പന്ത്രണ്ടാം ക്ലാസ് ജയിച്ചശേഷം കേരളത്തിലെ ആർട്സ് ആൻഡ് സയൻസ് കോളജുകളിൽ പ്രവേശനം ലഭിക്കാൻ എന്താണു ചെയ്യേണ്ടത്? ഈ കോളജുകളിലേക്കുള്ള പ്രവേശനരീതികൾ ഒരുപോലെയാണോ?
ബീന കുമാരി, മുണ്ടക്കയം
ബിഎ, ബിഎസ്സി, ബികോം, ബിബിഎ തുടങ്ങിയ നോണ് പ്രഫഷണൽ കോഴ്സുകൾക്കു കേരളത്തിലെ കോളജുകളിൽ പ്രവേശനം നൽകുന്നതു സർവകലാശാലകളാണ്. എംജി, കേരള, കാലിക്കറ്റ്, കണ്ണൂർ എന്നിവയാണ് കേരളത്തിലെ സർവകലാശാലകൾ.
ഈ സർവകലാശാലകളെല്ലാം അഫിലിയേറ്റഡ് യൂണിവേഴ്സിറ്റികളായതിനാൽ അവയുടെ കീഴിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളജുകളിലേക്കാണ് വിദ്യാർഥികൾക്കു പ്രവേശനം നൽകുന്നത്. ഒരു വിദ്യാർഥി ഏതു കോളജിലാണു പഠിക്കാൻ ആഗ്രഹിക്കുന്നതെന്നു തീരുമാനിച്ചാൽ, ആ കോളജ് ഏതു റവന്യു ജില്ലയിലാണു സ്ഥിതി ചെയ്യുന്നതെന്നു മനസിലാക്കി, ആ റവന്യു ജില്ല ഏതു സർവകലാശാലയുടെ കീഴിൽ വരുന്നതാണെന്നു കണ്ടെത്തി വേണം പ്രവേശനത്തിനായി അപേക്ഷിക്കാൻ.
ഉദാഹരണത്തിന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ പ്രവർത്തിക്കുന്ന ഏതെങ്കിലും ഒരു കോളജിൽ പഠിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർഥി കേരള യൂണിവേഴ്സിറ്റിയിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ആലപ്പുഴ ജില്ലയിലെ ചന്പക്കര ഇടത്വ പ്രദേശങ്ങളിലെ കോളജുകളൊഴികെ ജില്ലയിലെ മറ്റെല്ലാ കോളജുകളും കേരള യൂണിവേഴ്സിറ്റിയോടാണ് അഫിലിയേറ്റ് ചെയ്തിട്ടുള്ളത്.
എംജി, കേരള, കാലിക്കറ്റ്, കണ്ണൂർ എന്നീ നാലു സർവകലാശാലകളും ഏകജാലകം വഴിയാണു ബിരുദ പ്രവേശനത്തിന് അപേക്ഷ സ്വീകരിക്കുന്നത്. ഒരു അപേക്ഷകൊണ്ട് വ്യത്യസ്തങ്ങളായ കോഴ്സുകളിൽ, വിവിധ കോളജുകളിലേക്ക് അപേക്ഷ നൽകാൻ കഴിയുന്ന രീതിക്കായാണ് ഏകജാലകസംവിധാനം. ഓരോ സർവകലാശാലയുടെയും ഏകജാലകസംവിധാനത്തിന് അവരുടേതായ ചില പ്രത്യേകതകളുണ്ട്. പണമടയ്ക്കൽ, സർട്ടിഫിക്കറ്റ് അപ്ലോഡിംഗ്, അപേക്ഷയുടെ ഹാർഡ് കോപ്പി അയയയ്ക്കൽ എന്നീ കാര്യങ്ങളിൽ അതതു സർവകലാശാലകളുടെ വിജ്ഞാപനം സൂക്ഷ്മമായി വായിച്ചു മനസിലാക്കി വേണം അപേക്ഷ സമർപ്പിക്കാൻ.
എന്നാൽ, കേരളത്തിലെ ഏതെങ്കിലും ഓട്ടോണമസ് കോളജിലേക്കാണ് ബിരുദ പഠനത്തിനായി വിദ്യാർഥി പ്രവേശനം ആഗ്രഹിക്കുന്നതെങ്കിൽ, ഈ കോളജുകളിലേക്കുള്ള പ്രവേശനം സർവകലാശാലകൾ നടത്തുന്ന ഏകജാലക സംവിധാനം വഴിയല്ല. വിദ്യാർത്ഥി ആഗ്രഹിക്കുന്ന ഓട്ടോണമസ് കോളജ്, അവരുടെ ബിരുദതല പ്രവേശനത്തിനായി വിജ്ഞാനം പുറപ്പെടുവിക്കും. ഇതിൽ പറഞ്ഞിട്ടുള്ള യോഗ്യതകൾ പരിശോധിച്ച്, അതത് ഓട്ടോണമസ് കോളജുകളിലേക്കാണ് വിദ്യാർഥികൾ പ്രവേശനത്തിനായി അപേക്ഷകൾ സമർപ്പിക്കേണ്ടത്.