കെ.രാധാകൃഷ്ണന്റെ രാജി; മന്ത്രിസഭാ പുനസംഘടന ഉടൻ
Tuesday, June 18, 2024 7:32 PM IST
തിരുവനന്തപുരം: നിയുക്ത എംപി കെ. രാധാകൃഷ്ണന് മന്ത്രിസ്ഥാനം രാജിവച്ചതോടെ സംസ്ഥാന മന്ത്രി സഭ ഉടൻ പുനസംഘടിപ്പിക്കും. പുതിയ മന്ത്രി ആരാകണമെന്നതു സംബന്ധിച്ച് സിപിഎം നേതൃയോഗത്തില്‍ തീരുമാനമുണ്ടാകും.
പട്ടിക വിഭാഗത്തില്‍നിന്നുള്ള മന്ത്രി രാജിവച്ചതിനാൽ അതേ വിഭാഗത്തിൽ നിന്നു തന്നെ മന്ത്രവരണമെന്നാണ് ഒരു വിഭാഗത്തിന്റെ ആവശ്യം. ഒ.ആര്.കേളു, കെ.എം.സച്ചിന്‍ദേവ്, പി.വി.ശ്രീനിജന് എന്നിവരുടെ പേരുകൾ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുന്നതായി റിപ്പോർട്ടുകളുണ്ട്.
വയനാട് ജില്ലയിലെ മുതിർന്ന നേതാവ് ഒ.ആര്.കേളു നിലവിൽ പട്ടികജാതി, പട്ടികവര്‍ഗ പിന്നാക്ക ക്ഷേമം സംബന്ധിച്ച നിയമസഭാ സമിതിയുടെ ചെയര്മാന് കൂടിയാണ്. മന്ത്രിസഭയിലേക്ക് യുവാക്കൾക്ക് അവസരം നൽകാൻ തീരുമാനിക്കുകയാണെങ്കിൽ സച്ചിന്‍ദേവിന് നർക്കുവീണേക്കുമെന്ന് സൂചനയുണ്ട്.
കെ.രാധാകൃഷ്ണന് രാജിവച്ചതോടെ ചേലക്കര ഉപതെരഞ്ഞെടുപ്പിനെ കുറിച്ചും പാർട്ടിയിൽ പ്രാഥമിക ചർച്ചകൾ ആരംഭിച്ചു കഴിഞ്ഞു. 1996 മുതൽ രാധാകൃഷ്ണൻ വിജയിച്ച മണ്ഡലമാണ് ചേലക്കര. 2016ലെ തെരഞ്ഞെടുപ്പിൽ രാധാകൃഷ്ണന് മത്സരരംഗത്തു നിന്ന് മാറി നിന്നപ്പോൾ സിപിഎമ്മിലെ യു.ആര്.പ്രദീപാണ് വിജയിച്ചത്.
2021 ല്‍ സിറ്റിംഗ് എംഎല്‍എയായിരുന്ന പ്രദീപിനെ മാറ്റിയാണ് കെ.രാധാകൃഷ്ണൻ വീണ്ടും മത്സരിച്ച് വിജയിച്ചത്. രണ്ടാം പിണറായി മന്ത്രിസഭയില്‍ പട്ടികജാതി, പട്ടികവര്‍ഗ, പിന്നാക്ക വിഭാഗ ക്ഷേമവകുപ്പ്, ദേവസ്വം, പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രിയായിരിക്കെയാണ് ആലത്തൂർ തിരികെ പിടിക്കാൻ പാർട്ടി അദ്ദേഹത്തെ ദൗത്യം ഏൽപ്പിച്ചത്.