ഇന്ത്യയുടെ ലോകകപ്പ് പ്രതീക്ഷകള്‍ അസ്തമിച്ചു
Friday, October 9, 2015 11:35 PM IST
അഷ്ഗാബട്ട്(തുര്‍ക്മെനിസ്ഥാന്‍): ഐഎസ്എല്‍ ആവേശം പകരുന്നുവെങ്കിലും ഇന്ത്യന്‍ ദേശീയ ടീമിന്റെ പ്രകടനം ആശാവഹമല്ലെന്നതിനു മറ്റൊരു തെളിവുകൂടി. തുടര്‍ച്ചയായ നാലാം പരാജയത്തോടെ 2018ല്‍ റഷ്യയില്‍ നടക്കുന്ന ലോകകപ്പിനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ ഏറെക്കുറെ അസ്തമിച്ചു. ഗ്രൂപ്പ് ഡിയില്‍ ഇന്നലെ നടന്ന മത്സരത്തില്‍ തുര്‍ക്മെനിസ്ഥാനോട് ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് ഇന്ത്യ പരാജയപ്പെട്ടു. ഗ്രൂപ്പില്‍ ഒരു മത്സരത്തില്‍പ്പോലും ഇന്ത്യക്ക് ഇതുവരെ ജയിക്കാനായില്ല. എട്ടാം മിനിറ്റില്‍ ഗുവാഞ്ച് അബിലോവിലൂടെ തുര്‍ക്മെനിസ്ഥാനാണ് ആദ്യം മുന്നിലെത്തിയത്. എന്നാല്‍, ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ മിന്നും പ്രകടനം പുറത്തെടുത്ത ജെജെ ലാല്‍പെഖുലെയിലൂടെ 28-ാം മിനിറ്റില്‍ ഇന്ത്യ സമനില കണ്െടത്തി. എന്നാല്‍, 60-ാം മിനിറ്റില്‍ അമനോവ് തുര്‍ക്മെനിസ്ഥാന്റെ വിജയഗോള്‍ സ്വന്തമാക്കി. സുനില്‍ ഛേത്രി, റോബിന്‍ സിംഗ്, ജെജെ എന്നീ മൂന്നു സ്ട്രൈക്കര്‍മാരുമായാണ് ഇന്ത്യ തുടങ്ങിയതെങ്കിലും ഛേത്രിയും റോബിനും തീര്‍ത്തും നിറംമങ്ങി. 86-ാം മിനിറ്റില്‍ സമനില നേടാനുള്ള സുവര്‍ണാവസരം റോബിന്‍ സിംഗ് പാഴാക്കുകകൂടി ചെയ്തതോടെ ഇന്ത്യയുടെ പതനം ഉറപ്പിച്ചു.


നാട്ടില്‍ ഗുവാമിനെതിരേയാണ് ഇന്ത്യയുടെ അടുത്ത മത്സരം. ഇന്ത്യ നേരത്തെ ഒമാനോട് 3-1നും ഇറാനോട് 3-0നും ഗുവാമിനോട് 2-1നും പരാജയപ്പെട്ടിരുന്നു. 2008 ഇന്ത്യ തുര്‍ക്മെനിസ്ഥാനെ പരാജയപ്പെടുത്തിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.