“കേജരിവാളിന് ജയിലിൽ ഇൻസുലിൻവരെ നിഷേധിക്കുകയാണ്. അദ്ദേഹത്തിന്റെ ഭക്ഷണം പോലും നിരീക്ഷിക്കപ്പെടുകയാണ്. പന്ത്രണ്ടുവർഷമായി ഇൻസുലിൻ ഉപയോഗിക്കുന്ന അരവിന്ദ് കേജരിവാളിന് ജയിലിൽ അത് നിഷേധിക്കുന്നത് അദ്ദേഹത്തിന്റെ ജീവൻ അപകടത്തിൽപ്പെടുത്താനാണ്”-സുനിത കേജരിവാൾ പറഞ്ഞു.
പ്രതിപക്ഷകക്ഷികളുടെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാരുകളെ താഴെയിറക്കാൻ ബിജെപി ശ്രമിക്കുകയാണെന്നും എന്നാൽ ജനാധിപത്യം തകരാൻ അനുവദിക്കില്ലെന്നുമുള്ള ഹേമന്ത് സോറന്റെ സന്ദേശം ഭാര്യ കൽപന വായിച്ചു. ജെഎംഎം സ്ഥാപകന്‍ ഷിബു സോറന്, നാഷണല്‍ കോണ്‍ഫറന്‍സ് അധ്യക്ഷന്‍ ഫറൂഖ് അബ്ദുള്ള, ആര്‍ജെഡി നേതാവും ബിഹാര്‍ മുന്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ്, സമാജ് വാദി പാര്‍ട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്, പഞ്ചാബ് മുഖ്യമന്ത്രി ഭഗ്വന്ത് മന് ഉൾപ്പെടെ 28 പ്രതിപക്ഷ കക്ഷികളുടെ നേതാക്കള്‍ റാലിയില്‍ പങ്കെടുത്തു.
വേദിയില്‍ കേജരിവാളിനും സോറനും കസേരകള്‍ ഒഴിച്ചിട്ടിരുന്നു. ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടിന്റെ പേരിൽ ജനുവരി 31നാണു സോറനെ ഇഡി അറസ്റ്റ്ചെയ്തത്. ഡല്‍ഹി മദ്യനയക്കേസില്‍ കഴിഞ്ഞ മാര്‍ച്ച് 21നു കേജരിവാളും അറസ്റ്റിലായി.