കോട്ടയം: ഇടുക്കി ജലവൈദ്യുത പദ്ധതിയില്‍നിന്നു പുറന്തള്ളുന്ന വെള്ളം ശേഖരിച്ചു നിര്‍ത്തുന്ന തൊടുപുഴയിലെ മലങ്കര ജലാശയത്തില്‍നിന്നു ജില്ലയിലെ 13 പഞ്ചായത്തുകളില്‍ കുടിവെള്ളം വിതരണം ചെയ്യുന്ന മീനച്ചില്‍-മലങ്കര കുടിവെള്ള പദ്ധതിയുടെ നിര്‍മാണം പുരോഗമിക്കുന്നു.
രണ്ടു ഘട്ടമായി നടപ്പാക്കുന്ന പദ്ധതിക്കായി 1243 കോടിയാണ് ചെലവഴിക്കുന്നത്. ഫണ്ട് ലഭിക്കുന്നതില്‍ കാലതാമസമുണ്ടായതിനെത്തുടര്‍ന്ന് നിര്‍മാണം തുടങ്ങി ഇടയ്ക്ക് നിലച്ചെങ്കിലും ഇപ്പോള്‍ വീണ്ടും പുനരാരംഭിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ കഴിയുമ്പോള്‍ ഫണ്ടിന്റെ കാര്യത്തിലെ അനിശ്ചിതത്വം മാറുമെന്നാണ് അധികൃതര്‍ പറയുന്നത്. 24 മാസമാണ് പദ്ധതിയുടെ കാലാവധി. പദ്ധതിയുടെ ഭാഗമായുള്ള പഞ്ചായത്തുകളില്‍ ഹൗസ് കണക്ഷന് നല്കുന്ന ജോലികളും ആരംഭിച്ചിട്ടുണ്ട്.
ഒരു മീറ്റര്‍ വ്യാസമുള്ള പൈപ്പുകള്‍
പദ്ധതിക്കായി ഒരു മീറ്റര്‍ വ്യാസമുള്ള പൈപ്പുകള്‍ സ്ഥാപിക്കുന്ന നടപടിയാണ് ഇപ്പോള്‍ നടക്കുന്നത്. നീലൂരിനും മുട്ടത്തിനുമിടയില് ചെള്ളാവയല്, വള്ളിപ്പാറ എന്നിവിടങ്ങളിലാണ് ഇപ്പോള്‍ വലിയ പൈപ്പുകള്‍ സ്ഥാപിക്കുന്നത്. രാത്രി ഒന്‍പതു മുതല്‍ പുലര്‍ച്ചെ അഞ്ചുവരെയാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ഗതാഗതം നിയന്ത്രിച്ച് വാഹനങ്ങള്‍ ഒറ്റ വരിയായാണ് കടത്തിവിടുന്നത്.
ജില്ലയിലെ മൂന്നിലവ്, മേലുകാവ്, കടനാട്, രാമപുരം, തിടനാട്, ഭരണങ്ങാനം, മീനച്ചില്‍, തലപ്പലം, തലനാട്, തീക്കോയി, പൂഞ്ഞാര്‍, തെക്കേക്കര, കൂട്ടിക്കല്‍ എന്നീ പഞ്ചായത്തുകളില്‍ കുടിവെള്ളം എത്തിക്കുന്നതാണ് പദ്ധതി. പീച്ചി ഡാമിലേതു പോലെ ജലാശയത്തില്‍ പൊങ്ങിക്കിടക്കുന്ന ഫ്ളോട്ടിംഗ് മോട്ടോറാണ് പദ്ധതിക്കായി സ്ഥാപിക്കുന്നത്.
ആറു മോട്ടോറുകൾ
350 കുതിരശക്തിയുള്ള ആറു മോട്ടോറുകള്‍ മലങ്കര ജലാശയത്തിലെ പ്ലാറ്റ്ഫോമില്‍ സ്ഥാപിക്കും. ഇതില്‍ നാലെണ്ണം ഒരേസമയം പ്രവര്‍ത്തിപ്പിക്കും. പമ്പ് ചെയ്യുന്ന വെള്ളം നീലൂരിലെത്തിച്ച് ശുദ്ധീകരിക്കും. നീലൂരില്‍ ഇതിനായി രണ്ടു ട്രീറ്റ്മെന്റ് പ്ലാന്റുകള്‍ സ്ഥാപിക്കും. 45 ദശലക്ഷം ലിറ്റര്‍ വെള്ളം കൊള്ളുന്ന ഒരു ടാങ്കും 20 ദശലക്ഷം, 18ദശലക്ഷം വെള്ളം ശുദ്ധീകരിക്കാവുന്ന രണ്ടു ടാങ്കുകളുമുണ്ട്. കൂടാതെ വെട്ടിപ്പറമ്പിലും രാമപുരത്തുമാണ് വലിയ ടാങ്കുകള്‍. ഓരോ പഞ്ചായത്തിലും ടാങ്കുകളുണ്ടാകും. വാട്ടര്‍ അഥോറിറ്റിയും ജല്‍ജീവന്‍ മിഷനും ചേര്‍ന്നു നടപ്പാക്കുന്ന പദ്ധതിയിലൂടെ അരലക്ഷം കുടുംബങ്ങള്‍ക്ക് കുടിവെള്ളം വിതരണം ചെയ്യാന്‍ കഴിയും.