തലമുറമാറ്റം:
ലിയ, നെവിൽ, മായ നോയൽ ടാറ്റയുടെ മക്കളും സാധ്യതാ പട്ടികയിലുണ്ട്. 2024 മേയിലാണ് ടാറ്റ ട്രസ്റ്റിലേക്ക് കുടുംബത്തിലെ പുതുതലമുറയിൽപ്പെട്ട ലിയയും നെവിലും മായയും നിയമിതരാകുന്നത്. സർ ദോറാബ്ജി ടാറ്റാ ട്രസ്റ്റ്, സർ രത്തൻ ടാറ്റാ ട്രസ്റ്റ് എന്നിവയടക്കുമുള്ള അഞ്ച് ഗ്രൂപ്പുകളുടെ ട്രസ്റ്റികളാക്കിയായിരുന്നു നിയമനം.
ഇവർക്കെല്ലാംതന്നെ ടാറ്റ ട്രസ്റ്റിൽ ഓഹരികളുണ്ട്. നോയൽ ടാറ്റയുടെ മൂത്തമകളാണ് ലിയ. മാഡ്രിഡിലെ ഐഇ ബിസിനസ് സ്കൂളിൽനിന്നും മാർക്കറ്റിംഗിൽ ബിരുദാനന്തര ബിരുദം നേടിയ ലിയ 2006ലാണ് ടാറ്റ ഗ്രൂപ്പിൽ ചേർന്നു പ്രവർത്തിക്കാൻ തുടങ്ങിയത്. നിലവിൽ ഇന്ത്യൻ ഹോട്ടൽസ് കന്പനി ലിമിറ്റഡിന്റെ വൈസ് പ്രസിഡന്റാണ് ലിയ.
ടാറ്റയുടെ റീടെയ്ൽ ബിസിനസ് സംരംഭമായ ട്രെന്റിലൂടെയാണ് നെവിൽ തന്റെ കരിയറിന് തുടക്കമിട്ടത്.
മായ ടാറ്റയാണ് ട്രസ്റ്റ് ചെയർമാൻ സ്ഥാനത്തേക്ക് നോയലിനു പുറമെ ഉയരുന്ന പ്രധാന പേര്.
മായയുടെ തുടക്കം ടാറ്റ ഓപ്പർചൂണിറ്റീസിലായിരുന്നു. മുപ്പത്തിനാലുകാരിയായ മായ ടാറ്റ ക്യാപിറ്റലിൽനിന്ന് ടാറ്റ ഡിജിറ്റലിലെത്തി. രണ്ടിടത്തും മികച്ച പ്രകടനമാണ് മായ കാഴ്ചവച്ചത്. ടാറ്റയുടെ ഷോപ്പിംഗ് ആപ്പായ ‘ന്യൂ’ ലോഞ്ച് ചെയ്യുന്നതിൽ സുപ്രധാന പങ്കുവഹിച്ചു.
എൻ. ചന്ദ്രശേഖരൻ പത്തു വർഷമായി ടാറ്റ സണ്‍സിന്റെ ചെയർമാൻ സ്ഥാനം വഹിക്കുന്നത് തമിഴ്നാട് സ്വദേശിയായ ചന്ദ്രശേഖരൻ. ടാറ്റ കുടുംബവുമായി ഒരു ബന്ധവുമില്ല ചന്ദ്രശേഖറിന്. ടാറ്റ കണ്‍സൾട്ടൻസി സർവീസസിൽ ജോലി തുടങ്ങിയ അദ്ദേഹം പടിപടിയായി ടാറ്റയുടെ തലപ്പത്ത് എത്തുകയായിരുന്നു.
ടാറ്റ കുടുംബത്തിൽ നിന്നല്ലാത്ത രണ്ടാമത്തെ ചെയർമാനാണ് ചന്ദ്രശേഖർ. ടാറ്റ ഗ്രൂപ്പിൽ, ബോർഡ് സ്ഥാനങ്ങളിൽനിന്നു വിരമിക്കാനുള്ള പ്രായം എഴുപതും എക്സിക്യൂട്ടീവ് സ്ഥാനങ്ങളിൽനിന്ന് വിരമിക്കാനുള്ള പ്രായം അറുപത്തിയഞ്ചുമാണ്. ടാറ്റ സണ്‍സ് ചെയർമാനായ അറുപത്തിയൊന്നുകാരനായ ചന്ദ്രശേഖരന് നാല് വർഷം കൂടി ബാക്കിയുണ്ട്.