ഇടക്കൊച്ചിക്കാരി രഞ്ജിനി സോമൻ ഒരു സാധാരണ ചിത്രകാരി മാത്രമായിരുന്നു. എന്നാൽ, എറണാകുളം നഗരത്തിലെ പൊതു ഇടങ്ങളിൽ ആ ബ്രഷിലെ ചായം പതിഞ്ഞതോടെ ജീവിത നിറങ്ങൾ ആകെ മാറി. ലഹരിവിരുദ്ധ ബോധവത്കരണത്തിന്റെ ഭാഗമായിട്ടാണ് രഞ്ജിനി പൊതു ഇടങ്ങളിൽ സന്ദേശങ്ങളടങ്ങിയ ചിത്രങ്ങൾ വരച്ചത്. ഈ വരയോടെ രഞ്ജിനിയിലെ ചിത്രകാരിയുടെ തലവരതന്നെ മാറിയെന്നു പറയാം. മയക്കുമരുന്നുകൾക്കെതിരേയുള്ള ആ പോരാട്ടം രഞ്ജിനിക്കൊരു പുത്തൻ ഉണർവു നൽകി. വരയുടെ ലോകത്തെ വൈവിധ്യങ്ങൾ തേടിയുള്ള ഒരു യാത്രയുടെ തുടക്കംകൂടിയായിരുന്നു അത്.
സന്തോഷത്തിന്റെ വഴികൾ
"കരകൗശല വസ്തുക്കൾ, പോട്ട് പെയ്ന്റിംഗ്, ചിത്രകമ്പളം (tapestry) മുതലായവ ചെയ്തുനോക്കിയപ്പോൾ, സൃഷ്ടിപരമായ സാധ്യതകൾ ആദ്യത്തെ രണ്ടിനുമാണ് അധികമെന്നു മനസിലായി. തുടർന്ന് അതിനു യോജ്യമായ കുറെ സാധനങ്ങളും അലങ്കാരപാത്രങ്ങളും സിറ്റിയിൽ പോയി വാങ്ങി. സിറാമിക്കിലും ക്ലേയിലും കോട്ടണിലും മറ്റും നിർമിച്ച ഇത്തരം ഐറ്റങ്ങൾ ലഭിക്കുന്ന കടകൾ എറണാകുളം നോർത്തിലും പനമ്പിള്ളി നഗറിലും ധാരാളമുണ്ട്. ഷോപ്പിംഗ് കഴിഞ്ഞു വീട്ടിലെത്തിയ ഉടനെ ഒരെണ്ണം നിർമിക്കാൻ ആരംഭിച്ചു. അതു നന്നായെന്നു തോന്നിയപ്പോൾ വലിയ സന്തോഷം. അതോടെ ഒന്നു ചെയ്തു തീരുമ്പോൾ, അടുത്തതു പണി തുടങ്ങാൻ വലിയ ഉത്സാഹം തോന്നി - രഞ്ജിനി ആവേശത്തോടെ പറഞ്ഞു.
തൃപ്പൂണിത്തുറയിലെ പ്രശസ്ത കലാസ്ഥാപനമായ ചിത്രാലയ സ്കൂൾ ഓഫ് ആർട്സിൽ അഞ്ചു വർഷത്തെ (1993-98) പഠനത്തിനു ശേഷം വരയൊരു സപര്യയായി സ്വീകരിച്ച രഞ്ജിനി, കരകൗശല പണിയിലും പോട്ട് പെയിന്റിംഗിലും തുടക്കക്കാരി ആണെങ്കിലും, ചിത്രകലയിൽ കാൽ നൂറ്റാണ്ടു പിന്നിട്ട പ്രതിഭയാണ്!
“കേരള ലളിതകലാ അക്കാദമിയുടെ കീഴിലുള്ള ദർബാർഹാൾ ആർട്ട് ഗാലറി ഉൾപ്പെടെയുള്ള ഇടങ്ങളിൽ ഞാൻ വരച്ച ചിത്രങ്ങളുടെ കുറെ പ്രദർശനങ്ങൾ നടത്തി. അതിലേറെ ഓപ്പൺ എയറും അല്ലാത്തതുമായ ക്യാന്പുകളിലും പങ്കെടുത്തു”- രഞ്ജിനി ഓർത്തെടുത്തു.
