‘ബന്ധുവാര്... ശത്രുവാര്...?’ നാട്ടിലെ ഗുണ്ടയും പോലീസും കളി കാണുന്പോൾ അറിയാതെ മനസിൽ ഓടിയെത്തുന്നത് ഈ പാട്ടാണ്.
പണ്ടൊക്കെ എവിടെങ്കിലും ആരെങ്കിലും കൊല്ലപ്പെട്ടെന്നു വിവരം കിട്ടിയാൽ പോലീസുകാർക്ക് എന്തൊക്കെ കഷ്ടപ്പാടായിരുന്നു. ഉടന് പോലീസ് സംഘം സ്ഥലത്തെത്തണം, ബോഡി കിടക്കുന്നത് എവിടെയാണെന്നു കണ്ടുപിടിക്കണം, ചതുപ്പിലോ ചെളിയിലോ എവിടെയാണെങ്കിലും അതു പുറത്തെടുക്കണം, പൊതിഞ്ഞു കെട്ടണം, വണ്ടി വിളിച്ച് ആശുപത്രിയിലേക്കു മാറ്റണം, ആരാണ് കൊല്ലപ്പെട്ടതെന്ന് അന്വേഷിച്ചു കണ്ടത്തണം, പിന്നെ കൊന്നത് ആരാണെന്നറിയാൻ തലപുകച്ച് അന്വേഷണം...
എന്നാൽ, കാലം മാറിയതോടെ ഗുണ്ടകൾ പോലീസിനേക്കാൾ പുരോഗമിച്ചു. ഈ ആധുനിക കാലത്തും പോലീസിനെ ഇങ്ങനെ ഇട്ടു കഷ്ടപ്പെടുത്തുന്നതു നല്ല ഗുണ്ടകൾക്കു ചേർന്ന പണിയല്ല എന്നവർ മനസിലാക്കി. അങ്ങനെ ലോക്കൽ ഗുണ്ടകളും പ്രഫഷണൽ ആകാൻ തീരുമാനിച്ചു. ഒരാളെ ചെറുതായൊന്നു കൊലപ്പെടുത്തിയിട്ട് അവിടെത്തന്നെ ഇട്ടിട്ടു പോകുന്നതു ശരിയല്ല എന്നവർ തിരിച്ചറിഞ്ഞു.
കൊല്ലപ്പെട്ടയാളുടെ ബോഡി ചുമലിലേറ്റി രാത്രി നേരേ പോലീസ് സ്റ്റേഷനിലേക്ക്. പോലീസുകാരെ വിളിച്ചെഴുന്നേൽപ്പിക്കുന്നു. ‘ദേ എങ്ങും തപ്പിയൊന്നും പോകേണ്ട, ബോഡി കൊണ്ടുവന്നിട്ടുണ്ട്' എന്ന് വിനയത്തോടെ അറിയിക്കുന്നു. അദ്ഭുതപ്പെട്ടുനിന്ന പോലീസിനോട് ഇനി പ്രതിയെത്തേടിയും പരക്കം പായേണ്ട, ഞാൻ തന്നെയാണു ആ പാവം മനുഷ്യൻ.. എന്നു പറഞ്ഞു പുഞ്ചിരിക്കുന്നു. ഗുണ്ടകളുടെ സേവനമാതൃക കണ്ടു പോലീസുകാരിൽ പലരുടെയും കണ്ണുനിറയുന്നു.
എല്ലാ ഗുണ്ടകളും ഇങ്ങനെ മാതൃകാപരമായി പ്രവർത്തിച്ചിരുന്നെങ്കിൽ കേരള പോലീസിന്റെ ജോലിഭാരം എത്രയോ കുറഞ്ഞേനെ! തട്ടിക്കൊണ്ടുപോയ ആളെ കണ്ടെത്താൻ പോലീസ് നഗരം മുഴുവൻ ഉറക്കമിളച്ചു തെരയുന്പോഴാണ് ബോഡി നേരിട്ട് എത്തിച്ചുകൊടുത്തു ഗുണ്ടാസഹോദരൻ വിസ്മയം തീർത്തത്. തങ്ങൾക്ക് ഇത്ര കഷ്ടപ്പെട്ടു സഹായം ചെയ്തുതന്ന മാന്യദേഹം ആരാണെന്നറിയാനായിരുന്നു പോലീസിന്റെ തിടുക്കം. അപ്പോഴാണ് അക്കഥ വെളിവായത്. വീട്ടിൽ അമ്മ തനിച്ചേയുള്ളൂ, ആകെ ദാരിദ്ര്യം, ആളൊരു പട്ടിണിപ്പാവം!
