ഇന്നറിയാം ബ്ളാസ്റേഴ്സിന്റെ വിധി
ഇന്നറിയാം ബ്ളാസ്റേഴ്സിന്റെ വിധി
Thursday, November 26, 2015 11:23 PM IST
മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് സെമിയില്‍ എത്താന്‍ എന്തെങ്കിലും സാധ്യത നിലനിര്‍ത്തണമെങ്കില്‍ കേരള ബ്ളാസ്റേഴ്സിന് ഇന്നു ജയിച്ചേ തീരൂ. പോയിന്റ് നിലയില്‍ ഏറ്റവും ഒടുവിലുള്ള കേരള ബ്ളാസ്റ്റേഴ്സ് ഇന്ന്മുംബൈ സിറ്റി എഫ്സിയെ നേരിടും. ബ്ളാസ്റ്റേഴ്സിന് 11 കളികളില്‍നിന്ന് 11 പോയിന്റാണുള്ളത്. 11 കളികളില്‍നിന്ന് 12 പോയിന്റുള്ള മുംബൈ സിറ്റി എഫ്സി ഏഴാം സ്ഥാനത്താണ്. ഇരു ടീമിനും ലീഗില്‍ പിടിച്ചുനില്‍ക്കണമെങ്കില്‍ വിജയം അനിവാര്യമാണ്. അതുകൊണ്ട് ഇന്ന് ജീവന്മരണ പോരാട്ടം നടക്കും. സ്ഥിരതയില്ലാത്ത പ്രകടനം മുഖമുദ്രയാക്കിയ കേരള ബ്ളാസ്റേഴ്സ് ആരാധകരുടെയും അഭ്യുദയകാംക്ഷികളുടെയും പ്രതീക്ഷകളെ തകിടം മറിക്കുന്ന പ്രകടനമാണ് നടത്തുന്നത്. ചില മത്സരങ്ങളില്‍ നിറഞ്ഞ പ്രതീക്ഷ നല്‍കുന്ന ടീം മറ്റു ചില മത്സരങ്ങളില്‍ തകര്‍ന്നടിയുന്നു.

കൊച്ചിയില്‍ ഇരുടീമും ഏറ്റുമുട്ടിയപ്പോള്‍ ഗോള്‍രഹിത സമനിലയായിരുന്നു ഫലം. സെമിയിലെത്താനുള്ള നേരിയ സാധ്യത മാത്രം മുന്നിലുള്ള ബ്ളാസ്റ്റേഴ്സിന്റെ മുന്‍നിര താരങ്ങള്‍ ഫോമിലല്ല എന്നത് അലട്ടുന്ന കാര്യമാണ്. സാഞ്ചസ് വാട്ട് പരിക്കു മൂലം വിട്ടുനില്‍ക്കുന്നതു തിരിച്ചടിയാണ്. പ്രതിരോധം അമ്പേ പാളുന്നത് കേരളത്തിന്റെ തിരിച്ചടികള്‍ക്കു പ്രധാന കാരണം. പിഴവുകള്‍ പരിഹരിച്ച് മികച്ച വിജയത്തിനായി പോരാടുമെന്ന് ബ്ളാസ്റ്റേഴ്സ് പരിശീലകന്‍ ടെറി ഫെലാന്‍ പറഞ്ഞു. പ്രതീക്ഷയ്ക്കൊത്തു കളിക്കാന്‍ സാധിച്ചാല്‍ ഏതു വമ്പന്‍ ടീമിനെയും പരാജയപ്പെടുത്താന്‍ ശേഷിയുള്ള ടീമാണ് കേരളത്തിന്റേതെന്ന് അദ്ദേഹം വിലയിരുത്തി. ഇന്നത്തെ മത്സരത്തില്‍ വിജയിക്കാനായാല്‍ കേരളത്തിന് പോയിന്റ് നിലയില്‍ ഏഴാം സ്ഥാനത്തേക്ക് ഉയരാനാകും.


നോര്‍ത്ത് ഈസ്റ്റിനെതിരേ മികച്ച വിജയം നേടിയ കേരള ബ്ളാസ്റ്റേഴ്സ് കഴിഞ്ഞ മത്സരത്തില്‍ ചെന്നൈയിന്‍ എഫ്സിയോട് ദയനീയമായി പരാജയപ്പെട്ടു. കേരളത്തിന് ഇതു കൂടാതെ രണ്ടു മത്സരങ്ങള്‍ കൂടിയാണ് അവശേഷിക്കുന്നത്. മൂന്നിലും വിജയിച്ചാല്‍ 20 പോയിന്റോടെ സെമി പ്രതീക്ഷ വച്ചുപുലര്‍ത്താനാകും. 29ന് എഫ്സി ഗോവയ്ക്കെതിരേ കൊച്ചിയിലും ഡിസംബര്‍ മൂന്നിന് ഡല്‍ഹി ഡൈനാമോസിനെതിരേയുമാണ് കേരളത്തിന്റെ മത്സരങ്ങള്‍. ഈ രണ്ടു ടീമിനെതിരേയുമുള്ള ആദ്യപാദ മത്സരത്തില്‍ കേരള ബ്ളാസ്റേഴ്സ് പരാജയപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.