ഗ്യാസ് കട്ടർ വിദഗ്ധർ; ഒറ്റ നോട്ടും കത്തിയില്ല തൃശൂർ: എടിഎം മോഷണക്കേസിലെ പ്രതികൾ ഗ്യാസ് കട്ടർ ഉപയോഗിക്കുന്നതിലെ വിദഗ്ധർ. എടിഎം കാഷ് ട്രേകളിലുണ്ടായിരുന്ന നോട്ടുകൾക്കു തീപിടിക്കാതെ കൊള്ളനടത്താൻ ഇവർക്കു കഴിഞ്ഞു.
പ്രതികളെ ചോദ്യംചെയ്തപ്പോഴാണ് ഗ്യാസ് കട്ടിംഗ് വൈദഗ്ധ്യം പോലീസ് മനസിലാക്കിയത്. കേടുവന്ന എടിഎമ്മുകളിൽ മോഷണത്തിന്റെ ട്രയൽ റണ്‍ നടത്തിയിരുന്നു. ട്രേകളിൽ കടലാസുകൾ കറൻസികൾപോലെ നിറച്ചാണ് വൈദഗ്ധ്യംനേടിയത്. ഇതിനുശേഷമാണ് അവസാന ഓപ്പറേഷന് ഇറങ്ങാറുള്ളതെന്നാണു വിവരം.
ആന്ധ്രയിൽനടന്ന എടിഎം കവർച്ചയുമായി ബന്ധപ്പെട്ടു കഴിഞ്ഞദിവസം പ്രതികളെ ആന്ധ്ര പോലീസും ചോദ്യംചെയ്തു. ഓഗസ്റ്റ് 18ന് ആന്ധ്രയിലെ രണ്ട് എടിഎമ്മുകളിൽനിന്നായി 39 ലക്ഷം കവർന്ന കേസിലാണ് ഈസ്റ്റ് സ്റ്റേഷനിലെത്തി അഞ്ചു പ്രതികളെ ചോദ്യം ചെയ്തത്.
ആന്ധ്രയിൽ രണ്ടുമാസത്തിനിടെ അഞ്ച് എടിഎമ്മുകളിൽനിന്ന് ഒന്നരക്കോടിയോളം കവർന്നിട്ടുണ്ടെന്നും ഇതേ സംഘമാണു പിന്നിലെന്നും ആന്ധ്ര പോലീസ് പറഞ്ഞു. ആന്ധ്രയിലെ പർവാസ, കാപ്പിൻപോട്ട സ്റ്റേഷൻപരിധികളിലുള്ള എടിഎമ്മുകളാണ് കൊള്ളയടിച്ചത്.
ഒരു എടിഎമ്മിൽനിന്ന് 19 ലക്ഷവും മറ്റൊന്നിൽനിന്ന് 29 ലക്ഷവുമാണ് കവർന്നത്. കവർച്ചസംഘത്തെതേടി വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള പോലീസ് സംഘം കേരള, തമിഴ്നാട് പോലീസുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നാണു വിവരം.