ഒരു ജയില്പ്പുള്ളിയെ സന്ദര്‍ശിക്കാനെത്തിയതായിരുന്നു ഫാ. ജോണ്‍ പവ്വല്. ജയിലിനുള്ളിലേക്കു കടക്കുവാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്ന കൗണ്ടറിനരികെ ഒട്ടേറെപ്പേര്‍ ക്യൂ നില്ക്കുന്നുണ്ടായിരുന്നു. പവ്വലും അവരുടെ ഗണത്തില്‍ കൂടി.
പവ്വല് അവിടെ എത്തി നിമിഷങ്ങള്‍ക്കകം കറുത്തവംശജയായ ഒരു സ്ത്രീ അദ്ദേഹത്തിന്റെ ശ്രദ്ധ ആകര്‍ഷിച്ചു. എല്ലാവരോടും വളരെ താത്പര്യപൂര്‍വവും സ്നേഹപൂര്വവുമായിരുന്നു അവരുടെ പെരുമാറ്റം. ആരുടെയും ഹൃദയം കവര്‍ന്നെടുക്കുന്ന പെരുമാറ്റത്തിനുടമയായിരുന്ന അവര്‍ ഫാ. പവ്വലിനോടും സ്നേഹപൂര്‍വം സംസാരിച്ചു.
പ്രായംചെന്ന ആ സ്ത്രീയുടെ പെരുമാറ്റശൈലി കണ്ടപ്പോള്‍ പവ്വല് അവരോടു പറഞ്ഞു: ""ഒരുകാര്യം നിങ്ങളോടും പറയാതിരിക്കാന്‍ എനിക്കു പറ്റില്ല. ഞാന്‍ പ്രസംഗിക്കുന്ന കാര്യം നിങ്ങള്‍ ശരിക്കും പ്രാവര്‍ത്തികമാക്കുന്നു. നിങ്ങള്‍ എല്ലാവരോടും എപ്പോഴും വളരെ സ്നേഹപൂര്‍വവും താത്പര്യപൂര്വവുമാണ് പെരുമാറുന്നത്. അല്ലേ? അതുവഴിയായി നിങ്ങള്‍ക്കു ധാരാളം സന്തോഷവും ലഭിക്കുന്നുണ്ട്, അല്ലേ?''
ഒരു പുഞ്ചിരിയോടെ ഫാ. പവ്വലിന്റെ നല്ലവാക്കുകള്‍ക്കു നന്ദിപറഞ്ഞശേഷം അവര്‍ കൂട്ടിച്ചേര്‍ത്തു:""എന്റെ ലോകത്തില്‍ അപരിചിതരാരുമില്ല; സഹോദരീസഹോദരന്മാര് മാത്രം. അവരില്‍ ചിലരെ ഞാന്‍ കണ്ടിട്ടില്ലെന്നു മാത്രം.''
""ഈ പറഞ്ഞ കാര്യം നിങ്ങള്‍ ശരിക്കും വിശ്വസിക്കുന്നുണ്ട്, അല്ലേ?'' പവ്വല് ചോദിച്ചു. ""ഉണ്ട്, ഞാന്‍ ശരിക്കും വിശ്വസിക്കുന്നുണ്ട്''അവര്‍ മറുപടി പറഞ്ഞു.
നാമെല്ലാവരും ദൈവത്തിന്റെ മക്കളാണെന്നും അക്കാരണത്താല്‍ നാമെല്ലാവരും യഥാര്‍ഥത്തില്‍ സഹോദരീസഹോദരന്മാരാണെന്നും നമുക്കറിയാം. എങ്കിലും, അനുദിന ജീവിതത്തില്‍, നമ്മുടെ ബന്ധുക്കളും സുഹൃത്തുക്കളുമല്ലാത്തവര് എല്ലാവരും തന്നെ നമ്മെ സംബന്ധിച്ചിടത്തോളം അപരിചിതരാണ്, അന്യരാണ്. നമ്മുടെ പെരുമാറ്റത്തില്‍ ഇക്കാര്യം എപ്പോഴുംതന്നെ പ്രതിഫലിക്കാറുമുണ്ട്.
പക്ഷേ, ഈ പെരുമാറ്റശൈലിവഴി നാം മറ്റുള്ളവര്‍ക്ക് അപരിചിതരും അന്യരുമായി ഭവിക്കുന്നു എന്നത് നാം മറന്നുപോകുന്നു. നാം മറ്റുള്ളവരെ അപരിചിതരും അന്യരുമായി വീക്ഷിച്ചാല്‍ അതുവഴി നാം മറ്റുള്ളവര്‍ക്ക് അപരിചിതരും അന്യരുമായിത്തീരും.
ഈ ലോകത്തില്‍ എത്രയോ ആളുകളുണ്ട്. അവരെയെല്ലാം പരിചിതരും സ്വന്തക്കാരുമായി കാണുവാന്‍ സാധിക്കുമോ എന്നു ചിലരെങ്കിലും ചോദിച്ചേക്കാം. ശരിയാണ്. ഈ ലോകത്തില്‍ ഒട്ടേറെ ആളുകളുണ്ട്. പക്ഷേ, അവരെല്ലാവരും മാനവകുടുംബത്തിലെ അംഗങ്ങളാണ്. മറ്റുള്ളവരും നാമും വലിയൊരു കുടുംബത്തിലെ അംഗങ്ങളും പരസ്പരം വേണ്ടപ്പെട്ടവരുമാണെന്നു ചുരുക്കം.
