മടപ്പുറം സ്വദേശി അബിത ആണ് മരിച്ചത്.
ദളിത് യുവാവിനെ പ്രേമിച്ചതിന്റെ പേരിലാണ് അരുംകൊല. സംഭവത്തിൽ അബിതയുടെ അച്ഛനെ പോലീസ് അറസ്റ്റ് ചെയ്തു.
കണ്ണൂരും കോഴിക്കോടും തെരുവുനായ ആക്രമണം: നാല് പേർക്ക് കടിയേറ്റു
Friday, June 27, 2025 10:35 PM IST
കണ്ണൂർ: കോഴിക്കോട്, കണ്ണൂർ ജില്ലകളിലായി തെരുവുനായയുടെ ആക്രമണം. കോഴിക്കോട് തൊട്ടിൽപ്പാലത്തു തെരുവ് നായയുടെ ആക്രമണത്തിൽ രണ്ടു തൊഴിലുറപ്പ് തൊഴിലാളികൾക്ക് പരിക്കേറ്റു.
വളയംകോടുമ്മൽ ശൈലജ, മാവിലപ്പാടി നാരായണി എന്നിവർക്കാണ് തെരുവ് നായയുടെ കടിയേറ്റത്. ഇരുവരെയും കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
കണ്ണൂർ പാനൂർ കൈവേലിക്കലിൽ രണ്ടു പേരെ തെരുവുനായ കടിച്ചു. കൈവേലിക്കൽ സ്വദേശികളായ ചഞ്ചന, കുമാരൻ എന്നിവർക്കാണ് കടിയേറ്റത്.
ഇന്ന് വൈകിട്ട് ഏഴോടെയാണ് ആക്രമണം നടന്നത്. വാണിവിലാസം എൽപി സ്കൂൾ പരിസരത്ത് വെച്ചാണ് ഇവരെ തെരുവുനായ കടിച്ചത്. ഇരുവരും ചികിത്സയിൽ തുടരുകയാണ്.
പുരിയിൽ രഥയാത്രയ്ക്കിടെ അപകടം: നിരവധി പേർക്ക് പരിക്ക്
Friday, June 27, 2025 10:01 PM IST
പുരി: ഒഡീഷയിലെ പുരിയിൽ രഥയാത്രയ്ക്കിടെ അപകടം. അഞ്ഞൂറിലധികം പേർക്ക് പരിക്കേറ്റു.
നിരവധി പേർ ഗുരുതരാവസ്ഥയിലാണ്. ജഗന്നാഥക്ഷേത്രത്തിലെ വാർഷികരഥയാത്രയ്ക്കിടെയാണ് അപകടമുണ്ടായത്.
ആർഎസ്എസിനും ബിജെപിക്കും ഭരണഘടനയല്ല മനുസ്മൃതിയാണ് വേണ്ടത്: രാഹുൽ ഗാന്ധി
Friday, June 27, 2025 9:48 PM IST
ന്യൂഡൽഹി: ആർഎസ്എസിനും ബിജെപിക്കും ഭരണഘടനയല്ല മനുസ്മൃതിയാണ് വേണ്ടതെന്നും ആർഎസ്എസിന്റെ മുഖംമൂടി ഒരിക്കൽകൂടി അഴിഞ്ഞു വീണെന്നും ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഭരണഘടനയുടെ ആമുഖത്തിൽ സോഷ്യലിസം, മതേതരത്വം എന്നീ ആശയങ്ങൾ ഇനിയും വേണോയെന്നതിൽ പുനർ വിചിന്തനം വേണമെന്ന ആർഎസ്എസ് ജന സെക്രട്ടറി ദത്താത്രേയ ഹൊസബലേയുടെ പരാമർശത്തെ കുറിച്ച് പ്രതികരിക്കുകയായിരുന്നു രാഹുൽ.
"പിന്നോക്ക വിഭാഗക്കാരുടെ അവകാശങ്ങൾ തട്ടിയെടുക്കാനാണ് ആർഎസ്എസിന്റെ നീക്കം. ആർഎസ്എസ് ഈ സ്വപ്നം കാണുന്നത് നിർത്തണമെന്നും, രാജ്യസ്നേഹമുള്ള എല്ലാവരും അവസാന ശ്വാസംവരെ ഭരണഘടനയെ സംരക്ഷിക്കാനായി പോരാടും'-രാഹുൽ പറഞ്ഞു.
അടിയന്തരാവസ്ഥയുടെ അമ്പതാം വാർഷികത്തോടനുബന്ധിച്ച് ഡൽഹിയിൽ നടന്ന ചടങ്ങിലാണ്
ആർഎസ്എസ് ജനറൽ സെക്രട്ടറിയുടെ വിവാദ പരാമർശമുണ്ടായത്. അംബേദ്കർ തയാറാക്കിയ ഭരണഘടനയിൽ സോഷ്യലിസവും മതേതരത്വവും ഉണ്ടായിരുന്നില്ലെന്നും 1976 ൽ അടിയന്തരാവസ്ഥ കാലത്ത് പാർലമെന്റടക്കം കാര്യമായി പ്രവർത്തിക്കാതിരുന്ന സമയത്ത് ഭേദഗതിയിലൂടെയാണ് രണ്ട് വാക്കുകളും ആമുഖത്തിൽ ചേർത്തതെന്നും ഹോസബലേ പറഞ്ഞു.
ഇത് നീക്കാൻ പിന്നീട് ഒരു ശ്രമവും ആരും നടത്തിയില്ലെന്നു. ഇങ്ങനെ തുടരണോയെന്നതിൽ ചർച്ച വേണമെന്നും ഹൊസബലേ അംബേദ്കർ ഇന്റർനാഷണൽ സെന്ററിൽ നടന്ന ചടങ്ങിൽ പറഞ്ഞു. അടിയന്തരാവസ്ഥ ഏർപ്പെടുത്തിയവർ ഇതുവരെ ജനങ്ങളോട് മാപ്പ് പറഞ്ഞിട്ടില്ലെന്നും, മുൻ തലമുറയുടെ ചെയ്തികൾക്ക് ഇപ്പോഴത്തെ നേതാക്കൾ മാപ്പ് പറയണമെന്നും ഹൊസബലേ ആവശ്യപ്പെട്ടു.
ഇതിന് പിന്നാലെയാണ് ആർഎസ്എസ് വീണ്ടും ഭരണഘടന മാറ്റാൻ ആവശ്യപ്പെടുകയാണെന്ന ചർച്ചകൾ സജീവമായത്.
ഇടതുമുന്നണിയിൽ ഹാപ്പിയാണ്; യുഡിഎഫിലേക്ക് ഇല്ല: ജോസ് കെ. മാണി
Friday, June 27, 2025 9:21 PM IST
കോട്ടയം: ഇടതുമുന്നണിയിൽ ഹാപ്പിയാണെന്നും യുഡിഎഫിലേക്ക് ഇല്ലെന്നും വ്യക്തമാക്കി കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ. മാണി. കേരള കോണ്‍ഗ്രസ് എം യുഡിഎഫിലേക്ക് വരുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് പാര്‍ട്ടി ചെയര്മാന് നിലപാട് വ്യക്തമാക്കിയത്.
അതേസമയം ഞങ്ങള്‍ ആരെയും ക്ഷണിച്ചിട്ടില്ലെന്നും ആരുമായും ചര്‍ച്ച നടത്തിയിട്ടില്ലെന്നുമായിരുന്നു കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫിന്റെ പ്രതികരണം യുഡിഎഫ് വിട്ടുപോയവരെ കൂട്ടിച്ചേര്‍ത്ത് മുന്നണി വിപുലീകരിക്കുമെന്ന് അടൂര്‍ പ്രകാശും വിസ്മയപ്പെടുത്തുന്ന പ്രഖ്യാപനം ഉണ്ടാകുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശനും പറഞ്ഞതോടെയാണ് എല്ലാവരുടെയും നോട്ടം കേരള കോണ്‍ഗ്രസ് എമ്മിലേക്ക് എത്തിയത്.
കോട്ടയത്ത് ചേര്‍ന്ന കേരള കോണ്‍ഗ്രസ് എം സംസ്ഥാന സെക്രട്ടേറിയറ്റില്‍ വിഷയം ചര്‍ച്ചയ്ക്ക് വന്നെങ്കിലും മുന്നണി മാറ്റമില്ലെന്ന് ജോസ് കെ. മാണി വ്യക്തമാക്കി. എന്നാൽ വരുന്ന തെരഞ്ഞെടുപ്പിൽ എല്‍ഡിഎഫില്‍ കൂടുതല്‍ സീറ്റ് ആവശ്യപ്പെടാനാണ് കേരള കോണ്‍ഗ്രസ് എമ്മിന്റെ തീരുമാനം. വനംവകുപ്പിനെതിരെ യോഗത്തില്‍ രൂക്ഷവിമര്‍ശനം ഉയര്‍ന്നു.
എറണാകുളത്ത് 106 ഗ്രാം എംഡിഎംഎയുമായി യുവാക്കൾ അറസ്റ്റിൽ
Friday, June 27, 2025 9:39 PM IST
കൊച്ചി: എറണാകുളം പാലാരിവട്ടത്ത് 106 ഗ്രാം എംഡിഎംഎയുമായി യുവാക്കൾ അറസ്റ്റിൽ. കലൂർ, പാലാരിവട്ടം ഭാഗങ്ങളിലെ യുവാക്കൾ താമസിക്കുന്ന ഹോസ്റ്റലുകൾ കേന്ദ്രീകരിച്ച് ചില്ലറ വിൽപ്പന നടത്തുന്ന യുവാക്കളാണ് പിടിയിലായത്.
പാലാരിവട്ടം സൗത്ത് ജനത റോഡ് പരിസരത്ത് നിന്നുമാണ് പത്തനംതിട്ട സ്വദേശിയായ അശ്വിൻ, കോട്ടയം സ്വദേശിയായ അക്ബർ ഖാൻ എന്നിവരെ പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡാൻസഫ് എസ്ഐയും ടീമംഗങ്ങളും നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്.
ഷോൾഡർ ബാഗിലും പോക്കറ്റിലുമായി സൂക്ഷിച്ച നിലയിലായിരുന്നു എംഡിഎംഎ. ബംഗളൂരുവിലെ മൊത്ത വിപണനക്കാരിൽ നിന്നു എംഡിഎംഎ എടുത്ത് കൊണ്ട് വരവേയാണ് ഇവർ ഡാൻസാഫ് സംഘത്തിന്റെ പിടിയിലായത്. കലൂർ, പാലാരിവട്ടം ഭാഗങ്ങളിലെ യുവാക്കൾ താമസിക്കുന്ന ഹോസ്റ്റലുകൾ കേന്ദ്രീകരിച്ച് ചില്ലറ വിൽപ്പന നടത്തുകയാണ് ഇവരുടെ രീതി.
കെഎസ്ആർടിസിക്ക് 122 കോടി രൂപ കൂടി അനുവദിച്ചതായി സർക്കാർ
Friday, June 27, 2025 8:25 PM IST
തിരുവനന്തപുരം: കെഎസ്ആർടിസിക്ക് ഈ മാസം 122 കോടി രൂപകൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. പെൻഷൻ വിതരണത്തിനായി 72 കോടി രൂപയും, മറ്റു കാര്യങ്ങൾക്കുള്ള സാമ്പത്തിക സഹായമായി 50 കോടി രൂപയുമാണ് അനുവദിച്ചത്.
ഈ സർക്കാരിന്റെ കാലത്ത് 6523 കോടി രൂപയാണ് കെഎസ്ആർടിസിക്ക് സർക്കാർ സഹായമായി ലഭിച്ചത്. ഈ സാമ്പത്തിക വർഷം ബജറ്റിൽ 900 കോടി രൂപയാണ് കോർപറേഷനുള്ള വകയിരുത്തൽ. ഇതിൽ 388 കോടി രൂപ മുന്നു മാസത്തിനുള്ളിൽ ലഭ്യമാക്കിയതായി ധനകാര്യ മന്ത്രി വ്യക്തമാക്കി.
