ഐഐടി മദ്രാസ് ബിടെക് പാഠ്യപദ്ധതി പരിഷ്കരിച്ചു
തിരുവനന്തപുരം: ആധുനികവും സാങ്കേതികവിദ്യ വികാസത്തിന്റെ ആവശ്യകതയും നിറവേറ്റാൻ വിദ്യാർഥികളെ സഹായിക്കുന്നതിന് ഐഐടി മദ്രാസ് ബിടെക് പാഠ്യപദ്ധതി പരിഷ്കരിച്ചു.
ഇൻസ്റ്റിറ്റ്യൂട്ട് കരിക്കുലം ടാസ്ക് ഫോഴ്സിന്റെ ശിപാർശപ്രകാരമാണ് ഈ മാറ്റങ്ങൾ നടപ്പിൽവരുത്തിയത്. പുതിയ പാഠ്യപദ്ധതി വിദ്യാർഥികൾക്ക് അക്കാദമിക് ഫ്ലെക്സിബിലിറ്റിയും സംരംഭകത്വ അവസരങ്ങളും വർധിപ്പിക്കുന്ന തരത്തിലാണ് തയാറാക്കിയിട്ടുള്ളത്.
പരിഷ്കരിച്ച പാഠ്യപദ്ധതി ഇന്റർ ഡിസിപ്ലിനറി ലേണിംഗ് സാധ്യതകൾ വർധിപ്പിക്കുന്നതിനു പുറമെ ബിടെക് പ്രോഗ്രാമിന്റെ രണ്ടാം വർഷം മുതൽ ഹാൻഡ്സ്ഓണ് പ്രോജക്ടുകൾക്കും സംരംഭകത്വത്തിനും അവസരങ്ങൾ ലഭ്യമാക്കുന്നു.
വിദ്യാർഥികളുടെയും പൂർവവിദ്യാർഥികളുടെയും നിർദേശത്തിന്റെ അടിസ്ഥാനത്തിൽ ബിടെക്കിലെ മൊത്തം ക്രെഡിറ്റുകളുടെ എണ്ണത്തിൽ മാറ്റം വരുത്തി. അതിന്റെ ഫലമായി പഠന സമയം 436 മണിക്കൂറിൽനിന്ന് 400 ആയി കുറച്ചു.
പ്രഫഷണൽ, സംരംഭകത്വ സാധ്യതകൾ കണ്ടെത്താൻ അത് വിദ്യാർഥികൾക്ക് കൂടുതൽ അവസരം നൽകും. പുതിയ പരിഷ്കരണത്തിന്റെ ഫലമായി വിദ്യാർഥികൾക്ക് ബ്രാഞ്ച് മാറാനുള്ള ഓപ്ഷൻ ഇല്ലാതായി. ഇതിനു പകരമായി ’ഏർലി എക്സിറ്റ് ’ ഓപ്ഷൻ നിലവിൽ വന്നു.