അമേരിക്കൻ ഡ്രോൺ വെടിവച്ചിട്ടെന്ന് ഹൂതികൾ
സനാ: അമേരിക്കൻ സേനയുടെ എംക്യു-9 റീപ്പർ ഡ്രോൺ വെടിവച്ചിട്ടതായി യെമനിലെ ഹൂതി വിമതർ അവകാശപ്പെട്ടു. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവമെന്ന് ഹൂതി മിലിട്ടറി വക്താവ് യഹ്യ സാരീ പറഞ്ഞു. യെമനിലെ മാരിബ് മേഖലയിൽ പറന്ന ഡ്രോണിനെ മിസൈൽ ഉപയോഗിച്ചാണ് വീഴ്ത്തിയത്.
രാത്രിയിൽ മിസൈൽ തൊടുക്കുന്നതും ഡ്രോണിനെ വീഴ്ത്തുന്നതുമായ വീഡിയോ ഹൂതികൾ പുറത്തുവിട്ടു. തകർന്നുകിടക്കുന്ന ഡ്രോണിന്റെ മറ്റൊരു വീഡിയോയും ഇന്റർനെറ്റിൽ പ്രചരിച്ചു. മൂന്നു കോടി ഡോളർ വിലയുള്ള റീപ്പർ ഡ്രോണിന് 50,000 അടി ഉയരത്തിൽ 24 മണിക്കൂർ നിരീക്ഷണം നടത്താനാകും.
ഇറാന്റെ പിന്തുണയുള്ള ഹൂതികൾ പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ചെങ്കടലിലൂടെ പോകുന്ന ചരക്കുകപ്പലുകളെയും ആക്രമിക്കുന്നുണ്ട്. ഇന്നലെ പുലർച്ചെയും ഒരു കപ്പൽ ഹൂതി ആക്രമണം നേരിട്ടു.
ഇസ്രയേലിന് ആയുധവുമായി പോയ കപ്പലിന് അനുമതി നിഷേധിച്ച് സ്പെയിൻ
മാഡ്രിഡ്: ഇസ്രയേലിന് ആയുധവുമായി പോയ കപ്പൽ അടുക്കുന്നതിന് സ്പെയിൻ അനുമതി നിഷേധിച്ചു.
സ്പാനിഷ് സർക്കാർ കപ്പലിന്റെ പേര് വ്യക്തമാക്കിയിട്ടില്ലെങ്കിലും ഇന്ത്യയിലെ മദ്രാസിൽനിന്ന് 27 ടൺ സ്ഫോടകവസ്തുക്കൾ കയറ്റിയ മരിയാൻ ഡാനിക എന്ന കപ്പലാണെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഡെന്മാർക്കിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന കപ്പൽ 21ന് കാർട്ടഹേന തുറമുഖത്ത് അടുക്കാനാണ് അനുമതി തേടിയതെന്ന് റിപ്പോർട്ടുകളിൽ പറയുന്നു.
ഇസ്രയേലിന് ആയുധവുമായി പോകുന്ന കപ്പൽ സ്പെയിനിൽ അടുക്കുന്നതിന് അനുമതി തേടുന്നത് ആദ്യമാണെന്ന് സ്പാനിഷ് വിദേശകാര്യമന്ത്രി ഹെസെ മാനുവൽ അൽബാരസ് അറിയിച്ചു.
ഇത്തരം കപ്പലുകൾ സ്പെയിനിൽ അടുക്കാൻ സമ്മതിക്കില്ലെന്നതാണ് സർക്കാർ നയം. പശ്ചിമേഷ്യയിൽ കൂടുതൽ ആയുധങ്ങളല്ല, സമാധാനമാണ് ആവശ്യമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
ഗാസാ യുദ്ധത്തിന്റെ പേരിൽ ഇസ്രയേലിനെ ഏറ്റവും കൂടുതൽ വിമർശിക്കുന്ന രാജ്യങ്ങളിലൊന്നാണ് സ്പെയിൻ. പലസ്തീനെ രാഷ്ട്രമായി അംഗീകരിക്കാൻ ഒരുങ്ങുന്ന സ്പെയിൻ മറ്റു യൂറോപ്യൻ രാജ്യങ്ങൾക്കുമേലും ഇതിനു സമ്മർദം ചെലുത്തുന്നുണ്ട്.
മൂന്ന് ബന്ദികളുടെ മൃതദേഹങ്ങൾ ഇസ്രയേൽ വീണ്ടെടുത്തു
ടെൽ അവീവ്: ഹമാസ് ഭീകരർ തട്ടിക്കൊണ്ടുപോയ മൂന്നു ബന്ദികളുടെ മൃതദേഹങ്ങൾ വീണ്ടെടുത്തതായി ഇസ്രേലി സേന അറിയിച്ചു. ഷാനി ലൂക്, അമിത് ബുസ്കില, ഇസഹാക്ക് ഗലരണ്ടർ എന്നിവരെ ഭീകരാക്രമണമുണ്ടായ ഒക്ടോബർ ഏഴിന് വധിച്ച് മൃതദേഹങ്ങൾ ഗാസയിലേക്കു കൊണ്ടുപോകുകയായിരുന്നു. ഷാനി ലൂക്ക് മരിച്ചതായി ഒക്ടോബറിൽ തന്നെ സ്ഥിരീകരിച്ചിരുന്നു.
ഹമാസിന്റെ തുരങ്കത്തിൽനിന്നാണ് മൂന്നു മൃതദേഹങ്ങൾ കണ്ടെത്തിയതെന്ന് ഇസ്രേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഗാസയിൽനിന്നു പിടികൂടിയ ഭീകരരെ ചോദ്യംചെയ്പ്പോഴാണ് മൃതദേഹങ്ങളുള്ള സ്ഥലത്തെക്കുറിച്ച് അറിവുകിട്ടിയത്.
ഇസ്രയേലിൽനിന്ന് 252 പേരെയാണ് ഹമാസ് ഭീകരർ തട്ടിക്കൊണ്ടുപോയത്. നവംബറിലെ വെടിനിർത്തലിൽ നൂറിലേറെപ്പേരെ മോചിപ്പിക്കാന്് കഴിഞ്ഞിരുന്നു.
ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായ എല്ലാ ബന്ദികളെയും ഇസ്രയേലിൽ തിരികെയെത്തിക്കുമെന്ന് പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹു പറഞ്ഞു.
റഷ്യക്ക് ഖാർകീവ് പിടിക്കാൻ പദ്ധതിയില്ല: പുടിൻ
മോസ്കോ: യുക്രെയ്നിലെ രണ്ടാമത്തെ വലിയ നഗരമായ ഖാർകീവ് പിടിച്ചെടുക്കാൻ റഷ്യക്കു പദ്ധതിയില്ലെന്ന് പ്രസിഡന്റ് പുടിൻ പറഞ്ഞു.
റഷ്യയിൽ അതിർത്തിയോടു ചേർന്ന് സുരക്ഷിത മേഖല ഉണ്ടാക്കാൻ വേണ്ടിയാണ് ഇപ്പോഴത്തെ സൈനിക നടപടി. റഷ്യൻ അതിർത്തി നഗരമായ ബെർഗരോദിന്റെ സുരക്ഷയ്ക്കു വേണ്ടിയാണിത്. യുക്രെയ്ൻ സേന നിരന്തരം ബെൽഗരോദ് ആക്രമിക്കുകയാണെന്നും പുടിൻ കൂട്ടിച്ചേർത്തു.
റഷ്യൻ അതിർത്തിയിൽനിന്ന് 30 കിലോമീറ്റർ അകലെയാണ് ഖാർകീവ്. ഒരാഴ്ച മുന്പ് ഖാർകീവ് ലക്ഷ്യമാക്കി ആക്രമണം തുടങ്ങിയ റഷ്യൻ സേന വോവ്ചാൻസ് പട്ടണവും നിരവധി ഗ്രാമങ്ങളും നിയന്ത്രണത്തിലാക്കിയിട്ടുണ്ട്.
അതേസമയം, ഖാർകീവിലെ യുദ്ധമുന്നണി ബലപ്പെടുത്തിയതായി യുക്രെയ്ൻ വൃത്തങ്ങൾ അറിയിച്ചു.
അഫ്ഗാനിസ്ഥാനിൽ മിന്നൽപ്രളയം; 50 പേർ മരിച്ചു
കാബൂൾ: മധ്യ അഫ്ഗാനിസ്ഥാനിൽ കനത്ത മഴയെത്തുടർന്നുള്ള മിന്നിൽ പ്രളയത്തിൽ കുറഞ്ഞത് 50 പേർ മരിച്ചു. ഗോർ പ്രവിശ്യയിലായിരുന്നു ദുരന്തം.
ആയിരക്കണക്കിനു കന്നുകാലികളും ചത്തിട്ടുണ്ട്. രണ്ടായിരം വീടുകൾ നശിച്ചു. ഒട്ടനവധിപ്പേരെ കാണാതായെന്ന് താലിബാൻ സർക്കാർ വൃത്തങ്ങൾ അറിയിച്ചു. പ്രവിശ്യാ തലസ്ഥാനമായ ഫിറോസ്കോഹിന്റെ പല ഭാഗങ്ങളും വെള്ളത്തിനടിയിലായി.
കഴിഞ്ഞയാഴ്ച അഫ്ഗാനിസ്ഥാന്റെ വടക്ക്, മധ്യ പ്രവിശ്യകളിൽ മഴ വലിയ ദുരന്തം വിതച്ചിരുന്നു. മുന്നൂറിലധികം പേർ മരിച്ചതായി താലിബാനും ഐക്യരാഷ്ട്രസഭയും സ്ഥിരീകരിച്ചു.
ദീർഘകാല വരൾച്ചയ്ക്കുശേഷമാണ് മഴദുരന്തമുണ്ടായത്.
മൂന്നു സ്പാനിഷ് ടൂറിസ്റ്റുകൾ കൊല്ലപ്പെട്ടു
കാബൂൾ: സെൻട്രൽ അഫ്ഗാനിസ്ഥാനിലെ ബാമിയാൻ നഗരത്തിലുണ്ടായ വെടിവയ്പ്പിൽ മൂന്ന് സ്പാനിഷ് ടൂറിസ്റ്റുകളും ഒരു അഫ്ഗാൻ പൗരനും കൊല്ലപ്പെട്ടു. നാല് വിദേശികൾക്കും മൂന്ന് അഫ്ഗാനികൾക്കും പരിക്കേറ്റിട്ടുണ്ട്.
ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. നാലു പേരെ അറസ്റ്റ് ചെയ്തതായി താലിബാൻ സർക്കാർ വൃത്തങ്ങൾ അറിയിച്ചു. സ്പാനിഷ് പ്രധാനമന്ത്രി പെദ്രോ സാഞ്ചസ് ദുഃഖം രേഖപ്പെടുത്തി.
മലനിരകൾ നിറഞ്ഞ ബാമിയാൻ നഗരത്തിന് യുനെസ്കോയുടെ ലോക പൈതൃക പദവിയുണ്ട്. താലിബാൻ മുന്പ് അധികാരത്തിലിരിക്കവേ 2001ൽ ഇവിടത്തെ രണ്ടു ഭീമാകാര ബുദ്ധപ്രതിമകൾ തകർത്തിരുന്നു.
കാനഡയിലെ എഡ്വേർഡ് ദ്വീപിൽ കുടിയേറ്റ നിയമം പരിഷ്കരിച്ചു ; ഇന്ത്യൻ വിദ്യാർഥികൾ നാടുകടത്തൽ ഭീഷണിയിൽ
ടൊറന്റോ: കാനഡയിലെ പ്രിൻസ് എഡ്വേർഡ് ദ്വീപിൽ പ്രവിശ്യാസർക്കാർ കുടിയേറ്റ നിയമം പരിഷ്കരിച്ചതിനെത്തുടർന്ന് നിരവധി ഇന്ത്യൻ വിദ്യാർഥികൾ നാടുകടത്തൽ ഭീഷണിയിലായി.
കുടിയേറ്റ നിയമം പരിഷ്കരിക്കാനുള്ള തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞദിവസം മുന്നൂറോളം ഇന്ത്യൻ വിദ്യാർഥികൾ പ്രതിഷേധിച്ചു. വരുംദിവസങ്ങളിൽ നിരാഹാരസത്യഗ്രഹമടക്കം നടത്താനാണു വിദ്യാർഥികളുടെ തീരുമാനം.
കുടിയേറ്റക്കാരെ നിയന്ത്രിക്കുകയെന്ന ലക്ഷ്യത്തോടെയാണ് അടുത്തിടെ പ്രവിശ്യാസർക്കാർ നിയമം പരിഷ്കരിച്ചത്. കുടിയേറ്റം വർധിച്ചുവരുന്നത് ആരോഗ്യസംരക്ഷണത്തെയും താമസ സൗകര്യങ്ങളെയും പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നാണ് സർക്കാർ നിലപാട്.
നിയമത്തിൽ മാറ്റം വരുത്തിയത് താത്കാലികമാണെന്നു പറഞ്ഞ സർക്കാർ തിരുത്തുമോയെന്ന കാര്യം വ്യക്തമാക്കിയിട്ടുമില്ല. യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് പ്രവിശ്യാസർക്കാർ നിയമം പരിഷ്കരിച്ചതെന്നും ഇതുവഴി തങ്ങൾക്ക് വർക്ക് പെർമിറ്റ് നിഷേധിക്കപ്പെട്ടിരിക്കുകയാണെന്നും വിദ്യാർഥികൾ ആരോപിച്ചു. നിയമപരിഷ്കരണത്തിനെതിരേ കഴിഞ്ഞ ഒന്പതിനാണ് ഇന്ത്യൻ വിദ്യാർഥികൾ പ്രതിഷേധമാരംഭിച്ചത്.
ആരോഗ്യപരിചരണം, നിർമാണം തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് മുൻഗണന നൽകുമെന്നാണ് പ്രവിശ്യ സർക്കാരിന്റെ പുതിയ ജനസംഖ്യാ നയത്തിലുള്ളത്.
അതിനാൽത്തന്നെ റീട്ടെയിൽ സെയിൽസ് ആൻഡ് സർവീസ്, വ്യവസായം തുടങ്ങിയ മേഖലകളിൽ ജോലി ചെയ്യുന്നവർക്ക് രാജ്യം വിടേണ്ടിവരും. പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം പ്രകാരം രാജ്യത്തു സ്ഥിരമായി താമസിക്കാനെത്തുന്ന വിദേശികളുടെ എണ്ണം കുറയ്ക്കാൻ തീരുമാനിച്ചിട്ടുണ്ട്.