ബസിലും ട്രെയിനിലും കയറുന്പോഴാണ് നേരത്തേ ഇത്തരം കാർഡുകൾ കണ്ടിട്ടുള്ളത്. അച്ഛൻ കാൻസർ ബാധിതനാണ്, അമ്മ തളർന്നു കിടക്കുകയാണ്.. കുടുംബത്തെ സഹായിക്കണം...എന്നിങ്ങനെയായിരിക്കും കാർഡിലെ കഥ നീളുന്നത്. പത്തു പേരുടെ കാർഡ് നോക്കിയാലും കഥ ഏതാണ്ട് ഒരുപോലെയൊക്കെ ആയിരിക്കും. കഥ കേട്ടു വിഷമിച്ച് ആളുകൾ എന്തെങ്കിലുമൊക്കെ കൊടുക്കും...
നമ്മുടെ നാട്ടിലെ കാപ്പ അപ്പീൽ കമ്മിറ്റിയും ഏതാണ്ട് ഇതുപോലെയൊക്കെയാണ്. 25 കേസിൽ പ്രതിയാണെങ്കിലും കാപ്പ അപ്പീൽ സമിതിക്കു മുന്നിലെത്തി ഇതുപോലെയൊരു കാർഡ് എടുത്തു നീട്ടും. അമ്മ വീട്ടിൽ തനിച്ചാണ്, അമ്മയ്ക്കു ഞാൻ മാത്രമേയുള്ളൂ, എന്നെ നാടു കടത്തരുത്, കുടുംബം പട്ടിണിയാകും..!
ഇതൊക്കെ കേൾക്കുന്പോൾ അപ്പീൽ സമിതിയിൽ ഇരിക്കുന്നവരുടെ മനസു തേങ്ങും, കണ്ണുനിറയും. മോൻ വേഗം പോകണം, അമ്മയ്ക്കു കൂട്ടിരിക്കണം. യാത്രയ്ക്കു ചെലവുകാശ് എന്തെങ്കിലും വേണോ? നാട്ടിൽ ചെന്നു കഴിയുന്പോൾ മോന് സമയം കിട്ടിയാൽ ഇടയ്ക്കു ഡിവൈഎസ്പി ഓഫീസിൽ പോയി ഒരു ഒപ്പിട്ടു കൊടുക്കണം.
ഒത്തിരി പോലീസുകാരൊക്കെയുള്ള നാടാ, സൂക്ഷിച്ചുപോകണം കേട്ടോ... ഇങ്ങനെ ഉപദേശിച്ച് ഒരു കോപ്പ കാപ്പിയും കൊടുത്തിട്ട് അപ്പീൽ സമിതി കേഡികളെ നിറകണ്ണുകളോടെ യാത്രയാക്കുന്നു. അവർ സന്തോഷത്തോടെ നാട്ടിലെത്തി ആളെ വെട്ടി ബോഡി പോലീസ് സ്റ്റേഷനിൽ തട്ടുന്നു.
ഇപ്പോൾ നാട്ടുകാർക്കൊരു സംശയം, നാട്ടിൽ കൊള്ളയും കൊലയുമായി നടക്കുന്നവരൊക്കെച്ചെന്ന് കള്ളക്കണ്ണീർക്കഥ പറയുന്പോൾ അലിഞ്ഞുപോകുന്ന പിഞ്ചുമനസുകളാണോ നമ്മുടെ കാപ്പ അപ്പീൽ സമിതിയിൽ മുഴുവൻ?
മിസ്ഡ് കോൾ
ചുരുളി സിനിമയിലെ ഭാഷ അതിരുവിട്ടതല്ലെന്നു പോലീസ് സമിതി.
- വാർത്ത
എന്നു ബഹുഭാഷാ പണ്ഡിതർ!
ഔട്ട് ഓഫ് റേഞ്ച് / ജോണ്സണ് പൂവന്തുരുത്ത്