അമേരിക്കൻ നിർമിത ഓഗർ മെഷീൻ ഉപയോഗിച്ചായിരുന്നു നേരത്തേ ഡ്രില്ലിംഗ് നടത്തിയത്. എന്നാൽ ഈ മെഷീൻ തകരാറിലായതോടെ രക്ഷാപ്രവർത്തനം പ്രതിസന്ധിയിലായി. ഇതോടെയാണ് മുകളിൽനിന്നു തുരന്ന് രക്ഷാപ്രവർത്തനം നടത്താനുള്ള ശ്രമം ആരംഭിച്ചത്.
വശത്തുകൂടിയുള്ള ഡ്രില്ലിംഗും ഇതിനൊപ്പം നടത്തും. മുകളിൽനിന്നുള്ള തുരക്കലിന് നിലവിൽ തടസമില്ലെങ്കിലും മുന്നോട്ടുപോകുന്തോറും എന്തെങ്കിലും തടസം നേരിട്ടാൽ “പ്ലാൻ ബി’’ എന്ന നിലയിലാണ് വശത്തുനിന്നുള്ള ഡ്രില്ലിംഗും നടത്തുന്നത്. പൈപ്പുകളുടെ അവശിഷ്ടം നീക്കം ചെയ്താലുടൻ രക്ഷാപ്രവർത്തകർ പണിയായുധങ്ങൾ ഉപയോഗിച്ച് വശത്തുനിന്ന് തുരക്കുന്ന പ്രവൃത്തി ആരംഭിക്കും. സൈന്യമാണ് ഇതിനു മേൽനോട്ടം വഹിക്കുക. തായ്ലൻഡ്, നോർവെ എന്നിവിടങ്ങളിൽനിന്നുള്ള വിദഗ്ധരും രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായുണ്ട്.
ബ്രഹ്മഖൽ-യമുനോത്രി ദേശീയപാതയിൽ സിൽക്യാരയ്ക്കും ദണ്ഡൽഗാവിനും ഇടയിൽ നിർമാണത്തിലിരുന്ന തുരങ്കം ഈ മാസം 12 ന് പുലർച്ചെ 5.30നാണ് തകന്നത്. ഉത്തരാഖണ്ഡിലെ തീർഥാടന കേന്ദ്രങ്ങളായ ബദരീനാഥ്, കേദാർനാഥ്, ഗംഗോത്രി, യമുനോത്രി എന്നിവയെ ബന്ധിപ്പിക്കുന്ന ചാർധാം റോഡ് പദ്ധതിയുടെ ഭാഗമാണു തുരങ്കം.