ജർമനിയിലെ ഹാംബർഗിൽ സ്കൂളിൽ മുഖം മറയ്ക്കുന്നതിന് നിരോധനം
ഹാംബർഗ്: ജർമനിയിലെ ഹാംബർഗ് സംസ്ഥാനത്തെ സ്കൂളുകളിൽ മുഖം മറയ്ക്കുന്ന തരത്തിലുള്ള വസ്ത്രങ്ങൾ നിരോധിച്ചു. ഇതുസംബന്ധിച്ച പ്രമേയം നിയമസഭ പാസാക്കിയതായി ജർമൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
സംസ്ഥാനം ഭരിക്കുന്ന സോഷ്യലിസ്റ്റ്, ഗ്രീൻ പാർട്ടികളും പ്രതിപക്ഷമായ സിഡിയു, എഎഫ്ഡി പാർട്ടികളും നിയമത്തെ പിന്തുണച്ചപ്പോൾ തീവ്ര ഇടതുപക്ഷ പാർട്ടിയായ ദി ലിങ്കെ (ഇടതന്മാർ) എതിർത്തു.
നിഖാബിനും ബുർഖയ്ക്കുമാണ് നിരോധനം ഏർപ്പെടുത്തിയിട്ടുള്ളത്. ഹിജാബും സർജിക്കൽ മാസ്കും ധരിക്കാവുന്നതാണ്. മുഖം മറയ്ക്കുന്നതും വിദ്യാലയവും ഒത്തുപോകുകയില്ലെന്ന് സർക്കാർ വക്താവ് പറഞ്ഞു. സംസാരിക്കുന്നയാളിന്റെ മുഖം കാണുന്നത് ആശയസംവേദനത്തിന് ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
വിദ്യാലയചട്ടങ്ങൾക്കു വിരുദ്ധമായി 2020ൽ ഒരു പെൺകുട്ടി നിഖാബ് ധരിച്ചു സ്കൂളിൽ വന്നതോടെ ആരംഭിച്ച നിയമപോരാട്ടങ്ങൾക്കാണ് ഇപ്പോൾ നിയമനിർമാണത്തിലൂടെ അന്ത്യമായത്.
ജർമനിയിലെ ബവേറിയ, ലോവർ സാക്സണി, ഷ്ളേസ്വിഗ്-ഹോൾസ്റ്റൈൻ, ബാഡൻ-വ്യൂട്ടംബർഗ് സംസ്ഥാനങ്ങളിൽ ഈ നിരോധനം നിലവിലുണ്ട്.
അദ്ഭുത പ്രതിഭാസങ്ങളെപ്പറ്റി പുതിയ വത്തിക്കാൻ പ്രമാണരേഖ
വത്തിക്കാൻ സിറ്റി: അദ്ഭുതപ്രതിഭാസങ്ങളായി അറിയപ്പെടുന്ന സംഭവങ്ങൾ കൈകാര്യം ചെയ്യുന്നതിനെപ്പറ്റി വത്തിക്കാനിലെ വിശ്വാസപ്രബോധനത്തിനു വേണ്ടിയുള്ള കാര്യാലയം പുതിയ പ്രമാണരേഖ പുറത്തിറക്കി.
ഇത്തരം സംഭവങ്ങൾ പ്രകൃത്യതീതമാണെന്ന് (അദ്ഭുതം) രൂപതാ മെത്രാനോ മെത്രാൻ സംഘമോ തിരുസിംഹാസനമോ മേലിൽ പ്രഖ്യാപിക്കുകയില്ല. പകരം, സംഭവം നടന്ന സ്ഥലത്തേക്കുള്ള തീർഥാടനമോ അവിടെയുള്ള ഭക്തകൃത്യങ്ങളോ അംഗീകരിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ മാത്രം ചെയ്യും.
‘പ്രകൃത്യാതീതമെന്ന് അറിയപ്പെടുന്ന സംഭവങ്ങൾ വിവേചിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ’ എന്ന രേഖ വിശ്വാസകാര്യാലയ അധ്യക്ഷൻ കർദിനാൾ വിക്ടർ മാനുവൽ ഫെർണാണ്ടസ് ഇന്നലെയാണ് പ്രകാശനം ചെയ്തത്.
പന്തക്കുസ്താ തിരുനാൾ ദിനമായ നാളെ രേഖ പ്രാബല്യത്തിലാകും. പുതിയ രേഖയനുസരിച്ച് ‘അദ്ഭുതകര’മായ ഒരു സംഭവമുണ്ടായാൽ രൂപതാ മെത്രാൻ അക്കാര്യം വിശദമായി പഠിച്ചതിനുശേഷം വിശ്വാസ കാര്യാലയത്തിൽ റിപ്പോർട്ട് സമർപ്പിക്കണം.
അതേപ്പറ്റി എന്തെങ്കിലും പ്രഖ്യാപനം നടത്താൻ രൂപതാ മെത്രാന് അധികാരമില്ല. ഒരു ദൈവശാസ്ത്രജ്ഞനും കാനൻ നിയമവിദഗ്ധനും ഒരു വിദഗ്ധനും ഉൾപ്പെടുന്ന സമിതിയെ നിയോഗിച്ചു വേണം രൂപതാ മെത്രാൻ ഈ പഠനം നടത്താൻ.
യഥാർഥ ദൈവവിശ്വാസം വളർത്താനും അത് അന്ധവിശ്വാസമായി അധഃപതിക്കാതിരിക്കാനും പുതിയ മാർഗനിർദേശങ്ങൾ ഉതകുമെന്ന് കർദിനാൾ വിക്ടർ മാനുവൽ ഫെർണാണ്ടസ് ചൂണ്ടിക്കാട്ടി.
ടെക്സസിൽ കൊടുങ്കാറ്റ്; നാലു പേർ മരിച്ചു
ഹൂസ്റ്റൺ: അമേരിക്കയിലെ ടെക്സസ് സംസ്ഥാനത്തുണ്ടായ കൊടുങ്കാറ്റിൽ വ്യാപക നാശം. നാലു പേരുടെ മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പത്തു ലക്ഷം പേർക്കു വൈദ്യുതി ഇല്ലാതായി. ഒട്ടേറെ പ്രദേശങ്ങളിൽ ഇടിമിന്നലോടുകൂടിയ പേമാരിയും മിന്നൽപ്രളയവും ഉണ്ടായി.
160 കിലോമീറ്റർ വേഗത്തിലാണ് കാറ്റ് വീശിയതെന്നു ഹൂസ്റ്റൺ മേയർ ജോൺ വിറ്റ്മയർ പറഞ്ഞു. നഗരവാസികളോടു പുറത്തിറങ്ങരുതെന്നു നിർദേശിച്ചു.
ഹൂസ്റ്റൺ ഉൾപ്പെടുന്ന ഹാരിസ് കൗണ്ടിയിലാണു കൂടുതൽ നാശം. വ്യാഴാഴ്ച രാത്രി മുതൽ പല സ്ഥലങ്ങളിലും വൈദ്യുതി ഇല്ലാതായി.
അയൽസംസ്ഥാനമായ ലൂയിസിയാനയിലേക്കാണു കൊടുങ്കാറ്റ് നീങ്ങിയിരിക്കുന്നത്. തീരപ്രദേശങ്ങളിൽ വെള്ളപ്പൊക്കമുണ്ടാകാൻ സാധ്യതയുണ്ട്. ലൂയിസിയാനയിൽ രണ്ടു ലക്ഷത്തിലധികം പേർ വൈദ്യുതിയുടെ അഭാവം നേരിടുന്നു.
ഫ്രാൻസിൽ സിനഗോഗിനു തീയിട്ട അക്രമിയെ വെടിവച്ചുകൊന്നു
പാരീസ്: വടക്കുപടിഞ്ഞാറൻ ഫ്രാൻസിലെ റൂവൻ നഗരത്തിൽ യഹൂദരുടെ ആരാധനാകേന്ദ്രമായ സിനഗോഗിനു തീയിട്ട അക്രമിയെ പോലീസ് വെടിവച്ചു കൊന്നു. സ്ഥലത്തെത്തിയ പോലീസിനു നേർക്ക് കത്തിവീശിയ പശ്ചാത്തലത്തിലാണു വെടിയുതിർത്തത്.
അക്രമിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടില്ല. ഫ്രാൻസിൽനിന്നു പുറത്താക്കൽ നടപടി നേരിട്ട 29 വയസുള്ള അൾജീരിയ സ്വദേശിയാണെന്ന് ഫ്രഞ്ച് മാധ്യമങ്ങൾ സൂചന നല്കി.
ഇന്നലെ രാവിലെ 6.45നാണു സംഭവം. നഗരമധ്യത്തിൽ സ്ഥിതി ചെയ്യുന്ന സിനഗോഗിന്റെ ജനാലയിൽക്കൂടി ഉള്ളിലേക്ക് പെട്രോൾ ബോംബ് എറിയുകയായിരുന്നു. സിനഗോഗിൽനിന്നു പുക ഉയരുന്നതു കണ്ടവരാണു പോലീസിനെ അറിയിച്ചത്.
പോലീസെത്തുന്പോൾ അക്രമി സിനഗോഗിന്റെ മേൽക്കൂരയിലായിരുന്നു. കൈയിലുണ്ടായിരുന്ന ആയുധം ഇയാൾ പോലീസിനു നേർക്കെറിഞ്ഞു. തുടർന്ന് താഴോട്ടു ചാടി കത്തിവീശി. പോലീസ് അഞ്ചു തവണ അക്രമിക്കു നേർക്കു വെടിവച്ചു. നാലെണ്ണം ഇയാളുടെ ശരീരത്തിൽ തറച്ചു.
പിന്നാലെ സ്ഥലത്തെത്തിയ അഗ്നിശമനസേന തീ നിയന്ത്രണവിധേയമാക്കി. സിനഗോഗിനുള്ളിൽ കാര്യമായ നാശമുണ്ടായിട്ടുണ്ട്.
അക്രമിക്കു നേർക്ക് വെടിയുതിർത്ത പോലീസുകാരനെയും കസ്റ്റഡിയിലെടുത്തു. എന്നാൽ അനുവദനീയമായ സാഹചര്യങ്ങളിലാണ് ഇദ്ദേഹം തോക്ക് ഉപയോഗിച്ചതെന്നു വീഡിയോ ദൃശ്യങ്ങളിൽ വ്യക്തമായതായി പ്രോസിക്യൂഷൻ അറിയിച്ചു. സധൈര്യം ഉത്തരവാദിത്വം നിർവഹിച്ച പോലീസിനെ ആഭ്യന്തരമന്ത്രി ജെറാൾഡ് ഡെർമാനിൻ അഭിനന്ദിച്ചു.
ഗാസ: കടൽപ്പാലത്തിലൂടെ സഹായം എത്തിത്തുടങ്ങി
ദോഹ: അമേരിക്ക നിർമിച്ച കടൽപ്പാലത്തിലൂടെ ഗാസയിൽ സഹായമെത്തിത്തുടങ്ങി. ഇന്നലെ രാവിലെ ഒന്പതു മുതൽ ലോറികൾ പാലത്തിലൂടെ നീങ്ങിത്തുടങ്ങി.
ഗാസയിൽ സഹായമെത്തിക്കാൻ വേണ്ടിയുള്ള ഈ ശ്രമത്തിനു ജീവകാരുണ്യ സ്വഭാവം മാത്രമാണുള്ളതെന്ന് യുഎസ് സേനയുടെ സെൻട്രൽ കമാൻഡ് വിശദീകരിച്ചു. അതേസമയം, വേഗത്തിലും ഫലപ്രദമായും സഹായമെത്തിക്കാൻ കഴിയുന്നത് കരവഴിയാണെന്നും കടൽപ്പാലം അതിനു പകരമാകില്ലെന്നും ഐക്യരാഷ്ട്രസഭ ചൂണ്ടിക്കാട്ടി.
കടൽപ്പാലത്തിലൂടെ വരും ദിവസങ്ങളിൽ 500 ടൺ സഹായവസ്തുക്കൾ ഗാസയിലെത്തിച്ചേരുമെന്നാണു യുഎസ് അറിയിച്ചിരിക്കുന്നത്. പാലത്തിന്റെ നിർമാണത്തിലും പ്രവർത്തനത്തിലും ബ്രിട്ടീഷ് സേനയും ചേർന്നിരുന്നു. ആഴ്ചകൾക്കു മുന്പാണു പാലത്തിന്റെ നിർമാണം ആരംഭിച്ചത്.
മലേഷ്യൻ പോലീസ് സ്റ്റേഷനിൽ ഭീകരാക്രമണം; രണ്ടു മരണം
ക്വാലാലംപുർ: മലേഷ്യയിൽ പോലീസ് സ്റ്റേഷനിലുണ്ടായ ഭീകരാക്രമണത്തിൽ രണ്ടു പോലീസുകാർ കൊല്ലപ്പെട്ടു; ഒരാൾക്കു പരിക്കേറ്റു.
സ്റ്റേഷനിലെത്തിയ ഭീകരവാദി കത്തിയും തോക്കുമുപയോഗിച്ചാണ് ആക്രമണം നടത്തിയത്. അക്രമിയെ പോലീസ് വെടിവച്ചു കൊന്നു. അല്ക്വയ്ദ ബന്ധമുള്ള ജമാ ഇസ്ലാമിയ എന്ന ഭീകരസംഘടനയാണ് ആക്രമണത്തിനു പിന്നിലെന്നു കരുതുന്നതായി പോലീസ് അറിയിച്ചു.
തെക്കൻ സംസ്ഥാനമായ ജോഹോറിലെ ഉലു തിരാം ടൗൺ പോലീസ് സ്റ്റേഷനിലാണ് ആക്രമണമുണ്ടായത്. മുഖം മറച്ച് മോട്ടോർ സൈക്കിളിലെത്തിയ ഭീകരൻ പോലീസ് സ്റ്റേഷനിൽ കയറി കത്തികൊണ്ട് ഒരു കോൺസ്റ്റബിളിനെ വധിച്ചു. തുടർന്ന് ഇദ്ദേഹത്തിന്റെ തോക്ക് കവർന്ന് മറ്റൊരു പോലീസുകാരനെയും കൊലപ്പെടുത്തി.
അക്രമിയുടെ വസതിയിൽ നടത്തിയ തെരച്ചിലിൽ ജമാ ഇസ്ലാമിയയുമായി ബന്ധം സ്ഥാപിക്കുന്ന വസ്തുക്കൾ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. അഞ്ചു കുടുംബാംഗങ്ങളെ അറസ്റ്റ് ചെയ്തു. ഇവരും ജമാ ഇസ്ലാമിയ അംഗങ്ങളാണെന്നു സംശയിക്കുന്നു.
ആക്രമണം ആസൂത്രിതമായിരുന്നു. സ്റ്റേഷനിലെ ആയുധങ്ങൾ കൊള്ളയടിക്കാൻ ആയിരിക്കാം ആക്രമണം നടത്തിയത്. സംഭവസമയത്ത് പരാതി നല്കാനെന്ന പേരിൽ സ്റ്റേഷനിലെത്തിയ രണ്ടു വിദ്യാർഥികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ശ്രദ്ധ തിരിച്ചുവിടാനായിരിക്കാം വിദ്യാർഥികളെത്തിയതെന്നു സംശയിക്കുന്നതായി പോലീസ് പറഞ്ഞു.
