കോവിഡ് വ്യാപനം: കാലിക്കട്ട് സർവകലാശാല ഓഫീസുകൾ അടച്ചുപൂട്ടി
തേഞ്ഞിപ്പലം: കാലിക്കട്ട് സർവകലാശാലയിലെ അവശ്യസർവീസുകളൊഴികെ മുഴുവൻ ഓഫീസുകളും മേയ് ഒന്‍പതു വരെ അടച്ചുപൂട്ടി. സർവകലാശാല കാന്പസിലും സമീപപ്രദേശങ്ങളിലും കോവിഡ് വ്യാപനമുണ്ടായ പശ്ചാത്തലത്തിൽ വൈസ് ചാൻസലറുടെ അധ്യക്ഷതയിൽ ചേർന്ന വിവിധ വകുപ്പുതലവൻമാരുടെ യോഗത്തിലാണ് തീരുമാനം.
സർവകലാശാല കെട്ടിടങ്ങൾ സ്ഥിതി ചെയ്യുന്ന തേഞ്ഞിപ്പലം, ചേലേന്പ്ര, പള്ളിക്കൽ ഗ്രാമപഞ്ചായത്തുകളിൽ കോവിഡ് വ്യാപനം രൂക്ഷമായതിനാൽ 144 പ്രഖ്യാപിച്ചിരിക്കയാണ്. കൂടാതെ വാഴ്സിറ്റി ഹോസ്റ്റലിൽ പത്തു വിദ്യാർഥികൾക്കും പരീക്ഷാഭവൻ ഉൾപ്പെടെ വിവിധ ഓഫീസുകളിലെ ജീവനക്കാർക്കും കോവിഡ് ബാധിച്ചതിനാൽ അടച്ചുപൂട്ടലല്ലാതെ മറ്റു വഴികളില്ല. മേയ് ഒന്‍പതു വരെയാണ് താത്കാലികമായ പൂട്ടൽ എങ്കിലും സ്ഥിതി ശാന്തമായില്ലെങ്കിൽ അടച്ചുപൂട്ടൽ നീളുന്നതിനാണു സാധ്യത. വൈദ്യുതി, വെള്ളം, സെക്യൂരിറ്റി, ഗാർഡൻ, ഫിനാൻസ് ബ്രാഞ്ച് തുടങ്ങിയ അവശ്യ സർവീസുകൾ പ്രവർത്തിക്കും. വീടുകളിലിരുന്നു ജീവനക്കാരുടെ ജോലി കാര്യങ്ങൾ പരിശോധിക്കാൻ മേധാവികളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. വിദ്യാർഥികൾ ഹോസ്റ്റലുകൾ ഒഴിയണമെന്നും ക്ലാസുകൾ ഓണ്‍ലൈനായി പൂർത്തീകരിക്കണമെന്നും വൈസ് ചാൻസലർ നിർദേശം നൽകിയിട്ടുണ്ട്.