വേദനിക്കുന്നവരെ ചേർത്തു നിർത്തുകയും ഒപ്പം കൂട്ടുകയും ചെയ്യുകയെന്നത് വലിയ കാര്യമാണെന്നും അത്തരം പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുന്ന മമ്മൂട്ടി അഭിമാനമാണെന്നും ശ്രീരാമകൃഷ്ണ മിഷന്റെ മലയാളം മുഖപത്രമായ പ്രബുദ്ധകേരളത്തിന്റെ ചീഫ് എഡിറ്റർ സ്വാമി നന്ദാത്മജാനന്ദ.
പഠനത്തില്‍ മിടുക്കുകാട്ടുന്ന, സാമ്പത്തികമായി പിന്നോക്കം നില്കുന്ന കുട്ടികള്‍ക്കായി മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള കെയര്‍ ആൻഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ആവിഷ്കരിച്ച വിദ്യാമൃതം പദ്ധതിയുടെ നാലാംഘട്ടത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
കെയർ ആൻഡ് ഷെയറിന്റെ പ്രവർത്തനങ്ങൾ നമ്മൾ ഒന്നാണ് എന്ന സന്ദേശം സമൂഹത്തിന് പകരുന്നു. ആ ഒരുമ അകക്കാമ്പിൽ തിരിച്ചറിയുമ്പോഴാണ് ഓരോരുത്തരും മനുഷ്യരായി മാറുന്നത്. മറ്റുള്ളവർക്ക് വേണ്ടി പ്രവർത്തിക്കുന്ന വരയേ ജീവിക്കുന്നവരായി കാണാനാകൂ.
നമ്മളെല്ലാം ചൈതന്യമാണ് എന്ന് മനസിലാക്കുമ്പോഴാണ് നമ്മൾ വികസിത വ്യക്തികളായി മാറുന്നത്. അപ്പോൾ മാത്രമേ നമ്മളെ മനഷ്യർ എന്ന് വിശേഷിപ്പിക്കാൻ സാധിക്കൂ. അദ്ദേഹം പറഞ്ഞു.
എസ്എസ്എൽസി, പ്ലസ് ടു ജയിച്ച നിര്‍ധനവിദ്യാര്‍ഥികള്‍ക്ക് എംജിഎം ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂട്ടുമായി ചേര്‍ന്ന് തുടര്‍പഠനത്തിന് അവസരമൊരുക്കുകയാണ് വിദ്യാമൃതം പദ്ധതിയിലൂടെ മമ്മൂട്ടിയും കെയര്‍ ആൻഡ് ഷെയര്‍ ഇന്റര്‍നാഷണലും ചെയ്യുന്നത്.
സാമ്പത്തികമായി പിന്നോക്കാവസ്ഥ അനുഭവിക്കുന്നവർ, മാതാവോ പിതാവോ നഷ്ടപ്പെട്ടുപോയവർ, കാൻസർ മുതലായ രോഗങ്ങളാൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബത്തിലെ വിദ്യാർത്ഥികൾ, പരിമിതമായ ജീവിത സാഹചര്യങ്ങൾ മൂലം മികച്ച പ്രൊഫഷണൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുവാൻ കഴിയാത്തവർ, ആദിവാസി മേഖലകളിലെ കുട്ടികൾ എന്നിങ്ങനെ 250 ഓളം വിദ്യാര്‍ഥികള്‍ക്ക് മെറിറ്റ് അടിസ്ഥാനത്തില്‍ ആയിരിക്കും പദ്ധതിയുടെ പ്രയോജനം ലഭ്യമാകുക.
പദ്ധതിയുടെ ധാരണാപത്രം കെയർ ആൻഡ് ഷെയർ മുഖ്യരക്ഷാധികാരി മമ്മൂട്ടിയും എംജിഎം ഗ്രൂപ്പ് വൈസ് ചെയർമാൻ ജാപ്സൺ വർഗീസും ഒപ്പുവച്ചു. എഞ്ചിനീയറിംഗ്, ഫാര്‍മസി,ബിരുദ, ഡിപ്ലോമ കോഴ്സുകളിലാണ് തുടര്‍പഠന സഹായം ലഭ്യമാക്കുന്നത്.
എംജിഎം ഗ്രൂപ്പിന്റെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, മലപ്പുറം, കണ്ണൂര്‍ ക്യാമ്പസുകളിലായാണ് തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പഠനത്തിന് സൗകര്യമൊരുക്കുക.
വീട്ടിലെ സാമ്പത്തികസ്ഥിതി മിടുക്കരായ പല കുട്ടികളുടെയും തുടര്‍പഠനത്തിന് തടസമാകുന്നുണ്ടെന്നും അവരുടെ സ്വപ്നങ്ങള്‍ സഫലമാക്കുന്നതിന് വഴിയൊരുക്കുകയാണ് വിദ്യാമൃതത്തിന്റെ ലക്ഷ്യമെന്നും മമ്മൂട്ടി പറഞ്ഞു.
കേരളത്തിൽ 22 വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി വിദ്യാഭ്യാസരംഗത്ത് മികവു തെളിയിച്ച എംജിഎമ്മില്‍ കെയര്‍ ആൻഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ കണ്ടെത്തുന്ന സമര്‍ഥരായ വിദ്യാര്‍ഥികള്‍ക്ക് തുടര്‍പഠനസൗകര്യമൊരുക്കുന്നതില്‍ അഭിമാനമുണ്ടെന്ന് എംജിഎം ഗ്രൂപ്പ് ചെയർമാൻ ഡോ. ഗീവർഗീസ് യോഹന്നാൻ പറഞ്ഞു.
മുൻ വർഷങ്ങളിലെ വിദ്യാമൃതം പദ്ധതിയിലെ ഗുണഭോക്താക്കളിൽ മികച്ച രീതിയിൽ പഠനം തുടരുന്ന 25 കുട്ടികൾ അവരുടെ അധ്യാപകരോടൊപ്പം മമ്മൂട്ടിയെ സന്ദർശിക്കാനായി ചടങ്ങിൽ എത്തിയിരുന്നു.
കൊച്ചിയിൽ നടന്ന ചടങ്ങില്‍ എംജിഎം കോളേജസ് വൈസ് ചെയർമാൻ വിനോദ് തോമസ് ഐപിഎസ്, എംജിഎം സ്കൂൾസ് സിഓഓ ആൽഫ മേരി, എംജിഎം കോളേജസ് ഡയറക്ടർ എച്ച്. അഹിനസ്, നിതിൻ ചിറത്തിലാട്ട്, കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ.വിജു ജേക്കബ്, മാനേജിംഗ് ഡയറക്ടർ ഫാ. തോമസ് കുര്യൻ മരോട്ടിപ്പുഴ, ഡയറക്ടർമാരായ റോയ് എം. മാത്യു, ജോർജ് സെബാസ്റ്റ്യൻ, എ. മോഹനൻ, റോബർട്ട് കുര്യാക്കോസ്, കൊച്ചി സിറ്റി അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പോലീസ് പി. രാജകുമാർ എന്നിവരും പങ്കെടുത്തു. പദ്ധതിയുടെ വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 9946483111, 9946485111
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.