തൊടുപുഴ: ജില്ലയിൽ കനത്ത വേനൽമഴയ്ക്കു സാധ്യതയുണ്ടെന്ന കാലാവസ്ഥാ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ആവശ്യമായ മുൻകരുതൽ സ്വീകരിക്കാൻ വിവിധ വകുപ്പ് മേധാവികൾക്ക് ജില്ലാ കളക്ടർ ഷീബ ജോർജ് നിർദേശം നൽകി. ഇടിയോടു കൂടിയ ശക്തമായ മഴയാണ് ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളിൽ ലഭിച്ചത്. ഇതേത്തുടർന്നാണ് അടിയന്തര നടപടികൾ സ്വീകരിക്കാൻ കളക്ടർ നിർദേശം നൽകിയത്.
ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള മേഖലകളിൽ ദുരിതാശ്വാസ ക്യാന്പുകൾ സജ്ജമാക്കണം. ഇത്തരം സ്ഥലങ്ങളിൽ നിന്നു ജനങ്ങളെ മാറ്റിപ്പാർപ്പിക്കണം. ദുരിതാശ്വാസ ക്യാന്പുകൾ നടത്താൻ കണ്ടെത്തിയിരിക്കുന്ന കെട്ടിടങ്ങളുടെ നിയന്ത്രണം ബന്ധപ്പെട്ട വില്ലേജ് ഓഫീസർമാർ മുഖേന തഹസിൽദാർ ഏറ്റെടുക്കണം. ദുരന്ത സാധ്യതാ മേഖലകൾ മൈനിംഗ് ആൻഡ് ജിയോളജി, സോയിൽ സർവേ വകുപ്പുകൾ വിലയിരുത്തി തഹസിൽദാർമാർക്ക് റിപ്പോർട്ട് നൽകണം.
നദീതീരങ്ങളിൽ താമസിക്കുന്നവരെയും വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവരെയും മുൻകുട്ടി ക്യാന്പുകൾ സജ്ജമാക്കി മാറ്റിത്താമസിപ്പിക്കണം. അണക്കെട്ടുകളുടെ കീഴിൽ അധിവസിക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും നദികളിലെ ജലനിരപ്പ് നിരീക്ഷിക്കുന്നതിനുമായി ഡാം സേഫ്റ്റി പാംബ്ല, വാഴത്തോപ്പ് എക്സിക്യൂട്ടീവ് എൻജിനിയർമാരെയും മൈനർ ഇറിഗേഷൻ എക്സിക്യൂട്ടീവ് എൻജിനിയറെയും ചുമതലപ്പെടുത്തി.
ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ജനങ്ങൾ നദികൾ മുറിച്ചു കടക്കാനോ നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാനോ പാടില്ല. ഇത് തടയാൻ പോലീസ്, വനം, ടൂറിസം വകുപ്പുകൾ നടപടികൾ സ്വീകരിക്കണം. അത്യാവശ്യ പ്രവർത്തനങ്ങൾക്കും ഫീൽഡ് തലത്തിലുള്ള ദുരന്തനിവാരണത്തിനും ഡോക്ടർമാരും, പാരാമെഡിക്കൽ സ്റ്റാഫും, ഫീൽഡ് സ്റ്റാഫും ഫോണിൽ ലഭ്യമാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഉറപ്പുവരുത്തണം. ജില്ലയിലെ ക്രെയിനുകളും മണ്ണുമാന്തി യന്ത്രങ്ങളും വിന്യസിക്കാൻ സജ്ജമാണെന്ന് റീജണൽ ട്രാൻസ്പോർട്ട് ഓഫീസറും ഉറപ്പാക്കണം.
കെഎസ്ഇബിയുടെയും പൊതുമരാമത്ത് വകുപ്പിന്റെയും തൊഴിലാളികൾ അടിയന്തര സാഹചര്യങ്ങളിൽ പ്രവർത്തിക്കാൻ സജ്ജരാകണം. ദുരന്തനിവാരണവുമായി ബന്ധപ്പെട്ട എല്ലാ വകുപ്പുകളിലേയും ജീവനക്കാർ അലർട്ടുകൾ പിൻവലിക്കുന്നതുവരെ ആസ്ഥാനം വിട്ടുപോകാൻ പാടില്ലെന്നും കളക്ടർ നിർദേശിച്ചു. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ദേവികുളം സബ് കളക്ടർ -ദേവികുളം, ഇടുക്കി സബ് കളക്ടർ-ഇടുക്കി, കുമളി അസി.കാർഡമം സെറ്റിൽമെന്റ് ഓഫീസർ-പീരുമേട്, ഇടുക്കി ഡപ്യൂട്ടി കളക്ടർ (ആർആർ) -തൊടുപുഴ, ഡപ്യൂട്ടി കളക്ടർ (എൽആർ) - ഇടുക്കി എന്നിവരെ താലൂക്കു തല നോഡൽ ഓഫീസർമാരായി നിയോഗിച്ചു.
