വിദേശികളുടെ മുങ്ങൽ നടക്കില്ല ലേലത്തിൽ കുറഞ്ഞ തുകയാണു ലഭിക്കുന്നതെങ്കിൽ ഐപിഎൽ കളിക്കാൻ മടിക്കുന്ന വിദേശതാരങ്ങൾക്കു കടിഞ്ഞാണ്‍ വീഴും. ലേലത്തിൽ ഒരു ടീം സ്വന്തമാക്കിയ വിദേശ താരം കൃത്യമായ കാരണങ്ങളില്ലാതെ പിൻവാങ്ങുന്നത് കഴിഞ്ഞ സീസണുകളിൽ പതിവായിരുന്നു. എന്നാൽ, ഇങ്ങനെ പിൻവാങ്ങുന്ന കളിക്കാരനെ അടുത്ത രണ്ട് ഐപിഎല്ലിലോ, ലേലത്തിലോ പങ്കെടുക്കുന്നതിനു വിലക്കും എന്നതാണ് പുതിയ നിബന്ധന.
കഴിഞ്ഞ ലേലത്തിൽ ശ്രീലങ്കൻ താരം വാനിന്ദു ഹസരംഗയെ കുറഞ്ഞ തുകയ്ക്ക് സണ്‍റൈസേഴ്സ് ഹൈദരാബാദ് സ്വന്തമാക്കിയിരുന്നെങ്കിലും അദ്ദേഹം കളിക്കാനെത്തിയില്ല. അതുപോലെ ഇംഗ്ലീഷ് താരങ്ങളായ ജേസണ്‍ റോയ്, അലക്സ് ഹെയ്ൽസ് തുടങ്ങിയവരും പിൻവാങ്ങി.
മാനസിക സമ്മർദവും മറ്റും ചൂണ്ടിക്കാട്ടി വിദേശ താരങ്ങൾ പിൻവാങ്ങുന്ന രീതിക്കു തടയിടാനാണ് ഐപിഎൽ സംഘാടകരുടെ പുതിയ നീക്കം. മെഗാ ലേലത്തിൽ വിദേശ താരങ്ങളെല്ലാം രജിസ്റ്റർ ചെയ്തിരിക്കണം. മെഗാലേലത്തിൽ രജിസ്റ്റർ ചെയ്യാതിരുന്നാൽ തൊട്ടടുത്ത വർഷത്തെ ലേലത്തിൽ പങ്കെടുക്കാനാവില്ല.
മാച്ച് ഫീസായി കോടി സന്പാദ്യം ഐപിഎൽ ചരിത്രത്തിൽ ആദ്യമായി കളിക്കാർക്കു മാച്ച് ഫീസ് സംവിധാനവും 2025 സീസണ് മുതൽ നടപ്പിലാകും. ഇംപാക്ട് പ്ലേയർ ഉൾപ്പെടെ ടീമിലുള്ള എല്ലാ താരങ്ങൾക്കും 7.5 ലക്ഷം രൂപ വീതം ഓരോ മത്സരത്തിനും ലഭിക്കും. അതായത് ഐപിഎൽ ലീഗ് റൗണ്ടിലെ എല്ലാ മത്സരങ്ങളും കളിക്കുന്ന ഒരു താരത്തിന് 1.05 കോടി രൂപ മാച്ച് ഫീസ് ഇനത്തിൽ സന്പാദിക്കാം. ഓരോ ഫ്രാഞ്ചൈസിയും കളിക്കാരെ ലേലത്തിൽ എടുത്തപ്പോഴുള്ള കരാർ തുകയ്ക്കു പുറമേയാണിത്.