മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ കണ്ടെത്തലുകൾ സംബന്ധിച്ച റിപ്പോർട്ട് ഉടൻതന്നെ ഗതാഗത വകുപ്പ് കമ്മീഷണർക്ക് കൈമാറും. അപകടകാരണം സംബന്ധിച്ച് പോലീസും അന്വേഷണം ആരംഭിച്ചു. പരിക്കേറ്റവരുടെ മൊഴി ശേഖരിച്ചു തുടങ്ങി.
അപകടത്തിൽ പരിക്കേറ്റു ചികിത്സയിൽ കഴിയുന്ന കെഎസ്ആർടിസി ഡ്രൈവറുടെയും കണ്ടക്ടറുടെയും ആരോഗ്യനില തൃപ്തികരമായാൽ ഇവരുടെ മൊഴി രേഖപ്പെടുത്തും. പോലീസിൽനിന്നു ലഭിക്കുന്ന റിപ്പോർട്ട് പ്രകാരം മോട്ടോർ വാഹന വകുപ്പ് തുടർ നടപടി സ്വീകരിക്കും.
അപകടത്തിനു കാരണം ഡ്രൈവറുടെ വീഴ്ചയാണെന്നു പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയാൽ ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡു ചെയ്യുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കുമെന്ന് കൊടുവള്ളി ജോയിന്റ് ആർടിഒ പറഞ്ഞു.
പരിക്കേറ്റ് ചികിത്സ തേടിയവരിൽ ഭൂരിഭാഗം പേരും ആശുപത്രി വിട്ടു. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലുള്ള രണ്ടുപേരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.45നാണ് മുത്തപ്പൻപുഴയിൽനിന്ന് തിരുവന്പാടിയിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസിയുടെ ഓർഡിനറി ബസ് പാലത്തിന്റെ കൈവരി തകർത്ത് പുഴയിലേക്ക് കൂപ്പുകുത്തിയത്.