കർഷകരും ജനപ്രതിനിധികളുമായി ചർച്ച നടത്തി
ഇടുക്കി: കടുത്ത വരൾച്ചയെത്തുടർന്ന് വൻ തോതിൽ കൃഷിനാശമുണ്ടായ ജില്ലയിലെ വിവിധ മേഖലകളിൽ മന്ത്രി പി. പ്രസാദ് സന്ദർശനം നടത്തി. വ്യാപകമായി ഏലം കൃഷിക്ക് നാശമുണ്ടായ പ്രദേശങ്ങൾ മന്ത്രി റോഷി അഗസ്റ്റിൻ, കൃഷി വകുപ്പ് ഉന്നത ഉദ്യോഗസ്ഥർ എന്നിവർക്കൊപ്പമാണ് മന്ത്രി സന്ദർശിച്ചത്. തുടർന്ന് കട്ടപ്പനയിൽ നടന്ന യോഗത്തിൽ കർഷക സംഘടന പ്രതിനിധികൾ, ജനപ്രതിനിധികൾ എന്നിവരുമായി കാർഷിക പ്രശ്നങ്ങൾ ചർച്ച ചെയ്തു.
വ്യാപകമായ കൃഷിനാശമാണ് ജില്ലയിലുണ്ടായതെന്ന് മന്ത്രി പറഞ്ഞു. കേന്ദ്ര സർക്കാരും കമ്മോഡിറ്റി ബോർഡുകളും ഇക്കാര്യത്തിൽ ഇടപെടുകയും ജില്ലയെ വരൾച്ച ബാധിത പ്രദേശമായി പ്രഖ്യാപിക്കുകയും വേണം. അതിന് നിലവിലെ മാനദണ്ഡങ്ങൾ തടസമാകരുതെന്നും മന്ത്രി പറഞ്ഞു.
അടിയന്തര ഇടപെടലുകൾക്ക് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം തടസമാകുന്നതിനാൽ ഉദ്യോഗസ്ഥതലത്തിൽ കാര്യങ്ങൾ മുന്നോട്ട് നീക്കുമെന്നും മന്ത്രി പറഞ്ഞു. വെള്ളാരംകുന്ന്, വള്ളക്കടവ്, സുവർണഗിരി, കാഞ്ചിയാർ തുടങ്ങിയ സ്ഥലങ്ങളിലാണ് മന്ത്രിമാരുടെ നേതൃത്വത്തിലുള്ള സംഘം സന്ദർശനം നടത്തിയത്.
കട്ടപ്പനയിൽ ചേർന്ന യോഗത്തിൽ എംഎൽഎ മാരായ എം.എം.മണി , വാഴൂർ സോമൻ , എ.രാജ , വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ, കർഷക സംഘടന പ്രതിനിധികൾ, ത്രിതല പഞ്ചായത്തംഗങ്ങൾ, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
ജില്ലയെ വരൾച്ചാബാധിതമായി പ്രഖ്യാപിക്കണം: ഡീൻ കുര്യാക്കോസ്
ഇടുക്കി: ജില്ലയെ വരൾച്ചe ബാധിതമായി പ്രഖ്യാപിച്ച് പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് ഡീൻ കുര്യാക്കോസ് എംപി ആവശ്യപ്പെട്ടു.ഈ ആവശ്യമുന്നയിച്ച് ജില്ലയിൽ സന്ദർശനത്തിനെത്തിയ കൃഷി മന്ത്രി പി.പ്രസാദിന് എംപി കത്തു നൽകി.
കൊടുംവരൾച്ചയിൽ ജില്ലയിലെ കാർഷികമേഖല പൂർണമായും തകർന്നിരിക്കുകയാണ്. ഏലം ഉൾപ്പെടെയുള്ള കൃഷികൾ കരിഞ്ഞുണങ്ങി കോടികളുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. കൃഷിനാശം തിട്ടപ്പെടുത്തുന്നതിന് പ്രത്യേക സമിതിയെ നിയോഗിക്കണമെന്നും കർഷകർക്ക് നഷ്ടപരിഹാരം നൽകാൻ നടപടി സ്വീകരിക്കണമെന്നും എംപി ആവശ്യപ്പെട്ടു.
കാർഷിക വായ്പ തിരിച്ചടവിന് ഒരു വർഷത്തെയെങ്കിലും സാവകാശം നൽകുകയും ജപ്തി നടപടികൾ ഉൾപ്പെടെയുള്ള നടപടികൾ ഒഴിവാക്കുകയും ചെയ്യാൻ സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും ഏലം ഉൾപ്പെടെയുള്ള എല്ലാവിഭാഗത്തിനും പുനർകൃഷിക്കായി സാന്പത്തിക സഹായം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതിരോധ പ്രവർത്തനവുമായി കോടിക്കുളം പഞ്ചായത്ത്
കോടിക്കുളം: ലോക ഡെങ്കി ദിനത്തോടനുബന്ധിച്ച് കോടിക്കുളം പഞ്ചായത്തിൽ ഹോട്ട് സ്പോട്ട് ആയി കണ്ടെത്തിയ പ്രദേശങ്ങളിൽ പ്രസിഡന്റിന്റെയും പഞ്ചായത്തംഗങ്ങളുടെയും നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തി.
പഞ്ചായത്തിലെ വെള്ളംചിറ ഭാഗമാണ് ആരോഗ്യ വകുപ്പ് ഹോട്ട് സ്പോട്ട് ആയി പ്രഖ്യാപിച്ചത്. ഇവിടെ ഡെങ്കി പനി സ്ഥിരീകരിക്കുകയും രോഗം പരത്തുന്ന ഈ ഡിസ് വിഭാഗത്തിൽപ്പെട്ട കൊതുകുകളുടെ സാന്നിധ്യം കണ്ടെത്തുകയും ചെയ്തിരുന്നു. ഇതെത്തുടർന്നാണ് പ്രതിരോധ പ്രവർത്തനം ഏകോപിപ്പിക്കാനും ജനങ്ങളിൽ രോഗ പകർച്ചയെപ്പറ്റി കൂടുതൽ അവബോധം സൃഷ്ടിക്കാനും ലക്ഷ്യമിട്ട് പഞ്ചായത്ത് കമ്മിറ്റി ഒന്നടങ്കം രംഗത്ത് ഇറങ്ങിയത്.
പ്രസിഡന്റ് ടി.വി. സുരേഷ് ബാബു, വൈസ് പ്രസിഡന്റ് ഹലീമ നാസർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് ഷേർളി ആന്റണി,മെഡിക്കൽ ഓഫീസർ ഡോ. സാം വി. ജോണ് ഹെൽത്ത് ഇൻസ്പെക്ടർ ലിൻസണ് ഫിലിപ്പ്, പഞ്ചായത്തംഗങ്ങൾ, ആശ പ്രവർത്തകർ എന്നിവർ നേതൃത്വം നൽകി.