തെക്കുകിഴക്കനേഷ്യയിൽ പ്രവർത്തിക്കുന്ന ജമാ ഇസ്ലാമിയ ഇന്തോനേഷ്യയിലും ഫിലിപ്പീൻസിലും ആക്രമണങ്ങൾ നടത്തിയിട്ടുണ്ട്.
വധശ്രമം നേരിട്ട സ്ലോവാക്യൻ പ്രധാനമന്ത്രി ഫിസോ അപകടനില തരണം ചെയ്തു
ബ്രാറ്റിസ്ലാവ: വധശ്രമം നേരിട്ട സ്ലോവാക്യൻ പ്രധാനമന്ത്രി റോബർട്ട് ഫിസോ അപകടനില തരണം ചെയ്തു. എന്നാലും, അദ്ദേഹത്തിന്റെ നില ഗുരുതരമാണ്.
അഞ്ചു മണിക്കൂർ നീണ്ട ശസ്ത്രക്രിയയ്ക്കു ശേഷം ഫിസോയെ തീവ്രപരിചണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച അഞ്ചു തവണ വെടിയേറ്റ അദ്ദേഹം ജീവനുമായി മല്ലിടുകയാണെന്നായിരുന്നു നേരത്തേയുള്ള അറിയിപ്പ്.
ബാൻക ബൈസ്ട്രിക്ക നഗരത്തിലെ റൂസ്വെൽറ്റ് യൂണിവേഴ്സിറ്റി ആശുപത്രിയിലാണ് ഫിസോയെ പ്രവേശിപ്പിച്ചിരിക്കുന്നത്. അന്പത്തൊന്പതുകാരനായ അദ്ദേഹത്തിന്റെ നില ഗുരുതരമാണെന്ന് ആശുപത്രി ഡയറക്ടർ മിറിയാം അറിയിച്ചു. ശസ്ത്രക്രിയയ്ക്കു വിധേയനായ ഫിസോ ജീവിതത്തിലേക്കു തിരിച്ചുവരുമെന്നു ഡെപ്യൂട്ടി പ്രധാനമന്ത്രി തോമസ് തരാബ പറഞ്ഞു.
ബുധനാഴ്ച ഹാൻഡലോവ പട്ടണത്തിൽ സർക്കാർ യോഗത്തിൽ പങ്കെടുത്തു പുറത്തേക്കുവന്ന ഫിസോയ്ക്കു നേരേ അക്രമി അഞ്ചു തവണയാണു വെടിയുതിർത്തത്. ഉദരത്തിലും കയ്യിലുമാണ് വെടിയേറ്റത്.
ഒരു വെടിയുണ്ട ശരീരം തുളച്ചു പുറത്തുവന്നു. സുരക്ഷാഭടന്മാർ ഉടൻതന്നെ അദ്ദേഹത്തെ കാറിൽ കയറ്റിക്കൊണ്ടുപോകുകയും തുടർന്ന് എയർ ആംബുലൻസിൽ ആശുപത്രിയിലെത്തിക്കുകയുമായിരുന്നു.
സംഭവസ്ഥലത്തുവച്ചുതന്നെ കസ്റ്റഡിയിലെടുത്ത അക്രമിയെക്കുറിച്ചുള്ള വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. എഴുപത്തൊന്നുകാരനായ അക്രമി എഴുത്തുകാരനും രാഷ്ട്രീയപ്രവർത്തകനുമാണെന്ന സൂചന സ്ലൊവാക്യൻ മാധ്യമങ്ങൾ നല്കി. ലെവിസ് പട്ടണവാസിയായ അക്രമിക്കെതിരേ വധശ്രമത്തിനു കേസെടുത്തു.
സർക്കാർ മാധ്യമങ്ങളോടുള്ള സർക്കാർ നയത്തെ വിമർശിച്ച് അക്രമി പുറത്തുവിട്ടതെന്നു കരുതുന്ന വീഡിയോ പ്രചരിക്കുന്നുണ്ട്.
സ്ലോവാക്യൻ സർക്കാർ ബ്രോഡ്കാസ്റ്ററായ ആർടിവിഎസ് പിരിച്ചുവിടാനുള്ള സർക്കാർ നിർദേശം പാർലമെന്റ് ചർച്ച ചെയ്യാൻ തുടങ്ങിയ ദിവസമാണ് പ്രധാനമന്ത്രിക്കു വെടിയേറ്റത്. സർക്കാർ നീക്കത്തിനെതിരേ ജനങ്ങൾ പ്രതിഷേധിച്ചിരുന്നു.
പ്രതിപക്ഷപാർട്ടികളുടെ വ്യാജപ്രചാരണം മൂലമാണ് ഫിസോയ്ക്കു വെടിയേറ്റതെന്നു ഡെപ്യൂട്ടി പ്രധാനമന്ത്രി തരാബ ആരോപിച്ചു.
മൂന്നാം തവണ പ്രധാനമന്ത്രിയായ ഫിസോ യുക്രെയ്ന് ആയുധം നല്കുന്നതിനെയും റഷ്യക്ക് ഉപരോധം ചുമത്തുന്നതിനെയും എതിർത്തിരുന്നയാളാണ്.
കുടുംബവഴക്കിൽ മോസ്കിനു തീയിട്ടു; 11 പേർ മരിച്ചു
ലാഗോസ്: കുടുംബവഴക്കിനൊടുവിൽ ബന്ധുക്കളെ അപായപ്പെടുത്താൻ മോസ്കിനു തീയിട്ട സംഭവത്തിൽ 11 പേർ മരിച്ചു. വടക്കൻ നൈജീരിയയിലെ കാനോ സംസ്ഥാനത്ത് ബുധനാഴ്ചയായിരുന്നു സംഭവം. രാവിലെ പ്രാർഥിച്ചുകൊണ്ടിരുന്നവരെ പൂട്ടിയിട്ടശേഷം പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു.
38 വയസുള്ള അക്രമിയെ പോലീസ് കസ്റ്റഡിയിലെടുത്തു. സ്വത്തവകാശത്തെച്ചൊല്ലിയുള്ള കുടുംബവഴക്കാനാണ് തീകൊളുത്താൻ പ്രേരണയെന്ന് പോലീസ് പറഞ്ഞു. മോസ്കിലുണ്ടായിരുന്ന ചില ബന്ധുക്കളെയാണ് ഇയാൾ ലക്ഷ്യമിട്ടത്.
സംഭവസമയത്ത് മോസ്കിൽ 40 പേർ ഉണ്ടായിരുന്നു. നിലവിളി കേട്ട് പ്രദേശവാസികൾ ഓടിയെത്തി തീ അണയ്ക്കാൻ ശ്രമിച്ചു. അഗ്നിശമനസേനയെ വിവരമറിയിക്കാൻ വൈകിയതാണ് മരണസംഖ്യ വർധിക്കാൻ കാരണമെന്ന് ആരോപണമുണ്ട്.
അബദ്ധത്തിൽ വെടി; അഞ്ച് ഇസ്രേലി ഭടന്മാർ കൊല്ലപ്പെട്ടു
ഗാസ സിറ്റി: ഇസ്രേലി സേനയുടെ ടാങ്കിൽനിന്ന് അബദ്ധത്തിൽ വെടിപൊട്ടി അഞ്ച് ഇസ്രേലി ഭടന്മാർ മരിച്ചു. പരിക്കേറ്റ ഏഴു ഭടന്മാരിൽ മൂന്നുപേരുടെ നില ഗുരുതരമാണ്.
വടക്കൻ ഗാസയിലെ ജബലിയ അഭയാർഥി ക്യാന്പിലായിരുന്നു സംഭവം. ഇസ്രേലി സൈനികർ ഇവിടെ ഉണ്ടെന്നറിയാതെ രണ്ടു ടാങ്കുകൾ വെടിയുതിർക്കുകയായിരുന്നു.
ജബലിയ ക്യാന്പിലെത്തിയ ബറ്റാലിയന്റെ ഡെപ്യൂട്ടി കമാൻഡർ ഉപയോഗിച്ച കെട്ടിടം ലക്ഷ്യമാക്കിയാണു വെടിയുതിർത്തത്. കെട്ടിട ജനാലയിൽ തോക്കു കണ്ട പശ്ചാത്തലത്തിലായിരുന്നു ടാങ്കിലെ സൈനികർ വെടിവച്ചതെന്നും ഇസ്രയേൽ അറിയിച്ചു.
ജബലിയ പട്ടണത്തിലും ക്യാന്പിലും ഹമാസ് ഭീകരർ വീണ്ടും സംഘടിക്കുന്ന പശ്ചാത്തലത്തിലാണ് ഇവിടെ ഈ ആഴ്ചമുതൽ ഇസ്രേലി സേന ഓപറേഷൻ ആരംഭിച്ചത്.
തെക്കൻ ഗാസയിലെ റാഫയിലും ഇസ്രേലി സേന ഓപറേഷൻ തുടരുന്നുണ്ട്. പത്തു ദിവസത്തിനുള്ളിൽ ആറു ലക്ഷം പലസ്തീനികൾ റാഫയിൽനിന്ന് ഒഴിഞ്ഞുപോയി.
വ്ലാദിമിർ പുടിൻ ചൈന സന്ദർശിക്കുന്നു
ബെയ്ജിംഗ്: റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ ഉറ്റസുഹൃത്തായ ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗിനെ സന്ദർശിച്ചു. ബെയ്ജിംഗിൽ നടന്ന ഉച്ചകോടിയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപങ്കാളിത്തം വർധിപ്പിക്കാനുള്ള സംയുക്ത പ്രസ്താവനയിൽ പുടിനും ചിൻപിംഗും ഒപ്പുവച്ചു.
യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ ചിൻപിംഗ് നടത്തുന്ന ശ്രമങ്ങൾക്കു നന്ദി അറിയിക്കുന്നതായി പുടിൻ പറഞ്ഞു. യൂറോപ്പിൽ സമാധാനവും സ്ഥിരതയും തിരിച്ചുവരുമെന്നും ചൈനയ്ക്ക് അതിൽ നിർണായക പങ്കുവഹിക്കാൻ കഴിയുമെന്നു പ്രതീക്ഷിക്കുന്നതായും ചിൻപിംഗ് മറുപടി നൽകി.
ബെയ്ജിംഗിൽ വിമാനമിറങ്ങിയ പുടിനെ ചിൻപിംഗ് പൂർണ സൈനിക ബഹുമതികളോടെയാണ് സ്വീകരിച്ചത്. നല്ല അയൽക്കാർ, നല്ല സുഹൃത്തുക്കൾ, നല്ല പങ്കാളികൾ എന്നനിലയിൽ റഷ്യാ-ചൈന ബന്ധം ശക്തിപ്പെടുന്നതായി ചിൻപിംഗ് പറഞ്ഞു.
ചൈനയിലേക്കു പുറപ്പെടും മുന്പ് നല്കിയ അഭിമുഖത്തിൽ യുക്രെയ്നുമായി ചർച്ചയ്ക്കു റഷ്യ സന്നദ്ധമാണെന്ന് പുടിൻ പറഞ്ഞിരുന്നു.
സ്ലോവാക്യൻ പ്രധാനമന്ത്രി ഫിസോയ്ക്കു വെടിയേറ്റു
ബ്രാറ്റിസ്ലാവ: സ്ലോവാക്യൻ പ്രധാനമന്ത്രി റോബർട്ട് ഫിസോയെ വധിക്കാൻ ശ്രമം. ഹാൻഡലോവ പട്ടണത്തിൽവച്ചു വെടിയേറ്റ അദ്ദേഹത്തെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പതലവണ വെടിയേറ്റ ഫിസോയുടെ ആരോഗ്യനില അപകടകരമാണെന്നാണ് അദ്ദേഹത്തിന്റെ ഫേസ്ബുക് പേജിൽ വന്ന അറിയിപ്പ്. അക്രമിയെ പോലീസ് സ്ഥലത്തുവച്ചുതന്നെ പിടികൂടി.
തലസ്ഥാനമായ ബ്രാറ്റിസ്ലാവയിൽനിന്ന് 180 കിലോമീറ്റർ വടക്കുകിഴക്കുള്ള ഹാൻഡലോവ പട്ടണത്തിൽ ഇന്നലെ ഗവൺമെന്റ് മീറ്റിംഗിൽ പങ്കെടുത്തു മടങ്ങവേയാണ് ഫിസോയ്ക്കു വെടിയേറ്റത്.
പട്ടണത്തിലെ സാംസ്കാരിക കേന്ദ്രത്തിൽ നടന്ന യോഗത്തിനു ശേഷം പുറത്തേക്കു വന്ന ഫിസോയ്ക്കു നേരേ ഒന്നിലേറെത്തവണ വെടിവച്ചതായി റിപ്പോർട്ടുകളിൽ പറയുന്നു. നിലത്തു വീണ ഫിസോയെ സുരക്ഷാ ഉദ്യോഗസ്ഥൻ ഉടൻ തന്നെ വാഹനത്തിൽ കയറ്റിക്കൊണ്ടുപോയി.
ഹെലികോപ്റ്ററിൽ അടുത്തുള്ള പട്ടണമായ ബാൻസ്ക ബിസ്ട്രിക്കയിലേക്കു കൊണ്ടുപോയി എന്നാണ് അവസാന അറിയിപ്പ്. അക്രമിയെ സുരക്ഷാഭടന്മാർ സ്ഥലത്തുവച്ചുതന്നെ കീഴടക്കി.
2023 ഒക്ടോബറിലാണ് ഫിസോ അധികാരമേറ്റത്. 2006-2010ലും 2012-2018 കാലഘട്ടത്തിലും പ്രധാനമന്ത്രിപദം വഹിച്ചിട്ടുണ്ട്. സ്ലോവാക്യ യൂറോപ്യൻ യൂണിയനിലും നാറ്റോയിലും അംഗമാണെങ്കിലും ഫിസോ റഷ്യയെ പിണക്കാൻ തയാറായിട്ടില്ല. ഫിസോയ്ക്കു നേർക്കുണ്ടായ വധശ്രമത്തെ ലോകനേതാക്കൾ അപലപിച്ചു.
ഇസ്രയേലിന് യുഎസ് 100 കോടി ഡോളറിന്റെ ആയുധങ്ങൾ നൽകും
വാഷിംഗ്ടൺ ഡിസി: ഇസ്രയേലിന് നൂറു കോടി ഡോളറിന്റെ ആയുധങ്ങൾ നല്കാനുള്ള നടപടികൾ യുഎസ് പ്രസിഡന്റ് ബൈഡൻ ആരംഭിച്ചു. ഇതിനുള്ള അനുമതി നല്കണമെന്ന് കോൺഗ്രസിനോടു വൈറ്റ് ഹൗസ് ആവശ്യപ്പെട്ടു.