കഴിഞ്ഞ സാമ്പത്തിക വർഷം ബജറ്റിൽ അനുവദിച്ചിരുന്ന 900 കോടി രൂപയ്ക്കുപുറമെ 676 കോടി രൂപ അധികമായി ലഭിച്ചിരുന്നു.
വി.എ. അരുൺ കുമാറിന്റെ നിയമനം: സ്വമേധയാ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കാൻ ഉത്തരവിട്ട് ഹൈക്കോടതി
Friday, June 27, 2025 7:58 PM IST
കൊച്ചി : ഐഎച്ച്ആർഡി താൽക്കാലിക ഡയറക്ടർ പദവിയിൽ മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ മകൻ വി.എ. അരുൺകുമാറിന്റെ നിയമനത്തിൽ സ്വമേധയാ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കാൻ ഉത്തരവിട്ട് ഹൈക്കോടതി. അരുൺകുമാറിന്റെ യോഗ്യത പരിശോധിക്കണമെന്ന് കോടതി നിർദേശിച്ചു. മുൻ മുഖ്യമന്ത്രിയുടെ മകനായതിന്റെ പേരിൽ രാഷ്ട്രീയ സ്വാധീനത്തിൽ യോഗ്യത മറികടന്ന് പദവിയിൽ എത്തിയോ എന്ന് അന്വേഷിക്കണമെന്നും ഉത്തരവിലുണ്ട്.
തൃക്കാക്കര മോഡൽ എഞ്ചിനീയറിംഗ് കോളേജ് മുൻ പ്രിൻസിപ്പലും നിലവിൽ കേരള ടെക്നിക്കൽ യൂണിവേഴ്സിറ്റി ഡീനും ആയ ഡോ. വിനു തോമസിന്റെ ഹർജിയിലാണ് കോടതി ഉത്തരവ്.ഐഎച്ച്ആർഡി ഡയറക്ടർ പദവി സർവകലാശാല വിസിക്ക് തുല്യമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.
യുജിസി മാനദണ്ഡ പ്രകാരം ഏഴ് വർഷത്തെ അധ്യാപന പരിചയം നിർബന്ധമാണ്. എന്നാൽ ക്ലറിക്കൽ പദവിയിൽ ഇരുന്ന വ്യക്തിക്ക് രാഷ്ട്രീയ സ്വാധീനത്തിൽ പ്രൊമോഷൻ നൽകി ഐഎച്ച്ആർഡി ഡയറക്ടർ പദവി നൽകിയെന്നത് വിചിത്രമായി തോന്നുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി.
കൊല്ലം കിളികൊല്ലൂരിൽ കാണാതായ വിദ്യാർഥിനിയുടെ മൃതദേഹം കണ്ടെത്തി
Friday, June 27, 2025 8:43 PM IST
കൊല്ലം: കിളികൊല്ലൂരിൽ കാണാതായ വിദ്യാർഥിനിയുടെ മൃതദേഹം കണ്ടെത്തി. കിളികൊല്ലൂർ സ്വദേശി നന്ദ സുരേഷ് (17)ന്റെ മൃതദേഹമാണ് വീടിന് സമീപത്തെ റെയിൽവേ ട്രാക്കിനോട് ചേർന്ന ഓടയിൽ നിന്ന് കണ്ടെത്തിയത്. പ്ലസ് ടു വിദ്യാർഥിയായിരുന്നു.
വ്യാഴാഴ്ച വൈകുന്നേരം മുതലാണ് നന്ദയെ കാണാതായത്. നാട്ടുകാർ നടത്തിയ പരിശോധനയിൽ ഇന്ന് വൈകിട്ടോടെയാണ് മൃതദേഹം കണ്ടെത്തിയത്.
മൃതദേഹം പോലീസും നാട്ടുകാരും ചേർന്ന് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ ദുരൂഹതയില്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
തൃശൂർ തലോറിൽ ലോറികൾ തമ്മിൽ കൂട്ടിയിടിച്ചു; വഴിയാത്രക്കാരിക്ക് ദാരുണാന്ത്യം
Friday, June 27, 2025 6:54 PM IST
തൃശൂർ: തലോര്‍ സെന്ററില്‍ ലോറികള്‍ കൂട്ടിയിടിച്ച് അപകടം. ഇടിയുടെ ആഘാതത്തിൽ ഒരു ലോറി വഴിയാത്രക്കാരിയായ സ്ത്രീയേയും ഇടിച്ചു തെറിപ്പിച്ചതിനെ തുടർന്ന് സ്ത്രീ മരിച്ചു. തലോർ സ്വദേശി ടാലി തോമസ് (43) ആണ് മരിച്ചത്.
ടാലിയുടെ മകൾ അന്നക്ക് ഗുരുതരമായി പരിക്കേറ്റു. ലോറി ഡ്രൈവർമാർക്കും പരിക്കേറ്റു. പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് ഉച്ചയ്ക്ക് 12.30 ഓടെയാണ് അപകടം ഉണ്ടായത്. തൈക്കാട്ടുശ്ശേരി ഭാഗത്തുനിന്ന് സംസ്ഥാന പാതയിലേക്ക് തിരിഞ്ഞ ലോറിയിൽ തൃശൂർ ഭാഗത്തുനിന്നു വന്ന ചരക്ക് ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വഴിയാത്രക്കാരായ ടാലിയെയും മകളെയും ഒരു ലോറി ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
ഉടൻ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ടാലിയുടെ ജീവൻ രക്ഷിക്കാനായില്ല. തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ നഴ്സാണ് ടാലി. ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. പുതുക്കാട് പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
പി.വി. അന്‍വറിനെ യുഡിഎഫിലെടുക്കണം; വീണ്ടും ആവശ്യപ്പെട്ട് കെ. സുധാകരന് എംപി
Friday, June 27, 2025 6:20 PM IST
തിരുവനന്തപുരം: പി.വി. അന്‍വറിനെ യുഡിഎഫിലെടുക്കണമെന്ന് വീണ്ടും ആവശ്യപ്പെട്ട് മുന്‍ കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന് എംപി. കെപിസിസി രാഷ്ട്രീയകാര്യസമിതി യോഗത്തിലാണ് സുധാകരന് ഈ ആവശ്യം വീണ്ടും ഉന്നയിച്ചത്.
ഓണ്‍ലൈനായാണ് സുധാകരന് യോഗത്തില്‍ പങ്കെടുത്തത്. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ അന്‍വര്‍ ശക്തി തെളിയിച്ച സാഹചര്യത്തില്‍ അന്‍വറിനെ മുന്നണിയിലെടുക്കണമെന്ന നിലപാടാണ് സുധാകരന് സ്വീകരിച്ചത്.
അന്‍വറിനെ കൂടാതെ യുഡിഎഫ് നിലമ്പൂരില്‍ വിജയിച്ചതോടെ അദ്ദേഹത്തെ മുന്നണിയിലെടുക്കേണ്ടെന്ന നിലപാട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന് ശക്തമാക്കിയിരുന്നു. ഉപതെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ നടത്തിയ പ്രതികരണത്തില്‍ അന്‍വര്‍ തെരഞ്ഞെടുപ്പില്‍ ഫാക്ടറായെന്നാണ് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് എംഎല്‍എ പറഞ്ഞത്.
എന്നാല്‍ വി.ഡി സതീശന് നിലപാട് ശക്തമാക്കിയതോടെ സണ്ണി ജോസഫ് ഈ നിലപാടില്‍ മാറ്റം വരുത്തിയിരുന്നു. അതിനിടെ അനവറിന്റെ യുഡിഎഫ് പ്രവേശന വിഷയത്തിൽ മുസ്ലീം ലീഗ് നിലപാട് വ്യക്തമാക്കി. യുഡിഎഫിന്റെ പൊതുതാൽപര്യത്തിനൊപ്പമാണ് ലീഗുള്ളതെന്നാണ് വ്യക്തമാക്കിയത്.
കൂത്താട്ടുകുളത്ത് കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു
Friday, June 27, 2025 5:52 PM IST
കൊച്ചി: കൂത്താട്ടുകുളത്ത് കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു. പാലക്കുഴ കാവുംഭാഗത്ത് ഐനുമാക്കിൽ കെവിൻ (16) ആണ് മരിച്ചത്.
കൂത്താട്ടുകുളം പാലക്കുഴയിൽ ആണ് സംഭവം. സുഹൃത്തുക്കളോടൊപ്പം കുളിക്കുന്നതിനിടെ കെവിൻ കുളത്തിൽ മുങ്ങി പോവുകയായിരുന്നു. കൂത്താട്ടുകുളം അഗ്നി രക്ഷാ സേനയെത്തി കെവിനെ കുളത്തിൽ നിന്ന് പുറത്തെടുത്ത് കൂത്താട്ടുകുളം സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൂവാറ്റുപുഴ എസ്എൻഡിപി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയാണ് കെവിൻ. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
എറണാകുളത്ത് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു; 34 പന്നികളെ കൊന്ന് സംസ്കരിച്ചു
Friday, June 27, 2025 5:34 PM IST
കൊച്ചി: എറണാകുളത്തെ കാലടി മലയാറ്റൂർ - നീലീശ്വരം പഞ്ചായത്തിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥീരീകരിച്ചു. സ്വകാര്യ വ്യക്തിയുടെ പന്നി ഫാമിലാണ് ആഫ്രിക്കൻ പന്നിപ്പനി സ്ഥീരീകരിച്ചത്.
ഫാമിലെ 34 പന്നികളെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഇന്ന് ഉച്ചയോടെ കൊന്ന് സംസ്ക്കരിച്ചു. പന്നി ഫാമിന് ചുറ്റുമുള്ള ഒരു കിലോമീറ്റർ പ്രദേശം രോഗബാധിതപ്രദേശമായും പത്ത് കിലോമീറ്റർ ചുറ്റളവ് രോഗ നിരീക്ഷണ മേഖലയായും പ്രഖ്യാപിച്ച് കളക്ടർ ഉത്തരവിട്ടു.
രോഗബാധിത പ്രദേശങ്ങളിൽ നിന്നു പന്നി മാംസം വിതരണ ചെയ്യുന്നതും മാംസം വിതരണം ചെയ്യുന്ന കടകളുടെ പ്രവർത്തനവും നിർത്തി വയ്ക്കാനും ഉത്തരവുണ്ട്. രോഗം സ്ഥിരീകരിച്ചിട്ടുള്ള പന്നി ഫാമുകളിൽ നിന്നു മറ്റ് പന്നിഫാമുകളിലേക്ക് കഴിഞ്ഞ രണ്ട് മാസങ്ങൾക്കുള്ളിൽ പന്നികളെ കൊണ്ടുപോയിട്ടുണ്ടോ എന്ന കാര്യം അന്വേഷിക്കും.
കല്ലാർകുട്ടി ചപ്പാത്ത് പാലത്തിൽ നിന്നു ഒരാൾ വെള്ളത്തിലേക്ക് ചാടി; തെരച്ചിൽ ആരംഭിച്ചു
Friday, June 27, 2025 8:44 PM IST
അടിമാലി: പനംകൂട്ടി ചപ്പാത്ത് പാലത്തിൽ നിന്ന് ഒരാൾ വെള്ളത്തിലേക്ക് ചാടി. പനംകുട്ടി സ്വദേശിയായ കാട്ടുവിളയിൽ ബെന്നി വിൻസന്റ് എന്നയാളാണ് ഒഴുക്കുള്ള വെള്ളത്തിലേക്ക് എടുത്തുചാടിയത്.
