കഴിഞ്ഞ വർഷം സെപ്റ്റംബറിൽ കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് ജെറ്റ് എയർവേസ് സ്ഥാപകൻ നരേഷ് ഗോയൽ അറസ്റ്റിലായ കേസുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണു തട്ടിപ്പുകാർ ഓസ്വാളിനെ ബന്ധപ്പെട്ടത്. സ്കൈപ്പ് കോൾ വഴി വ്യാജ സുപ്രീംകോടതി വിചാരണയും തട്ടിപ്പുകാർ നടത്തി. ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡായി ആൾമാറാട്ടം നടത്തിയയാളാണ് ഈ വ്യാജ വെർച്വൽ കോടതിയിൽ വാദം കേട്ടത്. ഇതിനുശേഷം കോടതി ഉത്തരവ് വാട്സ് ആപ് വഴി ഓസ്വാളിന് അയച്ചുകൊടുത്തു.
ഓഗസ്റ്റ് 29 മുതൽ 30 വരെ നടത്തിയ ശ്രമത്തിലൂടെയാണ് തട്ടിപ്പുകാർ ഓസ്വാളിനെ കെണിയിലാക്കിയത്. സിബിഐ ഓഫീസർമാരാണെന്നു പറഞ്ഞ് ഫോണിൽ സ്കൈപ്പ് കോൾ ചെയ്ത് രണ്ടു ദിവസത്തോളം തന്നെ തത്സമയം നിരീക്ഷിച്ചെന്നും ഉറങ്ങുന്പോൾപ്പോലും നിരീക്ഷണം തുടർന്നുവെന്നും ഓസ്വാൾ പറയുന്നു.
ഓസ്വാൾ പരാതി നൽകി 48 മണിക്കൂറിനുള്ളിൽത്തന്നെ പ്രതികളെ കണ്ടെത്താനായതായി പോലീസ് പറഞ്ഞു. സമ്മർദവും ഭീഷണിയും ശക്തമായതോടെ പ്രതികൾ പറഞ്ഞ അക്കൗണ്ട് നന്പറുകളിലേക്ക് ആദ്യം നാലു കോടിയും പിന്നീട് മൂന്നു കോടിയും ട്രാൻസ്ഫർ ചെയ്തു. സംശയം തോന്നി രണ്ടു ദിവസത്തിനുശേഷമാണ് ഓസ്വാൾ ലുധിയാന ഡെപ്യൂട്ടി പോലീസ് കമ്മീഷണർക്കു പരാതി നൽകിയത്.