ഈ ലോകത്തിലെ സകല മനുഷ്യരെയും പരിചിതരും വേണ്ടപ്പെട്ടവരുമായി കണക്കാക്കുവാന്‍ കഴിവുള്ള വലിയ ഹൃദയമാണ് ദൈവം നമുക്കു നല്‍കിയിരിക്കുന്നത്. എന്നാല്‍, മറ്റുള്ളവര്‍ നമുക്കെപ്പോഴും അന്യരും അപരിചിതരുമാണെങ്കില് നമ്മുടെ ഹൃദയം വളരെ ചുരുങ്ങിപ്പോയിട്ടില്ലേ എന്നു നാം സംശയിക്കണം.
ലോകത്തില്‍ വിവിധതരക്കാരായ ആളുകളുണെ്ടന്നു നമുക്കറിയാം. നല്ലവരോടൊപ്പം ദുഷ്ടരായ ധാരാളം പേരെയും കാണാറുണ്ട്. നല്ലവരെ പരിചിതരും വേണ്ടപ്പെട്ടവരുമായി കരുതുവാന്‍ നമുക്ക് എളുപ്പത്തില്‍ സാധിച്ചേക്കും. എന്നാല്‍, ദുഷ്ടരുടെ കാര്യത്തില്‍ എങ്ങനെയാണ്?
"സീസണ്‍സ് ഓഫ് ദ ഹാര്‍ട്ട്' എന്ന പുസ്തകത്തില്‍ മുകളില്‍ക്കൊടുത്തിരിക്കുന്ന കഥയുണ്ട്. ഒപ്പം ആന്‍ ഫ്രാങ്കിന്റെ "ദ ഡയറി ഓഫ് എ യംഗ് ഗേള്‍' എന്ന പുസ്തകത്തില്‍നിന്ന് ഒരു ഉദ്ധരണികൂടി ഫാ. പവ്വല് ചേര്‍ത്തിട്ടുണ്ട്. രണ്ടാം ലോകമഹായുദ്ധകാലത്തു നാസികളുടെ കൊടും ക്രൂരതയ്ക്കിരയായി മരിച്ച യഹൂദപ്പെണ്കുട്ടിയാണ് ആന്‍ഫ്രാങ്ക്.
നാസികളുടെ ദുഷ്ടതയും ഭീകരതയും അനുഭവിച്ചറിഞ്ഞ ആന്‍ ഫ്രാങ്കിന് അവരെ ചെകുത്താന്മാരായി കാണുവാന്‍ സാധിക്കുമായിരുന്നു. പക്ഷേ, അവള് തന്റെ ഡയറിയില്‍ ഇപ്രകാരം എഴുതിയിട്ടുണ്ട്: ""എല്ലാമനുഷ്യരും അവരുടെ ഹൃദയത്തിന്റെ ഹൃദയത്തില്‍ നല്ലവരാണെന്നു ഞാന്‍ വിശ്വസിക്കുന്നു.''
ആന്‍ ഫ്രാങ്ക് എഴുതിയിരിക്കുന്നതാണ് ശരി. എല്ലാമനുഷ്യരും അവരുടെ ഹൃദയത്തിന്റെ ഹൃദയത്തില്‍ നല്ലവരാണ്. എന്നാല്‍, നിര്ഭാഗ്യംകൊണ്ടും ശിക്ഷണത്തിന്റെ പോരായ്മകൊണ്ടുമൊക്കെ ചിലര്‍ ദുഷ്ടരായി മാറിപ്പോകുന്നു എന്നുമാത്രം. പക്ഷേ, അതുകൊണ്ട് അവരാരും നമ്മുടെ സഹോദരീസഹോദരന്മാരല്ലാതായി മാറുന്നില്ല. തന്മൂലം, അവരെ ഒരിക്കലും അന്യരും അപരിചിതരുമായി മുദ്രകുത്താന്‍ സാധിക്കില്ല.
നമ്മുടെ ലോകത്തില്‍ അപരിചിതരും അന്യരുമായി ആരുമുണ്ടാകുവാന് അനുവദിക്കരുത്. എല്ലാവരും പരിചിതരും വേണ്ടപ്പെട്ടവരുമായിത്തീരുവാന് സാധിക്കത്തക്കവിധത്തില്‍ നമ്മുടെ ഹൃദയം വികസിക്കട്ടെ. അപ്പോള്‍ നമ്മുടെ ഹൃദയം യഥാര്‍ത്ഥത്തിലുള്ള സന്തോഷവും ആനന്ദവുംകൊണ്ടു നിറയും.
ഈ ലോകത്തിലുള്ള സകലമനുഷ്യരും നമ്മുടെ സഹോദരീസഹോദരന്മാരാണ്. അതുകൊണ്ടുതന്നെ അവരെല്ലാവരും ദുഷ്ടര്‍ ഉള്പ്പെടെനമുക്കു പരിചിതരും വേണ്ടപ്പെട്ടവരുമായിരിക്കണം എന്ന സത്യം എപ്പോഴും നമുക്കോര്‍മിക്കാം.
അപരിചിതരും അന്യരുമില്ലാത്ത ലോകമായിരിക്കട്ടെ നമ്മുടേത്. അപ്പോള്‍ നാമാരും മറ്റുള്ളവര്ക്കൊരിക്കലും അപരിചിതരും അന്യരുമായിത്തീരില്ല.