പാലത്തിലൂടെ നടന്നുവന്ന ശേഷം പ്രകോപനമൊന്നുമില്ലാതെ ഇയാൾ വെള്ളത്തിലേക്ക് ചാടുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
ഇയാൾ പോകും മുമ്പ് ആത്മഹത്യ ഭീഷണി മുഴക്കിയിരുന്നു. തുടർന്ന് പ്രദേശത്തുള്ള വ്യക്തിയാണ് ഈ വീഡിയോ റെക്കോർഡ് ചെയ്തത്. അടിമാലി ഫയർഫോഴ്സും നാട്ടുകാരും പോലീസും ചേർന്ന് പ്രദേശത്ത് തെരച്ചിൽ തുടരുകയാണ്.
ദേശീയപാതകളിൽ ഇരുചക്ര വാഹനങ്ങളിൽ നിന്ന് ടോൾ ഈടാക്കില്ല; വ്യാജ വാർത്തകൾ തള്ളി നിതിൻ ഗഡ്കരി
Friday, June 27, 2025 5:13 PM IST
ന്യൂഡൽഹി: രാജ്യത്തെ ദേശീയപാതകളിൽ ഇരുചക്ര വാഹനങ്ങളിൽ നിന്ന് ടോൾ നികുതി ഈടാക്കുമെന്ന വ്യാജ വാർത്തകൾ തള്ളി കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി. ഹൈവേയിൽ മോട്ടോർ സൈക്കിളുകളിലും സ്കൂട്ടറുകളിലും സഞ്ചരിക്കുന്നവരിൽ നിന്ന് ടോൾ നികുതി ഈടാക്കില്ലെന്ന് ഗഡ്കരി വ്യക്തമാക്കി.
അടുത്തിടെ ഇരുചക്ര വാഹനങ്ങളിൽ നിന്ന് ടോൾ നികുതി ഈടാക്കുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അതിനുപിന്നാലെയാണ് ഗഡ്കരി വിശദീകരണം നൽകുകയും റിപ്പോർട്ടുകളെ വെറും കിംവദന്തി എന്ന് വിളിക്കുകയും ചെയ്തത്.
ഇരുചക്ര വാഹനങ്ങൾക്ക് ടോൾ നികുതി ഏർപ്പെടുത്തുന്നതിനെക്കുറിച്ച് ചില മാധ്യമങ്ങൾ തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകൾ പ്രചരിപ്പിക്കുന്നു എന്നും അത്തരമൊരു തീരുമാനമൊന്നും നിർദ്ദേശിച്ചിട്ടില്ല എന്നും നിതിൻ ഗഡ്കരി എക്സിൽ കുറിച്ചു. ഇരുചക്ര വാഹനങ്ങൾക്ക് ടോൾ പൂർണമായും ഒഴിവാക്കുന്നത് തുടരുമെന്നും സത്യം അറിയാതെ തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകൾ പ്രചരിപ്പിക്കുന്നതിനെ അപലപിക്കുന്നുവെന്നും കേന്ദ്രമന്ത്രി കുറിച്ചു.
കോതമംഗലത്ത് കെഎസ്ഇബി വാഹനം ഇടിച്ച് കാൽനടയാത്രക്കാൻ മരിച്ചു
Friday, June 27, 2025 4:38 PM IST
കൊച്ചി: കോതമംഗലത്ത് കെഎസ്ഇബി വാഹനം ഇടിച്ച് കാൽനടയാത്രക്കാൻ മരിച്ചു. തൃക്കാരിയൂർ സ്വദേശി തങ്കപ്പനാണ് മരിച്ചത്.
കീരംപാറയിൽ നിന്ന് കോതമംഗലത്തേക്ക് പോവുകയായിരുന്ന കെഎസ്ഇബിയുടെ ഇലക്ട്രിക് കാറാണ് ഇടിച്ചത്. അമിതവേഗതയിൽ റോംഗ് സൈഡിലൂടെ എത്തിയ കെഎസ്ഇബി വാഹനം റോഡ് മുറിച്ചുകടക്കുകയായിരുന്ന തങ്കപ്പനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
നിയന്ത്രണം നഷ്ടപ്പെട്ട കെഎസ്ഇബി വാഹനം വഴിയരികിൽ നിന്നിരുന്ന വൈദ്യുത പോസ്റ്റും, വഴിയരികിൽ നിർത്തിയിട്ടിരുന്ന ഇരുചക്ര വാഹനവും ഇടിച്ചു തെറിപ്പിച്ചു.
മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
ടീം വർക്കിന് കിട്ടിയ അംഗീകാരമാണ് നിലമ്പൂരിൽ ലഭിച്ചത്: സണ്ണി ജോസഫ്
Friday, June 27, 2025 5:42 PM IST
തിരുവനന്തപുരം: ടീം വർക്കിന് കിട്ടിയ അംഗീകാരമാണ് നിലമ്പൂരിൽ ലഭിച്ചതെന്നും ഫലം ഏറെ പ്രതീക്ഷ നൽകുന്നതാണെന്നും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. ഫലം 2026 ലെ തെരഞ്ഞെടുപ്പിലേക്കുള്ള ചൂണ്ടു പലകയാണെന്നും സണ്ണി ജോസഫ് പറഞ്ഞു.
തങ്ങൾ ഒരു പാർട്ടിയുമായും ആശയ വിനിമയം നടത്തിയിട്ടില്ലെന്നും അൻവറിന്റേത് അടഞ്ഞ അധ്യായമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ക്യാപ്റ്റൻ-മേജർ പരാമർശങ്ങളെ കുറിച്ചും അദ്ദേഹം പ്രതകരിച്ചു. താനൊരു സാധാരണ സൈനികനാണെന്നായിരുന്നു കെപിസിസി അധ്യക്ഷൻ പറഞ്ഞത്.
നിലമമ്പൂരിലെ ഫലം ഭരണവിരുദ്ധ വികാരത്തിന്റെ തെളിവാണെന്നും വിധിയുടെ അടിസ്ഥാനത്തിൽ സർക്കാർ തിരുത്തണമെന്നും സണ്ണി ജോസഫ് പറഞ്ഞു. ആശ സമരം, മലയോര പ്രശ്നം, എന്നിവ പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഗവർണർ രാജ് ഭവനെ രാഷ്ട്രീയ വേദിയാക്കി മാറ്റുന്നുവെന്നും സണ്ണി ജോസഫ് കുറ്റപ്പെടുത്തി.
ആര്യാടൻ ഷൗക്കത്ത് ഇനി എംഎൽഎ; സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു
Friday, June 27, 2025 3:52 PM IST
തിരുവനന്തപുരം: ആര്യാടൻ ഷൗക്കത്ത് നിലമ്പൂരിന്റെ എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. ദൈവനാമത്തിലാണ് ആര്യാടൻ ഷൗക്കത്ത് സത്യപ്രതിജ്ഞ ചെയ്തത്.
മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, സ്പീക്കർ എ.എൻ. ഷംസീർ തുടങ്ങിയവർ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുത്തു. ആര്യാടൻ ഷൗക്കത്തിന് യുഡിഎഫ്, എൽഡിഎഫ് നേതാക്കൾ ആശംസകൾ നേർന്നു.
ഉച്ചതിരിഞ്ഞ് മൂന്നരയ്ക്ക് ശേഷം നിയമസഭാ ഹാളിലായിരുന്നു ചടങ്ങ്. ജനങ്ങളുടെ കൂടെയുണ്ടാവുമെന്നും നേരത്തെ പരാജയപ്പെട്ടിട്ടും നിലമ്പൂരിൽ നിന്നും പിൻമാറാതെ നിന്നുവെന്നും ആര്യാടൻ ഷൗക്കത്ത് പറഞ്ഞു.
ഒറ്റപ്പാലത്ത് റെയിൽവേ ട്രാക്കിൽ അജ്ഞാത മൃതദേഹം കണ്ടെത്തി
Friday, June 27, 2025 3:30 PM IST
പാലക്കാട്: ഒറ്റപ്പാലം വെള്ളിയാട് റെയിൽവേ ട്രാക്കിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. 40 വയസ് പ്രായം തോന്നിക്കുന്ന യുവാവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.
ഇന്ന് ഉച്ചയ്ക്ക് രണ്ടോടെയാണ് സംഭവം. ട്രെയിൻ തട്ടി മരിച്ച നിലയിലാണ് മൃതദേഹം.
മൃതദേഹം ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
എയ്ഡഡ് സ്കൂൾ അധ്യാപക നിയമനം പിഎസ്സിക്ക് വിടാത്തതെന്ത്?; സർക്കാരിനോട് ഹൈക്കോടതി
Friday, June 27, 2025 3:22 PM IST
കൊച്ചി: എയ്ഡഡ് സ്കൂൾ അധ്യാപക നിയമനം എന്തുകൊണ്ട് പിഎസ്സിക്ക് വിടുന്നില്ലെന്ന് സർക്കാരിനോട് ഹൈക്കോടതി. പല സ്കൂളുകളും ഒരു നിയമനത്തിന് ലക്ഷങ്ങളാണ് വാങ്ങുന്നത്. സർക്കാർ അഴിമതിക്ക് അവസരമൊരുക്കുകയാണോയെന്നും കോടതി ചോദിച്ചു.
കോടതിയലക്ഷ്യ കേസിൽ ഹാജരായ പൊതുവിദ്യാഭ്യാസ ഡയറക്ടർ ഷാനവാസിനോടാണ് ജസ്റ്റീസ് ഡി.കെ.സിംഗിന്റെ വാക്കാലുള്ള പരാമർശം. പാലക്കാടുള്ള ഒരു എയ്ഡഡ് സ്കൂള്‍ അടച്ചുപൂട്ടുന്നതിന് വേണ്ടി പൊതുവിദ്യാഭ്യാസവകുപ്പിന് അതിന്റെ നടപടിക്രമങ്ങള്‍ നല്‍കിയിട്ടും പൂര്‍ണമായി നടപ്പാക്കിയിട്ടില്ലെന്ന പരാതിയില്‍ കോടതി ഇടപെട്ടിരുന്നു.
എന്നാല്‍ കോടതി ഉത്തരവ് അനുസരിക്കാത്തതിനെ തുടർന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ ഷാനവാസിനോട് ഇന്ന് നേരിട്ട് കോടതിയിൽ ഹാജരാകാൻ ആവശ്യപ്പെടുകയായിരുന്നു.
സ്കൂളുകളിൽ സൂംബ ഡാൻസ് വേണ്ട; ധാർമികതയ്ക്ക് ക്ഷതമേൽപ്പിക്കുന്നതെന്ന് അബ്ദുസമദ് പൂക്കോട്ടൂർ
Friday, June 27, 2025 3:00 PM IST
മലപ്പുറം: സ്കൂളുകളിൽ സൂംബ ഡാൻസ് വേണ്ടെന്ന് സമസ്ത യുവജനവിഭാഗം. സൂംബ പോലുള്ള നൃത്തപരിപാടികൾ ധാർമികതയ്ക്ക് ക്ഷതമേൽപ്പിക്കുന്നതാണെന്ന് എസ്വൈഎസ് നേതാവ് അബ്ദുസമദ് പൂക്കോട്ടൂർ പ്രതികരിച്ചു. ഇക്കാര്യത്തിൽ രക്ഷിതാക്കൾ ഉയർന്നു ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഈ അധ്യയന വർഷം മുതൽ സ്കൂളുകളിൽ സൂംബ പരിശീലനം നൽകാൻ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിരുന്നു. സ്കൂൾ കുട്ടികളിലെ മാനസിക സമ്മർദം കുറയ്ക്കാനായാണ് വിദ്യാഭ്യാസ വകുപ്പ് സൂംബ പദ്ധതിക്ക് തുടക്കമിട്ടത്.