കരുതിയിരിക്കാം, കാറ്റിനെ
കാലവർഷ സമയത്ത് ഏറ്റവും കൂടുതൽ നാശനഷ്ടവും ജീവഹാനിയും ഉണ്ടാകാൻ ഇടയുള്ളത് ശക്തമായ കാറ്റ് വീശുന്പോഴായതിനാൽ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി നിർദേശം. കാറ്റും മഴയും ഉള്ളപ്പോൾ മരങ്ങളുടെ ചുവട്ടിൽ നിൽക്കുകയോ വാഹനങ്ങൾ പാർക്ക് ചെയ്യുകയോ ചെയ്യരുത്. അപകടകരമായ രീതിയിലുള്ള മരച്ചില്ലകൾ വെട്ടിയൊതുക്കണം. പൊതു ഇടങ്ങളിൽ അപകടാവസ്ഥയിലുള്ള മരങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളെ അറിയിക്കണം.
ഉറപ്പില്ലാത്ത പരസ്യബോർഡുകൾ, ഇലക്ട്രിക് പോസ്റ്റുകൾ, കൊടിമരങ്ങൾ തുടങ്ങിയവയും കാറ്റിൽ വീഴാൻ സാധ്യതയുള്ളതിനാൽ കാറ്റും മഴയും ഇല്ലാത്ത സമയത്ത് അവ ബലപ്പെടുത്തുകയോ അഴിച്ചു വയ്ക്കുകയോ ചെയ്യുക. കാറ്റിൽ വീണുപോകാൻ സാധ്യതയുള്ള ഉപകരണങ്ങളും മറ്റ് വസ്തുക്കളും കയറുപയോഗിച്ച് കെട്ടിവയ്ക്കണം. കാറ്റ് വീശി തുടങ്ങുന്പോൾത്തന്നെ വീടുകളിലെ ജനലുകളും വാതിലുകളും അടച്ചിടണം. ജനലുകളുടെയും വാതിലുകളുടെയും സമീപത്തും ടെറസിലും നിൽക്കുന്നത് ഒഴിവാക്കുക.
ഓല മേഞ്ഞതോ, ഷീറ്റ് പാകിയതോ, അടച്ചുറപ്പില്ലാത്തതോ ആയ വീടുകളിൽ താമസിക്കുന്നവർ അധികൃതരുമായി ബന്ധപ്പെട്ട് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറണം. വൈദ്യുതകന്പികളും പോസ്റ്റുകളും പൊട്ടിവീഴാനുള്ള സാധ്യത കൂടുതലാണ്. ഇത്തരത്തിൽ ഏതെങ്കിലും അപകടം ശ്രദ്ധയിൽപ്പെട്ടാൽ ഉടൻതന്നെ കെഎസ്ഇബിയുടെ 1912 എന്ന കണ്ട്രോൾ റൂമിലോ 1077 എന്ന നന്പറിൽ ജില്ലാ ദുരന്ത നിവാരണ അഥോറിറ്റിയുടെ കണ്ട്രോൾ റൂമിലോ വിവരം അറിയിക്കണം.
പത്രം, പാൽ വിതരണക്കാർ പോലെയുള്ള ജോലിക്കാർ പുലർച്ചെ ജോലിക്ക് ഇറങ്ങുന്നതിനാൽ പ്രത്യേക ജാഗ്രത പാലിക്കണം. വഴികളിലെ വെള്ളക്കെട്ടുകളിലും മറ്റും വൈദ്യുതി ലൈൻ പൊട്ടിവീണിട്ടില്ലെന്ന് ഉറപ്പാക്കാൻ ശ്രമിക്കണം. കൃഷിയിടങ്ങളിൽകൂടി കടന്നുപോകുന്ന വൈദ്യുത ലൈനുകളും സുരക്ഷിതമാണെന്ന് പാടത്ത് ഇറങ്ങുന്നതിന് മുൻപ് ഉറപ്പുവരുത്തണം.