പി.വി. നരസിംഹ റാവു-5,80,297 1991ൽ പ്രധാനമന്ത്രിയായശേഷം നന്ദ്യാൽ ഉപതെരഞ്ഞെടുപ്പിലാണു നരസിംഹറാവു 580,297 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചത്. ബിജെപിയിലെ ബംഗാരു ലക്ഷ്മണനാണു റാവുവിനു മുന്നിൽ അടിയറവ് പറഞ്ഞത്. റാവു 6,26,241 വോട്ട്(89.48 ശതമാനം) നേടിയപ്പോൾ ബംഗാരു ലക്ഷ്മണിന്റെ പെട്ടിയിൽ വീണത് 45944 വോട്ടു മാത്രം. ആന്ധ്രയുടെ അഭിമാനമായ നരസിംഹറാവിനെതിരേ ടിഡിപി സ്ഥാനാർഥിയെ നിർത്തിയില്ല.
നരേന്ദ്ര മോദി- 5,70,128 2014ൽ ഗുജറാത്തിലെ വഡോദരയിൽ നരേന്ദ്ര മോദി വിജയിച്ചത് 570,128 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ്. മുതിർന്ന കോണ്‍ഗ്രസ് നേതാവ് മധുസൂദൻ മിസ്ത്രിയാണു പരാജയമേറ്റുവാങ്ങിയത്. 845,464 വോട്ടും(72.74 ശതമാനം) മോദി നേടി. എന്നാൽ, യുപിയിലെ വാരാണസിയിലും വിജയിച്ച മോദി വഡോദര സീറ്റ് ഒഴിഞ്ഞു. 2019ൽ വാരാണസിയിൽ മോദിയുടെ ഭൂരിപക്ഷം 4,79,505 ആയിരുന്നു.
അമിത് ഷാ-5,57,014 2019ൽ ഗുജറാത്തിലെ ഗാന്ധിനഗറിൽ അമിത് ഷാ വിജയിച്ചത് 557,014 വോട്ടിന്. കോൺഗ്രസിലെ സി.ജെ. ചാവ്ഡയായിരുന്നു എതിരാളി. അമിത് ഷാ 69.67 ശതമാനം വോട്ട് നേടി. അടൽ ബിഹാരി വാജ്പേയിയും എൽ.കെ. അഡ്വാനിയും പ്രതിനിധാനം ചെയ്ത മണ്ഡലമാണ് ഗാന്ധിനഗർ.
വി.കെ. സിംഗ്-5,67,260 (2014), 5,01,500 (2019) 2014ൽ ഉത്തർപ്രദേശിലെ ഗാസിയാബാദിൽ ബിജെപി ടിക്കറ്റിൽ മത്സരിച്ച മുൻ കരസേന മേധാവി വി.കെ. സിംഗിന്റെ ഭൂരിപക്ഷം 5,67,260 വോട്ടായിരുന്നു. വി.കെ. സിംഗ് 7,58,482 വോട്ട് നേടിയപ്പോൾ രണ്ടാം സ്ഥാനത്തെത്തിയ കോണ്‍ഗ്രസ് സ്ഥാനാർഥി രാജ് ബബ്ബറിനു കിട്ടിയത് 1,91,222 വോട്ട്. വി.കെ. സിംഗിന്റെ കന്നി മത്സരമായിരുന്നു ഇത്. 2019ലും അഞ്ചു ലക്ഷത്തിലേറെ വോട്ടിനു ജയിക്കാൻ സിംഗിനായി.
ദർശന വിക്രം ജാർദോഷ്-5,33,190 (2014), 548,230 (2019) 2014ൽ ഗുജറാത്തിലെ സൂറത്തിൽ ബിജെപി സ്ഥാനാർഥി ദർശന ജാർദോഷ് വിജയിച്ചത് 5,33,190 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു. 2019ൽ ഭൂരിപക്ഷം 548,230 ആയി ഉയർന്നു. രണ്ടു തെരഞ്ഞെടുപ്പുകളിലും 75 ശതമാനം വോട്ടാണു ദർശനയ്ക്കു കിട്ടിയത്.
രാം വിലാസ് പാസ്വാൻ-5,04,448 1989ൽ ബിഹാറിലെ ഹാജിപുരിൽ ജനതാ ദൾ സ്ഥാനാർഥിയായി മത്സരിച്ച രാം വിലാസ് പാസ്വാൻ വിജയിച്ചത് 504, 448 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു. കോണ്‍ഗ്രസിലെ മഹാവീർ പ്രസാദ് ആയിരുന്നു പ്രധാന എതിരാളി പോൾ ചെയ്ത 84.08 ശതമാനം വോട്ടും പാസ്വാൻ സ്വന്തം പേരിലാക്കി. 1977ലെ സ്വന്തം റിക്കാർഡ്(424,545) പാസ്വാൻ തിരുത്തുകയായിരുന്നു. രണ്ടു ലോക്സഭാ തെരഞ്ഞെടുപ്പുകളിൽ ഉയർന്ന ഭൂരിപക്ഷത്തിന്റെ റിക്കാർഡുള്ള ഏക എംപിയാണു പാസ്വാൻ.
അനിൽ ബസു (സിപിഎം-592,502), വൈ.എസ്. ജഗൻമോഹൻ (വൈഎസ്ആർസി-545,672), രാംചരണ്‍ ബൊഹാറ (ബിജെപി-5,39,345), രഞ്ജൻബെൻ ഭട്ട് (ബിജെപി-5,89,117), ചന്ദ്രപ്രകാശ് ജോഷി (ബിജെപി-5,76,247), ദിയാ കുമാരി (ബിജെപി-5,51,916), ഹൻസ്രാജ് (ബിജെപി-5,53,897), പർവേഷ് വർമ (ബിജെപി-5,78,586), ഉദയ് പ്രതാപ് സിംഗ് (ബിജെപി-5,53,682), രമാകാന്ത് ഭാർഗവ (ബിജെപി-5,03,084), ശങ്കർ ലാൽവാനി (ബിജെപി-5,47,754), ശങ്കർപ്രസാദ് ദത്ത (503,486), പി. വേലുച്ചാമി (ഡിഎംകെ-5,38,972), ടിആര്‍ ബാലു- 5,07,955 എന്നിവരാണ് അഞ്ചു ലക്ഷത്തിലേറെ ഭൂരിപക്ഷത്തിനു വിജയിച്ച മറ്റു നേതാക്കൾ.