കോൽക്കത്തയിലെ കോളജ് കാമ്പസിൽവച്ച് നിയമവിദ്യാര്‍ഥിനി കൂട്ടബലാത്സംഗത്തിനിരയായി; മൂന്ന് പേർ അറസ്റ്റിൽ
Friday, June 27, 2025 2:39 PM IST
കോൽക്കത്ത: കോളജ് കാന്പസിൽവച്ച് നിയമവിദ്യാര്‍ഥിനി കൂട്ടബലാത്സംഗത്തിനിരയായി. കോല്‍ക്കത്ത കസ്ബയിലുളള ലോ കോളേജിലാണ് സംഭവം. സംഭവത്തിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
പ്രതികളില്‍ രണ്ടുപേര്‍ ലോ കോളേജിലെ വിദ്യാര്‍ഥികളും ഒരാള്‍ പൂര്‍വ വിദ്യാര്‍ഥിയുമാണ്. കോളജിന്റെ മുന്‍ യൂണിറ്റ് പ്രസിഡന്റായ മന്‍ജോഹിത് മിശ്ര (31), ബെയ്ബ് അഹമ്മദ് (19), പ്രമിത് മുഖോപാധ്യായ (20) എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് സംഭവം. കോളജ് കെട്ടിടത്തിനുളളില്വച്ചാണ് പെണ്‍കുട്ടി ക്രൂരബലാത്സംഗത്തിന് ഇരയായത്. അതിജീവിതയുടെ പരാതിയിലാണ് കസ്ബ പോലീസ് കേസെടുത്തത്.
മൂന്ന് പ്രതികളും നിലവില്‍ പോലീസ് കസ്റ്റഡിയിലാണ്. ജൂലൈ ഒന്നുവരെയാണ് ഇവരെ പോലീസ് കസ്റ്റഡിയിൽ വിട്ടത്.
സ്ഥിരം വിസിമാരില്ലാത്തത് ഗുരുതര സാഹചര്യം; ഗവർണർക്കും സർക്കാരിനുമെതിരേ വിമർശനവുമായി ഹൈക്കോടതി
Friday, June 27, 2025 2:10 PM IST
കൊച്ചി: സ്ഥിരം വിസിമാരില്ലാത്തത് സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് ഗുണകരമല്ലെന്ന് ഹൈക്കോടതി. സംസ്ഥാനത്തെ 13ല്‍ 12 സര്‍വകലാശാലകളിലും സ്ഥിരം വിസിമാരില്ലാത്തത് ഗുരുതര സാഹചര്യമാണെന്ന് കോടതി നിരീക്ഷിച്ചു.
വിഷയത്തിൽ സംസ്ഥാന സർക്കാരിനെയും സർവകലാശാലകളുടെ ചാൻസിലറായ ഗവർണറെയും കോടതി വിമർശിച്ചു. കേരള സർവകലാശാല വിസിയുടെ അധിക ചുമതല ഡോ. മോഹന്‍ കുന്നുമ്മലിന് നല്‍കിയത് ചോദ്യം ചെയ്തുള്ള ഹര്‍ജി ഹൈക്കോടതി വ്യാഴാഴ്ച തള്ളിയിരുന്നു. ഇതിലെ വിധിപ്പകർപ്പിലാണ് കോടതിയുടെ വിമർശനം.
ഡോ.മോഹൻ കുന്നുമ്മലിന് കേരള സർവകലാശാല വിസിയുടെ താത്കാലിക ചുമതല നൽകിയ ഗവർണറുടെ നടപടി ചോദ്യം ചെയ്തുള്ള ഹർജിയാണ് കോടതി പരിഗണിച്ചത്. സ്ഥിരം വിസി നിയമനം വൈകിയത് കൊണ്ടാണ് സർവകലാശാലയുടെ സുഗമമായ പ്രവർത്തനത്തിന് വേണ്ടി താത്കാലിക വിസിയെ നിയമിച്ചതെന്ന ഗവർണറുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.
ക്യാപ്റ്റന്‍ ചര്‍ച്ച അനാവശ്യമെന്ന് മാത്യു കുഴല്നാടന് എംഎല്‍എ
Friday, June 27, 2025 12:52 PM IST
കൊച്ചി: കോണ്‍ഗ്രസിലെ ക്യാപ്റ്റന്‍ ചര്‍ച്ച അനാവശ്യമെന്ന് മാത്യു കുഴല്നാടന് എംഎല്‍എ. വിവാദത്തില്‍ പാര്‍ട്ടി നേതൃത്വം പക്വത കാണിക്കണം. ക്യാപ്റ്റന്‍, കപ്പിത്താന്, കാരണഭൂതന് തുടങ്ങിയ വാക്കുകള്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ വെറുക്കുന്നതാണ്. സമൂഹമാധ്യമങ്ങളില്‍ നരേറ്റീവ് നല്കുന്ന ശൈലി പാര്‍ട്ടിക്ക് ഗുണം ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു.
നിലമ്പൂര്‍ വിജയം പ്രവര്‍ത്തകര്‍ക്ക് നല്കിയ ആത്മവിശ്വാസം അനാവശ്യ ചര്‍ച്ചകള്‍ വഴി ഇല്ലാതാക്കരുതെന്നും നേതൃത്വത്തോട് മാത്യു കുഴല്നാടന് ആവശ്യപ്പെട്ടു. ക്യാപ്റ്റനെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ മാധ്യമങ്ങള്‍ വിശേഷിപ്പിച്ചതില്‍ രമേശ് ചെന്നിത്തല പരിഭവം പ്രകടിപ്പിച്ചിരുന്നു.
തന്റെ നേതൃത്വത്തില്‍ നേരത്തെ എത്രയോ ഉപതെരഞ്ഞെടുപ്പ് ജയിച്ചിട്ടുണ്ടെന്നും അന്ന് തന്നെയാരും ക്യാപ്റ്റനും കാലാളും ആക്കിയില്ലെന്നുമായിരുന്നു രമേശ് ചെന്നിത്തല വിമര്‍ശനം ഉന്നയിച്ചത്. താന്‍ പറഞ്ഞത് ടീം യുഡിഎഫ് എന്നാണെന്നും തന്നെ ക്യാപ്റ്റന്‍ എന്ന് വിശേഷിപ്പിച്ചിട്ടുണ്ടെങ്കില്‍ രമേശ് ചെന്നിത്തല മേജറാണെന്നുമായിരുന്നു വി.ഡി. സതീശന്റെ മറുപടി.
വിഎസിന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു
Friday, June 27, 2025 12:42 PM IST
തിരുവനന്തപുരം: ഹൃദയാഘാതത്തെത്തുടര്‍ന്ന് പട്ടത്തെ സ്വകാര്യാശുപത്രിയില്‍ അതിതീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. നിലവില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി മുന്നോട്ടു കൊണ്ടുപോകുന്നത്.
കാര്‍ഡിയോളജി, നെഫോളജി, ന്യൂറോളജി വിഭാഗത്തിലെ വിദഗ്ധരായ ഡോക്ടര്‍മാരാണ് വിഎസിനെ ചികിത്സിക്കുന്നത്. അദ്ദേഹത്തിന്റെ ആരോഗ്യനില പൂര്‍വസ്ഥിതിയിലാക്കാനുള്ള ചികിത്സയാണ് നല്‍കുന്നതെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. ഓരോ ദിവസവും അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി വ്യക്തമാക്കുന്ന മെഡിക്കല്‍ ബുള്ളറ്റിന് ആശുപത്രി അധികൃതര്‍ പുറത്തിറക്കുന്നുണ്ട്.
ജസ്റ്റീസ് എ. ബദറുദീന്റെ വീട്ടില്‍ മോഷണം; ആറു പവൻ സ്വര്‍ണാഭരണങ്ങള്‍ കവർന്നു
Friday, June 27, 2025 12:37 PM IST
കൊച്ചി: ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് എ. ബദറുദീന്റെ വീട്ടില്‍ മോഷണം. കളമശേരി പത്തടിപ്പാലത്തെ വീട്ടില്‍ തിങ്കളാഴ്ചയായിരുന്നു സംഭവം. മേശയ്ക്കുമുകളില്‍ വച്ചിരുന്ന വളയടക്കം ആറുപവന്റെ സ്വര്‍ണമാണ് മോഷണം പോയത്.
എ. ബദറുദീന്റെ പ്രൈവറ്റ് സെക്രട്ടറിയാണ് കളമശേരി പോലീസില്‍ മോഷണം സംബന്ധിച്ച് പരാതി നല്‍കിയത്. സംഭവത്തില്‍ കളമശേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
തിങ്കളാഴ്ച രാവിലെ ഒമ്പതിനും 12.30 നും ഇടയിലാണ് മോഷണം നടന്നതെന്നാണു പരാതിയില്‍ പറയുന്നത്. പരിചയക്കാരായ ആരെങ്കിലുമാണോ സ്വര്‍ണം എടുത്തത് എന്നതുള്‍പ്പെടെ പോലീസ് പരിശോധിച്ചുവരികയാണ്. സിസിടിവി ദൃശ്യങ്ങളടക്കം ശേഖരിച്ച് അന്വേഷണം പുരോഗമിക്കുന്നു.
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ: 12 പേർ മരിച്ചു
Friday, June 27, 2025 12:31 PM IST
ന്യൂഡൽഹി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലുണ്ടായ മഴക്കെടുതിയിൽ 12പേർ മരിച്ചു. മേഘവിസ്ഫോടനത്തെത്തുടർന്നുണ്ടായ മിന്നൽപ്രളയത്തിൽ ഹിമാചൽ പ്രദേശിലെ വിവിധയിടങ്ങളിൽ അഞ്ചുപേർക്കാണു ജീവൻ നഷ്ടമായത്.
ഹിമാചൽപ്രദേശിൽ ഇന്നലെ ഒന്‍പതു മേഘവിസ്ഫോടനങ്ങൾ നടന്നതായി റിപ്പോർട്ടുണ്ട്. ധർമശാലയിൽ കുടുങ്ങിയ 250 പേരെ രക്ഷപ്പെടുത്തിയതായി ഔദ്യോഗികവൃത്തങ്ങൾ സ്ഥിരീകരിച്ചു. വെള്ളപ്പൊക്കത്തിൽ നിരവധിപ്പേർ ഒഴുകിപ്പോയി. ദുരന്തനിവാരണസേനയും പോലീസും സംയുക്തമായി അടിയന്തര രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്.
ഇതുവരെ അഞ്ചു മൃതദേഹങ്ങൾ കണ്ടെടുത്തു. നാലുപേരെ തിരിച്ചറിഞ്ഞു. കാട്ടിൽനിന്ന് ഒരാളെ രക്ഷപ്പെടുത്തിയെന്നും പോലീസ് അറിയിച്ചു. ജമ്മു കാഷ്മീരിലെ രജൗരിയിൽ മേഘവിസ്ഫോടനത്തെത്തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ രണ്ടു കുട്ടികൾ മരിച്ചു. കന്നുകാലികളെ മേയ്ക്കുന്നതിനിടെ കുട്ടികൾ ഒഴുക്കിൽപ്പെടുകയായിരുന്നു. പൂഞ്ച്, ഉദ്ധംപുർ എന്നിവിടങ്ങളിലും മേഘവിസ്ഫോടനമുണ്ടായി.
ഉത്തരാഖണ്ഡിലെ അളകനന്ദ നദിയിലേക്കു ബസ് മറിഞ്ഞ് കാണാതായവർക്കുള്ള തെരച്ചിൽ ഇന്നും തുടരുന്നു. ഒമ്പതുപേരെയാണ് ഇനിയും കണ്ടെത്താനുള്ളത്.
