ചരിത്രനിമിഷം; വനിതാ ബിൽ 454 പേരുടെ പിന്തുണയോടെ പാസായി
Wednesday, September 20, 2023 9:15 PM IST
ന്യൂഡൽഹി: രാജ്യം ഏറെ ഉറ്റുനോക്കുന്ന വനിതാ സംവരണ ബില്‍ 454 എംപിമാരുടെ പിന്തുണയോടെ ലോക്സഭ പാസാക്കി. രണ്ടു പേര് ബില്ലിനെ എതിര്‍ത്തു.
എട്ടു മണിക്കൂര്‍ ചര്‍ച്ചയ്ക്കൊടുവിലാണ് ബില്‍ പാസായത്. നിയമസഭകളിലേക്കും പാര്‍ലമെന്റിലേക്കും സ്ത്രീകള്‍ക്ക് 33% സംവരണം ഉറപ്പാക്കുന്നതാണ് വനിതാ സംവരണ ബില്‍.
കേരളത്തിൽ നിന്നുള്ള എൻ.കെ. പ്രേമചന്ദ്രൻ, എ.എം. ആരിഫ്, ഇ.ടി. മുഹമ്മദ് ബഷീർ, ഹൈബി ഈഡൻ എന്നിവർ വനിതാ സംവരണ ബില്ലിൽ ഭേദഗതി നിർദേശങ്ങൾ മുന്നോട്ടു വച്ചിരുന്നു. എന്നാൽ പിന്നീട് ഇവർ ഈ ഭേദഗതി ബിൽ പിൻവലിക്കുകയായിരുന്നു.
ന്യൂനപക്ഷങ്ങൾക്കും പിന്നാക്കക്കാർക്കും ഉപസംവരണം ആവശ്യപ്പെട്ട് എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി മുന്‍പോട്ടു വച്ച ഭേദഗതി നിർദേശം സഭ ശബ്ദവോട്ടോടെ തള്ളി.
സ്ലിപ്പ് നല്‍കിയാണ് ബില്ലിനുമേല്‍ വോട്ടെടുപ്പ് നടത്തിയത്. വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ലോക്സഭയിലെത്തിയിരുന്നു. നാരി ശക്തി വന്ദന്‍ അധിനിയം' എന്നാണ് ബില്ലിന് പേരിട്ടിരിക്കുന്നത്. ബില്‍ നാളെ രാജ്യസഭ പരിഗണിക്കും.'