ചെല്‍സിക്കു രണ്ടാം ജയം
ചെല്‍സിക്കു രണ്ടാം ജയം
Sunday, August 24, 2014 11:14 PM IST
ലണ്ടന്‍: ഇംഗ്ളീഷ് പ്രീമിയര്‍ ലീഗില്‍ ഇത്തവണ തങ്ങള്‍ തന്നെയാണ് കേമന്മാര്‍ എന്ന പ്രഖ്യാപനവുമായി ചെല്‍സി തങ്ങളുടെ രണ്ടാം ജയം ആഘോഷിച്ചു. ഇന്നലെ സ്റ്റാഫോര്‍ഡ് ബ്രിജില്‍ നടന്ന മത്സരത്തില്‍ ലീസ്റ്റര്‍ സിറ്റിയെ ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്കു തകര്‍ത്താണ് ചെല്‍സി ജയമാഘോഷിച്ചത്. രണ്ടാം പകുതിയിലാണ് ഇരുഗോളും പിറന്നത്.

ചെല്‍സിക്കു വേണ്ടി ബ്രസീല്‍ വംശജനായ സ്പാനിഷ് താരം ഡിയേഗോ കോസ്റ്റ(63), ഈഡന്‍ ഹസാര്‍ഡ്(77) എന്നിവരാണ് ഗോളുകള്‍ നേടിയത്. ഇവാനോവിച്ചിന്റെ തകര്‍പ്പന്‍ പാസിലൂടെയാണ് കോസ്റ്റ ആദ്യ ഗോള്‍ നേടിയതെങ്കില്‍ സ്പാനിഷ് താരം സെസ് ഫാബ്രിഗസിന്റെ പാസാണ് ഹസാര്‍ഡിന്റെ ഗോളില്‍ കലാശിച്ചത്. സൂപ്പര്‍ താരങ്ങളുടെ ഒരു പട തന്നെ സ്വന്തമായുള്ള ചെല്‍സി മൌറീഞ്ഞോയുടെ പരിശീലനത്തിന്‍ കീഴില്‍ മിന്നുന്ന പ്രകടനമാണ് കാഴ്ചവച്ചത്. മത്സരത്തിന്റെ 80-ാം മിനിറ്റില്‍ ഡിയേഗോ കോസ്റ്റയ്ക്കു പകരം മൌറീഞ്ഞോയുടെ പ്രിയ ശിഷ്യന്‍ ദിദിയെ ദ്രോഗ്ബയെ ഇറക്കി.


മറ്റൊരു മത്സരത്തില്‍ വെസ്റ്റ്ഹാം യുണൈറ്റഡ് ക്രിസ്റ്റല്‍ പാലസിനെ ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കു പരാജയപ്പെടുത്തി. സറാറ്റെ(34), ഡൌണിംഗ്(37), കോള്‍(62) എന്നിവരാണ് വെസ്റ്റ്ഹാമിനുവേണ്ടി ഗോളുകള്‍ നേടിയത്.

ചമക്കിന്റെ (48) വകയായിരുന്നു ക്രിസ്റ്റല്‍ പാലസിന്റെ ആശ്വാസഗോള്‍. സ്വാന്‍സീ സിറ്റി ഏകപക്ഷീയമായ ഒരു ഗോളിന് ബേണ്‍ലിയെ പരാജയപ്പെടുത്തി. 23-ാം മിനിറ്റില്‍ നഥാന്‍ ഡയറാണ് സ്വാന്‍സീയുടെ വിജയഗോള്‍ നേടിയത്. ആസ്റ്റണ്‍ വില്ല ന്യൂകാസിലിനെയും(0-0) സതാംപ്ടണ്‍ വെസ്റ്ബ്രോംവിച്ചിനെയും ഗോള്‍ രഹിത സമനിലയില്‍ തളച്ചു. രണ്ടു മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ ആറു പോയിന്റുള്ള ചെല്‍സി തലപ്പത്തു തുടരുന്നു. രണ്ടാം സ്ഥാനത്ത് ഇത്രയും പോയിന്റുള്ള സ്വാന്‍സീ സിറ്റിയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.