കള്ളിനു പ്രിയം കുറഞ്ഞു, കേരളത്തില്‍ "ബിയര്‍ അടി'ക്കാർ കൂടി
സീമ മോഹൻലാൽ
Saturday, March 22, 2025 9:15 PM IST
കൊച്ചി: കാലം മാറിയതോടെ കേരളത്തിന്റെ പരമ്പരാഗത പാനീയമായ "കള്ള്'വിട്ട് ബിയര്‍ കുടിയിലേക്ക് മലയാളികള്‍ ചേക്കേറിയതായി കണക്കുകൾ. കേരളത്തില്‍ ബിയര്‍ ഉപയോഗത്തില്‍ കഴിഞ്ഞ വര്‍ഷത്തെക്കാള്‍ ഇരട്ടിയിലധികം വര്‍ധനയുണ്ടായതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
നഗരങ്ങളിലാണ് ബിയറിന് ഏറെ ഡിമാന്‍ഡുള്ളത്. ഹൗസ്ഹോള്‍ഡ് കണ്‍സംപ്ഷന്‍ എക്സ്പന്‍ഡീച്ചര്‍ സര്‍വേ 2024 കണക്കുകള്‍ പ്രകാരം 2022-23 വര്‍ഷത്തില്‍ നഗരങ്ങളില്‍ ആളോഹരി പ്രതിമാസ ബിയര്‍ ഉപഭോഗം 0.032 ലിറ്റര്‍ ആയിരുന്നെങ്കില്‍ 2023-24 വര്‍ഷത്തില്‍ ഇത് 0.066 ലിറ്ററായി ഉയര്‍ന്നു. ഗ്രാമങ്ങളില്‍ ഇത് 0.029 ലിറ്ററില്‍ നിന്നും 0.059 ആയി.
2022-23 കാലത്ത് ഗ്രാമപ്രദേശങ്ങളിലെ 92,800 വീടുകളിലാണ് ബിയര്‍ ഉപയോഗിച്ചിരുന്നതെങ്കില്‍ 2023-24 ആയപ്പോള്‍ നേരെ ഇരട്ടിയായി. ഇക്കാലയളവില്‍ 1,73,000 ആയി ഉയര്‍ന്നിട്ടുണ്ട്.
നഗരപ്രദേശങ്ങളിലും ഈ വര്‍ധന പ്രകടമാണ്. 2022-23 കാലത്ത് 1,11,900 വീടുകളുടെ സ്ഥാനത്ത് 2023-24 കാലത്ത് ബിയര്‍ ഉപയോഗിക്കുന്ന വീടുകളുടെ എണ്ണം 2,16,100 ആയി ഉയര്‍ന്നു. മറ്റ് ജില്ലകളെ അപേക്ഷിച്ച് സംസ്ഥാനത്ത് കൂടുതലായും ബിയര്‍ ഉപഭോക്താക്കളുള്ളത് വടക്കന്‍ ജില്ലകളിലാണ്.
അതേസമയം, കള്ള് കുടിക്കുന്നവരുടെ എണ്ണത്തില്‍ കുറവുണ്ടായതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. സംസ്ഥാനത്ത് കള്ളിന്റെ ആളോഹരി ഉപഭോഗം 2022-23ല്‍ 0.018 ലിറ്റര്‍ ആയിരുന്നു. 2023-24ല്‍ അത് 0.01 ലിറ്ററായി കുറഞ്ഞു.
രാജ്യത്ത് ഏറ്റവും അധികം ബിയര്‍ കുടിക്കുന്നത് സിക്കിമിലാണ്. പ്രതിശീര്‍ഷ ഉപഭോഗം 0.927 ആണ്. രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നത് ഗോവയാണ് (0.717 ലിറ്റര്‍). കേരളം 17-ാം സ്ഥാനത്താണ്.
അതേസമയം, ഏറ്റവും കുറഞ്ഞ ബിയര്‍ ഉപഭോഗം ബിഹാറിലും ഹിമാചലിലുമാണ്. വൈന്‍ ഉപയോഗത്തിലും സംസ്ഥാനത്ത് വലിയ വര്‍ധനയുണ്ടായിട്ടുണ്ട്.