ന്യൂനപക്ഷ സ്കോളർഷിപ്: അപേക്ഷകർ കുറഞ്ഞത് രണ്ടു സ്കോളർഷിപ്പുകൾക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് ന്യൂനപക്ഷ സ്കോളർഷിപ്പിനായി ലഭിക്കുന്ന അപേക്ഷകളിൽ കുറവു വന്നത് രണ്ടു സ്കോളർഷിപ്പുകൾക്ക്.
പോളി ടെക്നിക്ക് വിദ്യാർഥികൾക്കു നൽകുന്ന ഡോ.എ.പി.ജെ. അബ്ദുൾ കലാം സ്കോളർഷിപ്, ഡിഗ്രി, പിജി, പ്രഫഷണൽ കോഴ്സുകൾക്കു പഠിക്കുന്ന വിദ്യാർഥികൾക്കു നൽകുന്ന സി.എച്ച്. മുഹമ്മദ് കോയ സ്കോളർഷിപ് എന്നീ വിഭാഗങ്ങളിലാണ് കുറവ് അപേക്ഷകൾ ലഭിച്ചത്. ഡോ. എ.പി.ജെ. അബ്ദുൾ കലാം സ്കോളർഷിപ്പിനു കഴിഞ്ഞ വർഷം 82 ലക്ഷം രൂപയായിരുന്നു നീക്കിവച്ചിരുന്നത്. എന്നാൽ കഴിഞ്ഞ വർഷം 70.05 ലക്ഷം മാത്രമാണ് നൽകിയത്.
സി.എച്ച്. മുഹമ്മദ് കോയ സ്കോളർഷിപ്പിനു എട്ടു കോടി രൂപയായിരുന്നു നീക്കിവച്ചിരുന്നത്. 6.48 കോടി രൂപ വിതരണം ചെയ്തു. അപേക്ഷകരുടെ എണ്ണം കുറവായതിനാലാണ് പലപ്പോഴും ന്യൂനപക്ഷ സ്കോളർഷിപ്പിനായി ചെലവഴിക്കുന്ന തുക കുറയുന്നതെന്നു ന്യൂനപക്ഷകാര്യമന്ത്രി വി. അബ്ദുറഹിമാൻ ഇന്നലെ നിയമസഭയിൽ വ്യക്തമാക്കിയിരുന്നു.