തൃശൂർ: കുരിയച്ചിറ മാലിന്യ പ്ലാന്റിനെതിരേ ആക്ഷൻ കൗണ്‍സിൽ ഫോർ ക്ലീൻ കുരിയച്ചിറയുടെ നേതൃത്വത്തിൽ നടത്തിയ മനുഷ്യച്ചങ്ങലയിൽ പ്രതിഷേധം ഇരന്പി. എഴുന്നൂറിലേറെപ്പേർ പങ്കെടുത്തു. ഒഡബ്ല്യുസി പ്ലാന്റിന്റെ അശാസ്ത്രീയപ്രവർത്തനംമൂലം ഈച്ചശല്യം രൂക്ഷമായതോടെ മുന്‍പും പ്രദേശവാസികൾ സമരത്തിനിറങ്ങിയിരുന്നു. എന്നാൽ, പ്രശ്നപരിഹാരത്തിനു ശ്രമിക്കാതെ, വളമാക്കിയ മാലിന്യങ്ങൾ പ്ലാന്റ് സ്ഥിതിചെയ്യുന്ന വളപ്പിൽ കുഴിച്ചുമൂടാൻ ശ്രമം നടത്തിയതോടെയാണ് പ്രത്യക്ഷസമരത്തിലേക്കു കടന്നത്.
പ്രദേശവാസികൾക്കൊപ്പം കുരിയച്ചിറയിലെ വ്യാപാരികളും സ്ഥാപനങ്ങൾ അടച്ചിട്ട് മനുഷ്യച്ചങ്ങലയിൽ പങ്കാളിയായി. കുരിയച്ചിറയെ മാലിന്യമുക്തമാക്കുന്നതുവരെ പോരാട്ടം തുടരുമെന്നു പ്രതിജ്ഞയെടുത്തു. കുരിയച്ചിറ സെന്ററിൽ നടത്തിയ പ്രതിഷേധയോഗം കുരിയച്ചിറ സെന്റ് ജോസഫ് പള്ളി വികാരി ഫാ.തോമസ് വടക്കൂട്ട് ഉദ്ഘാടനം ചെയ്തു.
ആക്ഷൻ കൗണ്‍സിൽ ചെയർമാൻ ഡേവിസ് കൊച്ചുവീട്ടിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കണ്‍വീനർ ഡോ. ടോമി ഫ്രാൻസിസ്, മാർ മാറി സ്ലീവാ ചർച്ച് വികാരി ഫാ. ഡെന്നി താലോക്കാരൻ, കൗണ്‍സിലർമാരായ സിന്ധു ആന്റോ ചാക്കോള, ഇ.വി. സുനിൽരാജ്, ലീല, വിനോദ് പൊള്ളഞ്ചേരി, ആൻസി ജേക്കബ് പുലിക്കോട്ടിൽ, രാഷ്ട്രീയനേതാക്കളായ പി.ആർ. വിൽസണ്‍, അഡ്വ. എൻ.ഒ. ഈനാശു, ജിജു ജേക്കബ്, കുട പ്രസിഡന്റ് സി.ഐ. പോൾ, വി.എ. ജോസ് മണി, ബാബു ജി. കരിയാട്ട, തോമസ് വി. ആന്റണി എന്നിവർ പ്രസംഗിച്ചു.
അന്‍പതോളം ഡിവിഷനുകളിൽനിന്നുള്ള 1500 കിലോയോളം ജൈവമാലിന്യങ്ങളാണ് പ്രതിദിനം പ്ലാന്റിലെത്തിക്കുന്നത്. പ്ലാന്റിന്റെ പ്രവർത്തനം ആരംഭിച്ചെങ്കിലും വളം പൊടിക്കാനും ഉണക്കാനുമുള്ള സംവിധാനമില്ല. രൂക്ഷമായ ദുർഗന്ധമുള്ള വളം, പണം കൊടുത്തുവാങ്ങാൻ ആളില്ല.
സൗജന്യമായി നൽകാനുള്ള നീക്കം പാളിയതോടെയാണു വൻതോതിൽ കുഴിച്ചുമൂടാൻ നീക്കം നടന്നത്. നനവോടെ എത്തിക്കുന്ന മാലിന്യം സംസ്കരിക്കാൻ ഒരുദിവസം വൈകിയാൽപോലും ഈച്ച നിറയും. നനവില്ലാതെ മാലിന്യം എത്തിക്കാൻ സാധിച്ചാൽ പ്രശ്നം പകുതി പരിഹരിക്കപ്പെടും. വൈദ്യുതി തടസം നേരിട്ടാലും സംസ്കരണം മുടങ്ങും. പ്ലാന്റിനു ജനറേറ്റർ വേണമെന്ന ആവശ്യവും പരിഗണിച്ചിട്ടില്ല.