കല്‍പ്പറ്റ: വയനാട്ടിലെ മേപ്പാടി പഞ്ചായത്തില്‍പ്പെട്ട മുണ്ടക്കൈ പുഞ്ചിരിമട്ടത്ത് തിങ്കളാഴ്ച പുലര്‍ച്ചയുണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം അനൗദ്യോഗിക കണക്കനുസരിച്ച് 249 ആയി. ഇതില്‍ 98 മൃതദേഹങ്ങള്‍ ചാലിയാര്‍ പുഴയില്‍നിന്നാണു ലഭിച്ചത്. ഇന്നലെ രാത്രി എട്ടു വരെ 167 മരണമാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്.

ഇതില്‍ 77 പുരുഷന്മാരും 67 സ്ത്രീകളും 22 കുട്ടികളും ഉള്‍പ്പെടുന്നു. ഒരു മൃതദേഹം പുരുഷനോ സ്ത്രീയോ എന്നു തിരിച്ചറിയാനാകാത്തവിധം ചിന്നഭിന്നമാണ്. മരിച്ച 96 പേരെ തിരിച്ചറിഞ്ഞു.

166 മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടം ചെയ്തു. 61 മൃതദേഹാവശിഷ്ടം ലഭിച്ചതില്‍ 49 എണ്ണം പോസ്റ്റ്മോര്‍ട്ടത്തിനു വിധേയമാക്കി. 75 മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. ഇന്നലെ രാത്രി ഒന്പതു വരെ 72 മൃതദേഹങ്ങൾ സംസ്‌കരിച്ചു. 41 മൃതദേഹങ്ങൾ മേപ്പാടി, നെല്ലിമുണ്ട കാപ്പുംകൊല്ലി, ചെമ്പോത്തറ ജുമാ മസ്ജിദ് കബര്‍സ്ഥാനിലാണ് കബറടക്കിയത്.

27 മൃതദേഹങ്ങൾ മേപ്പാടിയില്‍ മാരിയമ്മന്‍ ക്ഷേത്രത്തിനു കീഴിലുള്ള ശ്മശാനത്തില്‍ ദഹിപ്പിച്ചു. മൂന്നു മൃതദേഹങ്ങൾ മേപ്പാടി സിഎസ്‌ഐ പള്ളി സെമിത്തേരിയിലും ഒരു മൃതദേഹം ചൂരല്‍മല സെന്‍റ് സെബാസ്റ്റ്യന്‍സ് പള്ളി സെമിത്തേരിയിലും സംസ്‌കരിച്ചു.

രക്ഷാപ്രവർത്തനം പുരോഗതിയിൽ

ഉരുള്‍പൊട്ടലിനെത്തുടര്‍ന്ന് മണ്ണിനടിയിലായ മുണ്ടക്കൈയിലും ചൂരല്‍മലയിലും രക്ഷാപ്രവര്‍ത്തനം പുരോഗതിയിലാണ്. നാല് സംഘങ്ങളായി തിരിഞ്ഞ് 150 ഓളം പേരാണ് ഇന്നലെ രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയത്.

കര-വ്യോമസേന, ദേശീയ-സംസ്ഥാന ദുരന്തനിവാരണ സേന, അഗ്നിരക്ഷാസേന എന്നിവയിലെ അംഗങ്ങളും പോലീസ്, വനം, മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരും സന്നദ്ധ ഭടന്മാരും രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമായി.

ഉരുള്‍വെള്ളം ഒഴുകുന്ന പ്രദേശം സൈന്യം ചൊവ്വാഴ്ച നിര്‍മിച്ച താത്കാലിക പാലത്തിലൂടെ സാഹസികമായി മറികടന്ന് രക്ഷാപ്രവര്‍ത്തകര്‍ ഇന്നലെ രാവിലെതന്നെ മുണ്ടക്കൈയില്‍ എത്തിയെങ്കിലും തെരച്ചില്‍ ദുഷ്‌കരമായി.

ഉപകരണങ്ങള്‍ ആവശ്യത്തിന് ഉണ്ടായിരുന്നില്ല. കുഴമ്പുപരുവത്തില്‍ കല്ലും മണ്ണും മരങ്ങളും അടിഞ്ഞ പ്രദേശത്ത് മൂടിപ്പോയ വീടുകള്‍ കണ്ടെത്താനും ശ്രദ്ധയില്‍പ്പെട്ടതില്‍ വിശദ പരിശോധന നടത്താനും കഴിഞ്ഞില്ല.


