ചെന്നൈ സൂപ്പര്‍ കിംഗ്സ് മുന്നില്‍
Tuesday, May 5, 2015 12:08 AM IST
ചെന്നൈ: ഐപിഎലില്‍ രാജസ്ഥാന്‍ റോയല്‍സും ചെന്നൈ സൂപ്പര്‍ കിംഗ്സും തമ്മില്‍ ഒന്നാം സ്ഥാനത്തിനുവേണ്ടിയുള്ള പോരാട്ടം അരങ്ങുതകര്‍ക്കുന്നു. ഇന്നലെ നടന്ന മത്സരത്തില്‍ ബാംഗളൂര്‍ റോയല്‍ ചലഞ്ചേഴ്സിനെ 24 റണ്‍സിനു പരാജയപ്പെടുത്തി രാജസ്ഥാനെ രണ്ടാം സ്ഥാനത്തേക്കു പിന്തള്ളി ചെന്നൈ വീണ്ടും മുന്നിലെത്തി. ചെന്നൈക്കു 10 കളികളില്‍നിന്ന് 14 പോയിന്റുണ്െടങ്കില്‍ രാജസ്ഥാന് 11 കളികളില്‍നിന്നാണ് 14 പോയിന്റ് ലഭിച്ചത്. ചെറിയ സ്കോര്‍ കണ്ട മത്സരത്തില്‍ ചെന്നൈ ബൌളര്‍മാരുടെ കൃത്യതയ്ക്കുമുന്നില്‍ വിരാട് കോഹ്്ലിയുടെ ബാംഗളൂര്‍ തകര്‍ന്നടിയുകയായിരുന്നു. ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ ചെന്നൈ സൂപ്പര്‍ കിംഗ്സ് 20 ഓവറില്‍ ഒമ്പതുവിക്കറ്റ് നഷ്ടത്തില്‍ 148 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ബാംഗളൂര്‍ 19.4 ഓവറില്‍ 124 റണ്‍സിന് എല്ലാവരും പുറത്തായി. നാലോവറില്‍ 19 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തിയ ആശിഷ് നെഹ്റയുടെയും ഈശ്വര്‍ പാണ്ഡെ, ഡ്വെയ്ന്‍ ബ്രാവോ എന്നിവരുടെ ഇരട്ടവിക്കറ്റ് നേട്ടവുമാണ് ചെന്നൈക്കു തുണയായത്. 44 പന്തില്‍ 48 റണ്‍സ് നേടിയ വിരാട് കോഹ്്ലിയാണ് ബാംഗളൂരിന്റെ ടോപ് സ്കോറര്‍. കോഹ്്ലി റണ്ണൌട്ടായതാണ് കളിയില്‍ വഴിത്തിരിവായത്. ഡിവില്യേഴ്സ് 21ഉം ദിനേഷ് കാര്‍ത്തിക് 23ഉം റണ്‍സെടുത്തു.


നേരത്തെ, 46 പന്തില്‍ 52 റണ്‍സ് നേടിയ സുരേഷ് റെയ്നയുടെ തകര്‍പ്പന്‍ ബാറ്റിംഗാണ് ചെന്നൈക്കു മാന്യമായ സ്കോര്‍ സമ്മാനിച്ചത്. ധോണി 29ഉം ഫാഫ് ഡുപ്ളസി 24ഉം റണ്‍സ് നേടി. റോയല്‍ ചലഞ്ചേഴ്സിനുവേണ്ടി മിച്ചല്‍ സ്റ്റാര്‍ക് മൂന്നും വീസ് ഹര്‍ഷല്‍ പട്ടേല്‍ എന്നിവര്‍ രണ്ടു വീതം വിക്കറ്റും നേടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.