ഇന്ത്യ-പാക് ക്രിക്കറ്റ് പരമ്പര: അന്തിമ തീരുമാനം സര്‍ക്കാരെടുക്കും
Wednesday, November 25, 2015 11:20 PM IST
മുംബൈ: ഇന്ത്യ-പാക് ക്രിക്കറ്റ് പരമ്പരയുടെ വേദിസംബന്ധിച്ച തീരുമാനം ഇനി സര്‍ക്കാരിന്. പരമ്പരയുടെ ആതിഥേയത്വം സംബന്ധിച്ചുള്ള തര്‍ക്കത്തില്‍ ശ്രീലങ്ക വേദിയാക്കാമെന്ന് ഇരു രാജ്യങ്ങളുടേയും ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡുകള്‍ തീരുമാനിച്ച പശ്ചാത്തലത്തില്‍ അന്തിമ തീരുമാനം ഇനി സര്‍ക്കാര്‍ കൈക്കൊള്ളും.

മൂന്ന് ഏകദിന മത്സരവും രണ്ട് ട്വന്റി-20 മത്സരവുമാണ് പരമ്പരയിലുള്ളത്. ഡിസംബര്‍ 20നും ജനുവരി മൂന്നിനും മധ്യേയാണ് മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. ഇതില്‍ രണ്ടു മത്സരങ്ങള്‍ യഥാക്രമം കൊളംബോയിലെ പ്രേമദാസ സ്റേഡിയത്തിലും പെല്ലക്കലെയിലും നടത്താനാണ് തീരുമാനം. ഈ നിര്‍ദേശങ്ങള്‍ ബിസിസിഐ സ്വീകരിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യാ ഗവണ്‍മെന്റിന്റെ അംഗീകാരംകൂടി ലഭിച്ചാല്‍ പരമ്പര ശ്രീലങ്കയില്‍ത്തന്നെയെന്ന്് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് വൈസ് പ്രസിഡന്റ് കുശാല്‍ ഗുണശേഖരയാണ് മാധ്യമങ്ങളെ അറിയിച്ചത്.


ഇന്ത്യയില്‍ പരമ്പര നടത്താമെന്ന ബിസിസിഐയുടെ താത്പര്യം പിസിബി അംഗീകരിക്കാതിരുന്നതിനെത്തുടര്‍ന്ന് ബിസിസിഐ പ്രസിഡന്റ് ശശാങ്കര്‍ മനോഹറും പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ ഷഹര്യാര്‍ ഖാനും ഇംഗ്ളീഷ് ക്രിക്കറ്റ് ബോര്‍ഡ് (ഇസിബി) പ്രസിഡന്റ് ജൈല്‍സ് ക്ളാര്‍ക്കിന്റെ മധ്യസ്ഥതയില്‍ ഞായറാഴ്ച ദുബായിയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.

ഇതിനുപിന്നാലെ പരമ്പരയ്ക്ക് ആതിഥേയത്വം വഹിക്കാന്‍ ഒരുക്കമാണെന്നു ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കിയ സാഹചര്യത്തിലാണ് ഇന്ത്യ-പാക് ബോര്‍ഡുകള്‍ ഇക്കാര്യം പരിഗണിച്ചത്. ലങ്കയില്‍ മത്സരം നടത്തുന്നതിനോട് എതിര്‍പ്പില്ലെന്ന പാക് ക്രിക്കറ്റ് ബോര്‍ഡിന്റെ തീരുമാനത്തിന് പാക് ഗവണ്‍മെന്റ് നേരത്തെതന്നെ അംഗീകാരം നല്‍കിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.