ചതുര്‍ദിനം: ഇന്ത്യക്കു ലീഡ്
ചതുര്‍ദിനം: ഇന്ത്യക്കു ലീഡ്
Thursday, August 27, 2015 11:17 PM IST
അദീപ് ബേബി

കൃഷ്ണഗിരി (കല്‍പ്പറ്റ): അഭിനവ് മുകുന്ദും ജീവന്‍ജ്യോത് സിംഗും നായകന്‍ അമ്പാട്ടി റായിഡുവും മുന്നില്‍നിന്നു നയിച്ച ദിവസം. ചതുര്‍ദിന ക്രിക്കറ്റ് മത്സരത്തിന്റെ രണ്ടാം ദിവസം ദക്ഷിണാഫ്രിക്ക-എ ക്കെതിരെ ഇന്ത്യന്‍ യുവനിരയ്ക്ക് 82 റണ്‍സ് ലീഡ്. കളി നിര്‍ത്തുമ്പോള്‍ ആതിഥേയര്‍ ആറു വിക്കറ്റിനു 342 റണ്‍സ്. അങ്കുഷ് ബെയ്ന്‍സ് (34), അക്ഷര്‍ പട്ടേല്‍ (16) എന്നിവരാണ് ക്രീസില്‍. ഡെയ്ന്‍ പ്ീറ്റ് ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി നാലു വിക്കറ്റെടുത്തു.

ദക്ഷിണാഫ്രിക്കയെ 260 റണ്‍സിലൊതുക്കിയ ഇന്ത്യക്ക് ഓപ്പണര്‍മാരായ ജീവന്‍ജ്യോത് സിംഗും അഭിനവ് മുകു ന്ദും നല്ല തുടക്കമാണ് നല്കിയത്. ലഞ്ചിനു വിക്കറ്റു പോവാതെ 84 റണ്‍സായിരുന്നു. സ്കോര്‍ 96 റണ്‍സിലെത്തിയപ്പോഴാണ് ആദ്യ വിക്കറ്റ് വീണത്. ലഞ്ചിന് ശേഷമുള്ള നാലാം ഓവറില്‍ അര്‍ധശതകം പൂര്‍ത്തിയാക്കിയ ജീവന്‍ജ്യോത് സിംഗ് മടങ്ങി. 52 റണ്‍സെടുത്ത സിംഗിനെ സോട്സോബയുടെ പന്തില്‍ വിക്കറ്റിന് പിന്നില്‍ ക്യാപ്റ്റന്‍ ഡെന്‍ വിലാസ് പിടിക്കുകയായിരുന്നു.

മൂന്നാമനായെത്തിയ ബാബ അപരാജിത് അഭിനവ് മുകുന്ദിന് മികച്ച പിന്തുണ നല്‍കി സ്കോറിംഗ് ഉയര്‍ത്തി. വ്യക്തിഗത സ്കോര്‍ 20ല്‍ നില്‍ക്കേ സോട്സോബയുടെ പന്തില്‍ അപരാജിത് നല്‍കിയ അവസരം റീസ ഹെന്‍ഡ്രിക്സ് കളഞ്ഞു. എഡ്ജ് ചെയ്ത പന്ത് റീസയുടെ കൈകളില്‍ നിന്നും വഴുതി. ഇതിനിടെ അഭിനവ് അര്‍ധശതകം പൂര്‍ത്തിയാക്കി. വില്‍ജിയോണിനെ കവറിലൂടെ ബൌണ്ടറി പായിച്ചായിരുന്നു അഭിനവിന്റെ അര്‍ധശതകം. പിന്നീട് ആക്രമിച്ച് കളിച്ച അഭിനവ് സ്കോറിംഗിനു വേഗം കൂട്ടി. എന്നാല്‍ 50-ാം ഓവറില്‍ ഇന്ത്യന്‍ സ്കോര്‍ 168ല്‍ നില്‍ക്കേ അഭിനവ് പുറത്തായി. ആദ്യ മത്സരത്തില്‍ ഇന്ത്യയെ വരിഞ്ഞുമുറുക്കിയ ഡെ പീറ്റിനായിരുന്നു വിക്കറ്റ്. 72 റണ്‍സെടുത്ത അഭിനവിനെ പീറ്റ് വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു. രണ്ടാം വിക്കറ്റിനു കൂട്ടിച്ചേര്‍ത്തത് 72 റണ്‍സ്. തൊട്ടടുത്ത ഓവറിലും പീറ്റ് ഇന്ത്യയെ ഞെട്ടിച്ചു. ടീം ടോട്ടലിലേക്ക് ഒരു റണ്‍ കൂടി ചേര്‍ക്കവേ 34 റണ്‍സെടുത്ത ബാബയെ റമേലയുടെ കൈകളിലെത്തിച്ചു.