കൊച്ചിൻ വേവ്സ് മ്യൂസിക്കൽ അക്കാദമി ഉൾപ്പെടെയുള്ള പേരെടുത്ത സ്ഥാപനങ്ങളിൽ ചിത്രരചനാ അധ്യാപികയായും വിവിധ സ്വകാര്യ സംരംഭങ്ങളിൽ ആർട്ടിസ്റ്റായും ജോലി ചെയ്തിട്ടുണ്ടെങ്കിലും സ്ഥിരവരുമാനത്തിനൊരു സ്രോതസില്ലാത്തതു ചെറുതായി അലട്ടിയിരുന്നു. എന്നാൽ, ജീവിത വ്യഗ്രതകൾക്കിടയിൽ, കടുത്ത സാമ്പത്തിക പിരിമുറുക്കങ്ങൾക്കിടയിൽത്തന്നെ കലയെയും സാമൂഹ്യ പ്രതിബദ്ധതയെയും വിട്ടുകളയാൻ അവൾക്കു മനസുണ്ടായില്ല. "വായിൽ വെള്ളിക്കരണ്ടിയുമായി പിറന്നവരുടെയും സന്പന്നരുടെയും മാത്രം വിനോദമാണ് ചിത്രം വരയെന്നു ഞാൻ കരുതുന്നില്ല- രഞ്ജിനി പറയുന്നു. ചിത്രകലയിൽ താൽപര്യമുള്ളവരുടെ ഒരു ഫോറം രൂപീകരിച്ചു അതിലും രഞ്ജിനി സജീവമായി.
ഇതിനിടെ, ദേശീയ തലത്തിൽ വിഖ്യാതനായ കലാനിരൂപകനും എഴുത്തുകാരനുമായിരുന്ന വിജയകുമാർ മേനോനും പ്രഫ.സി.ബി. സുധാകരനും ചേർന്നു വിലയിരുത്തിയ ചിത്രങ്ങൾ 2004ൽ തൃപ്പൂണിത്തുറ മഹാലക്ഷ്മി കല്യാണ മണ്ഡപത്തിൽ പ്രദർശിപ്പിച്ചു. ഈ ചിത്രപ്രദർശനം വലിയ വിജയമായി. രഞ്ജിനിയുടെ ചിത്രങ്ങൾ കലാവൃത്തങ്ങളിൽ സംസാരവിഷയമായി. ആദരണീയ ചിത്രകലാപണ്ഡിതനായിരുന്ന വിജയകുമാർ മേനോന്റെ വേർപാട് ചിത്രകലാ ലോകത്തിനു തന്നെ വലിയ നഷ്ടമാണെന്ന് രഞ്ജിനിയോർമിക്കുന്നു. എറണാകുളത്തെ എളമക്കര സ്വദേശിയായിരുന്നു മേനോൻ.
മൈസൂർ കോളജ് ഓഫ് വിഷ്വൽ ആർട്സ്, തൃപ്പൂണിത്തുറയിലെ ആർഎൽവി കോളജ് ഓഫ് മ്യൂസിക് ആൻഡ് ഫൈൻ ആർട്സ്, കാലടിയിലെ ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല, തൃശൂർ കോളജ് ഓഫ് ഫൈൻ ആർട്ട്സ്, ഗുരുവായൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മ്യൂറൽ പെയിന്റിംഗ് എന്നിവിടങ്ങളിൽ മുതിർന്ന അധ്യാപകനായി സേവനമനുഷ്ഠിച്ച അദ്ദേഹം 2022 നവംബറിലാണ് നിറങ്ങളുടെയും ചിത്രങ്ങളുടെയും ലോകത്തുനിന്നു യാത്രയായത്.
കലയുടെ തന്ത്രങ്ങൾ
“കരകൗശല വസ്തുക്കൾ നിർമിക്കാനാണ് ഭാവന ഏറ്റവും വേണ്ടത്. കൈവശമുള്ള കുറെ വസ്തുക്കൾ കലാപരതയോടെ ചേർത്തുവയ്ക്കുമ്പോൾ, നമ്മളെത്തന്നെ അതിശയിപ്പിക്കുന്നൊരു രൂപം അതിനു ലഭിക്കും.
