മയിലുകൾ വന്നാൽ ഒരു ഭംഗിയെങ്കിലുമുണ്ടല്ലോ എന്ന് എൽദോസ് ചോദിച്ചു. അതു കുറുക്കോളിയെപ്പോലുള്ള മാന്യന്മാരുടെ വീടുകളിലേ വരികയുള്ളൂ. തെരുവുനായ്ക്കളുടെ കാര്യം അങ്ങനെയല്ലല്ലോ.
തെരുവുനായകളുടെ അക്രമസ്വഭാവത്തിന്റെ കാരണമെന്തെന്ന് എൽദോസിനു നന്നായി അറിയാം. നായകൾക്കു യജമാനനോടു മാത്രമേ സ്നേഹമുള്ളു. തെരുവുകളിലൂടെ നടക്കുന്നവർ യജമാനന്മാരല്ലല്ലോ.
നായവിശേഷം ഇന്നലെ ഒരു ദിവസം കൊണ്ടു തീരുന്നതല്ല. തുടർചർച്ചയ്ക്കായി മാറ്റി. ഇനി മറ്റൊരു വെള്ളിയാഴ്ച ഇതേ ബില്ലുമായി കാണാമെന്ന പ്രതീക്ഷയിൽ എൽദോസ് തത്കാലം അവസാനിപ്പിച്ചു.
ദുരന്തനിവാരണ സന്നദ്ധ പ്രവർത്തക സംരക്ഷണ ബില്ലുമായി ടി. സിദ്ദിഖ് എത്തിയതു വയനാട്ടിലെ ദുരന്തമുഖത്തു നടത്തിയ രക്ഷാപ്രവർത്തനത്തിന്റെ അനുഭവംവച്ചു കൊണ്ടാണ്. രക്ഷാപ്രവർത്തകർക്കു നിലവിൽ സംരക്ഷണമുണ്ടെന്നു മന്ത്രി പറഞ്ഞെങ്കിലും അതു പര്യാപ്തമല്ലെന്നു സിദ്ദിഖിന് ഉറപ്പുണ്ട്. വയനാട്ടിൽ നേരിൽ കണ്ട കാര്യങ്ങൾ സിദ്ദിഖ് വിശദീകരിച്ചു.
കേരള മനുഷ്യക്കടത്ത് തടയൽ നിയമം എന്ന പേരിൽ സ്വകാര്യബില്ലുമായി അനൂപ് ജേക്കബ് എത്തിയെങ്കിലും മറുപടി പറഞ്ഞ മന്ത്രി എം.ബി. രാജേഷ് സാങ്കേതികകാരണങ്ങൾ പറഞ്ഞു നിർദയം തള്ളി. വിനോദസഞ്ചാരമേഖലയിലെ തൊഴിലാളികൾക്കു ക്ഷേമനിധി വേണമെന്നായിരുന്നു സജീവ് ജോസഫിന്റെ ആവശ്യം.
കേരള അഗ്നിശമനസേനാ ബില്ലിൽ ഭേദഗതി നിർദേശിച്ച ഡോ. എൻ. ജയരാജിന് അൽപം ആശ്വസിക്കാൻ വകയുണ്ടായി. വൈകാതെ സർക്കാർ ഭേദഗതി കൊണ്ടുവരുമെന്നു മന്ത്രി എം.ബി. രാജേഷ് ഉറപ്പു നൽകി.
ഹേമ കമ്മിറ്റി റിപ്പോർട്ട് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷത്തുനിന്നു മോൻസ് ജോസഫ് ഉൾപ്പെടെയുള്ളവർ നോട്ടീസ് നൽകിയെങ്കിലും പരിഗണനയ്ക്കെടുക്കാൻ പോലും സ്പീക്കർ എ.എൻ. ഷംസീർ തയാറായില്ല.
കോടതിയുടെ പരിഗണനയിലുള്ള വിഷയമെന്ന ന്യായം പറഞ്ഞാണ് അനുമതി നൽകാതിരുന്നത്. ഇതു ചർച്ച ചെയ്യാതിരിക്കുന്നതു സഭയ്ക്ക് അപമാനമാകുമെന്നു പറഞ്ഞു പേരിനൊരു പ്രതിഷേധം പ്രകടിപ്പിച്ച് വി.ഡി. സതീശന്റെ നേതൃത്വത്തിൽ പ്രതിപക്ഷം വാക്കൗട്ട് നടത്തി.