ടെസ്റ്റ് ക്രിക്കറ്റിന്റെ കൊടുമുടികയറിയ ആവേശത്തിനു വിട. ഇനി ക്രിക്കറ്റ് ഉത്സവത്തിന്റെ നാളുകൾ. ഇന്ത്യൻ ക്രിക്കറ്റിൽ ഏറെ വിപ്ലവങ്ങൾക്കു തുടക്കമിട്ട ഐപിഎൽ പത്താം സീസൺ അഞ്ചു ദിവസങ്ങൾ മാത്രം അകലെ നിൽക്കുന്പോൾ എട്ടു ടീമുകളും വൻ തയാറെടുപ്പാണ് അണിയറയിൽ നടത്തുന്നത്. ഏപ്രിൽ അഞ്ചിനു തുടങ്ങി മെയ് 21ന് അവസാനിക്കുന്ന തരത്തിലാണ് ഇത്തവണത്തെ ഐപിഎലിന്റെ മത്സരക്രമം. 60 മത്സരങ്ങളാണ് സീസണിൽ ആകെയുള്ളത്. 56 ലീഗ് മത്സരങ്ങൾ രണ്ടു ക്വാളിഫയർ പോരാട്ടങ്ങൾ ഒരു എലിമിലേറ്റർ അവസാനം ഹെെദരാബാദിലെ രാജീവ് ഗാന്ധി രാജ്യാന്തര സ്റ്റേഡിയത്തിലെ കലാശപ്പോരാട്ടത്തോടെ ഒന്നര മാസം നീണ്ടുനിൽക്കുന്ന ക്രിക്കറ്റ് മാമാങ്കത്തിനു തിരശീല വീഴും.
ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പും ഏഷ്യാ കപ്പുമെല്ലാം അടുത്തടുത്ത് നടന്നതിനാൽ ശോഭ കുറഞ്ഞ കഴിഞ്ഞ സീസണിൽനിന്ന് ഏറെ മാറ്റം പത്താം സീസണിൽ പ്രതീക്ഷിക്കാമെന്ന് അണിയറക്കാർ ഉറപ്പുതരുന്നു. അടുത്ത വർഷം മുഴുവൻ കളിക്കാരെയും ഉൾപ്പെടുത്തി ലേലം നടക്കുമെന്നതിനാൽ ഈ സീസണു മുന്നോടിയായി നടന്ന ലേലത്തിൽ പ്രധാന പൊസിഷനിലേക്കുള്ള താരങ്ങളെ മാത്രമാണ് എല്ലാ ടീമും വാങ്ങിയത്. ഇംഗ്ലീഷ് ഓൾ റൗണ്ടർ ബെൻ സ്റ്റോക്സിനെ റെെസിംഗ് പൂന സൂപ്പർ ജയന്റ് റിക്കാർഡ് തുക കൊടുത്തു വാങ്ങിയപ്പോൾ ഇന്ത്യൻ മുൻ നിര താരങ്ങളായ ഇഷാന്ത് ശർമയെയും ഇർഫാൻ പഠാനെയും ടീമിലെടുക്കാൻ ഒരു ടീമും മുന്നോട്ടു വന്നില്ല.
