ന്യൂഡൽഹി: രാജ്യത്തെ കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു. 24 മണിക്കൂറിനിടെ 1,68,912 പേർക്കു പുതുതായി രോഗം സ്ഥിരീകരിച്ചു. 904 മരണം റിപ്പോർട്ട് ചെയ്തു. ഇതോടെ രോഗവ്യാപനത്തിൽ ബ്രസീലിനെ പിന്തള്ളി ഇന്ത്യ ലോക രാജ്യങ്ങളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തി.
രാജ്യത്ത് ഇതുവരെ 1,35,27,717 പേർക്ക് രോഗ ബാധയുണ്ടായെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്. ബ്രസീലിൽ 1.34 കോടി രോഗബാധിതരാണുള്ളത്. 3,11,97,511 രോഗികളുള്ള അമേരിക്കയാണ് ഒന്നാമത്.
രാജ്യത്ത് കേരളം അടക്കം പത്ത് സംസ്ഥാനങ്ങളിലാണ് ഏറ്റവും അധികം കോവിഡ് വ്യാപനമുള്ളത്. മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ഡൽഹി, ഛത്തീസ്ഗഡ്, കർണാടക, തമിഴ്നാട്, മധ്യപ്രദേശ്, ഗുജറാത്ത്, രാജസ്ഥാൻ, ഹരിയാന എന്നിവിടങ്ങളിൽ പ്രതിദിന നിരക്ക് അതിരൂക്ഷമാണ്.
മഹാരാഷ്ട്രയിൽ 63,294 പേർക്ക് ഇന്നലെ പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഉത്തർപ്രദേശിൽ 15,276, ഡൽഹിയിൽ 10,774, കർണാടകയിൽ 9579 ഇങ്ങനെ പോകുന്നു പ്രതിദിന കണക്കുകൾ. ഇതിനിടെ, സുപ്രീം കോടതിയിലെ 44 ഉദ്യോഗസ്ഥർക്ക് രോഗം സ്ഥിരീകരിച്ചു. ഇതേത്തുടർന്ന് ജഡ്ജിമാർ വീടുകളിലിരുന്നു വീഡിയോ കോണ്‍ഫറൻസിലൂടെയാണ് ഇന്നലെ കേസുകൾ പരിഗണിച്ചത്.
സ്ഥിതിഗതികൾ വിലയിരുത്താൻ നാളെ ഗവർണർമാരുമായി പ്രധാനമന്ത്രിയും ഉപരാഷ്ട്രപതിയും ആശയവിനിമയം നടത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.