ഇന്ത്യ-പാക്ക് ഫൈനല്‍
ഇന്ത്യ-പാക്ക് ഫൈനല്‍
Wednesday, October 1, 2014 11:54 PM IST
ഇഞ്ചിയോണ്‍: സിംഹത്തെ അതിന്റെ മടയില്‍പ്പോയി നേരിടുന്നത് ധീരത. എന്നാല്‍, അവന്റെ അഹങ്കാരം തച്ചുതകര്‍ക്കുകയെന്നത് ജേതാക്കള്‍ക്കു മാത്രം സാധിക്കുന്ന കാര്യം. വമ്പന്മാരെന്ന അഹംഭാവത്തിനൊപ്പം ആതിഥേയരെന്ന തിണ്ണമിടുക്കും പുറത്തെടുത്ത ദക്ഷിണകൊറിയയെ തകര്‍ത്ത ഇന്ത്യന്‍ പുരുഷ ഹോക്കി ടീം തെളിയിച്ചു; തോല്‍ക്കാന്‍ മാത്രമല്ല ജയിക്കാനും നമുക്കറിയാമെന്ന്. ഏകപക്ഷീയമായ ഒരുഗോളിനായിരുന്നു സെമിയില്‍ ഇന്ത്യന്‍ വിജയം. നാളെ നടക്കുന്ന ഫൈനലില്‍ ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടും.

സിയോന്‍ഹാക്ക് ഹോക്കി സ്റ്റേഡിയത്തിലെ കൊറിയന്‍ ആരാധകര്‍ക്കു മുന്നില്‍ കളിക്കാനിറങ്ങുമ്പോള്‍ ഇന്ത്യക്കു കൂട്ടിനുണ്ടായിരുന്നത് ചരിത്രത്തിന്റെ ചില ആനുകൂല്യങ്ങള്‍ മാത്രമായിരുന്നു. ഏഷ്യാഡില്‍ ഇരുടീമുകളും 14 തവണ ഏറ്റുമുട്ടിയപ്പോള്‍ ഏഴിലും ജയിച്ചുവെന്നതായിരുന്നു അത്.

പുതിയ ഇന്ത്യ

കളി തുടങ്ങി മിനിറ്റുകള്‍ക്കുള്ളില്‍ ഇന്ത്യ പഴയ ഇന്ത്യയല്ലെന്നു കൊറിയക്കാര്‍ തിരിച്ചറിഞ്ഞു. ആസൂത്രണത്തോടെയുള്ള മുന്നേറ്റങ്ങളായിരുന്നു ഇന്ത്യ നടത്തിയത്. ഒപ്പം നില മറക്കാതെയുള്ള പ്രതിരോധവും. മൊത്തത്തില്‍ പുതിയൊരു ഇന്ത്യയെപ്പോലെ. നാട്ടുകാര്‍ക്കു മുന്നില്‍ ആക്രമണഹോക്കി പുറത്തെടുത്ത കൊറിയയ്ക്കു ഒരിക്കല്‍ പോലും ഷുവര്‍ ഗോള്‍ അവസരങ്ങള്‍ സൃഷ്ടിച്ചെടുക്കാന്‍ കഴിഞ്ഞതുമില്ല.

അഞ്ചാംമിനിറ്റില്‍ തന്നെ ഇന്ത്യ മുന്നിലെത്തേണ്ടതായിരുന്നു. എസ്.വി. സുനില്‍-ധരാംവീര്‍സിംഗ് സഖ്യത്തിന്റെ കൌണ്ടര്‍ അറ്റാക്കായിരുന്നു ഇന്ത്യക്കു ആദ്യ അവസരം കൊണ്ടുവന്നത്. കൊറിയന്‍ ഗോളി മ്യുന്‍ഗോ ലീ മാത്രം മുന്നില്‍ നില്‍ക്കേ ഷോട്ടെടുത്ത ധരാംവീറിനു പിഴച്ചു. പന്ത് പാഞ്ഞത് പോസ്റ്റിനു വെളിയിലൂടെ.


രണ്ടാം ക്വാര്‍ട്ടര്‍ തുടങ്ങിയതും ഇന്ത്യന്‍ മുന്നേറ്റം കണ്ടുകൊണ്ടായിരുന്നു. പെനാല്‍റ്റി കോര്‍ണര്‍ വിദഗ്ധന്‍ വി.ആര്‍. രഘുനാഥിന്റെ തകര്‍പ്പന്‍ ഷോട്ട് കൊറിയന്‍ ഗോളി തട്ടിയകറ്റിയത് വളരെ ആയാസപ്പെട്ടായിരുന്നു.

മൂന്നാം ക്വാര്‍ട്ടറിലും ഇന്ത്യക്കു തന്നെയായിരുന്നു മുന്‍തൂക്കം. നിര്‍ണായനിമിഷങ്ങളില്‍ ഗോള്‍ വഴങ്ങുന്ന പ്രതിരോധത്തിന്റെ ദൌര്‍ബല്യം അവസാനനിമിഷങ്ങളില്‍ മുതലെടുക്കാമെന്ന പ്രതീക്ഷയില്‍ കൊറിയ പതിയെ കളിയുടെ വേഗത കുറച്ചു. എന്നാല്‍ പി.ആര്‍. ശ്രീജേഷിന്റെ കരങ്ങളെ പരീക്ഷിക്കാന്‍ കൊറിയയുടെ വമ്പന്മാര്‍ക്കായില്ല.

44-ാം മിനിറ്റില്‍ ചരിത്രമുഹൂര്‍ത്തം വന്നെത്തി. ആകാഷ്ദീപ് സിംഗിന്റെ തകര്‍പ്പന്‍ ഷോട്ട് കൊറിയന്‍ വലയില്‍ തുളഞ്ഞിറങ്ങിയപ്പോള്‍ ഗാലറിയിലെ ശുഷ്കമായ ഇന്ത്യന്‍ ആരാധകര്‍ ആഹ്ളാദം തുടങ്ങിയിരുന്നു. 24-ാം മിനിറ്റില്‍ ഇമ്രാന്‍ നേടിയ ഗോളില്‍ മലേഷ്യയെ ഏകപക്ഷീയമായ ഒരുഗോളിനു തകര്‍ത്തു പാക്കിസ്ഥാന്‍ ഫൈനലിലേക്കു കുതിച്ചു.

ബുസാനുശേഷം

ഇന്ത്യ ഏഷ്യന്‍ ഗെയിംസ് പുരുഷ ഹോക്കി ഫൈനലിനെത്തുന്നത് 12 വര്‍ഷത്തിനുശേഷമാണ്. 2002 ബുസാന്‍ ഗെയിംസിലായിരുന്നു അവസാനം ഫൈനല്‍ കളിച്ചത്. ഫൈനലില്‍ പാക്കിസ്ഥാനെ തകര്‍ത്താല്‍ 2016 റിയോ ഡി ഷാനേറോ ഒളിമ്പിക്സിനു നേരിട്ടു യോഗ്യത നേടാനും ഇന്ത്യക്കാകും. മാത്രവുമല്ല, ഗ്രൂപ്പ് ഘട്ടത്തില്‍ ബദ്ധവൈരികളില്‍ നിന്നേറ്റ പരാജയത്തിനു മധുരപ്രതികാരം ചെയ്യാനുമാകും. നാളെയാണ് ഫൈനല്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.