വിരാട് കോഹ്ലി - റോയൽ ചാലഞ്ചേഴസ് ബംഗളൂരു, രോഹിത് ശർമ - മുംബെെ ഇന്ത്യൻസ്, ഗൗതം ഗംഭീർ - കോൽക്കത്ത നെെറ്റ് റെെഡേഴ്സ്, സുരേഷ് റെയ്ന - ഗുജറാത്ത് ലയൺസ്, സഹീർ ഖാൻ - ഡൽഹി ഡെയർ ഡെവിൾസ്, സ്റ്റീവ് സ്മിത്ത് - റെെസിംഗ് പൂന സൂപ്പർ ജയന്റ് , ഗ്ലെൻ മാക്സ്വെൽ - കിംഗ്സ് ഇലവൻ പഞ്ചാബ് , ഡേവിഡ് വാർണർ - സൺറെെസേഴ്സ് ഹെെദരാബാദ് എന്നിവരാണ് ഓരോ ടീമുകളുടെയും നായകന്മാർ. നിലവിലെ ചാന്പ്യന്മാരായ സൺറെെസേഴസ് ഇത്തവണയും കിരീടം നിലനിർത്താമെന്ന പ്രതീക്ഷയിലാണ്. രണ്ടു വട്ടം കിരീടം നേടിയ മുംബെെ ഇന്ത്യൻസും കോൽക്കത്ത നെെറ്റ് റെെഡേഴ്സും ട്രിപ്പിൾ തികയ്ക്കാമെന്ന കണക്കു കൂട്ടലിലുമാണ് കളത്തിലിറങ്ങുക. കഴിഞ്ഞ സീസണിലുൾപ്പെടെ മൂന്നു വട്ടം ഫെെനലിൽ കാലിടറിയ റോയൽ ചലഞ്ചേഴ്സിനു ഈ സീസൺ നിർണായകമാണ്. പത്തു സീസണുകളിലും കളിച്ചിട്ടും ഇതുവരെ ചാന്പ്യന്മാരാകാൻ സാധിക്കാത്ത നിർഭാഗ്യം ഇത്തവണ തിരുത്തിക്കുറിക്കാനാണ് കിംഗ്സ് ഇലവനും ഡൽഹി ഡെവിൾസും മാറ്റുരയ്ക്കുക. ആദ്യ സീസണിൽതന്നെ പോയിന്റു പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തിയതിന്റെ പകിട്ടിൽ ഗുജറാത്ത് ലയൺസും ദുരന്തമായ ഒന്നാം സീസണിൽനിന്നു പാഠം ഉൾക്കൊണ്ടു സൂപ്പർ ജയന്റ്സും കച്ചക്കെട്ടുന്നു.
ഉദിച്ചുയരാൻ സൺറെെസേഴ്സ്
സ്വപ്നസമാനമായ കുതിപ്പായിരുന്നു സൺറെെസേഴ്സ് ഹെെദരാബാദ് കഴിഞ്ഞ സീസൺ ഐപിഎലിൽ നടത്തിയത്. കിരീടം നേടുമെന്നു സീസന്റെ തുടക്കത്തിൽ ആരും പ്രതീക്ഷിക്കാതിരുന്ന ടീം ലീഗിൽ മൂന്നാം സ്ഥാനം നേടി അവസാന നാലിൽ ഇടം പിടിച്ചു. എലിമിനേറ്ററിൽ കോൽക്കത്തയെയും ക്വാളിഫയറിൽ തോൽപ്പിച്ചെത്തിയ ടീമിനേ കലാശ പോരാട്ടത്തിൽ കാത്തിരുന്നത് അസാമാന്യ കുതിപ്പു നടത്തിയ റോയൽ ചാലഞ്ചേഴ്സ്.
എന്നാൽ, ബംഗളൂരുവിന്റെ വന്പൻ താരനിരയെ എട്ടു റൺസിനു പരാജയപ്പെടുത്തി ആദ്യ ഐപിഎൽ കിരീടം സൺറെെസേഴ്സ് സ്വന്തമാക്കി. മുന്നിൽനിന്ന് നയിച്ച ഡേവിഡ് വാർണറും ബൗളിംഗിൽ മികച്ച പ്രകടനം നടത്തിയ ഭുവനേശ്വർ കുമാറുമായിരുന്നു അവരുടെ മിന്നും താരങ്ങൾ. കഴിഞ്ഞ സീസണിൽനിന്ന് വലിയ മാറ്റങ്ങളൊന്നുമില്ലാതെയാണ് ഓറഞ്ച് പട പോരിനിറങ്ങുന്നത്. കരൺ ശർമ, ആശിഷ് റെഡ്ഡി, ഇയോൺ മോർഗൻ, തിരുമലപ്പെട്ടി സുമൻ, ട്രെൻഡ് ബോൾട്ട്, ആദിത്യ താരെ എന്നിവരെ മാത്രമാണ് ടീം ലേലത്തിനു വിട്ടുനൽകിയത്. മുഹമ്മദ് സിറാജ്, ക്രിസ് ജോർദൻ, റാഷിദ് ഖാൻ, പ്രവീൺ താംബെ തുടങ്ങിയ താരങ്ങളെ ടീമിലെത്തിക്കാനും കഴിഞ്ഞു.
ശ്രദ്ധിക്കേണ്ട താരങ്ങൾ
ഡേവിഡ് വാർണർ - അടുത്തു നടന്ന ഇന്ത്യൻ പരന്പരയിൽ നിറംമങ്ങിയെങ്കിലും സൺറെെസേഴ്സിന്റെ ശക്തികേന്ദ്രമാണ് നായകൻ വാർണർ. കഴിഞ്ഞ സീസണിൽ വിരാട് കോഹ്ലിക്കു പിന്നിൽ ഏറ്റവും മികച്ച റൺവേട്ടക്കാരനായ വാർണറുടെ തോളിലേറിയാണ് ടീം കിരീടം നേടിയത്. ഐപിഎലസിൽ 100 മത്സരങ്ങളുടെ അനുഭവസന്പത്തുള്ള വാർണർ 38.32 ശരാശരിയിൽ 3373 റൺസും സ്വന്തമാക്കിയിട്ടുണ്ട്.
