വിരസം സമനില
വിരസം സമനില
Thursday, October 30, 2014 11:09 PM IST
ന്യൂഡല്‍ഹി: പോയിന്റ് നിലയില്‍ നോര്‍ത്ത് ഈസ്റ്റിനെ മറികടക്കാനിറങ്ങിയ ഡല്‍ഹിക്കു സ്വന്തം തട്ടകത്തില്‍ സമനില. വിജയം തേടിയിറങ്ങിയ ഡല്‍ഹി ഡൈനാമോസിനു നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് സമ്മാനിച്ചതു ഗോള്‍രഹിത സമനില. ഇതോടെ അഞ്ചു മത്സരങ്ങളില്‍നിന്ന് എട്ടു പോയിന്റുള്ള നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് മൂന്നാമതും നാലു മത്സരങ്ങളില്‍നിന്ന് ആറു പോയിന്റുള്ള ഡല്‍ഹി നാലാമതും തുടരുന്നു. ഒരു മത്സരത്തില്‍പ്പോലും പരാജയപ്പെടാതെയുള്ള ഡല്‍ഹിയുടെ മുന്നേറ്റം തുടരുകയാണ്.

മത്സരത്തിന്റെ തുടക്കം ഡല്‍ഹിയുടെ മുന്നേറ്റത്തോടെയായിരുന്നു. 14-ാം മിനിറ്റില്‍ത്തന്നെ ഡെല്‍പിയറോയിലൂടെ ഡല്‍ഹി ഡൈനാമോസിന് അവസരം ലഭിച്ചു. ലോക നിലവാരത്തിലുള്ള ഒരു നീക്കത്തിനൊടുവില്‍ ഇടംകാല്‍ കൊണ്ടുള്ള ഒരു ഫ്ളിക്ക് പന്ത് പക്ഷേ, പുറത്തേക്കാണു പോയത്. നിരന്തര ആക്രമണങ്ങളിലൂടെ നോര്‍ത്ത് ഈസ്റ്റിന്റെ യുവതാരനിരയെ നേരിടുക എന്നതായിരുന്നു ഡല്‍ഹിയുടെ തന്ത്രം. ഡെല്‍പിയറോയും റേമേക്കേഴ്സും ജുങ്കറുമൊക്കെ നോര്‍ത്ത് ഈസ്റ്റിന്റെ ഗോള്‍മുഖത്ത് ആക്രമണമഴിച്ചുവിട്ടു. 18-ാം മിനിറ്റില്‍ ഡെല്‍ പിയറോയ്ക്കും 21-ാം മിനിറ്റില്‍ റേമേക്കേഴ്സിനും മികച്ച അവസരങ്ങള്‍ ലഭിച്ചു. 36-ാം മിനിറ്റില്‍ ഡയസിന്റെ ക്രോസില്‍ ജുങ്കറിന്റെ ഹെഡര്‍ പുറത്തേക്കു പോയി. എന്നാല്‍, അപ്പോഴേക്കും ഓഫ് സൈഡ് ഫ്ളാഗ് ഉയര്‍ന്നു. ഇതിനിടെ, ഒന്നു രണ്ടു മികച്ച നീക്കങ്ങള്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ ഭാഗത്തുനിന്നും ഉണ്ടായി. ഗോള്‍ വീഴാതെവന്നതോടെ മത്സരം പരുക്കനും വിരസവുമായി. പന്ത് പലപ്പോഴും മൈതാനമധ്യത്തില്‍ത്തന്നെ ഉരുണ്ടു കളിച്ചു.


രണ്ടാം പകുതിയിലും തുടക്കം ഡല്‍ഹിയുടെ മുന്നേറ്റത്തോടെയായിരുന്നു. പതിയെ മത്സരത്തില്‍ താളം കണ്െടത്തിയ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ ചില മുന്നേറ്റങ്ങള്‍ അരങ്ങു തകര്‍ത്തതോടെ മത്സരത്തില്‍ ഏതു നിമിഷവും ഗോള്‍ വീഴുമെന്ന അവസ്ഥയായി. കീനും ഫിലിപ്പെയുമായിരുന്നു മുന്നേറ്റങ്ങള്‍ക്കു ചുക്കാന്‍ പിടിച്ചത്.

57-ാം മിനിറ്റില്‍ ഡെല്‍പിയറോയ്ക്കു പകരം ഗുസ്താവോ മാര്‍മെന്റിനി ഇറങ്ങിയെങ്കിലും ഗോള്‍ നേടാനായില്ല. മത്സരത്തിന്റെ അവസാന നിമിഷങ്ങളില്‍ പരുക്കന്‍ അടവുകളാണ് ഇരു ടീമും പുറത്തെടുത്തത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.