“അമ്മമാരുടെയും സഹോദരിമാരുടെയും സ്വർണം കണക്കാക്കി അതേക്കുറിച്ചുള്ള വിവരങ്ങൾ തേടുമെന്നാണ് കോണ്ഗ്രസ് പ്രകടനപത്രികയിൽ പറയുന്നത്. എന്നിട്ട് ആ സ്വത്ത് ആർക്കു വീതിച്ചു കൊടുക്കും? രാജ്യത്തിന്റെ സ്വത്തുക്കളിൽ ആദ്യ അവകാശം മുസ്ലിംകൾക്കാണെന്ന് മൻമോഹൻ സിംഗ് സർക്കാർ പറഞ്ഞിരുന്നു. നിങ്ങൾ അധ്വാനിച്ചുണ്ടാക്കിയ പണം നുഴഞ്ഞുകയറ്റക്കാർക്കു പോകണോ? നിങ്ങൾ കഠിനാധ്വാനം ചെയ്തു സന്പാദിച്ച നിങ്ങളുടെ സ്വത്ത് കണ്ടുകെട്ടാൻ സർക്കാരുകൾക്ക് അവകാശമുണ്ടോ?” എന്നും മോദി ചോദിച്ചു.
വികസനത്തിന്റെ ഫലങ്ങൾ ന്യൂനപക്ഷങ്ങൾക്കും പ്രത്യേകിച്ച് മുസ്ലിംകൾക്കുകൂടി തുല്യമായി പങ്കുവയ്ക്കുന്നുവെന്ന് ഉറപ്പാക്കാൻ നൂതന പദ്ധതികൾ ആവിഷ്കരിക്കേണ്ടതുണ്ടെന്ന് 2006 ഡിസംബറിൽ നടന്ന ദേശീയ വികസന സമിതി യോഗത്തിൽ അന്നത്തെ പ്രധാനമന്ത്രി ഡോ.മൻമോഹൻ സിംഗ് പറഞ്ഞതാണു മോദി മുസ്ലിം വിരുദ്ധതയ്ക്കായി ഉപയോഗിച്ചത്.
മൻമോഹൻ മുന്പു പറഞ്ഞത് മൻമോഹന്റെ അന്നത്തെ പ്രസംഗത്തിൽനിന്ന്: കൂട്ടായ മുൻഗണനകൾ വ്യക്തമാണെന്ന് ഞാൻ വിശ്വസിക്കുന്നു: കൃഷി, ജലസേചനം, ജലസ്രോതസുകൾ, ആരോഗ്യം, വിദ്യാഭ്യാസം, ഗ്രാമീണ അടിസ്ഥാന സൗകര്യങ്ങളിലെ നിർണായക നിക്ഷേപം, പൊതുജനങ്ങളുടെ അവശ്യ പൊതു നിക്ഷേപ ആവശ്യങ്ങൾ, അടിസ്ഥാനസൗകര്യങ്ങൾ, എസ്സി/എസ്ടികൾ, മറ്റ് പിന്നാക്ക വിഭാഗങ്ങൾ, ന്യൂനപക്ഷങ്ങൾ, സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമനത്തിനായുള്ള പരിപാടികൾ എന്നിവയാണത്.”
കോണ്ഗ്രസ് പ്രകടനപത്രിക പറയുന്നത് “പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്കുള്ള ഘടകപദ്ധതികൾ പുനരുജ്ജീവിപ്പിക്കേണ്ടതുണ്ട്. വികസനത്തിന്റെ ഫലങ്ങളിൽ തുല്യമായി പങ്കുചേരാൻ ന്യൂനപക്ഷങ്ങൾക്ക്, പ്രത്യേകിച്ച് മുസ്ലിം ന്യൂനപക്ഷങ്ങൾക്ക് അധികാരം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ നൂതന പദ്ധതികൾ ആവിഷ്കരിക്കേണ്ടതുണ്ട്. വിഭവങ്ങളുടെ അവർക്ക് ആദ്യ അവകാശം ഉണ്ടായിരിക്കണം. കേന്ദ്രത്തിന് മറ്റു നിരവധി ഉത്തരവാദിത്വങ്ങളുമുണ്ട്.
അവയുടെ ആവശ്യങ്ങൾ മൊത്തത്തിലുള്ള വിഭവ ലഭ്യതയിൽ ഉൾപ്പെടുത്തേണ്ടതുണ്ട്’’ എന്നു 18 വർഷം മുന്പ് മൻമോഹൻ പറഞ്ഞു. വിഭവങ്ങളുടെ കാര്യത്തിൽ അവർക്ക് ആദ്യ അവകാശം ഉണ്ടായിരിക്കണമെന്നു പറഞ്ഞത് മുസ്ലിംകൾക്കാണെന്നു പറഞ്ഞ് ബിജെപി രംഗത്തുവന്നതോടെ അവർ എന്ന് ഉദ്ദേശിച്ചത് പട്ടികജാതി, വർഗ, പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങളെയാണെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വിശദീകരിച്ചിരുന്നു.