സ്വതന്ത്ര ടിവി ജേർണലിസ്റ്റായ ഹസൻ ഹംദ് ജബാലിയയിലെ അദ്ദേഹത്തിന്റെ വീടിനു നേരേയുണ്ടായ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ടു. തെക്കൻ ഗാസയിലെ സുരക്ഷിത മേഖലയിലേക്ക് ആളുകൾ നീങ്ങണമെന്നും ഇസ്രയേൽ സൈന്യം അറിയിച്ചിട്ടുണ്ട്. ലക്ഷക്കണക്കിനാളുകൾ ഇതിനകംതന്നെ ഇവിടെ അഭയം തേടിയിട്ടുണ്ട്. കൂടാരമടിച്ചുകഴിയുന്ന ഇവിടെ ഭക്ഷണമോ വെള്ളമോ ശൗചാലയങ്ങളോ ഒന്നുമില്ലെന്ന് സന്നദ്ധപ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.
ഒരു വർഷം തികയുന്ന യുദ്ധത്തിൽ ഇതുവരെ ഗാസയിൽ 42,000 പലസ്തീനികളാണു കൊല്ലപ്പെട്ടത്. ഇതിൽ പകുതിയിലധികം സ്ത്രീകളും കുട്ടികളുമാണ്. തെക്കൻ ബെയ്റൂട്ടിലെ ദഹിയയിൽ കനത്ത ബോംബ് ആക്രമണമാണ് ഇസ്രയേൽ നടത്തിയത്. കഴിഞ്ഞ ഒറ്റ രാത്രിയിൽ 30 വ്യോമാക്രമണങ്ങളാണ് ഇസ്രയേൽ നടത്തിയതെന്ന് ലബനൻ ദേശീയ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ബെയ്റൂട്ട് വിമാനത്താവളത്തിലേക്കുള്ള പ്രധാന ഹൈവേയിലെ ഗ്യാസ് സ്റ്റേഷനും മെഡിക്കൽ സാധനങ്ങൾ സൂക്ഷിക്കുന്ന വെയർഹൗസും ലക്ഷ്യമിട്ടതായി ഏജൻസി അറിയിച്ചു.