വരുന്ന രണ്ടുദിവസം കൂടി ഹിമാചൽപ്രദേശ്, ഉത്തരാഖണ്ഡ്, ജമ്മു കാഷ്മീർ സംസ്ഥാനങ്ങളിൽ കനത്ത മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പു നൽകി. ഇവിടങ്ങളിലെ പല നദികളും കരകവിഞ്ഞൊഴുകുകയാണ്. നിരവധി വീടുകളും കെട്ടിടങ്ങളും പാലങ്ങളുമടക്കം തകര്‍ന്നു. നിരവധി വാഹനങ്ങൾ ഒലിച്ചുപോയി.
കനത്ത മഴ; മലമ്പുഴ ഡാമിന്റെ ഷട്ടർ തുറന്നു
Friday, June 27, 2025 12:11 PM IST
പാലക്കാട്: ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ പാലക്കാട് മലന്പുഴ ഡാമിന്റെ ഷട്ടർ തുറന്നു. രാവിലെ 10.20 ഓടെയാണ് ഷട്ടറുകള്‍ തുറന്നത്.
ഡാമിലെ ജലനിരപ്പ് 111.19 മി ആയി ഉയര്‍ന്ന പശ്ചാത്തലത്തില്‍ ആയിരുന്നു തീരുമാനം. കര്‍വ് പ്രകാരം ജലനിരപ്പ് 110.49 മി നിലനിര്‍ത്തേണ്ട സാഹചര്യത്തിലാണ് നടപടികള്‍.
ഡാമില്‍ നിന്നും വെള്ളം തുറന്നുവിടുന്ന സാഹചര്യത്തില്‍ കല്‍പ്പാത്തി പുഴയുടെയും ഭാരതപ്പുഴയുടെയും തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
അതേസമയം തമിഴ്നാട് അപ്പര്‍ ഷോളയാര്‍ ഡാമിന്റെ രണ്ട് ഷട്ടറുകളും തുറന്നിട്ടുണ്ട്. ഇതോടെ ലോവര്‍ ഷോളയാറിലേക്കുള്ള നീരൊഴുക്ക് വര്‍ധിച്ചു.
കണ്ണൂരിൽ വിദ്യാർഥിയെ തിരയിൽപെട്ട് കാണാതായ സംഭവം; മൃതദേഹം കണ്ടെത്തി
Friday, June 27, 2025 11:59 AM IST
കണ്ണൂർ: എടക്കാട് ഏഴരക്കടപ്പുറത്ത് തിരയിൽപെട്ട് കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. കായലോട് സ്വദേശി ഫർഹാൻ റൗഫ്(18) ആണ് മരിച്ചത്.
വ്യാഴാഴ്ച വൈകിട്ട് 6.45നാണ് അപകടം. ഫർഹാനും സുഹൃത്തും കടലിലെ പാറയിൽ ഇരിക്കുമ്പോൾ തിരയിൽപെട്ട് കടലിൽ വീണു. കൂട്ടുകാരൻ നീന്തി രക്ഷപ്പെട്ടെങ്കിലും ഫർഹാനെ കാണാതാവുകയായിരുന്നു.
രാത്രി വൈകിയും തെരച്ചിൽ തുടർന്നെങ്കിലും കടൽ പ്രക്ഷുബ്ദമായതിനാൽ രക്ഷാപ്രവർത്തനം ദുഷ്കരമായിരുന്നു. ഇന്ന് രാവിലെ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
ബാണാസുര സാഗര്‍ ഡാമിന്റെ ഷട്ടർ തുറന്നു
Friday, June 27, 2025 10:51 AM IST
വയനാട്: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനിടെ ബാണാസുര സാഗര്‍ ഡാമിന്റെ ഷട്ടർ തുറന്നു. ആദ്യം സെക്കന്‍ഡിൽ 8.5 ക്യുബിക് മീറ്റർ വെള്ളമാണ് തുറന്നുവിടുന്നത്. പിന്നീട് ഘട്ടംഎട്ടമായി 50 ക്യുബിക് മീറ്റർ വെള്ളം വരെ തുറന്നുവിടും.
വിവിധ നദികളിൽ ജലനിരപ്പ് ഉയർന്നതോടെ പ്രളയ സാധ്യത മുന്നറിയിപ്പും നൽകിയിട്ടുണ്ട്. പുഴയുടെ തീരങ്ങളിലുള്ളവരും താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരും ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ അഥോറിറ്റി ചെയര്‍പേഴ്സണ്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡി. ആർ മേഘശ്രീ അറിയിച്ചു. അടിയന്തര സാഹചര്യങ്ങളിൽ ആളുകൾക്ക് എമർജൻസി ഓപ്പറേറ്റിംഗ് സെന്ററിലെ 1077 നമ്പറിൽ വിളിക്കാം.
ആരും ജലാശയങ്ങളിൽ ഇറങ്ങരുതെന്ന് ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐപിഎസ് അറിയിച്ചു. ജലനിരപ്പ് ഉയരാൻ സാധ്യത ഉള്ളതിനാൽ ആരും കുളിക്കുന്നതിനോ വസ്ത്രമലക്കുന്നതിനോ മീൻ പിടിക്കുന്നതിനോ മറ്റോ ജലാശയങ്ങളിൽ ഇറങ്ങരുത്. അനധികൃതമായി വിനോദത്തിനോ മീൻ പിടിക്കുന്നതിനോ ജലാശയങ്ങളിലേക്ക് ഇറങ്ങുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും മുന്നറിയിപ്പുണ്ട്.
കാട്ടുപന്നി ഓട്ടോയിലിടിച്ച് അപകടം; ഡ്രൈവര്‍ക്ക് പരിക്ക്
Friday, June 27, 2025 9:55 AM IST
പാലക്കാട്: മണ്ണാര്‍ക്കാട് കാട്ടുപന്നി ഓട്ടോയിലിടിച്ചുണ്ടായ അപകടത്തില്‍ ഡ്രൈവര്‍ക്ക് പരിക്ക്. ഷൗക്കത്ത് അലിക്കാണ് പരിക്കേറ്റത്. ഇയാളെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി.
വ്യാഴാഴ്ച വൈകിട്ടായിരുന്നു അപകടം. കുതിച്ചെത്തിയ കാട്ടുപന്നി ഓട്ടോയില്‍ ഇടിച്ചതോടെ വാഹനം മറിയുകയായിരുന്നു.
പുതുക്കുറിച്ചിയിൽ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളിയെ കാണാതായ സംഭവം; മൃതദേഹം കണ്ടെത്തി
Friday, June 27, 2025 9:39 AM IST
തിരുവനന്തപുരം: പുതുക്കുറിച്ചിയിൽ വള്ളം മറിഞ്ഞ് കടലിൽ കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. പുതുക്കുറിച്ചി തൈരുവിൽ തൈവിളാകം വീട്ടിൽ ആന്റണി ആണ് മരിച്ചത്.
മത്സ്യത്തൊഴിലാളികളും കോസ്റ്റൽ പോലീസും മറൈൻ എൻഫോഴ്സ്മെന്റും ചേർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. വ്യാഴാഴ്ച പുലർച്ചെ മത്സ്യബന്ധനത്തിനായി പോകുമ്പോഴായിരുന്നു അപകടം.
നാലുപേരാണ് വള്ളത്തിലുണ്ടായിരുന്നത്. മറ്റ് മൂന്നുപേർ നീന്തി രക്ഷപ്പെട്ടിരുന്നു.
കൊടകരയിൽ കെട്ടിടം ഇടിഞ്ഞു വീണുണ്ടായ അപകടം; മൂന്ന് തൊഴിലാളികളും മരിച്ചു
Friday, June 27, 2025 9:14 AM IST
തൃശൂർ: കൊടകരയിൽ പഴയ ഇരുനില കെട്ടിടം ഇടിഞ്ഞു വീണതിനെ തുടർന്ന് കുടുങ്ങിക്കിടന്ന മൂന്ന് തൊഴിലാളികളും മരിച്ചു. പശ്ചിമ ബംഗാൾ സ്വദേശികളായ രൂപേഷ്, രാഹുൽ, ആലിം എന്നിവരാണ് മരിച്ചത്.
രണ്ട് പേരെ പുറത്തെടുത്തപ്പോൾ തന്നെ മരിച്ചിരുന്നു. ഒരാളെ ജീവനോടെ പുറത്തെടുത്തെങ്കിലും ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ മരിച്ചു.
12 പേർ താമസിച്ചിരുന്ന കെട്ടിടമാണ് ഇടിഞ്ഞു വീണത്. കെട്ടിടം തകർന്നപ്പോൾ മറ്റ് ഒന്‍പത് പേർ ഓടി രക്ഷപെടുകയായിരുന്നു.
ഇന്ന് രാവിലെയാണ് സംഭവം. കൊടകര ജംഗ്ഷനിൽ നിന്നും വെള്ളിക്കുളങ്ങരയിലേക്കുള്ള റോഡിൽ ചെങ്കല്ല് കൊണ്ട് നിർമിച്ച ഓടിട്ട രണ്ട് നില കെട്ടിടമാണ് പൂർണമായും ഇടിഞ്ഞു വീണത്. തകർന്ന് വീണ കെട്ടിടത്തിന് 40വർഷത്തോളം പഴക്കമുണ്ടെന്ന് പ്രദേശവാസികൾ പറഞ്ഞു.
പള്ളിക്കത്തോട് അമ്മയെ മകൻ വെട്ടിക്കൊലപ്പെടുത്തിയ കേസ്; പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി
Friday, June 27, 2025 10:29 AM IST
കോട്ടയം: പള്ളിക്കത്തോട് മകൻ അമ്മയെ വെട്ടിക്കൊലപ്പെടുത്തിയത് ഭക്ഷണം ഉണ്ടാക്കുന്നതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്നെന്ന് പോലീസ്. സംഭവത്തിൽ പ്രതി അരവിന്ദ് കുറ്റം സമ്മതിച്ചു. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.
ഇളമ്പള്ളി സ്വദേശി സിന്ധുവാണ് മരിച്ചത്. പ്രതി അരവിന്ദ് അമിതമായി ലഹരി ഉപയോഗിക്കുന്ന ആളാണെന്ന് പോലീസ് പറഞ്ഞു.
വ്യാഴാഴ്ച രാത്രിയിലാണ് സിന്ധുവിനെ വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് നാട്ടുകാർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പോലീസ് എത്തുമ്പോൾ അരവിന്ദ് മൃതദേഹത്തിന് അടുത്ത് ഇരിക്കുകയായിരുന്നു.
കൊടകരയിൽ കെട്ടിടം ഇടിഞ്ഞു വീണുണ്ടായ അപകടം; ഒരാൾ മരിച്ചു; രക്ഷാപ്രവർത്തനം തുടരുന്നു
Friday, June 27, 2025 8:49 AM IST
തൃശൂർ: കൊടകരയിൽ പഴയ ഇരുനില കെട്ടിടം ഇടിഞ്ഞു വീണതിനെ തുടർന്ന് കുടുങ്ങിക്കിടന്ന മൂന്ന് തൊഴിലാളികളിൽ ഒരാൾ മരിച്ചു. ബംഗാൾ സ്വദേശി രൂപേൽ(21) ആണ് മരിച്ചത്. ഇയാളുടെ മൃതദേഹം പുറത്തെടുത്തു.
മറ്റൊരാളെ പുറത്തെടുത്തു. ഇനി ഒരാൾക്കൂടി കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങികിടപ്പുണ്ട്. സ്ഥലത്ത് ഫയർഫോഴ്സിന്റെയും പോലീസിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്.