എന്നാല്‍ ഷെല്‍ഡന്‍ ജാക്സണും ക്യാപ്റ്റന്‍ അമ്പാട്ടി റായിഡുവും ആക്രമണ മൂഡിലായിരുന്നു. മോശം പന്തുകളെ അതിര്‍ത്തി കടത്തുന്നതില്‍ മത്സരിച്ച ഇരുവരും ദക്ഷിണാഫ്രിക്കയെ വിയര്‍പ്പിച്ചു. 39 പന്തില്‍ മൂന്ന് ബൌണ്ടറിയും ഒരു സിക്സുമടക്കം 25 റണ്‍സ് നേടിയ ജാക്സന്റെ സ്റമ്പ് 224ല്‍ നില്‍ക്കേ പീറ്റ് തെറിപ്പിച്ചു. പിന്നീടെത്തിയ വിജയ് ശങ്കറും ആക്രമിച്ചാണ് കളിച്ചത്. 25 പന്തുകള്‍ നേരിട്ട വിജയ് നാല് ബൌണ്ടറികളുടെ സഹായത്തോടെ 21 റണ്‍സിലെത്തിയപ്പോള്‍ സോട്സോബയുടെ പന്തില്‍ ക്യാപ്റ്റന്‍ വിലാസ് പിടിച്ചു പുറത്തായി. അങ്കുഷ് ബെയിന്‍സാണ് പിന്നീടെത്തിയത്. ശ്രദ്ധയോടെയാണ് ബെയിന്‍സ് ബാറ്റ് വീശിയത്. അര്‍ധശതകം പൂര്‍ത്തിയാക്കിയ ക്യാപ്റ്റന്‍ റായിഡു ടീമിന് ലീഡും നേടിക്കൊടുത്തു.

ഏകദിന ശൈലിയില്‍ ബാറ്റ് വീശിയ ക്യാപ്റ്റന്‍ 81 പന്തുകള്‍ നേരിട്ട് എട്ട് ബൌണ്ടറികളുടെയും മൂന്ന് സിക്സിന്റെയും പിന്‍ബലത്തില്‍ 71 റണ്‍ നേ—ടി പീറ്റിന് നാലാംവിക്കറ്റ് നല്‍കി. 80-ാം ഓവറിലെ രണ്ടാം പന്തില്‍ ടെംബ ബവുമയാണ് ഇന്ത്യന്‍ ക്യാപ്റ്റന്റെ ബാറ്റില്‍ നിന്നും വീണ പന്ത് കയ്യില്‍ ഒതുക്കിയത്. ടീം ടോട്ടല്‍ 309ലാണ് ക്യാപ്റ്റന്‍ പുറത്തായത്. തുടര്‍ന്നെത്തിയ അക്ഷര്‍ പട്ടേലിനൊപ്പം അങ്കുഷ് കരുതലോടെയാണ് ഇന്ത്യന്‍ സ്കോര്‍ ഉയര്‍ത്തുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.