നെടുമ്പാശേരി: ആഭ്യന്തര വ്യോമയാന രംഗത്തുണ്ടാകുന്ന വലിയ തിരക്കു പരിഗണിച്ച് വേനൽക്കാല സമയപട്ടികയിൽ സിയാൽ മാറ്റം വരുത്തി. നേരത്തേ പ്രഖ്യാപിച്ചിരുന്ന സർവീസുകൾക്കു പുറമെ കൂടുതൽ നഗരങ്ങളിലേക്ക് കൊച്ചിയിൽനിന്ന് ഇനി പറക്കാം. 2023-24 സാമ്പത്തികവർഷത്തിലും ഒരുകോടിയിലേറെ യാത്രക്കാർ എന്ന നേട്ടവും സിയാൽ സ്വന്തമാക്കിയിട്ടുണ്ട്.
മാർച്ച് 31ന് പ്രാബല്യത്തിൽ വന്ന വേനൽക്കാല സമയക്രമത്തിൽ പ്രതിവാരം 1628 സർവീസുകളാണുണ്ടായിരുന്നത്. ഇതിൽനിന്ന് അറുപതോളം സർവീസുകൾ വർധിച്ചിട്ടുണ്ട്. ഇവയെല്ലാംതന്നെ ഈ മാസം ആദ്യവാരത്തോടെ പ്രവർത്തനം തുടങ്ങി. എയർ ഇന്ത്യ എക്സ്പ്രസ് പ്രതിവാരം ആറു സർവീസുകൾ കോൽക്കത്തയിലേക്ക് നടത്തുന്നു.
റാഞ്ചി, ചണ്ഡിഗഡ്, വാരാണസി, റായ്പുർ, ലക്നോ എന്നിവിടങ്ങളിലേക്കുള്ള ഇൻഡിഗോ സർവീസുകൾക്കും തുടക്കമായി. പൂനെയിലേക്ക് എയർ ഇന്ത്യ എക്സ്പ്രസും റാഞ്ചി, ബാഗ്ദോഗ്ര എന്നിവിടങ്ങളിലേക്ക് എയർ ഏഷ്യയും പുതിയ സർവീസുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്ത്യയിലെ മെട്രോ നഗരങ്ങളിലേക്കുള്ള സർവീസുകളും സിയാൽ വർധിപ്പിച്ചു. ഏറ്റവും പുതിയ കണക്കനുസരിച്ച് ബംഗളൂരുവിലേക്കു മാത്രം പ്രതിദിനം 20 സർവീസുകളുണ്ട്. ഡൽഹിയിലേക്ക് 13 ഉം മുംബൈയിലേക്ക് പത്തും സർവീസുകൾ പ്രവർത്തിക്കുന്നു.
ലക്ഷദ്വീപിലേക്ക് മേയ് ഒന്നിന് ഇൻഡിഗോ പ്രതിദിന സർവീസുകൾ ആരംഭിച്ചു. കോഴിക്കോട്-കൊച്ചി-അഗത്തി-കൊച്ചി മേഖലയിൽ നടത്തുന്ന ഈ സർവീസിന് മികച്ച പ്രതികരണമാണ്.
നിലവിൽ ആഴ്ചയിൽ പത്തു സർവീസുകൾ അലയൻസ് എയർ അഗത്തിയിലേക്ക് നടത്തുന്നുണ്ട്. ചെന്നൈ, ഗോവ, ഹൈദരാബാദ്, കണ്ണൂർ, തിരുവനന്തപുരം, സേലം, അഹമ്മദാബാദ് എന്നീ നഗരങ്ങളിലേക്കും കൊച്ചി വിമാനത്താവളത്തിൽനിന്ന് സർവീസുകളുണ്ട്.
ബാങ്കോക്കിലേക്ക് 13 സർവീസുകൾ
കിഴക്കൻ മേഖലയിലേക്ക് വിനോദസഞ്ചാരികളുടെ വർധന പരിഗണിച്ച് ബാങ്കോക്ക്, ക്വലാലംപുർ, സിംഗപ്പുർ, ഹോചിമിൻ സിറ്റി എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ വർധിപ്പിച്ചിട്ടുണ്ട്. പ്രീമിയം എയർലൈനായ തായ് എയർവേസ് മൂന്നു സർവീസുകൾ ആരംഭിച്ചതോടെ ബാങ്കോക്കിലേക്ക് കൊച്ചിയിൽനിന്നുള്ള പ്രതിവാര സർവീസുകളുടെ എണ്ണം 13 ആയി വർധിച്ചു.
തായ് എയർ സുവർണഭൂമി വിമാനത്താവളത്തിലേക്കും എയർ ഏഷ്യ, ലയൺ എയർ എന്നിവ ഡോൺ മുവാംഗ് വിമാനത്താവളത്തിലേക്കുമാണ് സർവീസ് നടത്തുന്നത്. സിംഗപ്പുരിലേക്ക് 14 ഉം ക്വലാലംപുരിലേക്ക് 22 ഉം സർവീസുകളായി.
ലണ്ടനിലേക്കുള്ള പ്രതിവാര സർവീസുകളുടെ എണ്ണം മൂന്നിൽനിന്ന് നാലായി ഉയർത്തുമെന്ന് എയർ ഇന്ത്യ അറിയിച്ചിട്ടുണ്ട്.
ഒരു കോടി യാത്രക്കാർ
2023-24 സാമ്പത്തികവർഷത്തിൽ 1.053 കോടി യാത്രക്കാരുമായി സിയാൽ റിക്കാർഡിട്ടു. സിയാലിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ട്രാഫിക്കാണിത്. മുൻ സാമ്പത്തികവർഷത്തേക്കാൾ 18 ശതമാനം വർധനയാണ് ഇക്കാര്യത്തിലുണ്ടായത്.
2023-24-ൽ 70,203 സർവീസുകളാണ് സിയാൽ കൈകാര്യം ചെയ്തത്. 2023 കലണ്ടർ വർഷത്തിലും ഒരുകോടിയിലേയിലേറെ പേർ സിയാലിലൂടെ യാത്രചെയ്തു. ഇക്കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ മൊത്തം യാത്രക്കാരിൽ 55.98 ലക്ഷം പേർ ആഭ്യന്തര മേഖലയിലും 49.31 ലക്ഷം പേർ രാജ്യാന്തര മേഖലയിലും യാത്രചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.