17 പേർ താമസിച്ചിരുന്ന കെട്ടിടമാണ് ഇടിഞ്ഞു വീണത്. ഇന്ന് രാവിലെയാണ് സംഭവം. കൊടകര ജംഗ്ഷനിൽ നിന്നും വെള്ളിക്കുളങ്ങരയിലേക്കുള്ള റോഡിൽ ചെങ്കല്ല് കൊണ്ട് നിർമിച്ച ഓടിട്ട രണ്ട് നില കെട്ടിടമാണ് പൂർണമായും ഇടിഞ്ഞു വീണത്. തകർന്ന് വീണ കെട്ടിടത്തിന് 40വർഷത്തോളം പഴക്കമുണ്ടെന്ന് പ്രദേശവാസികൾ പറഞ്ഞു.
നൈറ്റ് ഡ്യൂട്ടിക്കിടെ ഉറക്കം; മൂന്ന് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്ഷന്
Friday, June 27, 2025 7:54 AM IST
പെരുമ്പാവൂര്‍: രാത്രി ഡ്യൂട്ടി സമയത്ത് ഉറങ്ങിയ പെരുമ്പാവൂര്‍ സ്റ്റേഷനിലെ വനിതാ പോലീസ് ഉള്‍പ്പെടെ മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്ഷന്.
എസ്സിപിഒ ബേസില്‍, സിപിഒമാരായ ഷെഫീക്ക്, ഷഹന എന്നിവരെയാണ് അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തത്. കഴിഞ്ഞ മേയ് 29നാണ് ആരോപണത്തിനിടയാക്കിയ സംഭവം.
29ന് രാത്രി ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പരിശോധനയ്ക്ക് സ്റ്റേഷനിലെത്തിയപ്പോള്‍ ചുമതലയുള്ള മൂന്ന് ഉദ്യോഗസ്ഥരും ഉറക്കത്തിലായിരുന്നുവെന്നാണ് കണ്ടെത്തല്‍. ഈ സമയം കഞ്ചാവ് കേസില്‍ പ്രതിയായ വനിതയുള്‍പ്പെടെ രണ്ടുപേരും മറ്റൊരു മോഷണക്കേസ് പ്രതിയും സ്റ്റേഷനിലുണ്ടായിരുന്നു.
രണ്ടാഴ്ചമുന്പ് സ്റ്റേഷനില്‍നിന്ന് മോഷണക്കേസ് പ്രതി ചാടിപ്പോയ സംഭവമുണ്ടായി. ഇയാളെ പിന്നീട് പിടികൂടിയെങ്കിലും സംഭവത്തില്‍ ചുമതലയിലുണ്ടായിരുന്നവര്‍ക്കെതിരേ നടപടിയുണ്ടാകുമെന്നാണ് സൂചന.
രണ്ടുമാസങ്ങള്‍ക്കുമുന്‍പ് പെരുമ്പാവൂര്‍ എഎസ്പിയുടെ പേരില്‍ വ്യാജ ഇ-മെയില്‍ അയച്ച സംഭവത്തില്‍ എഎസ്പി ഓഫീസിലെ പോലീസ് ഉദ്യോഗസ്ഥനെ സ്ഥലംമാറ്റിയിരുന്നു.
ഗായത്രി പുഴയിൽ കാണാതായ വിദ്യാർഥിയുടെ മൃതദേഹം ഭാരതപ്പുഴയിൽ കണ്ടെത്തി
Friday, June 27, 2025 7:41 AM IST
പാലക്കാട്: ആലത്തൂർ ഗായത്രിപ്പുഴ തരൂർ വാവുള്ള്യാപുരം കരിങ്കുളങ്ങര തടയണയിൽ കാണാതായ വിദ്യാർഥിയുടെ മൃതദേഹം പട്ടാമ്പി നിളാ ആശുപത്രിക്ക് പിന്നിൽ ഭാരതപ്പുഴയിലെ കടവിൽ കണ്ടെത്തി.
കാവശേരി കഴനി കിഴക്കേപ്പാടം ശിവരാമന്റെയും ബിന്ദുവിന്റെയും മകൻ പ്രണവാണ് (21) മരിച്ചത്. ആലത്തൂർ ശ്രീനാരായണഗുരു കോളജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് ബികോം അവസാനവർഷ വിദ്യാർഥിയാണ്.
ചൊവ്വാഴ്ച വൈകീട്ട് നാലിന് കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയപ്പോൾ ഒഴുക്കിൽപ്പെട്ടത്. സംഭവ സ്ഥലത്തുനിന്ന് അൻപത് കിലോമീറ്ററിലേറെ മൃതദേഹം ഒഴുകിപ്പോയി. വ്യാഴാഴ്ചരാവിലെയാണ് മൃതദേഹം കണ്ടത്.
പ്രണവിനായി കരിങ്കുളങ്ങര-കുരുത്തിക്കോട് തടയണകളിൽ ദുരന്തനിവാരണ സേന, സ്കൂബാ ടീം എന്നിവ തിരച്ചിൽ നടത്തിക്കൊണ്ടിരിക്കവേയാണ് പട്ടാമ്പിയിൽ മൃതദേഹം കണ്ടെത്തിയത്.
പ്രണവിന്റെ അടുത്തബന്ധുവായ വിനോദും അപകടസമയത്ത് കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളും പട്ടാമ്പി താലൂക്കാശുപത്രിയിലെത്തി മൃതദേഹം തിരിച്ചറിഞ്ഞു.
കൊടകരയിൽ പഴയ ഇരുനില കെട്ടിടം ഇടിഞ്ഞുവീണു; മൂന്ന് അന്യസംസ്ഥാന തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നു
Friday, June 27, 2025 7:21 AM IST
തൃശൂർ: കൊടകരയിൽ പഴയ ഇരുനില കെട്ടിടം ഇടിഞ്ഞു വീണു. 17 പേർ താമസിച്ചിരുന്ന കെട്ടിടമാണ് ഇടിഞ്ഞു വീണത്. കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടെയിൽ മൂന്ന് അന്യസംസ്ഥാന തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് സൂചന.
ഇന്ന് രാവിലെയാണ് സംഭവം. കൊടകര ജംഗ്ഷനിൽ നിന്നും വെള്ളിക്കുളങ്ങരയിലേക്കുള്ള റോഡിൽ ചെങ്കല്ല് കൊണ്ട് നിർമിച്ച ഓടിട്ട രണ്ട് നില കെട്ടിടമാണ് പൂർണമായും ഇടിഞ്ഞു വീണത്.
കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടെയിൽ കുടുങ്ങിയവരെ പുറത്തെടുക്കാൻ ഫയർഫോഴ്സിന്റെയും പോലീസിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നുണ്ട്. തകർന്ന് വീണ കെട്ടിടത്തിന് 40വർഷത്തോളം പഴക്കമുണ്ടെന്ന് പ്രദേശവാസികൾ പറഞ്ഞു.
മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 135 അടിയായി; പെരിയാറിന്റെ തീരത്തുള്ളവർക്ക് ജാഗ്രത നിർദ്ദേശം
Friday, June 27, 2025 7:04 AM IST
ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 135 അടിയായി. പെരിയാറിന്റെ തീരത്തുള്ളവർക്ക് ജാഗ്രത നിർദ്ദേശം നൽകി.
ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമായി. ജലനിരപ്പ് 136 അടിയിലെത്തിയാൽ സ്പിൽവേ ഷട്ടർ വഴി വെള്ളം പുറത്തേക്ക് ഒഴുക്കാൻ സാധ്യത ഉണ്ടെന്ന് തമിഴ്നാട് അറിയിച്ചിട്ടുണ്ട്.
പെരിയാർ തീരത്ത് താമസിക്കുന്നവരടക്കം ജാഗ്രത പാലിക്കണം എന്നാണ് അധികൃതര്‍ നല്കുന്ന നിര്‍ദേശം. 2022 ഓഗസ്റ്റിലാണ് അണക്കെട്ട് അവസാനമായി തുറന്നത്. ഇടുക്കിയിൽ കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് മഴ കുറവുണ്ടെങ്കിലും ഇടവിട്ട് മഴ തുടരുകയാണ്.
സെക്കന്റിൽ 6084 ഘനയടി വെള്ളം അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നുണ്ട്. എന്നാൽ സെക്കന്റിൽ 1867 ഘനയടി വെള്ളം മാത്രമാണ് തമിഴ്നാട് കൊണ്ടു പോകുന്നത്. ഈ സ്ഥിതി തുടർന്നാൽ 28 സ്പിൽ വേ ഷട്ടർ ഉയർത്തേണ്ടി വരുമെന്ന് തമിഴ്നാട് വ്യക്തമാക്കിയിട്ടുണ്ട്. ജലനിരപ്പ് 136 അടിയിൽ എത്തിയാൽ സ്പില്‍വേ വഴി വെള്ളം പുറത്തേക്ക് ഒഴുക്കും.
സംസ്ഥാനത്തെ ഏഴ് ജില്ലകളിലെയും മൂന്ന് താലൂക്കുകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
Friday, June 27, 2025 6:35 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ എറണാകുളം, തൃശൂർ, കോട്ടയം, ഇടുക്കി, പാലക്കാട്, പത്തനംതിട്ട, വയനാട് ജില്ലകളിലെയും നിലമ്പൂർ, കുട്ടനാട്, ചേർത്തല, ഇരിട്ടി താലൂക്കുകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു.
ഏഴ് ജില്ലകളിലും പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള, എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാണ്.
വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും ഒഡീഷ, പശ്ചിമ ബംഗാൾ തീരത്തിനും മുകളിലായി ന്യൂനമർദ്ദം രൂപപ്പെട്ടതിനാൽ വരും ദിവസങ്ങളിലും മഴ ശക്തമാകുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.
വടക്കു-പടിഞ്ഞാറ് ദിശയിൽ വടക്കൻ ഒഡീഷ, ഗംഗ തട പശ്ചിമ ബംഗാൾ, ജാർഖണ്ഡ്, ഛത്തീസ്ഗഡ് മേഖലയിലേക്ക് നീങ്ങാൻ സാധ്യതയുണ്ട്.
ജൂൺ 29 വരെ ഒറ്റപ്പെട്ട അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് കേരളത്തിന് മുകളിൽ മണിക്കൂറിൽ പരമാവധി 50 മുതൽ 60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റു ശക്തമാകാനും സാധ്യതയുണ്ട്.
ഇന്ന് എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, വയനാട് ജില്ലകളിലും, നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഹിമാചൽപ്രദേശ് വെള്ളപ്പൊക്കം; 250 പേരെ രക്ഷപെടുത്തി
Friday, June 27, 2025 6:29 AM IST
ഷിംല: ഹിമാചൽപ്രദേശിലെ ധർമശാലയിലുണ്ടായ വെള്ളപ്പൊക്കത്തിൽ കുടുങ്ങിയ 250 പേരെ രക്ഷപെടുത്തി. വെള്ളപ്പൊക്കത്തിൽ നിരവധി പേർ ഒഴുകിപോയെന്നും സംസ്ഥാന ദുരന്ത നിവാരണ സേനയും (എസ്ഡിആർഎഫ്) ലോക്കൽ പോലീസും ചേർന്ന് അടിയന്തര തിരച്ചിൽ, രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചതായും കാംഗ്ര പോലീസ് സൂപ്രണ്ട് ശാലിനി അഗ്നിഹോത്രി എഎൻഐയോട് പറഞ്ഞു.
"വെള്ളപ്പൊക്കത്തിൽ ചിലർ ഒഴുകിപോയി. ഇന്നലെ, എസ്ഡിആർഎഫ്, ലോക്കൽ പോലീസ്, ഹിമാചൽപ്രദേശ് ഹോം ഗാർഡ് വോളണ്ടിയർമാർ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ രക്ഷാപ്രവർത്തനത്തിൽ 250 പേരെ രക്ഷപ്പെടുത്തി, രണ്ട് മൃതദേഹങ്ങൾ കണ്ടെടുത്തു.
