പൊൻകുന്നം: കഴിഞ്ഞ ദിവസം പെയ്ത് കനത്ത മഴയിലും കാറ്റിലും ചിറക്കടവ്, തെക്കേത്തുകവല മേഖലകളിൽ കനത്ത നാശനഷ്ടം. കാറ്റിൽ വൻ മരങ്ങൾ കടപുഴകി വീണു. പത്തോളം വീടുകള്‍ ഭാഗികമായി തകർന്നു. മുപ്പതോളം വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞ് വൈദ്യുതി ബന്ധവും താറുമാറായി. മരങ്ങൾ റോഡിലേയ്ക്ക് ഒടിഞ്ഞ് വീണും വൈദ്യുതി ലൈനുകൾ പൊട്ടി വീണും ഗതാഗതവും തടസപ്പെട്ടു.
തെക്കേത്തുകവല, പുളിമൂട്, കൊട്ടാടിക്കുന്ന്, പൊന്നയ്ക്കൽകുന്ന്, തള്ളക്കയം, മുങ്ങത്ര മേഖലകളിലാണ് കാറ്റ് നാശം വിതച്ചത്.
ചുക്കനാനിയില്‍ അജിത്ത് കുമാർ, മംഗലത്ത് വിജയമ്മ, മംഗലത്ത് അജി, പടിഞ്ഞാറയില്‍ വിനോദ്, ചുക്കനാനിയില്‍ അനില്‍കുമാര്‍, ചുക്കനാനിയില്‍ രാധാകൃഷ്ണന്, ചാഞ്ഞപ്ലാക്കല്‍ അജിത്ത് കുമാര്‍, കുമ്പളാനിക്കല്‍ ഷാജി, പുല്ലുപാലത്ത് തങ്കമ്മ, മലയ്ക്കല്‍ ശ്രീനിവാസന്, അമ്പാട്ടുകുന്നേല്‍ വനജകുമാരി എന്നിവരുടെ വീടുകള്‍ക്ക് മുകളിലേക്ക് മരം വീണ് ഭാഗികമായി തകർന്നു.
മരം വീണ് ചുക്കനാലില്‍ അജിത്ത് കുമാർ, വട്ടുകളത്തിൽ അനീഷ് കുമാർ എന്നിവരുടെ വീട്ടുമുറ്റത്ത് കിടന്നിരുന്ന വാഹനങ്ങൾക്ക് കേടുപാട് സംഭവിച്ചിട്ടുണ്ട്. വ്യാപക കൃഷി നാശവും സംഭവിച്ചിട്ടുണ്ട്. പഞ്ചായത്ത്, വില്ലേജ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി. ഏകദേശം അഞ്ചു ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായാണ് പ്രാഥമിക വിലയിരുത്തലെന്ന് വില്ലേജ് അധികൃതർ പറഞ്ഞു.