ബെയ്‌ലി പാലം നിർമാണം ഇന്നു പൂര്‍ത്തിയാകും

ഇന്നു വൈകുന്നേരത്തോടെ ചൂരല്‍മലയില്‍ ബെയ്‌ലി പാലം നിര്‍മാണം പൂര്‍ത്തിയാകും. ഇതിലൂടെ ഭാരവാഹനങ്ങളടക്കം മുണ്ടക്കൈ ഭാഗത്തെത്തിച്ച് തെരച്ചില്‍ ഊര്‍ജിതമാക്കാനാകും. ഇന്നലെ പുഴ കടത്തി മുണ്ടക്കൈ ഭാഗത്തെത്തിച്ച ഒരു മണ്ണുമാന്തി യന്ത്രം തെരച്ചിലിന് ഉപയോഗപ്പെടുത്തി. ചൂരല്‍മലയിലും തെരച്ചില്‍ നടന്നു. ചെറുതും വലുതുമടക്കം പത്ത് മണ്ണുമാന്തി യന്ത്രങ്ങള്‍ ഇതിനുപയോഗപ്പെടുത്തി.

ഇന്നലെ തെരച്ചിലില്‍ മുണ്ടക്കൈയില്‍ കണ്ടെത്തിയ മൃതദേഹങ്ങള്‍ ഉരുള്‍വെള്ളം ഒഴുകുന്ന ഭാഗത്തെത്തിച്ച് സ്ട്രച്ചറില്‍ കയറ്റി റോപ്പ് സഹായത്തോടെയാണ് ചൂരല്‍മലയിലും തുടര്‍ന്ന് മേപ്പാടി കുടുംബാരോഗ്യകേന്ദ്രത്തിലും എത്തിച്ചത്.

പാലവും റോഡും ഒലിച്ചുപോയ ഭാഗത്ത് മരത്തിലും ചൂരല്‍മലയില്‍ മണ്ണുമാന്തി യന്ത്രത്തിലുമാണ് റോപ്പ് ബന്ധിച്ചത്. രക്ഷാപ്രവര്‍ത്തനത്തിനിടെ ഒരാളുടെ കാലിനു ഗുരുതര പരിക്കേറ്റു. ഇദ്ദേഹത്തെ റോപ്പ് സഹായത്തോടെയാണ് ചൂരല്‍മലയില്‍ എത്തിച്ചത്.

കനത്ത മഴ തുടരുന്നു

ഉച്ചകഴിഞ്ഞു പെയ്ത കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചു. കനത്ത മഴ പുഴയില്‍ ഒഴുക്ക് ശക്തിപ്രാപിക്കുന്നതിനു കാരണമായി. മാധ്യമപ്രവര്‍ത്തകരില്‍ ചിലരും മുണ്ടക്കൈയില്‍ എത്തിയിരുന്നു. ഇവരെ സാഹസികമായാണ് രക്ഷാപ്രവര്‍ത്തകര്‍ സുരക്ഷിത സ്ഥാനത്തേക്കു മാറ്റിയത്. സൈന്യം കഴിഞ്ഞ ദിവസം നിര്‍മിച്ച താത്കാലിക പാലം ഇന്നലെ വൈകുന്നേരം കുത്തൊഴുക്കില്‍ തകര്‍ന്നു.

രണ്ടു ദിവസത്തിനിടെ 1,592 പേരെയാണ് ദുരന്തഭൂമിയില്‍നിന്നു രക്ഷപ്പെടുത്തിയത്. ആദ്യഘട്ടത്തില്‍ ദുരന്തമുണ്ടായതിന്‍റെ സമീപസ്ഥലങ്ങളിലെ 68 കുടുംബങ്ങളിലെ 43 കുട്ടികളടക്കം 206 പേരെ രക്ഷപ്പെടുത്തി മൂന്ന് ക്യാമ്പുകളിലേക്കു മാറ്റിയിരുന്നു.

ഉരുള്‍പൊട്ടലിനെത്തുടര്‍ന്ന് ഒറ്റപ്പെട്ടുപോയവരും വീടുകളില്‍ കുടുങ്ങിയവരുമായ 1,386 പേരെയാണ് രക്ഷിച്ചത്. 219 പേരെയാണ് ദുരന്തപ്രദേശത്തുനിന്ന് ആശുപത്രികളില്‍ എത്തിച്ചത്. ഇതില്‍ 78 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. 142 പേരെ ചികിത്സയ്ക്കു ശേഷം ക്യാമ്പുകളിലേക്കു മാറ്റി. വയനാട്ടില്‍ 73 ഉം മലപ്പുറത്ത് അഞ്ചും ആളുകളാണ് ചികിത്സയിൽ.