റെയിൽവേസിനു കിരീടം
റെയിൽവേസിനു കിരീടം
Friday, September 30, 2016 12:06 PM IST
ലക്നോ: അമ്പത്തിയാറാമത് ദേശീയ ഓപ്പൺ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ മലയാളി താരങ്ങളുടെ മികവിൽ റെയിൽവേസിനു കിരീടം. ഇന്നലെ അവസാനിച്ച മീറ്റിൽ 274 പോയിന്റുമായാണ് റെയിൽവേസ് കിരീടത്തിൽ മുത്തമിട്ടത്. രണ്ടാം സ്‌ഥാനത്തെത്തിയ സർവീസസിന് 187 പോയിന്റുണ്ട്. 84 പോയിന്റുമായി ഒഎൻജിസിയാണ് നാലാമത്. അതേസമയം, 78 പോയിന്റ് മാത്രം നേടിയ കേരളം നാലാം സ്‌ഥാനത്തേക്കു പിന്തള്ളപ്പെട്ടു. പ്രമുഖ താരങ്ങളെല്ലാം മറ്റ് സ്‌ഥാപനങ്ങൾക്കു വേണ്ടി മത്സരിച്ചതാണ് കേരളം മങ്ങിയതിനു കാരണം. പുരുഷ വിഭാഗം ചാമ്പ്യന്മാർ സർവീസസാണ്. അവർക്ക് 187 പോയിന്റുണ്ട്. റെയിൽവേസ് 115 പോയിന്റോടെ രണ്ടാമതെത്തിയപ്പോൾ 30 പോയിന്റുള്ള കേരളമാണ് മൂന്നാമത്. വനിതാ വിഭാഗത്തിൽ റെയിൽവേസാണ് ചാമ്പ്യന്മാർ; 159 പോയിന്റ്. കർണാടക രണ്ടാമതും ഒഎൻജിസി മൂന്നാമതുമെത്തി. മീറ്റിലെ മികച്ച പുരുഷ അത്ലറ്റായി സർവീസസിന്റെ ട്രിപ്പിൾ ജംപ് താരം മൽകിത് സിംഗ് തെരഞ്ഞെടുക്കപ്പെട്ടു. കർണാടകയുടെ സ്പ്രിന്റർ എച്ച്.എം. ജ്യോതിയാണ് മികച്ച വനിതാ അത്ലറ്റ്.

മീറ്റിന്റെ അവസാനദിവസവും റെയിൽവേസിനായിരുന്നു ആധിപത്യം. അതിനു നേതൃത്വം നൽകിയത് മലയാളികളും. വനിതകളുടെ 800 മീറ്ററിൽ തനിക്ക് എതിരാളികളില്ലെന്നു തെളിയിച്ച പി.ടി. ഉഷയുടെ ശിഷ്യ ടിന്റു ലൂക്ക സ്വർണം നേടി. സമയം:2:03.21. റെയിൽവേസിന്റെ സുഷമാ ദേവി വെള്ളി സ്വന്തമാക്കി. പി.ടി. ഉഷയുടെ തന്നെ ശിഷ്യ ഒഎൻജിസിയുടെ അബിത മേരി മാനുവലിവാണ് വെങ്കലം. പുരുഷന്മാരുടെ 4–100 മീറ്റർ റിലേയിൽ കേരളം വെള്ളി നേടി. സർവീസസിന്റെ എ ടീമിനാണ് സ്വർണം. സമയം 40.51 സെക്കൻഡ്. വനിതാ വിഭാഗത്തിൽ കർണാടക എ ടീം സ്വർണം നേടി. പുരുഷന്മാരുടെ 4–400 മീറ്റർ റിലേയിലും സർവീസസിനാണ് സ്വർണം. മണിപ്പൂരിനാണ് വെള്ളി. കേരളം അഞ്ചാം സ്‌ഥാനത്തേക്കു പിന്തള്ളപ്പെട്ടു. വനിതാ വിഭാഗത്തിൽ ടിന്റു ലൂക്കയും സിനി ജോസും അടങ്ങിയ ടീം സ്വർണത്തിൽ മുത്തമിട്ടു. വനിതകളുടെ ഹെപ്റ്റാത്തലണിൽ മലയാളികളായ ലിക്സി ജോസഫും നിക്സി ജോസഫും റെയിൽവേസിനായി യഥാക്രമം സ്വർണവും വെള്ളിയും പങ്കിട്ടു.


വനിതകളുടെ പോൾവോൾട്ടിൽ കേരളത്തിന്റെ സിഞ്ജു പ്രകാശ് മികച്ച വ്യക്‌തിഗത പ്രകടനത്തോടെ വെങ്കലം നേടി. ഉയരം 3.60 മീറ്റർ. മലയാളിയായ റെയിൽവേസ് താരം ഡിജയ്ക്കാണ് വെള്ളി. ഇരുവരും പാലാ ജംപ്സ് അക്കാഡമിയിൽ സതീഷ്കുമാറിന്റെ കീഴിലാണ് പരിശീലനം. കർണാടകയുടെ ഖ്യാതിക്കാണ് സ്വർണം.

പുരുഷന്മാരുടെ ട്രിപ്പിൾ ജംപിൽ റെയിൽവേസിന്റെ മലയാളി താരം രഞ്ജിത് മഹേശ്വരി മൂന്നാം സ്‌ഥാനത്തേക്കു പിന്തള്ളപ്പെട്ടു. 16.02 മീറ്റർ മാത്രമാണ് രഞ്ജിത്തിനു കണ്ടെത്താനായത്. അതേസമയം, മിന്നൽ പ്രകടനത്തിലൂടെ സർവീസസിന്റെ മൽകിത് സിംഗ് (16.57 മീറ്റർ) സ്വർണം നേടി. ഈ മാസമാദ്യം ബംഗളൂരുവിൽ നടന്ന ഇന്ത്യൻ ഗ്രാൻപ്രീയിൽ 17.30 മീറ്റർ കണ്ടെത്തിയ താരമാണ് രഞ്ജിത്. കർണാടകത്തിന്റെ എച്ച്.എം. ജ്യോതി സ്പ്രിന്റ് ഡബിൾ തികച്ചു. അതുപോലെ 10000 മീറ്ററിലും സ്വർണം നേടിയ സർവീസസിന്റെ ജി. ലക്ഷ്മണും റെയിൽവേസിന്റെ എൽ. സൂര്യയും ഇരട്ട സ്വർണത്തിന് അർഹരായി. നേരത്തെ ഇരുവരും 5000 മീറ്ററിലും സ്വർണം നേടിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.