പലസ്തീനികൾ തിങ്ങിനിറഞ്ഞ റാഫയിലെ സൈനികനടപടിയുടെ പേരിൽ ഇസ്രയേലിന് ആയുധങ്ങൾ നല്കുന്നത് നിർത്തിവയ്ക്കുമെന്നു ബൈഡൻ നേരത്തേ പറഞ്ഞിരുന്നതാണ്. കഴിഞ്ഞയാഴ്ച ശക്തിയേറിയ ബോംബുകളുടെ ഷിപ്മെന്റ് കഴിഞ്ഞയാഴ്ച യുഎസ് തടഞ്ഞു.
അമേരിക്ക നല്കിയ ആയുധങ്ങൾ അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ച് ഇസ്രയേൽ ഉപയോഗിച്ചിരിക്കാമെന്ന റിപ്പോർട്ടും യുഎസ് തയാറാക്കിയിരുന്നു.
എന്നാൽ, ഒരാഴ്ചയ്ക്കുള്ളിൽ ആയുധക്കയറ്റുമതി തുടരാനുള്ള നീക്കങ്ങളാണു ബൈഡൻ ഭരണകൂടം നടത്തുന്നത്. നവംബറിലെ തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ നേതാവും മുൻ പ്രസിഡന്റുമായ ട്രംപിനെ നേരിടേണ്ട ബൈഡൻ ഗാസ യുദ്ധത്തിന്റെ പേരിൽ വലിയ സമ്മർദം അനുഭവിക്കുന്നുണ്ട്. ഇസ്രയേലിനുള്ള ആയുധക്കയറ്റുമതിക്കു തടസം വരാതിരിക്കാൻ നിയമം കൊണ്ടുവരാനുള്ള നീക്കത്തിലാണ് റിപ്പബ്ലിക്കന്മാർ.
ഖാർകീവിൽ റഷ്യൻ മുന്നേറ്റം; യുക്രെയ്ൻ സേന പിൻവാങ്ങി
കീവ്: റഷ്യൻ സേനയുടെ മുന്നേറ്റത്തിൽ പതറിയ യുക്രെയ്ൻ സേന ഖാർകീവ് മേഖലയിലെ ഒട്ടേറെ ഗ്രാമങ്ങളിൽനിന്നു പിന്മാറി. കനത്ത ആക്രമണം നേരിടുന്ന പശ്ചാത്തലത്തിൽ തന്ത്രപ്രധാന സ്ഥലങ്ങളിലേക്കു മാറിയെന്നാണ് യുക്രെയ്ൻ സേനയുടെ വിശദീകരണം. മുന്പ് റഷ്യൻ ആക്രമണത്തിൽ പിന്മാറേണ്ടിവന്നപ്പോഴൊക്കെ ഇതേ ഭാഷയിലാണു യുക്രെയ്ൻ പ്രതികരിച്ചിട്ടുള്ളത്.
ലുക്യാൻസ്കി, വൊവ്ചാൻസ് പ്രദേശങ്ങളിൽനിന്നാണു പിന്മാറ്റം. ജനങ്ങളുടെയും സൈനികരുടെയും ജീവൻ രക്ഷിക്കാനും നഷ്ടം ഒഴിവാക്കാനുമാണു പിന്മാറ്റമെന്നു സൈന്യം വിശദീകരിച്ചു.
ഖാർകീവിലെ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കി വിദേശപര്യടനങ്ങളെല്ലാം റദ്ദാക്കി. വരും ദിവസങ്ങളിലെ വിദേശപരിപാടികളെല്ലാം മാറ്റിവയ്ക്കാനാണ് പ്രസിഡന്റ് നിർദേശിച്ചിരിക്കുന്നതെന്ന് അദ്ദേഹത്തിന്റെ പ്രസ് സെക്രട്ടറി അറിയിച്ചു.
യുക്രെയ്നിലെ രണ്ടാമത്തെ വലിയ നഗരമായ ഖാർകീവിനെ ലക്ഷ്യമിട്ട് കഴിഞ്ഞ വെള്ളിയാഴ്ചയാണ് റഷ്യൻ സേന ആക്രമണം തുടങ്ങിയത്. മേഖലയിലെ ഒട്ടേറെ ഗ്രാമപ്രദേശങ്ങൾ റഷ്യൻ നിയന്ത്രണത്തിലായി.
ഖാർകീവ് നഗരപ്രാന്തത്തിലെ വൊവ്ചാൻസ് പട്ടണത്തിന്റെ തെരുവുകളിൽ റഷ്യൻ സേന പ്രവേശിച്ചുവെന്നാണ് റിപ്പോർട്ടുകൾ. റഷ്യൻ നേട്ടങ്ങൾക്കു തന്ത്രപരമായ പ്രാധാന്യം ഇല്ലെങ്കിലും യുക്രെയ്ൻ സേനയുടെ വീര്യം കെടുത്താനാകും.
ഇതിനിടെ, തെക്കുപടിഞ്ഞാറൻ റഷ്യയിലെ കസാനില് യുക്രെയ്ൻ സേന ഡ്രോൺ ആക്രമണം നടത്തി. രണ്ടു വിമാനത്താവളങ്ങൾ താത്കാലികമായി അടച്ചതായി റഷ്യ അറിയിച്ചു.
ലങ്ക വീണ്ടും പുലിപ്പേടിയിൽ
കൊളംബോ: തമിഴ് രാജ്യത്തിനായി പോരാടിയ എൽടിടിഇ (ലിബറേഷന് ടൈഗേഴ്സ് ഓഫ് തമിഴ് ഈഴം) യുദ്ധത്തിന്റെ പതിനഞ്ചാം വാർഷികത്തിൽ ശ്രീലങ്കയിൽ കനത്ത ജാഗ്രത. തമിഴ് വംശജർക്കു സ്വാധീനമുള്ള പ്രദേശങ്ങളിൽ എൽടിടിഇ അനുഭാവികൾ സംഘടിക്കാൻ സാധ്യതയുണ്ടെന്നാണു ലങ്കൻ രഹസ്യാന്വേഷണ ഏജൻസികളുടെ വിലയിരുത്തൽ.
ശ്രീലങ്കയുടെ വടക്ക്, കിഴക്ക് ഭാഗങ്ങളിലാണ് തമിഴ് ആധിപത്യമുള്ള മേഖലകള്. 1983ല് ആരംഭിച്ച മൂന്ന് പതിറ്റാണ്ട് നീണ്ട സായുധപോരാട്ടം 2009ല് സൈനിക നടപടിക്കു ശേഷമാണ് അവസാനിക്കുന്നത്. പുലിത്തലവൻ വേലുപ്പിള്ള പ്രഭാകരന്റെ മൃതദേഹം 2009 മേയ് 19ന് കണ്ടെത്തിയ മുല്ലത്തീവിൽ അനുസ്മരണ പരിപാടികൾ നടക്കാൻ സാധ്യതയുണ്ടെന്നാണു റിപ്പോർട്ട്.
അടുത്ത ബുധനാഴ്ച വരെയുള്ള എല്ലാ പ്രവര്ത്തനങ്ങളും സുരക്ഷാസേന നിരീക്ഷിക്കും. എല്ടിടിഇ അനുകൂല ലഘുലേഖകൾ വിതരണം ചെയ്യുന്നതു സൈന്യത്തിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. എൽടിടിഇയെ പുനരുജ്ജീവിപ്പിക്കാനുള്ള ആഹ്വാനങ്ങൾ ഉണ്ടായിട്ടുണ്ട്.
തമിഴ് വംശജർ ധാരാളമുള്ള ജാഫ്നയില് സര്വകലാശാലകളും ചില മനുഷ്യാവകാശ ഗ്രൂപ്പുകളും മെയ് 11-ന് മുള്ളിവയ്ക്കല് വാരം ആചരിച്ചു. ശ്രീലങ്കന് ആഭ്യന്തര യുദ്ധത്തിന്റെ അവസാന ഘട്ടത്തില് മരിച്ചവരെ അനുസ്മരിക്കാന് തമിഴ് ജനത ആചരിക്കുന്നതാണിത്.
എല്ടിടിഇ അനുസ്മരണങ്ങള് നിരോധിച്ച കോടതി ഉത്തരവു ലംഘിച്ചതിന് കിഴക്കന് പട്ടണമായ സാമ്പൂരില് മൂന്നു സ്ത്രീകള് ഉള്പ്പെടെ നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തു.
256 കിലോമീറ്ററിൽ വളവില്ലാത്ത റോഡ്
റിയാദ്: വളവും തിരിവുമില്ലാതെ നിവർന്നുകിടക്കുന്ന ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ പാതയെന്ന ബഹുമതി ഇനി സൗദി അറേബ്യയിലെ ഹൈവേ 10ന്.
എണ്ണപ്പാടങ്ങൾ നിറഞ്ഞ അൽ ബതാ നഗരത്തിൽനിന്ന് യുഎഇ അതിർത്തികടുത്തുവരെ നീളുന്ന റോഡിന് 256 കിലോമീറ്ററാണ് നീളം. ഭൂരിഭാഗവും റുബ് അൽ ഖാലി മരുഭൂമിയിലൂടെയാണു കടന്നുപോകുന്നത്.
ഓസ്ട്രേലിയയിലെ 146 കിലോമീറ്റർ നീളമുള്ള ഐർ ഹൈവയുടെ പേരിലുള്ള റിക്കാർഡാണ് സൗദിയിലെ ഹൈവേ 10 മറികടന്നത്. 2005ൽ അന്തരിച്ച ഫഹദ് രാജാവിനുവേണ്ടി നിർമിച്ച സ്വകാര്യപാതയായിരുന്നു ആദ്യമിത്.
ഇസ്രയേലിനു മുന്നറിയിപ്പുമായി യൂറോപ്യൻ യൂണിയൻ
ബ്രസൽസ്: ഇസ്രയേൽ റാഫയിലെ സൈനിക നടപടി ഉടൻ അവസാനിപ്പിക്കണമെന്ന് യൂറോപ്യൻ യൂണിയൻ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ഇസ്രയേലും യൂറോപ്യൻ യൂണിയനും തമ്മിലുള്ള ബന്ധം വഷളാകുമെന്നു യൂണിയന്റെ വിദേശനയ മേധാവി ജോസഫ് ബൊറെൽ പ്രസ്താവനയിൽ മുന്നറിയിപ്പു നല്കി.
സ്വയം പ്രതിരോധിക്കാൻ ഇസ്രയേലിനുള്ള അവകാശം മാനിക്കുന്നു. എന്നാൽ, ജനങ്ങൾക്കു സുരക്ഷിതത്വം നല്കാനും അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കാനും ഇസ്രയേലിനു ബാധ്യതയുണ്ട്. അന്താരാഷ്ട്ര നിയമപ്രകാരം സഹായവസ്തുക്കൾ കടത്തിവിടേണ്ടതാണ്.
ഗാസയിലെ സഹായവിതരണം തടസപ്പെടുത്തുന്നതിലൂടെ പട്ടിണിയും മനുഷ്യദുരിതവും വർധിക്കുന്നു. സഹായവാഹനങ്ങൾ കടന്നുപോകുന്ന കെറം ഷാലോമിലെ ചെക്ക്പോസ്റ്റിനു നേർക്ക് ഹമാസ് ഭീകരർ നടത്തിയ ആക്രമണത്തെ അപലപിക്കുന്നതായും ബൊറെൽ കൂട്ടിച്ചേർത്തു. ഇസ്രയേലിന്റെ ഏറ്റവും വലിയ വാണിജ്യ പങ്കാളിയാണ് യൂറോപ്യൻ യൂണിയൻ.
ഉഷ്ണതരംഗത്തിൽ അഞ്ചിലൊന്നു മരണവും ഇന്ത്യയിൽ
കാൻബറ: ഉഷ്ണതരംഗം മൂലം ലോകത്തുണ്ടാകുന്ന മരണങ്ങളിൽ 20 ശതമാനം ഇന്ത്യയിലെന്നു കണ്ടെത്തൽ. 1990 മുതലുള്ള കണക്കുകളെ അടിസ്ഥാനമാക്കി ഓസ്ട്രേലിയയിലെ മൊനാഷ് യൂണിവേഴ്സിറ്റിയാണു പഠനം നടത്തിയത്.
ഉഷ്ണതരംഗം മൂലം വർഷം 1.53 ലക്ഷം പേരാണ് മരിക്കുന്നത്. ഇതിന്റെ അഞ്ചിലൊന്നും (20 ശതമാനം) ഇന്ത്യയിലാണു സംഭവിക്കുന്നത്. 14 ശതമാനം ചൈനയിലും എട്ടു ശതമാനം റഷ്യയിലുമാണ്. മൊത്തം മരണങ്ങളിൽ പകുതിയോളം ഏഷ്യയിലാണ്.
ഇറ്റലിയിൽ കാട്ടുപന്നികളെ വെടിവച്ചു കൊല്ലാൻ സൈന്യത്തെ വിന്യസിച്ചു
റോം: രാജ്യത്തെ കാട്ടുപന്നി ശല്യത്തിനു പരിഹാരം കാണാൻ സൈന്യത്തെ വിന്യസിച്ച് ഇറ്റാലിയൻ സർക്കാർ. കാട്ടുപന്നികളെ വെടിവച്ചുകൊല്ലുകയെന്ന ദൗത്യവുമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 177 സൈനികരെ നിയോഗിച്ചുകഴിഞ്ഞു.
കൃഷിയിടങ്ങൾ സംരക്ഷിക്കുക, ആഫ്രിക്കൻ പന്നിപ്പനി ഭീതിയിൽനിന്നു രാജ്യത്തെ പന്നിവളർത്തൽ മേഖലയെ രക്ഷിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണു സർക്കാരിന്റെ നടപടി.
അടുത്ത അഞ്ചു വർഷംകൊണ്ട് രാജ്യത്തെ കാട്ടുപന്നികളുടെ എണ്ണം 80 ശതമാനം കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ പ്രധാനമന്ത്രി ജിയോർജിയ മെലാനിയുടെ നേതൃത്വത്തിൽ ആവിഷ്കരിച്ച കർമപദ്ധതിയുടെ ഭാഗമായാണ് കാട്ടുപന്നികളെ വെടിവച്ചു കൊല്ലാനുള്ള തീരുമാനം. രാജ്യത്ത് ഏകദേശം ഒരു ദശലക്ഷത്തിനും ഒന്നര ദശലക്ഷത്തിനുമിടയിൽ കാട്ടുപന്നികളുണ്ടാകുമെന്നാണ് നിഗമനം. ഇവയിൽ മിക്കതും ആഫ്രിക്കൻ പന്നിപ്പനി വൈറസ് വാഹകരാണെന്നും കണ്ടെത്തിയിട്ടുണ്ട്.
കഴിഞ്ഞ വർഷം സെപ്റ്റംബറിൽ വടക്കൻ ലൊംബാർഡി മേഖലയിൽ ആഫ്രിക്കൻ പന്നിപ്പനി പടർന്നതിനെത്തുടർന്ന് 34,000ത്തോളം വളർത്തുപന്നികളെ കൊന്നിരുന്നു.
