ആസാമിൽ വ്യത്യസ്ത മതവിഭാഗങ്ങൾക്കിടയിൽ നടക്കുന്ന ഭൂമി കൈമാറ്റങ്ങൾക്ക് അനുമതി നിർബന്ധം
Thursday, August 28, 2025 3:30 PM IST
ഗോഹട്ടി: ആസാമിൽ വ്യത്യസ്ത മതവിഭാഗങ്ങൾക്കിടയിൽ നടക്കുന്ന ഭൂമി കൈമാറ്റങ്ങൾക്ക് ഇനി മുതൽ സംസ്ഥാന സർക്കാരിന്റെ മുൻകൂർ അനുമതി നിർബന്ധമാക്കുന്നതിന് തീരുമാനം.
ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിലുള്ള ഭൂമി ഇടപാടുകൾക്ക് മുഖ്യമന്ത്രിയുടെ മുൻകൂർ സമ്മതം ആവശ്യമാണെന്ന് ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ പറഞ്ഞു. സംസ്ഥാനത്ത് ഭൂമി വാങ്ങാൻ ശ്രമിക്കുന്ന ആസാമിന് പുറത്തുള്ള എൻജിഒകൾക്കും ഇത് ബാധകമാക്കും.
"സംസ്ഥാനത്തെ ഭൂമി ഉടമസ്ഥതയുമായി ബന്ധപ്പെട്ട സുതാര്യത ഉറപ്പാക്കാനും മതപരമായ സംഘർഷങ്ങൾ ഒഴിവാക്കാനും ലക്ഷ്യമിട്ടാണ് ഈ പുതിയ നിയന്ത്രണം. സംസ്ഥാനത്തിന് പുറത്തുള്ള എൻജിഒകൾക്കും ഇത് ബാധകമാകും. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കേരളം പോലുള്ള സ്ഥലങ്ങളിൽ നിന്ന് ധാരാളം എൻജിഒകൾ ആസാമിൽ ഭൂമി വാങ്ങുന്നതും ദേശീയ സുരക്ഷയ്ക്ക് ഹാനികരമായേക്കാവുന്ന പരിപാടികൾ നടത്തുന്നതും ഞങ്ങൾ കാണുന്നുണ്ട്. ആസാമിലെ എൻജിഒകൾക്ക് ഒരു നടപടിക്രമവും ആവശ്യമില്ല. പക്ഷേ പുറത്തുനിന്നുള്ളവർ വിദ്യാഭ്യാസ സ്ഥാപനം, നഴ്സിംഗ് കോളജ്, മെഡിക്കൽ കോളജ് എന്നിവ സ്ഥാപിക്കാൻ ഭൂമി വാങ്ങുന്നുണ്ടെങ്കിലും ഇതേ നടപടിക്രമം പാലിക്കണം' -മുഖ്യമന്ത്രി പറഞ്ഞു.
ഭൂമി വാങ്ങുന്നതിനോ വിൽക്കുന്നതിനോ മുമ്പ് അതിന്റെ വിശദാംശങ്ങൾ സർക്കാരിന്റെ അംഗീകാരത്തിനായി സമർപ്പിക്കണം. ഈ നടപടി ഭൂമി ഉടമസ്ഥതയുമായി ബന്ധപ്പെട്ട തർക്കങ്ങൾ കുറക്കാനും മതപരമായ വിവാദങ്ങൾ തടയാനും സഹായിക്കുമെന്നാണ് സർക്കാർ വൃത്തങ്ങൾ അവകാശപ്പെടുന്നത്.