ഇന്ന്, ഈ സ്ഥലങ്ങളിൽ നടത്തിയ തെരച്ചിലിൽ എൻഡിആർഎഫും ലോക്കൽ പോലീസിനൊപ്പം ചേർന്നു. ഇന്ന് മൂന്ന് മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു. നാല് മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. മൂന്ന് പേരെ കാണാതായി. കാട്ടിൽ നിന്ന് ഒരാളെ രക്ഷപ്പെടുത്തി'.-ശാലിനി അഗ്നിഹോത്രി കൂട്ടിച്ചേർത്തു.
പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത്, സംസ്ഥാനത്തെ എല്ലാ ഡെപ്യൂട്ടി കമ്മീഷണർമാരോടും ജാഗ്രത പാലിക്കാനും, സാഹചര്യത്തെ കാര്യക്ഷമമായി നേരിടുന്നതിന് പൊതുജനങ്ങൾക്ക് 24/7 ലഭ്യത ഉറപ്പാക്കാനും ഹിമാചൽപ്രദേശ് മുഖ്യമന്ത്രി സുഖ്വീന്ദർ സിംഗ് സുഖു നിർദ്ദേശിച്ചു.
മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള (സിഎംഒ) ഔദ്യോഗിക പ്രസ്താവന പ്രകാരം, ദുരിതബാധിതർക്ക് ദുരിതാശ്വാസ-പുനരധിവാസ പ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ നൽകണമെന്ന് അദ്ദേഹം എല്ലാ ഡെപ്യൂട്ടി കമ്മീഷണർമാരോടും ആവശ്യപ്പെട്ടു.
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട വീട്ടമ്മയെ കൊന്നു; യുവാവ് അറസ്റ്റിൽ
Friday, June 27, 2025 4:55 AM IST
മൈസൂരു: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ ഫാമില്‍ കൊന്ന് കുഴിച്ചുമൂടിയ കേസില്‍ യുവാവ് അറസ്റ്റിലായി. മാണ്ഡ്യ ജില്ലയിലെ താമസക്കാരനും എന്‍ജിനിയറിംഗ് ബിരുദധാരിയുമായ പുനീത് ഗൗഡ(28)യെയാണ് പോലീസ് പിടികൂടിയത്.
ഹാസനിലെ ഹൊസകൊപ്പലു സ്വദേശിനിയും വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമായ പ്രീതി സുന്ദരേഷ് (28) ആണ് കൊല്ലപ്പെട്ടത്.
ശനിയാഴ്ച ഹാസനിലാണ് കൊല നടന്നതെന്ന് പോലീസ് പറഞ്ഞു. ഒരാഴ്ചമുന്‍പാണ് ഇവര്‍ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടത്. തുടര്‍ന്ന് ഹാസനിലെ ഒരു ഫാം ഹൗസില്‍ വച്ച് ഇരുവരും കാണാന്‍ തീരുമാനിച്ചു.
ശനിയാഴ്ച ഫാം ഹൗസിലെത്തിയ ഇവര്തമ്മില് രൂക്ഷമായ വാക്കുതര്‍ക്കമുണ്ടായി. തുടര്‍ന്ന് ഗൗഡയുടെ മര്‍ദനത്തില്‍ പ്രീതി കൊല്ലപ്പെടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പിന്നീട്, ഗൗഡ യുവതിയുടെ മൃതദേഹം കാറില്‍ കൊണ്ടുപോയി കെആര്‍ പേട്ടിലെ കട്ടരഘട്ടയിലെ മറ്റൊരു ഫാമില്‍ കുഴിച്ചിട്ടു.
പ്രീതിയെ കാണാനില്ലെന്ന് കാണിച്ച് ഭര്‍ത്താവ് തിങ്കളാഴ്ച പോലീസില്‍ പരാതിനല്‍കി. തുടര്‍ന്ന് ബുധനാഴ്ച രാവിലെ ഫാം ഹൗസിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. പ്രീതിയുടെ കോള്‍ റെക്കോഡ് പരിശോധിച്ച പോലീസ് ബുധനാഴ്ച വൈകീട്ടുതന്നെ പുനീതിനെ അറസ്റ്റ്ചെയ്യുകയായിരുന്നു.
യുഎസുമായുള്ള ആണവച്ചര്‍ച്ച പുനരാരംഭിക്കാന്‍ പദ്ധതിയില്ലെന്ന് ഇറാന്
Friday, June 27, 2025 4:34 AM IST
ടെഹ്റന്‍: യുഎസുമായുള്ള ആണവച്ചര്‍ച്ച പുനരാരംഭിക്കാന്‍ യാതൊരു പദ്ധതിയുമില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി.
ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നതിന് ഒരു കരാറോ ക്രമീകരണങ്ങളോ ഉണ്ടാക്കിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആണവനിര്‍വ്യാപന കരാര്‍ ഉണ്ടാക്കാനുള്ള യുഎസ്-ഇറാന് ചര്‍ച്ച അടുത്തയാഴ്ച പുനരാരംഭിക്കാന്‍ ഇടയുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് ഇറാന് വിദേശകാര്യ മന്ത്രി നിലപാടറിയിച്ചത്.
ആണവച്ചർച്ച പുനരാരംഭിക്കാമെന്ന് ആര്‍ക്കും ഉറപ്പുകൊടുത്തിട്ടില്ല. ഈ വിഷയത്തില്‍ ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്നും ഇറാന്റെ ഔദ്യോഗിക ടിവി ചാനലിന് നല്കിയ അഭിമുഖത്തില്‍ അബ്ബാസ് അരാഗ്ചി വ്യക്തമാക്കി.
അമേരിക്കക്കാരില്‍നിന്ന് തങ്ങള്‍ക്ക് പ്രയാസകരമായ അനുഭവമാണുണ്ടായത്. ചര്‍ച്ചകള്‍ക്കിടെ അവര്‍ വഞ്ചിച്ചു. ഈ അനുഭവം തങ്ങളുടെ ഭാവി തീരുമാനങ്ങളെയും ബാധിക്കും. പക്ഷേ, ആ തീരുമാനം ഇറാനിയന്‍ ജനതയുടെ ക്ഷേമത്തെ അടിസ്ഥാനമാക്കിയുള്ളതാകുമെന്നും അബ്ബാസ് അരാഗ്ചി പറഞ്ഞു.
ബുധനാഴ്ച ഹേഗില്‍ നാറ്റോ നേതാക്കളുടെ സമ്മേളനത്തില്‍ സംസാരിക്കവേയാണ് ഇറാനുമായുള്ള ആണവച്ചര്‍ച്ച പുനരാരംഭിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞത്. യുഎസ് ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നതിനാല്‍ സംഭാഷണം തുടരാന്‍ തനിക്ക് പ്രത്യേക താത്പര്യമൊന്നുമില്ലെന്നും എന്നാല്‍, അടുത്തയാഴ്ച ചര്‍ച്ച നടക്കുമെന്നും ട്രംപ് പറഞ്ഞിരുന്നു.
ഇറാനുമായി ആണവനിര്‍വ്യാപന കരാറില്‍ എത്തിയേക്കുമെന്നും പറഞ്ഞു. ഇറാന് ഇനി അണുവായുധമുണ്ടാക്കാന്‍ ശ്രമിക്കുകയോ ആണവസമ്പുഷ്ടീകരണം നടത്തുകയോ ചെയ്യില്ലെന്നും അവരുടെ ആണവകേന്ദ്രങ്ങള്‍ യുഎസ് പൂര്‍ണമായും തകര്‍ത്തെന്നും ട്രംപ് അവകാശപ്പെട്ടിരുന്നു. ഈ മാസം 13-ന് ഇസ്രയേൽ ഇറാനുനേരേ സൈനികനടപടി ആരംഭിച്ചതിനു പിന്നാലെ യുഎസുമായുള്ള ആണവച്ചർച്ചയിൽനിന്ന് ഇറാൻ പിന്മാറിയിരുന്നു.
പെൺമക്കളെ അഞ്ച് വർഷങ്ങളായി പീഡിപ്പിച്ചു; പിതാവ് അറസ്റ്റിൽ
Friday, June 27, 2025 4:23 AM IST
ജയ്പുർ: പ്രായപൂർത്തിയാകാത്ത പെൺമക്കളെ കഴിഞ്ഞ അഞ്ച് വർഷങ്ങളായി പീഡിപ്പിച്ചയാൾ അറസ്റ്റിൽ. രാജസ്ഥാനിലെ ജയ്പുരിലെ സദർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.
പെൺകുട്ടികളുടെയും അമ്മയുടെയും മൊഴികൾ രഹസ്യ കാമറ വഴി രേഖപ്പെടുത്തിയ ശേഷം പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. സമൂഹത്തെയും ഭർത്താവിനെയും ഭയന്ന് കേസ് രജിസ്റ്റർ ചെയ്യാൻ യുവതി വിസമ്മതിച്ചിരുന്നു.
സദർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണം ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥന് കൈമാറുകയും ചെയ്തു.
ജൂൺ 20 ന്, വയറുവേദനയുമായി രണ്ട് പെൺമക്കളുമായി അമ്മ ആശുപത്രിയിലെത്തി. രണ്ടുപേരുടെയും നില മോശമായിരുന്നു. രണ്ട് പെൺകുട്ടികൾക്കും വയറുവേദനയും മാനസിക സമ്മർദ്ദവും ഉണ്ടെന്ന് അമ്മ ഡോക്ടറോട് പറഞ്ഞു. ഡോക്ടർ അന്വേഷിച്ചപ്പോളാണ് സത്യം പുറത്തുവന്നത്.
പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി ജയിലിലേക്ക് അയച്ചതായി ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പോലീസ് (വെസ്റ്റ്) അമിത് കുമാർ.
ഹിമാചൽപ്രദേശിൽ ഫേസ്ബുക്ക് ലൈവിട്ടശേഷം 20കാരി ജീവനൊടുക്കി
Friday, June 27, 2025 4:15 AM IST
സോളൻ: ഫേസ്ബുക്കിൽ ലൈവിട്ടശേഷം ജീവനൊടുക്കി യുവതി. ഹിമാചൽപ്രദേശിലാണ് സംഭവം. സോളൻ ജില്ലക്കാരിയായ 20കാരിയാണ് തൂങ്ങിമരിച്ചത്.
സംഭവസമയത്ത് വീട്ടിലാരും ഉണ്ടായിരുന്നില്ല. മരിച്ചതിന് ശേഷം ഏകദേശം ഒരുമണിക്കൂറോളം ലൈവ് തുടർന്നു. വിവരം ലഭിച്ചയുടൻ പോലീസ് സംഘം സ്ഥലത്തെത്തിയതായി ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് പർവാനോ മെഹർ പൻവാർ പറഞ്ഞു. ആത്മഹത്യയ്ക്ക് പിന്നിലെ കാരണങ്ങൾ പോലീസ് അന്വേഷിച്ചുവരികയാണ്.
തന്റെ മരണത്തിൽ ആരെയും കുറ്റപ്പെടുത്തേണ്ടതില്ലെന്നും മറ്റാരും ഉത്തരവാദികളല്ലെന്നും ഫേസ്ബുക്ക് ലൈവിൽ യുവതി പറഞ്ഞു. ലൈവ് പോയതിനാൽ യുവതി ആത്മഹത്യ ചെയ്ത വിവരം പെട്ടെന്ന് തന്നെ നാട്ടുകാരറിഞ്ഞു.
എന്നാൽ പെൺകുട്ടിയുടെ അമ്മയുമായി ഫോണിൽ ബന്ധപ്പെടാൻ പലരും ശ്രമിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. പോലീസ് സ്ഥലത്തെത്തിയപ്പോഴേക്കും യുവതി മരിച്ചിരുന്നു. യുവതി ആത്മഹത്യചെയ്യാനുണ്ടായ കാരണം എന്താണെന്ന് അന്വേഷിക്കുമെന്ന് പോലീസ് പറഞ്ഞു.