പന്നിപ്പനിയുടെ പശ്ചാത്തലത്തിൽ കാനഡയടക്കം നിരവധി രാജ്യങ്ങൾ ഇറ്റലിയിൽനിന്നുള്ള പന്നിയിറച്ചി ഇറക്കുമതി നിരോധിക്കുകയും ചെയ്തിരുന്നു. ഇത് ആവർത്തിക്കാതിരിക്കാനാണു സർക്കാർ നടപടി. 2015മുതൽ കാട്ടുപന്നികൾ രാജ്യത്ത് പൊതുശല്യവുമായി മാറിയിട്ടുണ്ട്.
റഷ്യ-യുക്രെയ്ൻ യുദ്ധം: 16 ശ്രീലങ്കക്കാർ കൊല്ലപ്പെട്ടു
കൊളംബോ: റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ 16 ശ്രീലങ്കക്കാർ കൊല്ലപ്പെട്ടതായി അവിടുത്തെ പ്രതിരോധ സഹമന്ത്രി പ്രമിത ബന്താര തെനാക്കൂൺ അറിയിച്ചു.
ശ്രീലങ്കൻ സൈന്യത്തിൽനിന്നു വിരമിച്ച ഇവരെ അനധികൃത ഏജൻസികൾ വിദേശ ജോലി നല്കാമെന്നു പറഞ്ഞു കബളിപ്പിക്കുകയായിരുന്നു.
റഷ്യയിലെയും യുക്രെയ്നിലെയും സേനകളിൽ മുൻ ശ്രീലങ്കൻ സൈനികരുണ്ട്. ലഭ്യമായ കണക്കനുസരിച്ച് 288 ലങ്കക്കാർ ഇരു സേനകളിലും പ്രവർത്തിക്കുന്നുണ്ട്. ഇവരെ നാട്ടിലെത്തിക്കാനുള്ള പദ്ധതിയിലാണ് ലങ്കൻ സർക്കാർ. ഇതിനായി റഷ്യയുമായും യുക്രെയ്നുമായും സൗഹൃദമുള്ള രാജ്യങ്ങളുടെ സഹായം തേടുന്നതായും മന്ത്രി കൂട്ടിച്ചേർത്തു.
ഫ്രാൻസിൽ ജയിലുദ്യോഗസ്ഥരെ ആക്രമിച്ചു രക്ഷപ്പെട്ട തടവുപുള്ളിക്കായി വ്യാപക തെരച്ചിൽ
പാരീസ്: വടക്കൻ ഫ്രാൻസിൽ ജയിൽ വകുപ്പിന്റെ വാഹനങ്ങൾ ആക്രമിച്ച് അക്രമികൾ രക്ഷപ്പെടുത്തിയ തടവുപുള്ളിക്കായി വ്യാപക തെരച്ചിൽ. കുപ്രസിദ്ധ മയക്കുമരുന്ന് കടത്തുകാരനും നിരവധി കേസുകളിൽ പ്രതിയുമായ മുഹമ്മദ് അംറ എന്നയാളാണു രക്ഷപ്പെട്ടത്.
അർധസൈനിക വിഭാഗത്തിന്റെയും പോലീസിന്റെയും നേതൃത്വത്തിലാണു തെരച്ചിൽ. നോർമാണ്ടിയിലെ റൂവനിൽ ചൊവ്വാഴ്ചയുണ്ടായ ആക്രമണത്തിൽ രണ്ടു ജയിൽ ഓഫീസർമാർ കൊല്ലപ്പെടുകയും മൂന്നു പേർക്കു പരിക്കേൽക്കുകയും ചെയ്തിരുന്നു.
രാവിലെ കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജയിലിലേക്കു മടക്കിക്കൊണ്ടുവന്ന ഉദ്യോഗസ്ഥരുടെ വാഹനവ്യൂഹത്തെ രണ്ടു വാഹനങ്ങളിലെത്തിയ തോക്കുധാരികൾ ആക്രമിക്കുകയും പ്രതിയെ മോചിപ്പിച്ചു കടന്നുകളയുകയുമായിരുന്നു. അക്രമികൾ രക്ഷപ്പെട്ട കാർ പിന്നീട് അഗ്നിക്കിരയായ നിലയിൽ കണ്ടെത്തുകയും ചെയ്തിരുന്നു.
കുറ്റവാളികളെ പിടികൂടാനായി എല്ലാവിധ ശ്രമങ്ങളും നടത്തുന്നുണ്ടെന്ന് പ്രസിഡന്റ് എമ്മാനുവൽ മക്രോൺ വ്യക്തമാക്കി. സംഭവത്തിൽ പ്രതിഷേധിച്ച് രാജ്യത്തെ ജയിൽ ഓഫീസർമാരുടെ യൂണിയൻ ഇന്നലെ പണിമുടക്കിന് അഹ്വാനം നൽകിയിരുന്നു. തട്ടിക്കൊണ്ടുപോകൽ, ബലാത്സംഗം തുടങ്ങി 18 ഓളം കേസുകളിൽ പ്രതിയാണ് 30 കാരനായ മുഹമ്മദ് അംറ.
കവർച്ചയ്ക്കിടെ കൊലപാതകം നടത്തിയതിനാണ് നിലവിൽ ഇയാൾ ശിക്ഷ അനുഭവിച്ചുവന്നിരുന്നത്. മാർഷെല്ലെ സിറ്റിയിലെ കുപ്രസിദ്ധ അധോലോക സംഘവുമായി ഇദ്ദേഹത്തിന് അടുത്ത ബന്ധമുണ്ടെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.
ഗാസയിൽ ആക്രമണം; ഇന്ത്യക്കാരനായ യുഎൻ സംഘാംഗം കൊല്ലപ്പെട്ടു
യുണൈറ്റഡ് നേഷൻസ്: യുഎൻ സുരക്ഷാസംഘത്തിൽ പ്രവർത്തിച്ചിരുന്ന മുൻ ഇന്ത്യൻ കരസേനാ ഓഫീസർ ഗാസയിൽ കൊല്ലപ്പെട്ടു. കേണൽ വൈഭവ് അനിൽ കാലെ (46) ആണ് റാഫയിൽ കൊല്ലപ്പെട്ടത്.
ഇദ്ദേഹം സഞ്ചരിച്ചിരുന്ന വാഹനത്തിനു നേർക്ക് ആക്രമണമുണ്ടാകുകയായിരുന്നു. കഴിഞ്ഞ വർഷം ഇസ്രയേൽ-ഹമാസ് യുദ്ധം ആരംഭിച്ചശേഷം യുഎൻ സംഘത്തിന്റെ ഭാഗമായ ഒരു വിദേശി ഗാസയിൽ കൊല്ലപ്പെടുന്നത് ആദ്യമായാണ്.
സംഭവത്തിൽ യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ഖേദം രേഖപ്പെടുത്തി. സന്പൂർണ അന്വേഷണത്തിന് യുഎൻ ഉത്തരവിട്ടു. ഇസ്രയേലും അന്വേഷണം നടത്തുമെന്നു പ്രഖ്യാപിച്ചു.
2022ൽ ഇന്ത്യൻ കരസേനയിൽനിന്നു വിരമിച്ച കേണൽ വൈഭവ് അനിൽ കാലെ രണ്ടുമാസമായി യുണൈറ്റഡ് ഡിപ്പാർട്ട്മെന്റ് ഓഫ് സേഫ്റ്റി ആൻഡ് സെക്യൂരിറ്റി(ഡിഎസ്എസ്)യിൽ സെക്യൂരിറ്റി കോ-ഓർഡിനേഷൻ ഓഫീസറായി പ്രവർത്തിച്ചുവരികയായിരുന്നു. ആക്രമണസമയത്ത് കാലെയ്ക്കൊപ്പം ഒരാൾകൂടി ഉണ്ടായിരുന്നു. ഇദ്ദേഹത്തിനു ഗുരുതരമായി പരിക്കേറ്റു.
2004ലാണ് കാലെ കരസേനയിൽ ചേർന്നത്. 11 ജമ്മു ആൻഡ് കാഷ്മീർ റൈഫിൾസിൽ പ്രവർത്തിച്ചിട്ടുണ്ട്. 2009 മുതൽ 2010 വരെ യുഎന്നിൽ കണ്ടിൻജന്റ് ചീഫ് സെക്യൂരിറ്റി ഓഫീസറായി പ്രവർത്തിച്ചു. ഗാസയിൽ ഏപ്രിലിൽ ഇസ്രേലി സേനയുടെ ആക്രമണത്തിൽ വേൾഡ് സെൻട്രൽ കിച്ചണിലെ ഏഴു പേർ കൊല്ലപ്പെട്ടിരുന്നു.
ആലിസ് മണ്റോ അന്തരിച്ചു
ഒട്ടാവ: വിഖ്യാത കനേഡിയൻ എഴുത്തുകാരി ആലിസ് മണ്റോ (92) അന്തരിച്ചു. 60 വർഷമായി ചെറുകഥകളിലൂടെ വായനക്കാരെ ത്രസിപ്പിച്ച എഴുത്തുകാരിയായ ആലിസ് മണ്റോയ്ക്ക് 2013ൽ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ചു.
ഒന്റാരിയോയിലെ കെയർ ഹോമിലായിരുന്നു അന്ത്യം. ചെറുകഥയുടെ കുലപതിയായ ആലിസ് മൺറോ കനേഡിയൻ ചെക്കോവ് എന്നാണ്അറിയപ്പെട്ടിരുന്നത്. ഒരു ദശകമായി ഇവർ ഡിമെൻഷ്യ ബാധിതയായിരുന്നു.
യുഎസിന്റെ ഉറപ്പുമായി ബ്ലിങ്കൻ യുക്രെയ്നിൽ
കീവ്: അമേരിക്കൻ സൈനികസഹായം എത്തിച്ചേരാൻ ആരംഭിച്ചതിനു പിന്നാലെ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ യുക്രെയ്ൻ സന്ദർശിച്ചു.
റഷ്യൻ സേന ഖാർകീവിനു നേർക്കു നടത്തുന്ന ആക്രമണത്തെ ചെറുക്കാൻ യുക്രെയ്ൻ വിഷമിക്കുന്നതിനിടെയാണു ബ്ലിങ്കന്റെ അപ്രതീക്ഷിത സന്ദർശനം. പ്രസിഡന്റ് വോളോഡിമിർ സെലൻസ്കി അടക്കമുള്ളവരുമായി ചർച്ച നടത്തിയ ബ്ലിങ്കൻ, യുക്രെയ്ന് അമേരിക്കയുടെ ഉറച്ച പിന്തുണ ആവർത്തിച്ചു.
മൂന്നാഴ്ച മുന്പാണ് അമേരിക്ക യുക്രെയ്ന് 6100 കോടി ഡോളറിന്റെ സൈനികസഹായം അനുവദിച്ചത്. പ്രതിപക്ഷ റിപ്പബ്ലിക്കന്മാരുടെ എതിർപ്പു മൂലം ഒരു വർഷം വൈകിയ സഹായപദ്ധതി അംഗീകരിക്കപ്പെട്ടത് യുക്രെയ്ന് ഉണർവേകിയിരുന്നു.
ഇതുപ്രകാരമുള്ള വ്യോമപ്രതിരോധ സംവിധാനങ്ങളും ദീർഘദൂര മിസൈലുകളും യുക്രെയ്ന്റെ മുന്നണിയിൽ എത്തിത്തുടങ്ങിയെന്നു യുഎസ് വൃത്തങ്ങൾ അറിയിച്ചു.
തിങ്കളാഴ്ച പോളണ്ടിലെത്തിയ ബ്ലിങ്കൻ അവിടെനിന്ന് ട്രെയിനിലാണ് ഇന്നലെ രാവിലെ യുക്രെയ്ൻ തലസ്ഥാനമായ കീവിലെത്തിയത്.
ഇതിനിടെ, ഖാർകീവ് ലക്ഷ്യമിട്ടുള്ള റഷ്യൻ ആക്രമണം കനത്തു. മേഖലയിലെ കുറച്ചു ഗ്രാമങ്ങൾ റഷ്യൻ സേനയുടെ നിയന്ത്രണത്തിലായെന്നാണു റിപ്പോർട്ടുകൾ. മറ്റൊരു യുദ്ധമുന്നണികൂടി റഷ്യ തുറന്നത്, ആളിന്റെയും ആയുധത്തിന്റെയും ക്ഷാമം നേരിടുന്ന യുക്രെയ്നു വെല്ലുവിളിയായിട്ടുണ്ട്. ഡോൺബാസ് കേന്ദ്രീകരിച്ചാണു നേരത്തേ യുദ്ധം നടന്നിരുന്നത്.
ബാൾട്ടിമോർ പാലം: അവശിഷ്ടങ്ങൾ സ്ഫോടനത്തിൽ നശിപ്പിച്ചു
വാഷിംഗ്ടൺ ഡിസി: അമേരിക്കയിലെ ബാൾട്ടിമോറിൽ കപ്പലിടിച്ചു തകർന്ന ഫ്രാൻസിസ് സ്കോട്ട് കീ പാലത്തിന്റെ അവശിഷ്ടങ്ങൾ നിയന്ത്രിത സ്ഫോടനത്തിലൂടെ നശിപ്പിച്ചു.
തിരക്കേറിയ ചരക്കുപാതയിൽ ഗതാഗതം പുനഃസ്ഥാപിക്കാനും, പാലത്തിന്റെ അവശിഷ്ടങ്ങൾപതിച്ച് അനങ്ങാൻ കഴിയാതിരുന്ന ഡാലി കപ്പലിനെ സ്വതന്ത്രമാക്കാനും ഉദ്ദേശിച്ചായിരുന്നു തിങ്കളാഴ്ചത്തെ നടപടി. കപ്പലിലെ ഇന്ത്യക്കാർ അടക്കമുള്ള ജീവനക്കാർ സുരക്ഷിതരാണ്.
പറ്റാപ്സ്കോ നദിക്കു കുറുകെയുള്ള പാലം തകർന്നത് മാർച്ച് 26നാണ്. കേടായി നിയന്ത്രണം നഷ്ടമായ ഡാലി കപ്പൽ പാലത്തിലിടിക്കുകയായിരുന്നു. 4000 ടൺ അവശിഷ്ടങ്ങളാണ് നദിയിലും കപ്പലിലുമായി പതിച്ചത്. സംഭവത്തിൽ ആറു നിർമാണത്തൊഴിലാളികൾ മരിച്ചു.
കപ്പലിലെ 21 ജീവനക്കാരിൽ ഭൂരിഭാഗവും ഇന്ത്യക്കാരാണ്. ജീവനക്കാർ ഇപ്പോഴും കപ്പലിൽ തുടരുകയാണ്. അപകടത്തെത്തുടർന്ന് ബാൾട്ടിമോർ തുറമുഖത്തുനിന്നുള്ള കയറ്റുമതി നിലച്ചിരുന്നു.
