നെന്മാറ: അയിലൂർ കൽച്ചാടിയിൽ കാട്ടാനക്കൂട്ടം വ്യാപക കൃഷി നാശം വരുത്തി. കൽച്ചാടിയിൽ എം. അബ്ബാസ് ഒറവഞ്ചിറ, എൽദോസ് പണ്ടിക്കുടിയിൽ, അബ്രഹാം കൂരംതാഴത്ത്, ജെയിംസ് കൽച്ചാടി, പൗലോസ് കൂരംതാഴത്ത്പറമ്പിൽ, മണി കോപ്പൻകുളമ്പ് എന്നിവരുടെ കൃഷിയിടങ്ങളിലാണ് കാട്ടാനകൾ വ്യാപക കൃഷി നാശം വരുത്തിയത്. റബർ ടാപ്പിംഗ് ഉപകരണങ്ങൾ, ചിരട്ടകൾ, കമുക്, പ്ലാവ്, റബർ, കുരുമുളക് വള്ളികളുടെ താങ്ങു മരങ്ങൾ തുടങ്ങി നിരവധി മരങ്ങൾ കുത്തിമറിച്ചും ചവിട്ടിയും ഒടിച്ചും നശിപ്പിച്ചിട്ടുണ്ട്.
റോഡരികിൽ തൊഴിലുറപ്പ് വിവരങ്ങൾ രേഖപ്പെടുത്തി പഞ്ചായത്ത് സ്ഥാപിച്ച കോൺക്രീറ്റ് ബോർഡും കാട്ടാനക്കൂട്ടം നശിപ്പിച്ചു. അബ്ബാസിന്റെ കൃഷിയിടത്തിലെ 26 കമുകുകളും കുരുമുളക് പടർത്തിയ മരങ്ങളും പ്ലാവുകൾ ഉൾപ്പെടെ നിരവധി മരങ്ങൾ നശിപ്പിച്ചിട്ടുണ്ട്. എൽദോസിന്റെ റബർ ഡിഷ് ഉൾപ്പെടെ ടാപ്പിംഗ് ഉപകരണങ്ങളും 16 കമുകുകളും നിരവധി ഫല വൃക്ഷങ്ങളുംനശിപ്പിച്ചിട്ടുണ്ട്. സമീപത്തെ കർഷകരായ അബ്രഹാം, ജെയിംസ്, പൗലോസ് എന്നിവരുടെ കൃഷിയിടങ്ങളിലെ ഫലവൃക്ഷങ്ങളും റബർ മരങ്ങളിലെ ചിരട്ട, കമ്പി തുടങ്ങിയവയും വ്യാപകമായി നശിപ്പിച്ചു.
കൃഷിസ്ഥലങ്ങളിലെ പ്രായം ചെന്ന പ്ലാവുകളിൽ കുത്തിയും ചവിട്ടിയും മറിച്ചിടാൻ ശ്രമിച്ചതിന്റെ പാടുകൾ കാണുന്നുണ്ട്. കാട്ടാനകൾക്ക് മരത്തിൽ ചവിട്ടി നിന്ന് പറിക്കാൻ കഴിയുന്ന ഉയരത്തിലുള്ള മുഴുവൻ ചക്കകളും നശിപ്പിച്ചിട്ടുണ്ട്. ഒരു മാസത്തിൽ താഴെ മാത്രം പ്രായമുള്ള കാട്ടാനക്കുട്ടി അടക്കമുള്ള സംഘമാണ് കൃഷിയിടങ്ങളിൽ എത്തിയതെന്ന് കൃഷി സ്ഥലങ്ങളിൽ കണ്ടെത്തിയ ആനപ്പിണ്ഡങ്ങളിൽ നിന്ന് മനസിലാവുന്നതായി കർഷകർ പരാതിപ്പെട്ടു. നെന്മാറ വനം ഡിവിഷനു കീഴിലെ അയിലൂർ പഞ്ചായത്തിലെ കൽച്ചാടി മലയോര മേഖലയിലെ സൗരോർജ വൈദ്യുതവേലി നിരവധി സ്ഥലങ്ങളിൽ മറിച്ചിട്ടിട്ടാണ് കാട്ടാനകൾ കൃഷിയിടങ്ങളിൽ എത്തിയിരിക്കുന്നത്.
കൽച്ചാടി പുഴ കുറുകെ കടക്കുന്ന ഭാഗത്ത് വൈദ്യുത വേലി ഉയരത്തിൽ സ്ഥാപിച്ചതിനാൽ കാട്ടാനക്കൂട്ടത്തിന് സുഖമായി കൃഷിയിടങ്ങളിൽ എത്താൻ കഴിയുന്നുണ്ട്. നിരവധിതവണ ഈ പ്രശ്നം വനം അധികൃതരുടെ ശ്രദ്ധയിൽ കൊണ്ടുവന്നിട്ടും പ്രതിരോധ നടപടി സ്വീകരിച്ചില്ലെന്ന് കർഷകർ പരാതി പറഞ്ഞു. കാട്ടാന ഭക്ഷ്യ ആവശ്യത്തിന് ഉപയോഗിക്കാത്ത കമുകുകളാണ് കൂടുതൽ പിഴുതും ചവിട്ടിയൊടിച്ചും നശിപ്പിച്ചത്. വൈദ്യുത വേലിയിൽ അടുത്തിടെയായി വൈദ്യുത പ്രസരണം ഇല്ലാതായിരിക്കുന്നതാണ് കാട്ടാനകൾക്കും മറ്റു മൃഗങ്ങൾക്കും കൃഷിയിടങ്ങളിലേക്കുള്ള കടന്നുകയറ്റത്തിന് സൗകര്യമായത്. സൗരോർജ വേലിയുടെ ബാറ്ററി പ്രവർത്തനരഹിതമായി കിടക്കുന്നത് പരിഹരിക്കാത്തത് കാർഷിക മേഖലയ്ക്ക് വൻ ഭീഷണിയായി മാറിയിരിക്കുകയാണ്.
വർഷങ്ങൾക്കു മുമ്പ് സ്ഥാപിച്ച പഴയ ബാറ്ററിയും എനർജൈസറും മാറ്റി പകരം ശക്തി കൂടിയ ബാറ്ററിയും ഉപകരണങ്ങളും സ്ഥാപിച്ച് പ്രശ്നപരിഹാരം ഉണ്ടാക്കണമെന്നാണ് കർഷകരുടെ ആവശ്യം. പ്രവർത്തനക്ഷമത കുറഞ്ഞ ബാറ്ററിയിൽ അഞ്ചും ആറും കിലോമീറ്റർ ദൂരം വൈദ്യുതി വേലി പ്രവർത്തിപ്പിക്കുന്നതിനാവശ്യമായ ബാറ്ററിയുടെ പ്രവർത്തനശേഷി ലഭിക്കുന്നില്ലെന്നും പ്രദേശത്തെ കർഷകർ പറയുന്നു. കാട്ടാനകളെ കൂടാതെ മാൻ, കാട്ടുപന്നി, കുരങ്ങ്, മലയണ്ണാൻ തുടങ്ങിയവയും സ്ഥിരമായി പ്രദേശത്തെ കൃഷിയിടങ്ങളിൽ എത്തുന്നുണ്ടെന്ന് കർഷകർ പറഞ്ഞു.
കാട്ടാനപ്പേടിയിൽ പ്രദേശത്തുനിന്ന് കർഷകർ താമസം ഉപേക്ഷിച്ചു പോയി തുടങ്ങിയത് ആനകൾ കൂടുതൽ നാശം വരുത്തുന്നതിനിടയാക്കി.