ഇഷാന്തിനും മൂന്നു ലങ്കക്കാര്‍ക്കും പിഴ
ഇഷാന്തിനും മൂന്നു ലങ്കക്കാര്‍ക്കും പിഴ
Wednesday, September 2, 2015 10:03 PM IST
കൊളംബോ: ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള മൂന്നാം ക്രിക്കറ്റ് ടെസ്റിനിടെ മോശം പെരുമാറ്റത്തിന് നാലു കളിക്കാര്‍ക്കെതിരേ ഐസിസി അച്ചടക്ക നടപടിക്കൊരുങ്ങുന്നു. ഇന്ത്യന്‍ പേസര്‍ ഇഷാന്ത് ശര്‍മ, ശ്രീലങ്കന്‍ താരങ്ങളായ ധമിക പ്രസാദ്, ദിനേശ് ചണ്ഡിമല്‍, ലഹിരു തിരിമനെ എന്നിവരെയാണ് ഐസിസി അച്ചടക്ക സമിതി കുറ്റക്കാരെന്ന് കണ്െടത്തിയത്. അമ്പയറുടെ തീരുമാനത്തില്‍ നീരസം പ്രകടിപ്പിച്ചതിനാണ് ലഹിരു തിരിമാനെയ്ക്കെതിരേ നടപടിയുണ്ടാവുക. ടെസ്റ് കഴിഞ്ഞ ശേഷമായിരിക്കും കൂടുതല്‍ വിവരങ്ങളും ശിക്ഷയും പ്രഖ്യാപിക്കുകയെന്ന് ഐസിസി ട്വിറ്ററിലൂടെ അറിയിച്ചു. മത്സരത്തിനിടെ ഗ്രൌണ്ടില്‍ പ്രകോപനപരമായ രംഗങ്ങള്‍ സൃഷ്ടിച്ചതിനാണ് നടപടി. മാച്ച് ഫീയുടെ 60 ശതമാനം വരെ പിഴ ലഭിക്കാവുന്ന കുറ്റമാണ് നാലു പേര്‍ക്കുമെതിരേ ചാര്‍ത്തിയിട്ടുള്ളത്.

ഇന്ത്യയുടെ ഇന്നിംഗ്സിലെ അവസാന ഓവറിലാണ് കളിക്കാര്‍ തമ്മില്‍ പ്രശ്നങ്ങള്‍ തുടങ്ങിയത്. ഇന്ത്യന്‍ ബാറ്റിംഗിനിടെ ശ്രീലങ്കന്‍ ബൌളര്‍ ധമിക പ്രസാദ് ഇഷാന്തിനെതിരേ തുടര്‍ച്ചയായി ബൌണ്‍സര്‍ എറിഞ്ഞതാണ് പ്രകോപനം. അമ്പയറുടെ മുന്നറിയിപ്പ് അവഗണിച്ചും ധമിക പ്രസാദ് ബൌണ്‍സര്‍ എറിഞ്ഞതില്‍ ഇഷാന്ത് നീരസം പ്രകടിപ്പിച്ചു. തന്റെ ഹെല്‍മറ്റില്‍ കൈകൊണ്ടടിച്ചുകൊണ്ട് അടുത്തതവണ തന്റെ തലയിലേക്ക് എറിയാന്‍ ആംഗ്യം കാട്ടി.


ഈ സമയം ദിനേശ് ചണ്ഡിമലും ഇഷാന്തിനടുത്തെത്തി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു. അവസാന പന്തില്‍ അശ്വിന്‍ പുറത്തായതോടെ ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്സ് അവസാനിച്ചു.

എന്നാല്‍, അതിവേഗം പവലിയനിലേക്ക് ഓടിക്കയറുകയായിരുന്ന ഇഷാന്തിനു പിന്നാലെയെത്തിയ ധമിക വീണ്ടും എന്തൊക്കെയോ പുലമ്പി. പിന്നീട്, ശ്രീലങ്കന്‍ ഇന്നിംഗ്സില്‍ ആദ്യം തരംഗയെ പുറത്താക്കിയ ഇഷാന്ത് ചണ്ഡിമല്‍ ക്രീസിലെത്തിയപ്പോള്‍ തുടര്‍ച്ചയായി ബൌണ്‍സറുകളെറിഞ്ഞതും ചണ്ഡിമലിനെ പുറത്താക്കിയപ്പോള്‍ തലയിലടിച്ച് ആഘോഷിച്ചതും വിവാദമായിരുന്നു.

അവസാന ദിവസമായ ഇന്നലെ അശ്വിന്റെ പന്തില്‍ രോഹിത് ശര്‍മയുടെ ക്യാച്ചില്‍ കുശാല്‍ പെരേര പുറത്തായപ്പോഴും വാഗ്വാദം നടന്നിരുന്നു. പുറത്തായ ബാറ്റ്സ്മാനെ കളിയാക്കുന്ന രീതിയില്‍ കോഹ്ലി ചാടിയതാണ് ഇത്തവണ പ്രശ്നം സൃഷ്ടിച്ചത്.

ഞായറാഴ്ചയും ഇഷാന്തും ലങ്കന്‍ കളിക്കാരും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. രണ്ടാം ടെസ്റിനിടെ പെരുമാറ്റച്ചട്ട ലംഘനത്തിന് ഇഷാന്തിന് മാച്ച് ഫീയുടെ 65 ശതമാനം പിഴ നല്‍കേണ്ടി വന്നിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.