സിനിമകളുടെ പേരിൽ ശിക്ഷ; ഇറേനിയൻ സംവിധായകൻ യൂറോപ്പിലേക്കു രക്ഷപ്പെട്ടു
പാരീസ്: സിനിമകളുടെ പേരിൽ ഇറേനിയൻ ഭരണകൂടം ശിക്ഷയ്ക്കു വിധിച്ച വിഖ്യാത സംവിധായകൻ മുഹമ്മദ് റസലോഫ് യൂറോപ്പിലേക്കു രക്ഷപ്പെട്ടു.
സങ്കീർണമായ യാത്രയ്ക്കൊടുവിൽ യൂറോപ്പിലെത്തിയതായി അദ്ദേഹം തിങ്കളാഴ്ച ഇൻസ്റ്റഗ്രാമിൽ അറിയിച്ചു. സുരക്ഷിതസ്ഥലത്താണെന്നു പറഞ്ഞെങ്കിലും ഇതെവിടെയാണെന്നു വെളിപ്പെടുത്താൻ കൂട്ടാക്കിയില്ല.
ഇറേനിയൻ ഭരണകൂടത്തെ വിമർശിക്കുന്ന സിനിമകളുടെ പേരിൽ കഴിഞ്ഞയാഴ്ച കോടതി അദ്ദേഹത്തിന് തടവും ചാട്ടയടിയും പിഴയും വിധിച്ചിരുന്നു.
ഇറാനിലെ വധശിക്ഷയെക്കുറിച്ച് റസലോഫ് സംവിധാനം ചെയ്ത ‘ദെയർ ഈസ് നോ ഈവിൾ’ എന്ന ചിത്രം 2020ലെ ബെർലിൻ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പുരസ്കാരം നേടിയിരുന്നു.
അതേസമയം, പുരസ്കാരം സ്വീകരിക്കുന്നതിനായി ഇറാൻ വിടാൻ റസലോഫിന് അനുമതി ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ പുതിയ സിനിമയായ ‘ദ സീഡ് ഓഫ് ദ സേക്രെഡ് ഫിഗ്’ ഫ്രാൻസിലെ കാൻ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കും.
ജയിൽ ഉദ്യോഗസ്ഥരെ വധിച്ച് പ്രതിയെ രക്ഷപ്പെടുത്തി
പാരീസ്: ഫ്രാൻസിൽ ജയിൽ വകുപ്പിന്റെ വാഹനങ്ങൾ ആക്രമിച്ച് പ്രതിയെ രക്ഷപ്പെടുത്തി. നോർമാണ്ടിയിലെ റൂവനിൽ ഇന്നലെയുണ്ടായ സംഭവത്തിൽ രണ്ടു ജയിൽ ഓഫീസർമാർ കൊല്ലപ്പെടുകയും മൂന്നു പേർക്കു പരിക്കേൽക്കുകയും ചെയ്തു.
രക്ഷപ്പെട്ടയാളെയും അക്രമിയെയും പിടികൂടാനായി വൻ തെരച്ചിൽ ആരംഭിച്ചതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു.
രാവിലെ കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജയിലിലേക്കു മടക്കിക്കൊണ്ടുവന്ന ഉദ്യോഗസ്ഥരുടെ വാഹനവ്യൂഹം ആക്രമിക്കപ്പെടുകയായിരുന്നു. രണ്ടു വാഹനങ്ങളിലെത്തിയ തോക്കുധാരികൾ പ്രതിയെ മോചിപ്പിച്ചു കടന്നുകളഞ്ഞു. ഇവർ രക്ഷപ്പെട്ട കാർ പിന്നീട് അഗ്നിക്കിരയായ നിലയിൽ കണ്ടെത്തി.
ഓസ്ട്രേലിയൻ സേനയുടെ യുദ്ധക്കുറ്റങ്ങൾ പുറത്തെത്തിച്ച മക്ബ്രൈഡിന് തടവുശിക്ഷ
കാൻബറ: ഓസ്ട്രേലിയൻ സേന അഫ്ഗാനിസ്ഥാനിൽ നടത്തിയ യുദ്ധക്കുറ്റങ്ങൾ പുറംലോകത്തെ അറിയിച്ച മുൻ സൈനിക അഭിഭാഷകൻ ഡേവിഡ് മക്ബ്രൈഡിനു കോടതി അഞ്ചു വർഷവും എട്ടു മാസവും തടവുശിക്ഷ വിധിച്ചു. സൈനികരഹസ്യങ്ങൾ മോഷ്ടിച്ചു പരസ്യപ്പെടുത്തി എന്ന കുറ്റമാണു തെളിഞ്ഞത്.
അറുപതുകാരനായ മക്ബ്രൈഡ് പുറത്തുവിട്ട രേഖകളുടെ പശ്ചാത്തലത്തിൽ നടന്ന അന്വേഷണത്തിൽ ഓസ്ട്രേലിയൻ സേന അഫ്ഗാനിസ്ഥാനിൽ 39 പേരെ നിയമവിരുദ്ധമായി വകവരുത്തിയെന്നു തെളിഞ്ഞിരുന്നു.
സൈന്യത്തിന്റെ നടപടികളിൽ ഉത്കണ്ഠയുള്ളതിനാലാണ് വൻതോതിൽ രേഖകൾ വാർത്താമാധ്യമങ്ങൾക്കു കൈമാറിയതെന്ന് അദ്ദേഹം കോടതിയെ അറിയിച്ചു.
മക്ബ്രൈഡ് നല്ല മനുഷ്യനാണെങ്കിലും സൈനികരഹസ്യങ്ങൾ പരസ്യപ്പെടുത്തുന്നത് കടുത്ത വിശ്വാസവഞ്ചനയാണെന്നു വിലയിരുത്തിയാണു കാൻബറയിലെ കോടതി ശിക്ഷ വിധിച്ചത്. വിധിപ്രസ്താവത്തിനു പിന്നാലെ കോടതിയിലുണ്ടായിരുന്ന പൊതുജനങ്ങളിൽ ചിലർ ജഡ്ജിക്കെതിരേ മുദ്രാവാക്യം മുഴക്കി.
ഗാസയ്ക്കുള്ള സഹായം ഇസ്രേലികൾ നശിപ്പിച്ചു
ടെൽ അവീവ്: ഇസ്രേലി പ്രതിഷേധക്കാർ ഗാസയിലേക്കു പോയ ലോറികൾ തടഞ്ഞ് സഹായവസ്തുക്കൾ നശിപ്പിച്ചു.
ജോർദാനിൽനിന്നു വന്ന ലോറികളാണ് വെസ്റ്റ് ബാങ്കിലെ ഹെബ്രോണിലുള്ള ചെക്പോസ്റ്റിൽ തടഞ്ഞത്. ഗാസയ്ക്കു സഹായം നിഷേധിക്കണമെന്നാവശ്യപ്പെടുന്ന തീവ്ര വലതുപക്ഷ ഇസ്രേലി ഗ്രൂപ്പാണു സംഭവത്തിനു പിന്നിൽ.
പ്രതിഷേധക്കാർ ലോറിയിൽ കയറി ഭക്ഷ്യധാന്യങ്ങൾ നിലത്തിടുന്നതും താഴെക്കിടക്കുന്ന വസ്തുക്കൾ നശിപ്പിക്കുന്നതും ലോറിക്കു തീവയ്ക്കുന്നതുമായ വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത ഒരാൾ അടക്കം നാലു പേർ അറസ്റ്റിലായെന്നാണു റിപ്പോർട്ട്.
സഹായവസ്തുക്കൾ കൊള്ളയടിക്കുന്നതു മഹാദ്രോഹമാണെന്ന് അമേരിക്ക പ്രതികരിച്ചു. സംഭവത്തിലുള്ള പ്രതിഷേധം ഇസ്രേലി നേതാക്കളെ അമേരിക്ക അറിയിക്കുമെന്ന് യുഎസ് ദേശീയ സുരക്ഷാഉപദേഷ്ടാവ് ജേക്ക് സള്ളിവൻ പറഞ്ഞു.
ജോർജിയയിൽ ‘റഷ്യൻ നിയമം’ പാസായി
തിബ്ലിസി: ആഴ്ചകളായി തുടരുന്ന പ്രതിഷേധത്തിനിടെ വിവാദമായ ‘റഷ്യൻ നിയമം’ ജോർജിയൻ പാർലമെന്റ് പാസാക്കി.
ഇരുപതു ശതമാനത്തിലധികം വിദേശഫണ്ട് സ്വീകരിക്കുന്ന മാധ്യമസ്ഥാപനങ്ങളെയും സംഘടനകളെയും ലക്ഷ്യമിടുന്ന നിയമം വിമതശബ്ദങ്ങളെ അടിച്ചമർത്താനാണെന്ന് പ്രതിഷേധക്കാർ ആരോപിക്കുന്നു. അയൽരാജ്യമായ റഷ്യയിൽ പതിറ്റാണ്ട് മുന്പ് ഇത്തരം നിയമം നടപ്പിലാക്കായിരുന്നു.
അഭിപ്രായസ്വാതന്ത്ര്യം ഹനിക്കുന്ന നിയമത്തിനെതിരേ യൂറോപ്യൻ യൂണിയനും പാശ്ചാത്യശക്തികളും രംഗത്തുവന്നിട്ടുണ്ട്. ജോർജിയയുടെ യൂറോപ്യൻ യൂണിയൻ മോഹങ്ങൾക്ക് നിയമം തസസമാകുമെന്നും മുന്നറിയിപ്പു നല്കിയിട്ടുണ്ട്.
ബെൽഗരോദിൽ മുറിവേറ്റു ; പ്രതിരോധമന്ത്രിയെ നീക്കി പുടിൻ
മോസ്കോ: യുക്രെയ്ൻ യുദ്ധം തുടരുന്നതിനിടെ പ്രതിരോധമന്ത്രിയെ നീക്കി റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ. തന്റെ ദീർഘകാല സഹകാരിയായിരുന്ന പ്രതിരോധമന്ത്രി സെർജി ഷൊയ്ഗുവിനെയാണു പുടിൻ തത്സ്ഥാനത്തുനിന്നു നീക്കിയത്.
സാമ്പത്തിക വിദഗ്ധനും ഉപപ്രധാനമന്ത്രിയുമായ ആൻഡ്രി ബെലസോവായിരിക്കും ഷൊയ്ഗുവിന്റെ പകരക്കാരൻ. 68 കാരനായ ഷൊയ്ഗു 2012 മുതൽ പ്രതിരോധമന്ത്രിസ്ഥാനം വഹിച്ചുവരികയാണ്. യുക്രെയ്നുനേരേ സൈന്യത്തെ അയയ്ക്കാനുള്ള റഷ്യയുടെ തീരുമാനത്തിനു പിന്നിലെ പ്രധാനിയായിരുന്നു.
ഷൊയ്ഗുവിനെ റഷ്യൻ സെക്യൂരിറ്റി കൗൺസിലിന്റെ സെക്രട്ടറിയായി നിയമിച്ചുകൊണ്ടുള്ള ഉത്തരവിൽ പുടിൻ ഞായറാഴ്ച ഒപ്പുവച്ചു. യുക്രെയ്ൻ ആക്രമണത്തിൽ റഷ്യൻ അതിർത്തി നഗരമായ ബെൽഗരോദിൽ ബഹുനിലക്കെട്ടിടം തകർന്ന് 13 പേർ മരിച്ച സംഭവത്തിനു പിന്നാലെയാണു ഷെയ്ഗുവിനെ നീക്കിക്കൊണ്ടുള്ള ഉത്തരവ് പുറത്തുവന്നത്. റഷ്യൻ കാബിനറ്റിൽ പുനഃസംഘടനകൾ അപൂർവമാണ്. അതിനാൽത്തന്നെ വലിയ രാഷ്ട്രീയമാറ്റമായാണു നിരീക്ഷകർ ഇതിനെ കാണുന്നത്.
സാമ്പത്തിക വിദഗ്ധനെ പ്രതിരോധമന്ത്രാലയത്തിന്റെ ചുമതലയേൽപ്പിക്കാനുള്ള തീരുമാനം യുക്രെയ്ൻ യുദ്ധം നീണ്ടുപോകുന്നതും പ്രതിരോധ ബജറ്റ് വർധിക്കുന്നതും കാരണമാണ്. മുൻ റഷ്യൻ പ്രസിഡന്റ് ദിമത്രി മെദ്വദേവിനെയും സുരക്ഷാ കൗൺസലിൽ നിയമിച്ചിട്ടുണ്ട്.
പോരാട്ടം കനപ്പിച്ച് റഷ്യ
കീവ്: യുക്രെയ്ന് അമേരിക്കയുടെയും യൂറോപ്യൻ പങ്കാളികളുടെയും സഹായം എത്തുംമുൻപ് പ്രഹരമേൽപ്പിക്കാൻ പോരാട്ടം കനപ്പിച്ച് റഷ്യ. രണ്ട് അതിർത്തി പ്രദേശങ്ങളിലൂടെ മുന്നേറുന്ന റഷ്യൻ സൈന്യത്തെ തടഞ്ഞുനിർത്താൻ യുക്രെയ്ൻ പാടുപെടുകയാണ്. അതിർത്തിയിൽ കനത്ത പോരാട്ടം നടക്കുകയാണെന്നു യുക്രെയ്ൻ പ്രസിഡന്റ് വോളോദിമിർ സെലൻസ്കി പറഞ്ഞു.
വരും ആഴ്ചകളിൽ അമേരിക്കയുടെയും യൂറോപ്യൻ പങ്കാളികളുടെയും സൈനിക സഹായം എത്തുന്നതിനുമുൻപ് യുക്രെയ്നെ തളർത്താനാണു റഷ്യൻ സേന ലക്ഷ്യമിടുന്നത്. രണ്ടു വർഷത്തെ യുദ്ധത്തിനിടയിലെ യുക്രെയ്ൻ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണെന്ന് പ്രതിരോധ വിദഗ്ധർ പറയുന്നു. റഷ്യ ഇത് അവസരമാക്കിയെടുത്തിരിക്കുകയാണ്.
ബെൽഗരോദിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 19 ആയി
മോസ്കോ: റഷ്യയിലെ ബെൽഗരോദ് മേഖലയിൽ യുക്രെയ്ൻ സേന നടത്തിയ ആക്രമണത്തിൽ ബഹുനിലക്കെട്ടിടം തകർന്നുവീണുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 19 ആയി.
യുക്രെയ്ൻ ഷെല്ലിംഗിൽ ഞായറാഴ്ച പുലർച്ചെ 10 നിലക്കെട്ടിടമാണ് തകർന്നുവീണത്. ഞായറാഴ്ച വൈകുന്നേരമുണ്ടായ ആക്രമണത്തിൽ മൂന്നു പേർ കൊല്ലപ്പെട്ടു. അഞ്ചു പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ഇന്തോനേഷ്യയിൽ കനത്ത മഴയും ലാവാ പ്രവാഹവും; 43 പേർ മരിച്ചു
പദാംഗ്: ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപിൽ കനത്ത മഴയിലും തണുത്ത ലാവാ പ്രവാഹത്തിലും 43 പേർ മരിച്ചു. 15 പേരെ കാണാതായി. ശക്തമായ മഴയെത്തുടർന്നുണ്ടായ മണ്ണിടിച്ചിലിലും മറാപി പർവതത്തിൽനിന്നുള്ള തണുത്ത ലാവ പ്രവാഹത്തിലുമാണു നിരവധി പേർക്ക് ജീവഹാനിയുണ്ടായത്.