റീൽസ് ചിത്രീകരിക്കുന്നതിനിടെ കെട്ടിടത്തിൽ നിന്നും വീണ് യുവതി മരിച്ചു
Friday, June 27, 2025 4:12 AM IST
ബംഗളൂരു: നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ 13-ാം നിലയിൽ നിന്ന് വീണ് യുവതിക്ക് ദാരുണാന്ത്യം.
ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. റീൽസ് ചിത്രീകരിക്കുന്നതിനിടെ ബംഗളൂരുവിലെ പരപ്പന അഗ്രഹാരയിലെ കെട്ടിടത്തിൽനിന്ന് താഴെ വീണാണ് ബിഹാർ സ്വദേശിനി നന്ദിനി (21) മരിച്ചത്.
സുഹൃത്തുക്കളോടൊപ്പം പാർട്ടിയിൽ പങ്കെടുക്കാനെത്തിയതായിരുന്നു യുവതി. റീൽസ് ചിത്രീകരിക്കുന്നതിനിടെയായിരുന്നു സംഭവമെന്നാണ് വിവരം. എന്നാൽ ഫോണിൽ നിന്ന് വീഡിയോകളൊന്നും കണ്ടെടുത്തിട്ടില്ലെന്ന് പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
വീഡിയോ എടുക്കുന്നതിനിടെ അബദ്ധത്തിൽ ലിഫ്റ്റ് നിർമിക്കുന്നതിനുള്ള ഒഴിഞ്ഞ സ്ഥലത്തേക്ക് യുവതി വീഴുകയായിരുന്നു. സംഭവസ്ഥലത്ത് വച്ചുതന്നെ നന്ദിനി മരിച്ചു.
സംഭവത്തെ തുടർന്ന് യുവതിക്കൊപ്പമുണ്ടായിരുന്ന ആൺസുഹൃത്തുക്കൾ ഓടി രക്ഷപ്പെട്ടു. മറ്റൊരു സഹപ്രവർത്തക അറിയിച്ചതിനെ തുടർന്നാണ് പോലീസ് സ്ഥലത്തെത്തിയത്. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്.
പാലക്കാട് കരടിയുടെ ആക്രമണത്തിൽ ഒരാൾക്ക് ഗുരുതര പരിക്ക്
Friday, June 27, 2025 3:52 AM IST
പാലക്കാട്: നെല്ലിയാമ്പതിയിൽ കരടി ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റു. നെല്ലിയാമ്പതി റാണിമേട് എസ്റ്റേറ്റിലെ സുരേന്ദ്ര ബാബുവിനാണ് (57) പരിക്കേറ്റത്. ശരീരത്തിൽ ആഴത്തിൽ മുറിവുണ്ടായതായാണ് പ്രാഥമിക വിവരം.
റാണിമേട് എസ്റ്റേറ്റിലെ തൊഴിലാളിയാണ് സുരേന്ദ്ര ബാബു. നെന്മാറ സിഎച്ച്സിയിലെ പ്രാഥമിക ചികിത്സയ്ക്കു ശേഷം ഇയാളെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. വ്യാഴാഴ്ച രാത്രി എട്ടിനാണ് ആക്രമണമുണ്ടായത്.
സുരേന്ദ്ര ബാബുവിന്റെ കൈക്കും കാലിനും ആഴത്തിൽ മുറിവേറ്റു. എസ്റ്റേറ്റിലെ റൂഫിംഗ് ജോലിക്കായെത്തിയതായിരുന്നു സുരേന്ദ്രബാബു. താമസ സ്ഥലത്തോട് ചേർന്ന ശുചുമുറിയിലേക്ക് പോകും വഴിയാണ് ആക്രമണമുണ്ടായത്.
ഗുജറാത്തിലെ എഎപി എംഎൽഎയെ സസ്പെൻഡ് ചെയ്തു
Friday, June 27, 2025 3:26 AM IST
അഹമ്മദാബാദ്: ഗുജറാത്തിലെ എഎപി എംഎൽഎ ഉമേഷ് മക്വാനയെ പാർട്ടിയിൽനിന്നു സസ്പെൻഡ് ചെയ്തു. പാർട്ടിവിരുദ്ധ പ്രവർത്തനം ആരോപിച്ചാണ് നടപടി.
പിന്നാക്ക വിഭാഗങ്ങളുടെ പ്രശ്നങ്ങൾ എഎപി ഉയർത്തുന്നില്ലെന്നാരോപിച്ച് മക്വാന എഎപി ദേശീയ സെക്രട്ടറി, നിയമസഭാ വിപ്പ് സ്ഥാനങ്ങൾ രാജിവച്ചിരുന്നു. തുടർന്നാണ് മക്വാനയ്ക്കെതിരേ എഎപി സംസ്ഥാന പ്രസിഡന്റ് ഇസുദാൻ ഗാധ്വി നടപടി പ്രഖ്യാപിച്ചത്.
അഞ്ചു വർഷത്തേക്കാണ് മക്വാനയെ സസ്പെൻഡ് ചെയ്തത്. 2022ൽ എഎപി അഞ്ചു സീറ്റിലാണു വിജയിച്ചത്. സാധാരണ പാർട്ടി പ്രവർത്തകനായി തുടരുമെന്ന് കോലി (ഒബിസി) വിഭാഗക്കാരനായ മക്വാന പറഞ്ഞു.
കൈയേറ്റം ചെയ്തുവെന്ന വില്ലേജ് ഓഫീസറുടെ പരാതിയിൽ ആറു പേർക്കെതിരേ കേസ്
Friday, June 27, 2025 2:39 AM IST
കൽപ്പറ്റ: ചൂരൽമലയിൽ കൈയേറ്റത്തിന് ഇരയായെന്ന വെള്ളാർമല വില്ലേജ് ഓഫീസർ എ. അജീഷിന്റെ പരാതിയിൽ ആറു പേർക്കെതിരേ മേപ്പാടി പോലീസ് കേസെടുത്തു. ചൂരൽമല നിവാസികളായ നിഷാദ് കൈപ്പള്ളി, ഷിഹാബ് നെല്ലിമുണ്ട, സലാം ചിങ്ക്ളി, ജമാലുദ്ദീൻ, അബ്ദുൾനാസർ, മോഹനൻ എന്നിവർക്കെതിരേയാണ് ജാമ്യമില്ലാത്ത വകുപ്പുകൾ പ്രകാരം കേസ്.
പുന്നപ്പുഴയിൽ ബുധനാഴ്ച രാവിലെ കുത്തൊഴുക്ക് ഉണ്ടായത് പുഞ്ചിരിമട്ടത്തിനു സമീപം വനത്തിൽ ഉരുൾപൊട്ടിയതാണെന്ന സംശയത്തിൽ ചൂരൽമലയിൽ പ്രദേശവാസികൾ സംഘടിച്ചിരുന്നു. സ്ഥലത്തെത്തിയ വെള്ളാർമല വില്ലജ് ഓഫീസറെയും ദുരന്തനിവാരണ സ്പെഷൽ ഓഫീസർ അശ്വിൻ പി. കുമാറിനെയും ജനക്കൂട്ടം കുറച്ചുനേരം വളഞ്ഞുവയ്ക്കുകയുമുണ്ടായി.
ഉരുൾദുരന്ത ബാധിതരായ തൊഴിലാളികൾക്ക് 300 രൂപ വീതം ദിനബത്ത അനുവദിക്കണമെന്ന് ആവശ്യപ്പെട്ടും ദുരന്തബാധിതരെക്കുറിച്ച് തെറ്റായ റിപ്പോർട്ട് നൽകിയെന്ന് ആരോപിച്ചുമാണ് ഉദ്യോഗസ്ഥരെ വളഞ്ഞുവച്ചത്. ഇതിനിടെ തനിക്കുനേരേ കൈയേറ്റം നടന്നുവെന്നാണ് വില്ലേജ് ഓഫീസറുടെ പരാതി.
ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിംഗ് തട്ടിപ്പ്; ഏജന്റ് അറസ്റ്റില്‍
Friday, June 27, 2025 1:42 AM IST
ഇരിങ്ങാലക്കുട: ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിംഗിന്റെ പേരിൽ കിഴുത്താണി സ്വദേശിയില്‍നിന്ന് ഒന്നരക്കോടിയോളം രൂപ തട്ടിയെടുത്ത കേസില്‍ ഏജന്റായി പ്രവര്‍ത്തിച്ച പ്രതി അറസ്റ്റില്‍. ഷെയര്‍ ട്രേഡിംഗില്‍ ലാഭംനേടാമെന്നു വിശ്വസിപ്പിച്ച് 1,34,50,000 രൂപയുടെ തട്ടിപ്പുനടത്തിയ കേസില്‍ വയനാട് വൈത്തിരി ചൂണ്ടേല് സ്വദേശി ചാലംപാട്ടില്‍ വീട്ടില്‍ ഷനൂദി(23)നെയാണ് ഇരിങ്ങാലക്കുട സൈബര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
ഇക്കണോമിക്സ് ടൈംസ് പത്രത്തിലെ ഷെയര്‍ ട്രേഡിംഗ് പരസ്യംകണ്ട് ആകൃഷ്ടനായ പരാതിക്കാരനെ ഷെയര്‍ ട്രേഡിംഗിനായി വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ചേര്‍ത്തു ട്രേഡിംഗ് നടത്തുന്നതിനുള്ള ലിങ്കും നല്കി കബളിപ്പിക്കുകയായിരുന്നു.
2024 സെപ്റ്റംബര്‍ 22 മുതല്‍ 2024 ഒക്ടോബര്‍ 31 വരെയുള്ള കാലയളവുകളിലായി തൃശൂര്‍, ഇരിങ്ങാലക്കുട എന്നിവിടങ്ങളിലുള്ള ബാങ്കുകളില്‍നിന്നു പല തവണകളായിട്ടാണ് പരാതിക്കാരന് പണം പ്രതികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് അയച്ചുനല്‍കിയത്.
ഈ പണത്തിലുള്‍പ്പെട്ട 14 ലക്ഷം രൂപ ഷനൂദിന്റെ പേരിലുള്ള ആറു ബാങ്ക് അക്കൗണ്ടുകളിൽ ക്രെഡിറ്റ് ആയതായും ഈ തുകയില്‍നിന്നും നാലുലക്ഷം രൂപയ്ക്കു ഷനൂദ് മലപ്പുറത്തുള്ള ജ്വല്ലറിയില്‍നിന്നു സ്വര്‍ണം വാങ്ങിയതായും കണ്ടെത്തി. ഷനൂദ് തട്ടിപ്പുസംഘത്തിന്റെ ഏജന്റായി പ്രവർത്തിച്ചുവരുന്നതിനുള്ള പ്രതിഫലമായാണ് 14 ലക്ഷം രൂപ കൈപ്പറ്റിയിട്ടുള്ളതെന്നു വ്യക്തമായതിനാലാണ് ഷനൂദിനെ അറസ്റ്റ് ചെയ്തത്.
പ്രാഥമികാന്വേഷണത്തില്‍ ഇയാളുടെ പേരില്‍ വടക്കേ ഇന്ത്യയിൽ ആറു കേസുകള്‍ ഉള്ളതായും വ്യക്തമായിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. ഇരിങ്ങാലക്കുട സൈബര്‍ പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ എം.എസ്. ഷാജന്, എസ്ഐമാരായ രമ്യ കാര്ത്തികേയന്, അശോകന്, സുജിത്ത് ടെലികമ്യൂണിക്കേഷന്‍ സിപിഒമാരായ സുദീഫ്, പ്രവീണ്‍ രാജ്, അനന്തു എന്നിവര്‍ അന്വേഷണസംഘത്തിലുണ്ടായിരുന്നു.