തിരുവനന്തപുരം: ഏപ്രിൽ ആറിനു നടക്കുന്ന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ രാവിലെ ഏഴു മുതൽ രാത്രി ഏഴുവരെ വോട്ട് ചെയ്യാം. എന്നാൽ, പാലക്കാട്, മലപ്പുറം, കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകളിലെ 298 നക്സൽ ബാധിത മേഖലകളിൽ വൈകുന്നേരം ആറിന് വോട്ടെടുപ്പ് അവസാനിക്കും. കള്ളവോട്ട് തടയുന്നതിനു 50 ശതമാനം പോളിംഗ് ബൂത്തുകളിലും വെബ്കാസ്റ്റിംഗ് സംവിധാനം ഏർപ്പെടുത്തും. കള്ളവോട്ട് നടന്നാൽ പോളിംഗ് ഉദ്യോഗസ്ഥർ മിണ്ടാപ്രാണികളാകരുത്. കണ്ടില്ലെന്നു നടിക്കുന്ന ഉദ്യോഗസ്ഥർക്കെതിരേ സസ്പെൻഷൻ, പ്രോസിക്യൂഷൻ അടക്കമുള്ള നടപടി സ്വീകരിക്കുമെന്നു മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ പറഞ്ഞു.
കാഴ്ചപരിമിതിയുള്ളവർക്ക് ബ്രെയിൽ സ്ളിപ്പുകൾ വിതരണം ചെയ്യും. ഇത്തരത്തിലുള്ള ഒരു ഡമ്മി ബാലറ്റ് പ്രിസൈഡിംഗ് ഓഫീസറുടെ മേശപ്പുറത്ത് ഉണ്ടാകും. കാഴ്ചപരിമിതിയുള്ള വോട്ടർമാർക്ക് ഇതിൽ ട്രയലിന് അവസരം നൽകും. ഇതിനായി 45,000 ഡമ്മി ബ്രെയിൽ സ്ളിപ്പുകൾ പ്രിന്റ് ചെയ്യും.
നിലവിലെ കണക്കു പ്രകാരം കേരളത്തിൽ 2,67,31,509 വോട്ടർമാരാണുള്ളത്. ഇതിൽ 1,29, 52,025 പുരുഷൻമാരും 1,37,79,263 സ്ത്രീകളും 221 ട്രാൻസ്ജെൻഡർ വോട്ടർമാരുമുണ്ട്. 6,21,401 പേർ 80 വയസ് കഴിഞ്ഞവരാണ്. 90709 പ്രവാസി വോട്ടർമാരും 1,33,000 ഭിന്നശേഷി വോട്ടർമാരുമുണ്ട്. 52782 ബാലറ്റ് യൂണിറ്റുകളും 49475 കണ്ട്രോൾ യൂണിറ്റുകളും 53189 വിവിപാറ്റും കേരളത്തിൽ സജ്ജമാക്കിയിട്ടുണ്ടെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു.
സ്ഥാനാർഥികൾക്ക് ഓണ്‍ലൈൻ നോമിനേഷൻ നൽകാം. സ്ഥാനാർഥിക്കൊപ്പം രണ്ടു പേരെ മാത്രമേ നാമനിർദേശ പത്രിക സമർപ്പിക്കാൻ അനുവദിക്കൂ. കോവിഡ് മാനദണ്ഡം പാലിക്കാൻ 1000 വോട്ടർമാർക്ക് ഒരു പോളിംഗ് സ്റ്റേഷൻ ഒരുക്കും. 15,730 അധിക ബൂത്തുകളടക്കം 40,771 പോളിംഗ് ബൂത്തുകളാണ് ക്രമീകരിക്കുക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.