ശനിയാഴ്ച പടിഞ്ഞാറൻ സുമാത്ര പ്രവിശ്യയിലെ നാലു ജില്ലകളിലെ മലയോര ഗ്രാമങ്ങളെയാണ് മിന്നൽപ്രളയം ബാധിച്ചത്. നിരവധി വീടുകളും കെട്ടിടങ്ങളും വെള്ളത്തിനടിയിലായി.
അഗാം, തനഹ് ജില്ലകളിലെ 3,100 പേരെ താത്കാലിക കേന്ദ്രങ്ങളിലേക്കുമാറ്റി. അഗ്നിപർവത പദാർഥങ്ങളുടെയും ഉരുളൻകല്ലുകളുടെയും മിശ്രിതമായ ലാഹാർ എന്നറിയപ്പെടുന്ന തണുത്ത ലാവ, മഴയിൽ അഗ്നിപർവത ചരിവിലൂടെ പ്രവഹിക്കുകയായിരുന്നു. ലാഹാർ പ്രവാഹമാണു ദുരന്തകാരണമായത്. മഴ കനത്ത നാശം വിതച്ച അഗാം, തനഹ് ദതാർ ജില്ലകളിലാണു കൂടുതൽ പേർ മരിച്ചത്.
മഴക്കെടുതിയിൽ 19 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. വെള്ളപ്പാച്ചിലിൽ നദികളുടെ കരയിടിയുകയും റോഡുകൾ ഒഴുകിപ്പോകുകയും ചെയ്തു. ജനങ്ങളോട് സുരക്ഷിതസ്ഥാനങ്ങളിലേക്കു മാറാൻ അധികൃതർ നിർദേശിച്ചു.
എവറസ്റ്റിനു മുകളിൽ 29-ാം തവണ
കാഠ്മണ്ഡു: നേപ്പാളുകാരൻ കാമി റിത ഷെർപ്പ 29-ാം തവണയും എവറസ്റ്റ് കീഴടക്കി സ്വന്തം റിക്കാർഡ് തിരുത്തി. ലോകത്തിലെ ഏറ്റവും വലിയ കൊടുമുടി ഏറ്റവും കൂടുതൽ തവണ കീഴടക്കിയതിന്റെ റിക്കാർഡ് ഈ അന്പത്തിനാലുകാരന്റെ പേരിലാണ്.
നേപ്പാളിലെ സീനിയർ ഗൈഡായ ഇദ്ദേഹം ഇന്നലെ രാവിലെ 7.25ന് 28 അംഗ സംഘത്തിനൊപ്പമാണ് എവറസ്റ്റിനു മുകളിലെത്തിയത്.
നേപ്പാളിലെ മറ്റൊരു ഗൈഡായ പസാംഗ് ദവാ ഷെർപ കഴിഞ്ഞ വർഷം 27-ാം തവണയും എവറസ്റ്റിനു മുകളിലെത്തിയിരുന്നു. പക്ഷേ അദ്ദേഹം ഈ സീസണിൽ മലകയറുന്നുണ്ടോ എന്നതിൽ വ്യക്തതയില്ല.
പന്നിവൃക്ക സ്വീകരിച്ച റിച്ചാർഡ് സ്ലേമാൻ അന്തരിച്ചു
വാഷിംഗ്ടൺ ഡിസി: ജനിതകമാറ്റം വരുത്തിയ പന്നിവൃക്ക സ്വീകരിച്ച് ചരിത്രംസൃഷ്ടിച്ച അമേരിക്കക്കാരൻ റിച്ചാർഡ് സ്ലേമാൻ (62) അന്തരിച്ചു.
പന്നിവൃക്ക ശരീരത്തിൽ ഘടിപ്പിച്ച് രണ്ടു മാസത്തിനുശേഷം സംഭവിച്ച മരണത്തിന്റെ കാരണം അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ വ്യക്തമാക്കിയിട്ടില്ല. അതേസമയം, അവയവം മാറ്റിവച്ചതുമായി ബന്ധപ്പെട്ടല്ല മരണമെന്ന് ശസ്ത്രക്രിയ നടത്തിയ മാസച്ചുസെറ്റ്സ് ജനറൽ ഹോസ്പിറ്റൽ വൃത്തങ്ങൾ സ്ഥിരീകരിച്ചു.
ജനിതക എഡിറ്റിംഗ് സാങ്കേതികവിദ്യയായ ക്രിസ്പർ- കേസ് 9 ഉപയോഗിച്ച് മാറ്റംവരുത്തിയ പന്നിവൃക്കയാണ് റിച്ചാർഡ് സ്ലേമാന് രണ്ടു മാസം മുന്പ് മാസച്ചുസെറ്റ്സ് ആശുപത്രിയിൽ ഘടിപ്പിച്ചത്. ടൈപ് രണ്ട് പ്രമേഹരോഗിയായ അദ്ദേഹം വർഷങ്ങളോളം ഡയാലിസിസിനു വിധേയനായിരുന്നു. 2018ൽ മനുഷ്യവൃക്ക സ്വീകരിച്ചെങ്കിലും അഞ്ചു വർഷത്തിനുശേഷം അതു പ്രവർത്തനരഹിതമായി. വീണ്ടും ഡയാലിസിസ് ആരംഭിച്ച സാഹചര്യത്തിലാണു പന്നിവൃക്ക സ്വീകരിക്കാൻ തയാറായത്.
സ്ലേമാന്റെ ശരീരം പന്നിവൃക്കയോടു പൊരുത്തപ്പെട്ടത് വൈദ്യശാസ്ത്രത്തിലെ നാഴികക്കല്ലായി വിലയിരുത്തപ്പെട്ടു. ഇജെനസിസ് എന്ന കന്പനിയാണ് ജീൻ എഡിറ്റിംഗിലൂടെ പന്നിവൃക്കയ്ക്കു മാറ്റം വരുത്തിയത്.
നിജ്ജാർവധം: നാലാമത്തെ ഇന്ത്യക്കാരൻ അറസ്റ്റിൽ
ഒട്ടാവ: ഖലിസ്ഥാൻ ഭീകരവാദി ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നാലാമതൊരു ഇന്ത്യക്കാരനെക്കൂടി അറസ്റ്റ് ചെയ്തതായി കനേഡിയൻ പോലീസ് അറിയിച്ചു. ബ്രാംപ്ടണിൽ താമസിച്ചിരുന്ന അമർദീപ് സിംഗ് (22) ആണ് അറസ്റ്റിലായത്.
മയക്കുമരുന്ന്, തോക്ക് കേസുകളിൽ പോലീസ് കസ്റ്റഡിയിലായിരുന്ന ഇയാൾക്ക് നിജ്ജാർവധവുമായി ബന്ധമുണ്ടെന്നു കണ്ടെത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കൊലപാതകം, കൊലപാതകത്തിനുള്ള ഗൂഢാലോചന കുറ്റങ്ങളാണു ചുമത്തിയിരിക്കുന്നത്.
ഇയാൾ കാനഡയിൽ താത്കാലിക വീസയിലെത്തിയതാണ്. നിജ്ജാറിനു നേർക്കു വെടിയുതിർത്ത രണ്ടുപേരിൽ ഒരാൾ ഇയാളാണെന്നു കരുതുന്നു. കേസിൽ കരൺ ബ്രാർ, കമൽപ്രീത് സിംഗ്, കരൺപ്രീത് സിംഗ് എന്നിവരെ മേയ് മൂന്നിനു കനേഡിയൻ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
സ്വതന്ത്ര ഖലിസ്ഥാൻ രാഷ്ട്രത്തിനുവേണ്ടി പ്രവർത്തിച്ചിരുന്ന നിജ്ജാർ കഴിഞ്ഞ വർഷം ജൂണിൽ വാൻകൂവർ പ്രാന്തത്തിലെ ഗുരുദ്വാരയ്ക്കു സമീപം വെടിയേറ്റു കൊല്ലപ്പെടുകയായിരുന്നു. നിജ്ജാർവധത്തിൽ ഇന്ത്യൻ സർക്കാരിനു പങ്കുണ്ടായിരിക്കാമെന്നു കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പ്രഖ്യാപിച്ചത് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധത്തെ ഗുരുതരമായി ബാധിക്കുകയുണ്ടായി. ആരോപണം ശക്തമായി നിഷേധിച്ച ഇന്ത്യ, കാഡന ഖലിസ്ഥാൻ ഭീകരർക്ക് അഭയം നല്കുകയാണെന്നു തിരിച്ചടിച്ചു.
‘റഷ്യൻ നിയമം’: ജോർജിയൻ ജനത പ്രതിഷേധം തുടരുന്നു
തിബ്ലിസി: ജോർജിയൻ സർക്കാർ നടപ്പാക്കാനൊരുങ്ങുന്ന വിദേശ ഏജന്റ് നിയമത്തിനെതിരേ ജനം വീണ്ടും തെരുവിലിറങ്ങി. ശനിയാഴ്ച രാത്രി കനത്ത മഴയെ അവഗണിച്ച് പതിനായിരങ്ങൾ തലസ്ഥാനമായ തിബ്ലിസിയിൽ പ്രകടനം നടത്തി. ജോർജിയയുടെയും യൂറോപ്യൻ യൂണിയന്റെയും പതാകകൾ വഹിച്ചായിരുന്നു പ്രകടനം.
വിദേശഫണ്ട് സ്വീകരിക്കുന്ന സംഘടനകളെയും മാധ്യമങ്ങളെയും ലക്ഷ്യമിടുന്ന നിയമത്തിനെതിരേ ഒരു മാസമായി പ്രതിഷേധം നടക്കുന്നു. എതിർശബ്ദങ്ങളെ അടിച്ചമർത്താൻ റഷ്യ നടപ്പാക്കിയ നിയമത്തിന്റെ മാതൃകയിലാണ് ജോർജിയൻ സർക്കാരും നിയമം ഉണ്ടാക്കിയിരിക്കുന്നതെന്ന് പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടി.
‘റഷ്യൻ നിയമം’ എന്നാണ് ഇതിനെ പ്രതിഷേധക്കാർ വിളിക്കുന്നത്. യൂറോപ്യൻ യൂണിയനിൽ അംഗമാകാനുള്ള ജോർജിയയുടെ മോഹങ്ങൾക്കു നിയമം തടസം സൃഷ്ടിക്കുമെന്ന് യൂറോപ്യൻ നേതാക്കളും ചൂണ്ടിക്കാട്ടി.
സുഡാൻ ആശുപത്രിയിൽ ബോംബിംഗ്; രണ്ടു കുട്ടികൾ കൊല്ലപ്പെട്ടു
ഖാർത്തൂം: ആഭ്യന്തരയുദ്ധം നടക്കുന്ന സുഡാനിൽ ആശുപത്രിക്കു സമീപമുണ്ടായ ബോംബാക്രമണത്തിൽ രണ്ടു കുട്ടികൾ കൊല്ലപ്പെടുകയും ഒട്ടേറെപ്പേർക്കു പരിക്കേൽക്കുകയും ചെയ്തു. പടിഞ്ഞാറൻ നഗരമായ എൽ ഫാഷറിലെ ശിശുരോഗ ആശുപത്രിയിലാണു സംഭവം.
സുഡാനിലെ പട്ടാളവും അർധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്സും (ആർഎസ്എഫ്) തമ്മിൽ ഒരു വർഷത്തിലധികമായി പോരാട്ടത്തിലാണ്. പടിഞ്ഞാറൻ സുഡാനിൽ സൈന്യത്തിന്റെ നിയന്ത്രണത്തിൽ തുടരുന്ന പ്രധാന നഗരമാണ് എൽഫാഷർ. ഒരു മാസമായി ആർഎസ്എഫ് നഗരം ഉപരോധിക്കുന്നു. വെള്ളിയാഴ്ച മുതൽ കനത്ത പോരാട്ടം നടക്കുന്നതായാണു റിപ്പോർട്ട്.
ആശുപത്രിയിൽ ബോംബിട്ടത് ആരാണെന്നു സ്ഥിരീകരിച്ചിട്ടില്ല. തീവ്രപചിരണ വിഭാഗത്തിന്റെ മേൽക്കൂര തകർന്ന് ചികിത്സയിലിരുന്ന രണ്ടു കുട്ടികൾ കൊല്ലപ്പെടുകയായിരുന്നു.
സിൻവറെക്കുറിച്ച് വിവരം നല്കാമെന്ന്
വാഷിംഗ്ടൺ ഡിസി: റാഫയിലെ സൈനിക നടപടി ഉപേക്ഷിക്കാമെങ്കിൽ ഹമാസിന്റെ സൈനികവിഭാഗം തലവൻ യഹിയ സിൻവറിനെക്കുറിച്ചുള്ള വിവരങ്ങൾ നല്കാമെന്ന് അമേരിക്കൻ ചാരസംഘടന സിഐഎയുടെ മേധാവി വില്യം ബേൺസ് ഇസ്രയേലിനോടു പറഞ്ഞതായി റിപ്പോർട്ട്.
ഒക്ടോബർ ഏഴിലെ ഭീകരാക്രമണത്തിനു പിന്നാലെ ഇസ്രേലി സേനയുടെ ഹിറ്റ്ലിസ്റ്റിൽ ഉൾപ്പെട്ട സിൻവർ ഗാസയിലെ ഖാൻ യൂനിസിനും റാഫയ്ക്കും ഇടയിലുള്ള തുരങ്കശൃംഖലയിൽ ഒളിച്ചുകഴിയുന്നതായാണ് അനുമാനം.
അഫ്ഗാൻ പ്രളയം: മരണം 315 പിന്നിട്ടു
കാബൂൾ: വടക്കൻ അഫ്ഗാനിസ്ഥാനിൽ കനത്ത മഴയ്ക്കും പ്രളയക്കെടുതിക്കും ശമനമായില്ല. മരിച്ചവരുടെ എണ്ണം 315 ആയെന്നും 1600 ഓളം പേർ പരിക്കേറ്റ് വിവിധ ആശുപത്രികളിൽ ചികിത്സയിലാണെന്നും അധികൃതർ ഇന്നലെ അറിയിച്ചു.
ആയിരക്കണക്കിനു വീടുകൾ തകർന്നതായും മേഖലയിലെ കന്നുകാലികൾ വ്യാപകമായി ചത്തൊടുങ്ങിയതായും താലിബാൻ സർക്കാർ വൃത്തങ്ങൾ അറിയിച്ചു. കനത്ത മഴ തുടരുന്നതിനാൽ രക്ഷാപ്രവർത്തനം ദുഷ്കരമാണ്. ഭക്ഷണമോ, കുടിക്കാൻ വെള്ളമോ, കിടക്കാൻ പാർപ്പിടമോ, തണുപ്പകറ്റാൻ പുതപ്പുപോലുമോ ഇല്ലാത്ത അവസ്ഥയാണെന്ന് ബാഗ്ലാൻ പ്രവിശ്യയിലെ നാഹ്റിൻ ജില്ലയിൽനിന്നുള്ള മുഹമ്മദ് യാക്കൂബ് പറഞ്ഞു.
