അടിയന്തരപ്രമേയത്തിന്റെ നോട്ടീസ് സ്പീക്കർ വായിച്ചപ്പോൾത്തന്നെ സഭ നിർത്തിവച്ചു ചർച്ചയാകാമെന്നു മുഖ്യമന്ത്രി സമ്മതിച്ചു. തുടർച്ചയായ രണ്ടാം ദിവസവും പ്രതിപക്ഷ ആവശ്യം അംഗീകരിച്ചുകൊണ്ട് പ്രതിപക്ഷത്തെ തുടക്കത്തിൽത്തന്നെ മുഖ്യമന്ത്രി പ്രതിരോധത്തിലാക്കി. ചർച്ചയ്ക്കു പ്രതിപക്ഷം തയാറായപ്പോഴാകട്ടെ മുഖ്യമന്ത്രി അതിൽ പങ്കെടുത്തുമില്ല. മുഖത്തു നോക്കി ആക്ഷേപം ഉന്നയിക്കാൻ പ്രതിപക്ഷത്തിന് അവസരം ലഭിച്ചില്ല.
കടുത്ത പനി ഉള്ളതിനാൽ മുഖ്യമന്ത്രിക്കു വോയ്സ് റെസ്റ്റ് വേണമെന്നു ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ടെന്നു സഭയെ അറിയിച്ചത് സ്പീക്കർ എ.എൻ. ഷംസീർ ആണ്. മന്ത്രി എം.ബി. രാജേഷിന്റെ മറുപടി പ്രസംഗം ഒരു മണിക്കൂറും പിന്നിട്ട് മുന്നേറിയപ്പോൾ പ്രതിപക്ഷം അസ്വസ്ഥത പ്രകടിപ്പിച്ചു. പക്ഷേ അതൊന്നും കൂസാതെ മന്ത്രി പ്രസംഗം തുടർന്നു.
അടിയന്തരപ്രമേയ ചർച്ചയിൽ പങ്കെടുത്തു പ്രസംഗിക്കുന്നതിനിടെ പി.കെ. ബഷീറിനു വായനയില്ലെന്ന ധ്വനിയിൽ കെ.ടി. ജലീൽ പറഞ്ഞതു ബഷീറിനെ ചൊടിപ്പിച്ചു. ബഷീറിനു വായനയില്ലെന്നു പറയാൻ ഇവനാരാ എന്നു പറഞ്ഞു ക്ഷോഭിച്ച ബഷീർ പിന്നെയും ചില പ്രയോഗങ്ങളൊക്കെ നടത്തി. ഒടുവിൽ ലീഗിലെ മറ്റു മെംബർമാരും പി.കെ. കുഞ്ഞാലിക്കുട്ടി വരെയും ശ്രമിച്ചാണു ബഷീറിനെ മെരുക്കിയത്.
തിങ്കളാഴ്ച ഡയസിൽ കയറി പ്രതിഷേധിച്ച നാലു പ്രതിപക്ഷ അംഗങ്ങളെ ശാസിക്കാനുള്ള തീരുമാനത്തെ അംഗീകരിക്കില്ലെന്നു പ്രതിപക്ഷ നേതാവ് പറഞ്ഞു.
പ്രതിപക്ഷ നേതാവിന്റെ പ്രതിഷേധ പരാമർശങ്ങളെ ഭരണപക്ഷത്തുനിന്നു മന്ത്രി എം.ബി. രാജേഷും പിന്നീട് മുഖ്യമന്ത്രി പിണറായി വിജയനും അപലപിച്ചു. സ്പീക്കർക്കെതിരായ പ്രതിപക്ഷ നേതാവിന്റെ വിമർശനത്തിൽ സ്പീക്കർക്കു പ്രതിരോധമൊരുക്കുകയും ചെയ്തു.
അടിയന്തരപ്രമേയ ചർച്ചയ്ക്കൊടുവിൽ പ്രതിപക്ഷം സഭ ബഹിഷ്കരിച്ചതിനാൽ കേരള വെറ്ററിനറിയും ജന്തുശാസ്ത്രങ്ങളും സർവകലാശാല ഭേദഗതി ബില്ലും കേരള കന്നുകാലി പ്രജനന ബില്ലും അവതരിപ്പിച്ച് കണ്ണടച്ചു തുറക്കുന്ന വേഗത്തിൽ സബ്ജക്ട് കമ്മിറ്റിക്ക് അയച്ച് സഭ പിരിഞ്ഞു.