മൂന്നു വലിപ്പങ്ങളിലുള്ള നാലു ചെടിച്ചട്ടികളുണ്ടെങ്കിൽ മനോഹരമായൊരു കൗതുകവസ്തു നിർമിക്കാം. തുല്യ വലിപ്പമുള്ള ഏറ്റവും ചെറിയ തരം ചട്ടികൾ രണ്ടെണ്ണം വേണം. വലിയ ചെടിച്ചട്ടികളുടെ അടിഭാഗങ്ങൾ ചേർത്തുവച്ചു പശയോ ഫെവികോളോ ഉപയോഗിച്ച് ഒട്ടിക്കുക. ഏറ്റവും വലിയത് മേൽഭാഗത്തും രണ്ടാമത്തെ സൈസ് നടുഭാഗത്തും ഏറ്റവും ചെറിയ രണ്ടെണ്ണം അടിഭാഗത്തും.
ഇതൊരു മനുഷ്യനായി സങ്കൽപിച്ചാൽ, ചെടിച്ചട്ടികൾ യഥാക്രമം അയാളുടെ അരയുടെ മേൽഭാഗത്തെയും കീഴ്ഭാഗത്തെയും കാലുകളെയും പ്രതിനിധാനം ചെയ്യുന്നതായി നമുക്കു തോന്നും! വസ്ത്രത്തിന്റെ തൊങ്ങലുകളായി ഒന്നു രണ്ടു ബൾബ് ഹോൾഡറുകളും ഉപയോഗിക്കാം. അവയെ ബന്ധിക്കാൻ നിലവിളക്കിൽ തിരിയായി ഉപയോഗിക്കുന്ന നൂൽ മതി.
ഇത്രയും സംഗതികളായാൽ, ഘടനാപരമായ ജോലി തീർന്നു. ബാക്കിയുള്ളതു പെയിന്റിംഗും വരകളുമാണ്. ഓരോ ഭാഗത്തിനും ആകർഷകവും അനുയോജ്യവുമായ നിറങ്ങൾ തെരഞ്ഞെടുക്കണം. അവസാനഘട്ട ജോലി മേൽഭാഗത്തെ ചട്ടിക്കു മനുഷ്യരൂപം നൽകുകയെന്നതാണ്. കണ്ണുകളും കണ്ണടയും മുടിയും വായയുമെല്ലാം ലളിതമായ കുറച്ചു വരകൾകൊണ്ടു സാധിക്കും”- കരകൗശല രീതികളുടെ ചില തന്ത്രങ്ങൾ രഞ്ജിനി വിവരിച്ചു.
അതേസമയം, പുതിയ വസ്തുക്കൾ ചേലോടെ രൂപപ്പെടുത്തി എടുക്കുന്നതിന്റെയത്ര ക്ലേശമോ സമയമോ വേണ്ടാത്ത കലാരൂപമാണ് പോട്ട് പെയിന്റിംഗ്. ഈ കലാശാഖയിൽ ഭാവനയേക്കാൾ വേണ്ടത് പരിചയസന്പത്താണ്. ചിരകാലമായി ചെയ്തുകൊണ്ടിരിക്കുന്നൊരു കാര്യം ഇപ്പോൾ പാത്രങ്ങളുടെ പരുപരുത്ത പ്രതലങ്ങളിൽ ചെയ്യണമെന്ന വ്യത്യാസമേയുള്ളൂ. പാറ്റേണുകളും അവയുടെ നിറങ്ങളും അഭിരുചിയോടെ തെരഞ്ഞെടുത്താൽ നമ്മുടെ പോട്ട് പെയ്ന്റിംഗ് നമ്മെത്തന്നെ അതിശയിപ്പിക്കും- രഞ്ജിനിയുടെ ചിരിക്കു മഴവിൽ അഴക്, ആവേശത്തിന് ആയിരം വർണങ്ങൾ.
വിജയ് സിയെച്ച്