ഒളിമ്പിക്സിൽ ഇടിക്കാൻ മേരി ഇല്ല
ഒളിമ്പിക്സിൽ ഇടിക്കാൻ മേരി ഇല്ല
Saturday, May 21, 2016 12:29 PM IST
ന്യൂഡൽഹി: റിയോ ഒളിമ്പിക്സിൽ ഇന്ത്യയെ പ്രതിനിധീകരിക്കാമെന്ന മേരി കോമിന്റെയും സരിതാ ദേവിയുടെയും പ്രതീക്ഷ അസ്തമിച്ചു. ലോക ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ 51 കിലോഗ്രാം വിഭാഗത്തിൽ രണ്ടാം റൗണ്ടിൽ പുറത്തായതോടെ ഒളിമ്പിക്സ് യോഗ്യത നേടാനുള്ള അവസാന അവസരവും കഴിഞ്ഞു. അഞ്ചു തവണ ലോക ചാമ്പ്യനായിട്ടുള്ള മേരിയെ ജർമനിയുടെ അസീസെ നിമാനിയാണ് രണ്ടാം റൗണ്ടിൽ കീഴടക്കിയത്.

60 കിലോഗ്രാം വിഭാഗത്തിൽ മത്സരിച്ച സരിതയെ മെക്സിക്കോയുടെ വിക്ടോറിയ ടോറസാണ് (3–0) കീഴടക്കിയത്. ഇവിടെ സെമിയിലെത്തുന്ന താരങ്ങൾക്കാണ് റിയോ ടിക്കറ്റ് നേടാനാകുക. തുടക്കത്തിൽ മികച്ച പഞ്ചുകളുമായി മുന്നേറിയ മേരിക്ക്, പക്ഷേ മത്സരം പുരോഗമിച്ചതോടെ പിടിച്ചുനിൽക്കാനായില്ല. എതിരാളിയെ കടന്നാക്രമിക്കുകയെന്ന തന്ത്രമായിരുന്നു മേരിയുടേത്.


51, 60, 75 കിലോഗ്രാം വിഭാഗങ്ങളിൽ ഒളിമ്പിക്സ് യോഗ്യത നേടാൻ വനിതാ ബോക്സർമാർക്കു മുന്നിൽ ശേഷിക്കുന്ന ഏക അവസരമായിരുന്നു ലോക ചാമ്പ്യൻഷിപ്പ്. 2012 ലണ്ടൻ ഒളിമ്പിക്സിൽ വെങ്കലം നേടിയിരുന്ന മേരി അടുത്തകാലത്ത് മികച്ച പ്രകടനമൊന്നും നടത്തിയിരുന്നില്ല.

ലണ്ടൻ ഒളിമ്പിക്സിൽ പുരുഷ, വനിതാ വിഭാഗത്തിലായി ഏഴു ബോക്സർമാരായിരുന്നു ഇന്ത്യയെ പ്രതിനിധീകരിച്ചിരുന്നത്. എന്നാൽ, ഇത്തവണ റിയോയിലേക്കു പോകുന്നവരുടെ എണ്ണത്തിൽ വൻ കുറവുണ്ടാകുമെന്നുറപ്പായി. ശിവ് ഥാപ്പ മാത്രമാണ് ഇതുവരെ റിയോ ടിക്കറ്റ് ഉറപ്പിച്ച താരം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.