പ്രളയക്കെടുതിയിൽ വലയുന്ന ജനത്തിന് സഹായമെത്തിക്കണമെന്ന് ഐക്യരാഷ്ട്രസഭയോടും ലോകരാജ്യങ്ങളോടും താലിബാൻ ധനമന്ത്രി ദിൻ മുഹമ്മദ് ഹനീഫ് അഭ്യർഥിച്ചു.
യുക്രെയ്ൻ ആക്രമണം: റഷ്യയിൽ ബഹുനില കെട്ടിടം തകർന്നു
മോസ്കോ: റഷ്യയിലെ ബെൽഗരോദ് മേഖലയിൽ യുക്രെയ്ൻ സേന നടത്തിയ ആക്രമണത്തിൽ ബഹുനിലക്കെട്ടിടത്തിനു സാരമായ കേടുപാടുണ്ടായി. പത്തുനിലകളുള്ള കെട്ടിടത്തിന്റെ ഒരുഭാഗം പൂർണമായി തകർന്നു. ആക്രമണത്തിൽ ഒരു കുട്ടി അടക്കം ഏഴു പേർ കൊല്ലപ്പെടുകയും 15 പേർക്കു പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ടുണ്ടെങ്കിലും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
ഒഴിപ്പിച്ചുമാറ്റി
യുക്രെയ്നിലെ ഖാർകീവ് നഗരത്തെ ലക്ഷ്യമിട്ട് റഷ്യൻ സേന ആക്രമണം തുടരുന്നു. യുക്രെയ്ൻ-റഷ്യൻ സേനകൾ തമ്മിൽ ഏറ്റുമുട്ടൽ രൂക്ഷമായതിനെത്തുടർന്ന് ഖാർകീവ് മേഖലയിൽനിന്ന് 1800 പേരെ ഒഴിപ്പിച്ചുമാറ്റി.
പതിറ്റാണ്ടിലെ ഏറ്റവും വലിയ സൗരക്കാറ്റ് വീശിത്തുടങ്ങി
വാഷിംഗ്ടണ്: പതിറ്റാണ്ടിലെ ഏറ്റവും വലിയ സൗരക്കാറ്റ് വീശിത്തുടങ്ങിയതായി നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷൻ അറിയിച്ചു.
2003നു ശേഷം ഇത്രയും വലിയ സൗരക്കാറ്റ് ഭൂമിയിലേക്ക് എത്തുന്നത് ആദ്യമായാണ്. സൗരക്കാറ്റ് ഇന്നലെ മുതൽ ഭൂമിയിൽ പതിച്ചുതുടങ്ങി.
2003ലെ കാറ്റിൽ സ്വീഡനിലും സൗത്ത് ആഫ്രിക്കയിലും വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ടിരുന്നു. സൗരക്കാറ്റ് മൂലം ട്രാൻസ്ഫോർമറുകൾ തകർന്നതാണു കാരണം.
ഇന്നലെ റഷ്യ, സ്കാൻഡിനേവിയ, സ്പെയിൻ, യുകെ തുടങ്ങിയ രാജ്യങ്ങളിൽ ആകാശത്ത് സൗരജ്വാല ദൃശ്യമായി.
കാറ്റിനെത്തുടർന്ന് ഉപഗ്രഹസിഗ്നലുകളും മൊബൈൽ സിഗ്നലുകളും തടസപ്പെടാൻ സാധ്യതയുണ്ട്. പല രാജ്യങ്ങളും വിമാനങ്ങൾ വഴിതിരിച്ചുവിടുന്നുണ്ട്. സൂര്യന്റെ അന്തരീക്ഷത്തിലുള്ള സൗരക്കാറ്റ് പുറത്തേക്കു കടക്കുന്നതാണ് പ്രതിഭാസം.
സൂര്യന്റെ കാന്തികക്ഷേത്രം കറങ്ങിയെത്തുന്ന സൗര്യചക്രം (11 വർഷം) പൂർത്തിയാകുന്പോഴാണ് സൗരക്കാറ്റ് പുറത്തേക്കു കടക്കുന്നത്. ഭൂമിയിലെ ജീവികൾ ഭൂമിയുടെ കാന്തികക്ഷേത്രത്താൽ സൗരക്കാറ്റിൽനിന്നു രക്ഷപ്പെടും. എന്നാൽ വൈദ്യുതി ഗ്രിഡുകൾക്ക് കേടുപാടുകൾ സംഭവിച്ചേക്കാം. ഇന്ന് ഈ പ്രതിഭാസം അവസാനിക്കും.
റാഫയിൽനിന്ന് ഒഴിയാൻ വീണ്ടും നിർദേശം
ടെൽ അവീവ്: പലസ്തീനികൾ അഭയം തേടിയിരിക്കുന്ന തെക്കൻ ഗാസയിൽ ഇസ്രേലി സേന സൈനിക നടപടി കടുപ്പിച്ചു. ഇതിന്റെ ഭാഗമായി കൂടുതൽ പേരോട് ഒഴിഞ്ഞുപോകാൻ നിർദേശിച്ചു.
ഇന്നലെ രാവിലെ ലഘുലേഖകൾ, എസ്എംഎസ് മുതലായവയിലൂടെയാണ് അറിയിപ്പു നല്കിയത്. അൽമവാസിയിലെ ദുരിതാശ്വാസ മേഖലയിലേക്ക് ഉടൻ ഒഴിഞ്ഞുപോകാനാണ് നിർദേശം.
റാഫയിൽ ഹമാസ് ഭീകരർ സംഘടിക്കുന്നതായി ഇസ്രേലി സേനാ വക്താവ് അവിച്ചായ് അദ്രായി പറഞ്ഞു. റാഫയിൽ തുടരുന്നവരും അവരുടെ കുടുംബങ്ങളും അപകം നേരിടുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു.
ഒരാഴ്ച മുന്പ് റാഫയിൽ പരിമിതമെന്ന പേരിൽ ആരംഭിച്ച സൈനിക ഓപ്പറേഷനു മുന്പും ഇസ്രേലി സേന പലസ്തീനികളോട് ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ടിരുന്നു. ഇതുവരെ മൂന്നു ലക്ഷം പേർ ഒഴിഞ്ഞുപോയെന്ന് ഇസ്രേലി സേന ഇന്നലെ അറിയിച്ചു.
പലസ്തീന് യുഎൻ അംഗത്വം നല്കണം
ന്യൂയോർക്ക്: പലസ്തീന് യുഎന്നിൽ പൂർണ അംഗത്വം നല്കണമെന്ന് യുഎൻ പൊതുസഭ യുഎൻ രക്ഷാസമിതിയോട് ആവശ്യപ്പെട്ടു. ഇതിനായി അറബ് രാജ്യങ്ങൾ അവതിപ്പിച്ച പ്രമേയത്തെ, പൊതുസഭയിലെ 193 അംഗങ്ങളിൽ ഇന്ത്യയടക്കം 143 രാജ്യങ്ങൾ അനുകൂലിച്ചു.
2012 മുതൽ നിരീക്ഷക പദവി മാത്രമാണ് പലസ്തീനുള്ളത്. അംഗത്വത്തിന്റെ കാര്യത്തിൽ തീരുമാനമെടുക്കുന്നത് രക്ഷാസമിതിയാണ്. ഇതിനായി നേരത്തേ അവതരിപ്പിച്ച പ്രമേയത്തെ യുഎസ് വീറ്റോ ചെയ്തിരുന്നു.
പലസ്തീന് അംഗത്വം നല്കണമെന്ന ആവശ്യത്തിന് പിന്തുണ വർധിച്ച പശ്ചാത്തലത്തിലാണ് പൊതുസഭ വൻ ഭൂരിപക്ഷത്തിൽ പ്രമേയം പാസാക്കിയിരിക്കുന്നത്. ഒട്ടേറെ യൂറോപ്യൻ രാജ്യങ്ങൾ പലസ്തീനെ രാജ്യമായി അംഗീകരിക്കാൻ തയാറെടുക്കുന്നതായാണ് റിപ്പോർട്ടുകൾ. മേയ് 21ന് സ്പെയിൻ പലസ്തീനെ അംഗീകരിക്കുമെന്ന് യൂറോപ്യൻ യൂണിയൻ വിദേശ നയമേധാവി ജോസഫ് ബൊറെൽ അറിയിച്ചിരുന്നു. അയർലൻഡ്, സ്ലൊവേനിയ, മാൾട്ട എന്നീ രാജ്യങ്ങളും പലസ്തീനെ അംഗീകരിക്കാൻ തയാറായിട്ടുണ്ട്.
കൂട്ടക്കുഴിമാടങ്ങളെക്കുറിച്ച് അന്വേഷിക്കണം
ന്യൂയോർക്ക്: ഗാസയിലെ അൽ ഷിഫ, നാസർ ആശുപത്രി പരിസരങ്ങളിൽ കൂട്ടക്കുഴിമാടങ്ങൾ കണ്ടെത്തിയ സംഭവത്തിൽ സ്വതന്ത്ര അന്വേഷണം വേണമെന്ന് യുഎൻ രക്ഷാസമിതി പ്രസ്താവനയിൽ ആവശ്യപ്പെട്ടു. സ്ത്രീകൾ, കുട്ടികൾ, പ്രായമായവർ എന്നിവരുടേത് അടക്കം നൂറുകണക്കിനു മൃതദേഹങ്ങളാണ് ഇരു സ്ഥലങ്ങളിലും കണ്ടെത്തിയത്.
ഇസ്രയേൽ അന്താരാഷ്ട്ര നിയമം ലംഘിച്ചിരിക്കാം: അമേരിക്ക
വാഷിംഗ്ടൺ ഡിസി: ഇസ്രയേലിനു നല്കിയ ആയുധങ്ങൾ അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ച് ഗാസാ യുദ്ധത്തിൽ പ്രയോഗിച്ചിരിക്കാമെന്ന് യുഎസ്.
എന്നാൽ ഇതു സംബന്ധിച്ച പൂർണവിവരങ്ങൾ യുഎസിന്റെ പക്കലില്ലെന്നും സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് കോൺഗ്രസിനു സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. യുഎസ് നല്കിയ ആയുധങ്ങൾ ഗാസ യുദ്ധത്തിൽ എങ്ങനെ ഉപയോഗിച്ചുവെന്നാണ് റിപ്പോർട്ടിൽ പരിശോധിക്കുന്നത്.
യുഎസിന്റെ റിപ്പോർട്ട് ഇസ്രയേലിനു തിരിച്ചടിയാണെന്ന് വിലയിരുത്തപ്പെടുന്നു. അതേസമയം, ഇസ്രയേൽ അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ചുവെന്ന് ഉറപ്പിച്ചുപറയാൻ യുഎസ് തയാറായിട്ടില്ല.
ഹമാസുമായുള്ള യുദ്ധത്തിൽ അസാധാരണ വെല്ലുവിളികളാണ് ഇസ്രയേൽ നേരിടുന്നതെന്ന് യുഎസ് വിലയിരുത്തുന്നു. യുഎസ് നല്കിയ ആയുധങ്ങൾ നിയപരമായിത്തന്നെ ഉപയോഗിക്കുമെന്ന ഇസ്രയേലിന്റെ ഉറപ്പിൽ സംശയം പ്രകടിപ്പിക്കുന്നില്ല.
പക്ഷേ, ഹമാസ് ഭീകരർ സിവിലിയൻ സംവിധാനങ്ങളെ പോരാട്ടത്തിന് ഉപയോഗിക്കുകയും ജനങ്ങളെ പരിചകളാക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ പലപ്പോഴും യുദ്ധമേഖലയിലെ വസ്തുതകൾ വേർതിരിച്ചെടുക്കാൻ ബുദ്ധിമുട്ട് നേരിടുന്നു.
ഇസ്രേലി സേന യുഎസ് ആയുധങ്ങൾ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ച് ആയുധങ്ങൾ ഉപയോഗിച്ചിരിക്കാൻ സാധ്യതയുണ്ട്. ഇസ്രേലി സേനയുടെ കാര്യക്ഷമതയിൽ സംശയമില്ല.
പക്ഷേ, പലസ്തീനികൾ വൻതോതിൽ കൊല്ലപ്പെടുന്ന പശ്ചാത്തലത്തിൽ ആയുധങ്ങൾ ഫലപ്രദമായിട്ടാണോ സേന ഉപയോഗിക്കുന്നതെന്നതിൽ സംശയം ഉയരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
പാർലമെന്റ് പിരിച്ചുവിട്ടു; കുവൈറ്റിൽ രാഷ്ട്രീയ പ്രതിസന്ധി
കുവൈത്ത് സിറ്റി: കുവൈറ്റിൽ ആഴ്ചകൾക്കു മുന്പ് തെരഞ്ഞെടുക്കപ്പെട്ട പാർലമെന്റ് പിരിച്ചുവിട്ടുകൊണ്ട് ഭരണാധികാരിയായ ഷെയ്ഖ് മിഷാൽ അൽ സാബാ ഉത്തരവിറക്കി.
പാർലമെന്റിന്റെ ആദ്യസമ്മേളനം തിങ്കളാഴ്ച ചേരാനിരിക്കേയാണ് കുവൈറ്റിനെ രാഷ്ട്രീയ പ്രതിസന്ധിയിലാക്കിയ തീരുമാനമുണ്ടായത്.
ഷെയ്ഖ് മിഷാലും അദ്ദേഹം നിയമിക്കുന്ന മന്ത്രിസഭയും പാർലമെന്റിന്റെ ചില അധികാരങ്ങൾ ഏറ്റെടുക്കും. ഭരണഘടനയിലെ ചില വകുപ്പുകൾ റദ്ദാക്കിയെന്നും ഷെയ്ഖ് അറിയിച്ചിട്ടുണ്ട്.
രാജ്യത്ത് അഴിമതി പടരുകയാണെന്നും സുരക്ഷ, സാന്പത്തികം, നീതി വകുപ്പുകളടക്കം എല്ലാവിധ സർക്കാർ സംവിധാനങ്ങളെയും അഴിമതി ബാധിച്ചുവെന്നും ഷെയ്ഖ് മിഷാൽ ചൂണ്ടിക്കാട്ടി.
എൺപത്തിമൂന്നുകാരനായ ഷെയ്ഖ് അധികാരമേറ്റെടുത്ത ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പാണ് ഏപ്രിലിൽ നടന്നത്. ചില രാഷ്ട്രീയ നേതാക്കൾ സർക്കാരിൽ പങ്കുചേരാൻ വിസമ്മതിച്ചിരുന്നു.