ഭുവനേശ്വർ കുമാർ - സൺറെെസേഴ്സ് ബൗളിംഗിന്റെ കുന്തുമുന. കഴിഞ്ഞ സീസണിൽ ഏറ്റവുമധികം വിക്കറ്റുകൾ സ്വന്തമാക്കി പർപ്പിൾ ക്യാപ് നേടിയാണ് ഭുവനേശ്വർ കളം വിട്ടത്. ഐപിഎലിൽ 76 മത്സരങ്ങൾ കളിച്ചിട്ടുള്ള ഭുവനേശ്വർ 85 വിക്കറ്റുകളും നേടിയിട്ടുണ്ട്.
യുവ്രാജ് സിംഗ് - പ്രതാപ കാലത്തിന്റെ നിഴലിലാണെങ്കിലും തള്ളിക്കളയാനാവാത്ത ക്രിക്കറ്ററാണ് താനെന്ന് നിരവധി വട്ടം യുവി തെളിയിച്ചിട്ടുണ്ട്. ട്വന്റി-20യിലെ ഏറ്റവും അപകടകാരിയായ ബാറ്റ്സ്മാന്മാരിൽ ഒരാളായി കരുതപ്പെടുന്ന യുവി ഐപിഎലിൽ 108 മത്സരങ്ങളിൽനിന്നു 2235 റൺസ് സ്വന്തമാക്കിയിട്ടുണ്ട്. കൂടാതെ, 35 വിക്കറ്റുകളും യുവി പേരിലാക്കിയിട്ടുണ്ട്.
കെയ്ൻ വില്യംസൺ - ഈ കാലഘട്ടത്തിലെ ഏറ്റവും മികച്ച അഞ്ചു ബാറ്റ്സ്മാന്മാരെടുത്താൽ കിവീസ് നായകൻ കെയ്ൻ വില്യംസൺ അതിലുണ്ടായിരിക്കുമെന്ന കാര്യം ഉറപ്പാണ്. ടെസ്റ്റ്, ഏകദിനം, ട്വന്റി 20 ബാറ്റിംഗ് റാങ്കിംഗിൽ ആദ്യ അഞ്ചിൽ ഒരുമിച്ച് എത്തുന്ന ചുരക്കം താരങ്ങളിൽ ഒരാളാണ് വില്യംസൺ. എന്നാൽ, ഐപിഎലിൽ വലിയ മത്സരപരിചയമില്ലാത്തത് ആദ്യ കളികളിൽ വിനയായേക്കാം.
ഇവരെ കൂടാതെ ശിഖർ ധവാൻ, ആശിഷ് നെഹ്റ, ബെൻ കട്ടിംഗ് തുടങ്ങിയവർ കൂടെ ചേരുന്പോൾ ഒരു ബാലൻസിംഗ് ടീമായി സൺറെെസേഴ്സ് മാറുന്നു.
സൺറെെസേഴ്സ് ടീം: തന്മയ് അഗർവാൾ, മുഹമ്മദ് നബി, ഏകലവ്യ ദ്വവേദി, റാഷിദ് ഖാൻ, പ്രവീൺ താംബെ, ക്രിസ് ജോർദാൻ, ബെൻ ലാഫ്ലിൻ, മുഹമ്മദ് സിറാജ്, ശിഖർ ധവാൻ, ഡേവിഡ് വാർണർ, ഭുവനേശ്വർ കുമാർ, നമാൻ ഓജ, മോയിസസ് ഹെന്റിക്വസ്, കെയ്ൻ വില്യംസൺ, റിക്കി ബുയി, സിദ്ധാർഥ് കൗർ, ബിപുൽ ശർമ, ആശിഷ് നെഹ്റ, യുവ്രാജ് സിംഗ്, ബെൻ കട്ടിംഗ്, അഭിമന്യൂ മിഥുൻ, മുസ്താഫിസൂർ റഹ്മാൻ, ബരീന്ദർ സ്വാൻ, ദീപക് ഹൂഡ്, വിജയ് ശങ്കർ.